പ്രശസ്ത നടന് സത്യന്റെ സഹോദരന് എം.എം.നേശന്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്ത ചിത്രമാണിത്. കഥയും സംഭാഷണവും പി.ജെ. ആന്റണി .
വനമധ്യത്തില്‍ ഒരു ബംഗ്ലാവില്‍ താമസിച്ചു നാട്ടില്‍ കൊള്ളയും കൊലയും നടത്തുന്ന സംഘത്തെ യമുന എന്ന കഥാപാത്രത്തിന്റെ നേതൃത്വത്തില്‍ കണ്ടുപിടിയ്ക്കുന്നതാണ് കഥ.
സംവിധായക നിര്‍മ്മാതാവായ ശ്രീ എം.എ.നേശന്‍ (പ്രസിദ്ധ നടന് ശ്രീ സത്യന്റെ സഹോദരനാണിദ്ദേഹം) സതീഷ് ഫിലിംസിന്റെ ബാനറില്‍ ന്യൂ ടോൺ, പ്രകാഷ് എന്നീ സ്റ്റുഡിയോകളില്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും ശ്രീ പി.ജെ. ആന്റണി തയ്യാറാക്കി. അംബിക, പി.ജെ. ആന്റണി, മധു, ശങ്കരാടി, എസ്.പി.പിള്ള, ബഹദൂര്‍, ജെ.ഇ.ആർ.ആനന്ദ്, മുതുകുളം, കുട്ടന്‍പിള്ള, ഗംഗ, സത്യന് എന്നിവര്‍ അഭിനയിച്ചു.
കഥാസാരം
സ്വര്‍ണ്ണക്കട്ടികള്‍, മദ്യം, കള്ളനോട്ടു് എന്നിവയുടെ വ്യാപാരം വമ്പിച്ച തോതില്‍ നടത്തുന്ന ഒരു കള്ളസങ്കേതം കാട്ടിന്റെ നടുവിലുണ്ടെന്നറിവുകിട്ടിയ ലോറൻസ് തന്റെ കൂട്ടുകാരനായ ഭാസ്ക്കരനുമൊത്തു് കാട്ടിലെത്തി. നട്ടുച്ചക്കുപോലും പിശാചുക്കളെ നേരിട്ടു കാണുമെന്നു വിശ്വസിച്ചു പോരുന്ന ഒരു പഴയ ബംഗ്ലാവില്‍ അവര്‍ താമസമാക്കി. ആ ബംഗ്ലാവു് ‘ചെകുത്താന്റെ കോട്ട‘ എന്ന പേരിലാണു് അറിയപ്പെട്ടു പോന്നതു്.
അവിടെ താമസിക്കുന്ന കാര്യത്തില്‍ ഭാസ്ക്കരനു് അഭിപ്രായവ്യത്യാസമുണ്ടു്. പക്ഷെ, ഭൂതപ്രേതപിശാചുക്കളില്‍ തീരെ
വിശ്വാസമില്ലാത്ത ധീരനായിരുന്ന ലോറന്‍സ് അവിടെത്തന്നെ താമസിക്കണമെന്നു് നിര്‍ബ്ബന്ധം പിടിച്ചു. ആദ്യത്തെ രാത്രിയില്‍ത്തന്നെ
സംഭ്രമജനകമായ പലതും ആ കെട്ടിടത്തിനുള്ളില്‍ നടന്നതിനു ദൃൿസാക്ഷികളായ അവരിരുവരും ഭയാക്രാന്തരായി. വേണു, ഇക്ബാല്‍, ശങ്കരന് എന്നീ കൂട്ടുകാരെക്കൂടി സഹായത്തിനായി അവര്‍ വരുത്തി. ആരും തിരിഞ്ഞുനോക്കുവാന്‍ പോലും ഭയപ്പെട്ടിരുന്ന ചെകുത്താന്റെ കോട്ടയില്‍ ആ അഞ്ചു സുഹൃത്തുക്കള്‍ ജീവിതം ആരംഭിച്ചു.
കള്ളസംഘത്തെപ്പറ്റിയുള്ള അന്വേഷണത്തിനിടയില്‍ യമുന എന്നൊരു പെൺകൊടിയെ ലോറൻസ് കണ്ടുമുട്ടി. കാട്ടില്‍ താമസമാക്കിയ ഭീകരരൂപിയായ ഒരു വൃദ്ധന്റെ മകളാണു് യമുന. സുന്ദരിയായ യമുന ലോറന്‍സിനെ ജീവിതസർവ്വസ്വമായി സ്വീകരിച്ചു. ഒരു ദിവസം ഒരേ സമയത്തു് കാടിന്റെ രണ്ടു ഭാഗത്തുവെച്ചു് വൃദ്ധന്റെ ഭീകരരൂപം കാണുവാനിടയായപ്പോള്‍ വൃദ്ധന് ലോറന്സിനു് ഒരു പ്രശ്നമായി. ലോറന്‍സിന്റെ സംഘത്തിലെ ഒരംഗവും ഗായകനുമായിരുന്ന വേണു തന്റെ തൊട്ടു പിന്നില്‍ ഒരു പിശാചിന്റെ രൂപം
നില്ക്കുന്നതായിക്കണ്ടു. പേടിച്ചു വിറച്ചു് ആ ചെറുപ്പക്കാരന് ഹൃദയം പൊട്ടി മരിച്ചു. ഈ ചിത്രത്തിൽ ഒരു സ്ത്രീയായിട്ടു ഈ കഥാപാത്രം (യമുന) മാത്രമേയുള്ളൂ.അന്നേ വരെ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ അത്തരത്തിൽ ഒരു സവിശേഷത അവകാശപ്പെടുന്ന ചിത്രവും ഇതാണ്.
