കഥാസാരം
സാധാരണക്കാരിൽ സാധാരണക്കാരനായി നീണ്ട തൊണ്ണൂറു സംവത്സരം മാഞ്ഞൂർ കോണം എന്ന കുഗ്രാമത്തിൽ ജീവിച്ച കുഞ്ഞേനാച്ചനാണു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം . വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മഹാ വൃക്ഷം പോലെ ഉത്തുംഗപ്രഭാവനായ കുഞ്ഞേനാച്ചന്റെ ജീവിതം അനുഭവ സങ്കീർണ്ണവും ഉജ്ജ്വലവുമായിരുന്നു. കുഞ്ഞേനാച്ചന്റെ മൂത്ത മകൻ മരിച്ചു പോയി. രണ്ടാമൻ കീവറീച്ചൻ മുൻകോപിയാണെങ്കിലും കുടുംബസ്നേഹിയാണ്.അയാളുടെ മൂത്ത മകളെ കറവപ്പശുവായി വീട്ടിൽ നിറുത്തിയിരിക്കുകയാണ്.അദ്ധ്യാപികയായ അവളുടെ വികാരങ്ങളെപ്പറ്റിയോ ഭാവിയെപ്പറ്റിയോ കീവറീച്ചൻ ചിന്തിച്ചിരുന്നില്ല. അനുവാദത്തിനു കാത്തു നിൽക്കാതെ അവളുടെ ഹൃദയം ഇതരസഭാക്കാരനും സഹപ്രവർത്തകനുമായ തോമസിൽ പതിഞ്ഞു.മൂന്നാമത്തെ മകനായ കുഞ്ഞുചെറുക്കൻ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കഴിയുന്ന മകന്റെ പണം ലഭിക്കുന്നുണ്ടെങ്കിലും എന്നും പട്ടിണിയും പരാതിയുമായി അപ്പനെയും സഹോദരങ്ങളെയും അലട്ടിക്കൊണ്ട് ചെറ്റപ്പുരയിൽ കഴിയുന്നു.നാലാമൻ പീലിപ്പോച്ചൻ പണക്കാരനാണ്. പക്ഷേ കുടുംബത്തിൽ സമാധാനമില്ല. പ്രായമായ മകനുമായി എപ്പോഴും സംഘട്ടനമാണ്. ഭാര്യ അന്നമ്മയ്ക്ക് പീലിപ്പോച്ചന്റെ സ്വഭാവത്തിൽ സംശയമാണ്. സുഖസൗകര്യങ്ങൾ ഉണ്ടെങ്കിലും ആ വീട്ടമ്മയുടേ മനസ്സിൽ എപ്പോഴും തീ ആളിക്കത്തിയിരുന്നു. കുഞ്ഞേനാച്ചൻ അഞ്ചാമത്തെ മകനായ മാത്തുക്കുട്ടിയുടെ കൂടെയാണു താമസം. പൊതുക്കാര്യപ്രവർത്തകനായ മാത്തുക്കുട്ടി വീട്ടുകാര്യങ്ങളുടെ ചുമതല മുഴുവൻ രണ്ടാം ഭാര്യയായ ദീനാമ്മയെ ഏല്പ്പിച്ച് നാട്ടുകാര്യവുമായി ദിവസത്തിന്റെ സിംഹഭാഗവും വെളിയിൽ ചെലവഴിക്കുന്നു.ദീനാമ്മ ഒരു മകളെപ്പോലെ ഭർത്തൃപിതാവിനെ പരിചരിക്കുന്നു.അവളുടെ കൊച്ചുമോൾ സിസിലി കുഞ്ഞേനാച്ചനു ഒരു കളിപ്പാട്ടമാണ്.മാത്തുക്കുട്ടിയുടെ ആദ്യത്തെ കെട്ടിലുള്ള മകൻ രാജൻ പട്ടാളക്കാരനാണ്. പ്രതിമാസം അവനയക്കുന്ന നൂറ് രൂപായാണ് ആ കുടുംബത്തിന്റെ പ്രധാന വരുമാനം.