സത്യൻ, പ്രേംനസീര്‍, കെ.പി. ഉമ്മർ, ടി. കെ. ബാലചന്ദ്രന്, ബഹദൂര്‍, അടൂര്‍ ഭാസി, അബ്ബാസ്, കുട്ടന്‍പിള്ള, ശാരദ, അംബിക, ഉഷാ കുമാരി, ജയഭാരതി, സച്ചു, ടി.ആർ. ഓമന, ഖദീജ, കമലം, മാല മുതലായ നടീനടന്മാര് അഭിനയിച്ച പ്രസ്തുത ചിത്രം ബോക്സ് ഓഫീസ് ഫിലിംസ് വിതരണം ചെയ്തു. ഈ ചിത്രം 19- 9-1969- ൽ പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
വൈദ്യശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടി നാട്ടിലെത്തിയ ഡോക്ടര്‍ ജയദേവനു് സ്വസഹോദരി സുധയുടെ ജന്മദിനാഘോഷ വേളയില്‍ അവള് പാടിയ ഗാനമാധുരിയുടെ സുഖം കർണ്ണങ്ങളില്നിന്നും മാഞ്ഞുപോകുന്നതിനു മുമ്പുതന്നെ അർബ്ബുദരോഗിയായ അവളുടെ മരണവേദനയും കാണേണ്ടി വന്നു. സുധയുടെ അന്ത്യാഭിലാഷമനുസരിച്ചു് താന്‍ സ്നേഹിച്ച ഡോ: ശ്രീദേവിയെ വിട്ടു് സുധയുടെ ഭര്‍ത്തൃ സഹോദരിയായ നിര്‍മ്മലയെ ജയദേവന് വിവാഹം കഴിച്ചു.
ജയദേവനേയും നിർമ്മലയേയും സുഹൃത്തായ എന്‍ജിനീയര്‍ രവീന്ദ്രന് വിരുന്നിനു ക്ഷണിച്ചു. സുന്ദരിയും സാഹിത്യകാരിയും ഗായികയുമായ പ്രിയംവദയില്‍ (രവിയുടെ ഭാര്യ) തന്റെ സഹോദരി സുധയുടെ സ്വഭാവ വിശേഷകള്‍ കണ്ടു് ജയദേവന് അറിയാതെ അവളെ സ്നേഹിച്ചു പോയി. ജയദേവന്റെ സാമീപ്യം പ്രിയംവദയ്ക്കു് ആദ്യം അഹിതമായി തോന്നിയെങ്കിലും ഒരു സഹോദരിയെപ്പോലെയാണു് അയാള്‍ തന്നെ സ്നേഹിക്കുന്നതെന്നറിഞ്ഞ അവളും അയാളെ സഹോദരനെപ്പോലെ കരുതി സ്നേഹിച്ചു.
നിര്മ്മലയ്ക്കു് ജയദേവന്റെ പെരുമാറ്റത്തില്‍ സംശയവും ഭയവും തോന്നി. ഔദ്യോഗിക കാര്യങ്ങള്‍ക്കായി അന്യസ്ഥലത്തേക്കു പോകേണ്ടിവന്ന രവീന്ദ്രന് ഗര്‍ഭിണിയായ തന്റെ ഭാര്യയേയും വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനു് ജയദേവനെ ചുമതലപ്പെടുത്തിയിരുന്നു. അസൂയകൊണ്ടും തെറ്റിദ്ധാരണമൂലവും സമനില തെറ്റിയ നിര്‍മ്മല വേലക്കാരിയുടെ ഉപദേശപ്രകാരം രവീന്ദ്രന്റെ പേര്‍ക്കു് ഒരു ഊമക്കത്തയച്ചു.
ജയദേവനെ തെറ്റിദ്ധരിച്ച രവീന്ദ്രന് ഉടനെ നാട്ടിലേക്കുതിരിച്ചു. അര്‍ദ്ധരാത്രിയില്‍ പ്രിയംവദയുടെ മുറിയില്‍ വെളിച്ചം കണ്ട ജയദേവന് കാര്യമന്വേഷിക്കുവാന്‍ കടന്നുചെന്നപ്പോള്‍ കോപാകുലനായ രവീന്ദ്രനെയാണു് കണ്ടതു്. സംശയം വര്‍ദ്ധിച്ച രവീന്ദ്രന് സ്യാലനായ ശ്രീധരനെ കമ്പിയടിച്ചു വരുത്തി പ്രിയംവദയെ പ്രസവത്തിനായി നാട്ടിലേക്കയച്ചു. ശ്രീധരന് സത്യസ്ഥിതി പ്രിയംവദയില്നിന്നും മനസ്സിലാക്കി രവീന്ദ്രനോടു പറഞ്ഞുവെങ്കിലും അയാള്‍ ഒന്നും അംഗീകരിച്ചില്ല. രവി, തന്റെ തപ്തഹൃദയത്തിനു സമാധാനം ലഭിക്കുവാനായി മദ്യശാലയില്‍ അഭയം തേടി. അവിടെയും പ്രിയംവദയേയും ജയദേവനേയും പറ്റി പരാമര്‍ശനങ്ങള്‍ ശ്രവിക്കുവാനിടയായ രവീന്ദ്രന് തന്റെ തോക്കുമായി ജയദേവനെത്തേടിപ്പോയി.
ജയദേവന് പ്രിയംവദ ആശുപത്രിയിലാണെന്നറിഞ്ഞു് അങ്ങോട്ടു പോയിരുന്നു. നിര്‍മ്മലയും രവീന്ദ്രനും കണ്ടുമുട്ടി. അവര്തമ്മില് നടന്ന സംവാദം സംഭവങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തി. തന്റെ പ്രിയംവദ കളങ്കമറ്റവളാണെന്നറിഞ്ഞ രവീന്ദ്രന് ആശുപത്രിയില്‍ ഓടിയെത്തി. പശ്ചാത്താപ വിവശയായ നിര്‍മ്മലയും അവിടെ എത്തി. സംശയങ്ങളുടെ കാര്‍മേഘം നീങ്ങി ആ സുഹൃത്തുക്കളുടെ ജീവിതാന്തരീക്ഷം നിര്മ്മലശുഭ്രമായി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