ലോറൻസ് ആ ഭൂതത്തെ പിന്തുടര്ന്നു. ലോറൻസു് ഒഴിച്ചു് മറ്റുള്ളവരെല്ലാം ഉടനടി സ്ഥലം വിടണമെന്ന അഭിപ്രായക്കാരായി മാറി. ലോറൻസ് എന്നിട്ടും കുലുങ്ങിയില്ല. സ്നേഹിതന്മാര് ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാവരും നാട്ടിലേക്കു മടങ്ങിക്കൊള്ളുവാന്‍ സമ്മതം മൂളി. ഭൂതത്തെ പിന്തുടര്‍ന്ന ലോറൻസ് അതിന്റെ ആവാസകേന്ദ്രം കണ്ടുപിടിക്കുന്നതില്‍ പരാജിതനായി.
ലോറന്‍സും സംഘവും ചേർന്നു് റബ്ബര്‍ നടുവാനായി കാടിന്റെ ചില ഭാഗങ്ങള്‍ വെട്ടിത്തെളിച്ചു. അവര്‍ക്കപ്പോള്‍ ചില വിവരങ്ങള്‍ കൂടി കിട്ടി. പൊന്നന് എന്ന പ്രമാണിയുമായി ബന്ധപ്പെടുവാനും സാധിച്ചു. ധനവാനായ പൊന്നനു് ഒരു വലിയ ബംഗ്ലാവുമുണ്ടു്. തങ്ങള്‍ക്കു കിട്ടിയ രേഖകളുടെയും വിവരങ്ങളുടെയും തണലില്‍ കൊള്ളസംഘവുമായി ഏറ്റുമുട്ടുവാന്‍ തന്നെ ലോറന്‍സ് തീരുമാനിച്ചു.
നിശ്ചയപ്രകാരം തന്നെ ലോറന്‍സും കൂട്ടരും കൂടി കള്ളസംഘത്തിന്റെ ആവാസകേന്ദ്രം തിരക്കിപ്പിടിച്ചു. അവരുമായി ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരുന്ന അവസരത്തില്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടി പോലീസ് സംഘവും സ്ഥലത്തെത്തിച്ചേര്‍ന്നു. കള്ളസംഘം അധിവസിച്ചിരുന്ന കേന്ദ്രത്തില്‍ കയറിക്കൂടിയ ലോറന്‍സ് രഹസ്യസങ്കേതങ്ങളില്ക്കൂടി പൊന്നന്റെ ബംഗ്ലാവിലേയ്ക്കുള്ള വഴി
കണ്ടുപിടിച്ചു. തന്റെ കാമുകിയായ യമുനയുടെ പിതാവാണു് പൊന്നനെന്നും അയാളാണു് ഭീകരനായ വൃദ്ധനായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നതെന്നും, കള്ളസംഘത്തിന്റെ നേതാവും അയാള്‍ തന്നെയായിരുന്നുവെന്നും ലോറന്‍സിനു ബോദ്ധ്യപ്പെട്ടു. ഒരു റെക്കാർഡിംഗ് മെഷീന്റെ സഹായത്തോടുകൂടിയാണു് ചെകുത്താന്റെ കോട്ടയില്‍ ഭയാനകമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചിരുന്നതെന്നും, അതേ രീതിയിലുള്ള സജ്ജീകരണങ്ങള്‍ കൊണ്ടുതന്നെയാണു് അസ്ഥിപഞ്ജരങ്ങളും മറ്റു ഭീകരരൂപങ്ങളും പ്രവർത്തിച്ചുകൊണ്ടിരുന്നതെന്നും മറ്റുമുള്ള സകല രഹസ്യങ്ങളും ലോറന്‍സ് വെളിച്ചത്തുകൊണ്ടു വന്നു. താന്‍ സ്നേഹിച്ചു വിശ്വസിച്ചു പോന്ന യമുന അടക്കം സംഘത്തിലുള്ള സകലപേരേയും പോലീസില്‍ ഏല്‍പ്പിച്ചിട്ടു് ലോറന്‍സ് നാട്ടിലേക്കു മടങ്ങി.
പി.ഭാസ്ക്കരന്‍ രചിച്ച അഞ്ചു ഗാനങ്ങൾക്കു് ബി.എ. ചിദംബരനാഥ് സംഗീതം പകര്‍ന്നു. യേശുദാസ്, പി.ലീല, എസ്.ജാനകി, ലത എന്നിവര്‍ ഗാനങ്ങള്‍ പിന്നണിയില്‍ ആലപിച്ചു. കൃഷ്ണന്‍കുട്ടി ഛായാഗ്രഹണം നടത്തി.
ജിയോ പിൿച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വിതരണം നടത്തിയ ചെകുത്താന്റെ കോട്ട 8 - 12 - 1967ൽ പ്രദര്‍ശനം തുടങ്ങി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി. വിജയകുമാര്‍
|