ആരുടെയും ശാസനയിൽ നിൽക്കാനാവാത്ത വിധം സ്വതന്ത്ര ബുദ്ധിക്കാരനായ കുഞ്ഞേനാച്ചൻ ഒരു ദിവസം പുത്രന്മാരുടെ വീടുകളിൽ സന്ദർശനം നടത്തി തിരിച്ചു വരുന്ന വഴി മനസ്സിനൊപ്പം നീങ്ങാത്ത ശരീരം തളർന്നു പെരുവഴിയിൽ വീണു പോയി. നാട്ടുകാരും സ്വന്തക്കാരും കൂടി വീട്ടിലെത്തിച്ചു.അന്നു മുതൽ കിടക്കയും മുറ്റവുമായി കഴിഞ്ഞു കൂടുന്ന ഈശ്വരവിശ്വാസിയായ ആ തൊണ്ണൂറുകാരന്റെ ഓർമ്മകളിലൂടെയും ദൃക്സാക്ഷിത്വത്തിലൂടെയും ആ കുടുംബത്തിനെ സ്പർശിക്കുന്ന സംഭവങ്ങളുടെ ചിത്രീകരണമാണു അരനാഴിക നേരം.മാത്തുക്കുട്ടിയുടെ മകൻ രാജൻ അവധിക്കു വീട്ടിലെത്തി.എല്ലാവർക്കും സമ്മാനങ്ങളുമായി വന്ന അവന്റെ പേർക്ക് ഒരു വിവാഹാലോചനയുമായി കുഞ്ഞേനാച്ചന്റെ അളിയന്റെ മകനും ദീനാമ്മയുടെ സഹോദരീഭർത്താവുമായ കോഴഞ്ചേരിക്കാരൻ അച്ചൻ വീട്ടിലെത്തി.രാജനും അവന്റെ മാതൃസഹോദരനും കൂടിപ്പോയി പെണ്ണിനെ കണ്ടു. രാജന്റെ മനസ്സിനിണങ്ങി. വീട്ടുകാർക്കും തൃപ്തിയായി. വിവാഹവും ഉറച്ചു.അപ്പോഴിതാ വേലഞ്ചിറക്കാരൻ മൊളകു ലോനനെന്നൊരുവൻ പെൺകുട്ടിയുടെ പൂർവകഥയുമായ് അവിടെയെത്തുന്നു.കോഴഞ്ചേരിക്കാരൻ അച്ചന്റെ അവിഹിത സന്തതിയാണാ പെണ്ണ് എന്നൊരു വാർത്തയും അറിയിച്ചു. കുടുംബാംഗങ്ങൾ ഒന്നിച്ചാലോചിച്ച് നിശ്ചയിച്ച വിവാഹം നടത്തേണ്ടെന്ന് തീരുമാനിച്ചെങ്കിലും രാജന്റെ ഉറച്ച നിലപാടിൽ എല്ലാവരും വഴങ്ങി.വിവാഹവും നടന്നു. ഹ്രസ്വകാല മധുവിധുവിനു ശേഷം രാജൻ ജോലിസ്ഥലത്തേക്കു പോയി.ഓർമ്മകളും പ്രതീക്ഷകളുമായി നവവധുവായ ശാന്തമ്മ ആ വീട്ടിലെ ഒരംഗമായി കഴിഞ്ഞു വന്നു. കീവറീച്ചന്റെ മകൾ കുട്ടിയമ്മ തന്റെ ഭാവിജീവിതപങ്കാളിയെ സ്വയം സ്വീകരിച്ചു. തോമസ് സാറുമായി അവൾ വീടു വിട്ടു പോയി. രോഷാകുലരായ കാരണവന്മാർ തോമസിനെ കോടതി കയറ്റാൻ തീരുമാനമെടുത്തപ്പോൾ അവർ രന്റു പേരും ആ വീട്ടിലേക്കു തന്നെ കടന്നു വന്നു. കുഞ്ഞേനാച്ചൻ മറ്റാരുടെയും അനുവാദത്തിനു കാത്തു നിൽക്കാതെ ആ കാമുകീ കാമുകന്മാരെ അനുഗ്രഹിച്ച് ആശീർവദിച്ചു.കുഞ്ഞുചെറുക്കന്റെ രാത്രിഞ്ചരനായ മകനെ പോലീസ് പിടി കൂടി. പിടിക്കപ്പെടുന്നതിനു തലേദിവസം കുഞ്ഞേനാച്ചനു അവൻ നൽകിയ അഞ്ഞൂറു രൂപയും കുഞ്ഞുചെറുക്കനെ ഏല്പ്പിച്ച് ആ പുത്രവത്സലൻ വേദനക്ക് ശമനം കണ്ടെത്തി.പീലിപ്പോച്ചന്റെ മകൻ വേലക്കാരിപ്പെണ്ണിനെ വിവാഹം കഴിച്ചെന്ന മറ്റൊരു വാർത്ത നാട്ടിൽ പരന്നു. ഈ വിധത്തിൽ ചഞ്ചല ചിത്തനായിക്കഴിഞ്ഞ കുഞ്ഞേനാച്ചനെയും മക്കളെയും ദുഃഖത്തിന്റെ കൊടും കയത്തിലേക്കാഴ്ത്തിക്കൊണ്ട് പട്ടാളക്യാമ്പിൽ നിന്നും രാജന്റെ മരണവാർത്ത അറിയിച്ചു കൊണ്ടുള്ള കമ്പി സന്ദേശമെത്തി.വിടരുന്നതിനു മുൻപ് കരിഞ്ഞു തുടങ്ങിയ ശാന്തമ്മയുടെ വേദന കാണാനാവാതെ കുഞ്ഞേനാച്ചൻ വലഞ്ഞു.കോഴഞ്ചേരിക്കാരനച്ചനെ പറ്റി പറഞ്ഞു പരത്തിയ വാർത്ത വെറും അപവാദമായിരുന്നെന്ന് തെളിഞ്ഞതോടു കൂടി ശാന്തമ്മ മനോവേദനയിൽ നിന്നും മോചിതയായത് നിത്യ നിരാശയിലേക്ക് വഴുതി വീഴാനായിരുന്നു.മകന്റെ വിവാഹവാർത്തയറിഞ്ഞ അന്നമ്മ ചിത്തഭ്രമം പിടിപെട്ട് നാടൻ പിള്ളേരുടെ കൂക്കുവിളിയുടെ അകമ്പടിയുമായി കുഞ്ഞേനാച്ചന്റെ വീട്ടിലെത്തി.മരുമകളുടെ ദുർവിധി കണ്ട് ആ കുടുംബനാഥന്റെ കണ്ണുകൾ നിറഞ്ഞു.നിരന്തരമായ ഹൃദയാഘാതമേറ്റു തളർന്ന ശരീരവും കൊണ്ട് കുഞ്ഞേനാച്ചൻ ശയ്യയെ ശരണം പ്രാപിച്ചു.തളർന്ന ശരീരത്തിനുണർവ് നൽകുന്ന “കറുപ്പ് “ കൊണ്ടുക്കൊടുത്തും സരസമായ സംഭാഷണം കൊണ്ട് ഉന്മേഷം പകർന്നും കുഞ്ഞേനാച്ചന്റെ ഉത്തമസുഹൃത്തായി കഴിഞ്ഞിരുന്ന കുറുപ്പച്ചനും സുശീലയെന്ന് താനും നാട്ടുകാരും ഒരു പോലെ വിശ്വസിച്ചിരുന്ന ദീനാമ്മയുമായുള്ള അവിഹിതവേഴ്ച നേരിട്ടു കാണുവാൻ ഇടയായ കുഞ്ഞേനാച്ചൻ സമനില തെറ്റി നിലം പതിച്ചു.സംസാരിക്കുവാനാവാതെ വീർപ്പുമുട്ടിക്കഴിഞ്ഞ കുഞ്ഞേനാച്ചന്റെ നാവ് ചലിക്കാതിരുന്നാൽ തന്റെ വഞ്ചന പുറത്താവുകയില്ലെന്ന് കരുതിയ കറുപ്പച്ചൻ അവസാനമായി നൽകിയ കറുപ്പിൽ വിഷം ചേർത്തിരുന്നു. മൂന്നു തലമുറകളുടെ ജീവിത സ്പന്ദനങ്ങളുമായി തൊണ്ണൂറു നീണ്ട വർഷങ്ങൾ ഇടപെട്ടു കഴിഞ്ഞ ആ കുടുംബനാഥൻ അന്ത്യശ്വാസം വലിക്കുമ്പോൾ കുറ്റബോധത്തിന്റെ തിരത്തള്ളലിൽ ദീനാമ്മ ശേഷിച്ച വിഷം കലർന്ന കറുപ്പ് കഴിച്ചു കുഞ്ഞേനാച്ചനോടൊപ്പം ജീവിതമവസാനിപ്പിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്