രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ കുടുംബ ചിത്രം പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്നു. ജനപ്രിയ സംവിധായകൻ ശ്രീ സത്യൻ അന്തിക്കാടിന്റെ പുത്രൻ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച ഈ കോമഡി ഫാമിലി ഡ്രാമ തെളിയിക്കുന്നത് സത്യേട്ടന്റെ മാന്ത്രിക സ്പർശം സ്വപുത്രനിലേക്കും പകർന്നു കിട്ടി എന്നതാണ്. സംവിധായകൻ പ്രിയദർശന്റെയും പ്രിയ നടി ലിസ്സിയുടെയും പുത്രി കല്യാണിയിലൂടെ ഒരു നായികയെക്കൂടി ലഭിച്ചിരിക്കുകയാണ്.
ശോഭന, സുരേഷ് ഗോപി, കെ.പി.എ.സി ലളിത, ലാലു അലക്സ്, ഉർവ്വശി, മീര കൃഷ്ണൻ എന്നിവർ നടന കളരിയിൽ തങ്ങളുടെ മികവ് തെളിയിച്ചവരാണ്. എന്നാൽ അഭിനയ രംഗത്ത് നവാഗതനായ സംവിധായകൻ ജോണി ആന്റണിയുടെ പ്രകടനം ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നു.
കഥ നടക്കുന്നത് ചെന്നൈ നഗരത്തിലെ ഒരു അപ്പാർട്മെൻറ് സമുച്ചയം കേന്ദ്രീകരിച്ചാണ്. ഇവിടുത്തെ താമസക്കാരിൽ ഒരുവളായ നിക്കി എന്ന് വിളിപ്പേരുള്ള നികിത (കല്യാണി പ്രിയദർശൻ) ഒരു മാര്യേജ് ബ്യുറോയിൽ എക്സിക്യൂട്ടീവ് ആണ്.
നികിതയുടെ അമ്മ നീന (ശോഭന) ഫ്രഞ്ച് അദ്ധ്യാപികയായും സൈക്കിയാട്രിസ്റ് ഡോ.ബോസിൻറെ (ജോണി ആൻറണി) ക്ലിനിക്കിൽ ഫിറ്റ്നസ് ട്രെയ്നറായും പാർട്ട് ടൈം ജോലി ചെയ്യുന്നു. പ്രണയിച്ചു വിവാഹം കഴിച്ചു എങ്കിലും മകൾ ജനിക്കുന്നതിനു മുന്നേ തന്നെ വിവാഹ മോചിതയായ നീനയ്ക്ക് മകളോടും നാട്ടിലുള്ള സഹോദരൻ മാനുവലിനോടും (ലാലു അലക്സ്) മാത്രമേ അടുപ്പമുള്ളൂ. മാനുവൽ ഇടയ്ക്കിടയ്ക്ക് സഹോദരിയെ സന്ദർശിക്കാൻ നാട്ടിൽ നിന്നും എത്തും. അങ്ങനെ ഒരവസരത്തിൽ താൻ ഇത്ര പെട്ടെന്ന് വിവാഹമോചിതയായതിൻറെ കാരണം നീന വെളിപ്പെടുത്തുന്നുണ്ട്. അത് നീനയുടെ ക്യാരക്ടറിന് മിഴിവേകുന്നുണ്ട്.
മറ്റുള്ളവരുടെ വിവാഹം നടത്തി കൊടുക്കുകയാണ് ജോലി എങ്കിലും നിക്കിയ്ക്കു വരുന്ന പല ആലോചനകളും നടക്കാതെ പോകുന്നു. പണ്ട് വേണ്ടെന്നു വച്ച ഒരു വിവാഹാലോചന - ഡോ. ഷേർലിയുടെ (ഉർവ്വശി) മകനു വേണ്ടി - നിക്കിയുടെ സുഹൃത്തുക്കൾ മുൻകൈ എടുത്തു പൊടി തട്ടിയെടുത്തു.
ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനാണ് അവിവാഹിതനായ മേജർ ഉണ്ണികൃഷ്ണൻ (സുരേഷ് ഗോപി). അദ്ദേഹത്തിൻറെ പ്രശ്നം നിയന്ത്രിക്കാൻ സാധിക്കാത്ത മുൻകോപമാണ്. ദേഷ്യം വന്നാൽ ആരായാലും ഒന്ന് പൊട്ടിച്ചിട്ടേ ബാക്കിയുള്ളൂ. തികച്ചും അന്തർമുഖനായ അയാൾക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുവാനോ പ്രത്യേകിച്ചു സ്ത്രീകളുമായി സംവദിക്കാനോ സാധിക്കുന്നില്ല. ബന്ധുക്കൾ ആരുമില്ലാത്ത അയാൾക്ക് ഏക ആശ്രയം സുഹൃത്തും (മേജർ രവി) വളർത്തു നായയുമാണ്.
മുൻകോപത്തിൻറെ ഫലമായി പല കുരുക്കുകളിലും ചെന്നു പെട്ട ഉണ്ണികൃഷ്ണൻ, ഒടുവിൽ സുഹൃത്തിൻറെ നിർദ്ദേശപ്രകാരം സൈക്കിയാട്രിസ്റ്റ് ഡോ. ബോസിന്റെ സഹായം തേടി ക്ലിനിക്കിൽ എത്തി. ഡോ. ബോസിന്റെ സംഭാഷണങ്ങളും ചേഷ്ടകളും ചികിത്സാ രീതികളും നർമ്മത്തിൽ പൊതിഞ്ഞതാണ്. അത് തീർച്ചയായും കാണികളിൽ ചിരി ഉണർത്തും. അവിടെ വച്ചു കണ്ടുമുട്ടുന്ന നീനയോട് ഉണ്ണിക്കൃഷ്ണന് അടുപ്പം തോന്നിയെങ്കിലും മടിച്ചു നിൽക്കുന്ന അയാളെ ഡോ. ബോസ് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
മറ്റൊരു കെട്ടിടത്തിൽ നിന്നും ഇതേ കെട്ടിടത്തേയ്ക്കു മാറി താമസിക്കാൻ ഒരു കൂട്ടർ കൂടി എത്തുന്നു. ബിബീഷ് (ദുൽഖർ സൽമാൻ), അനുജൻ, ആകാശവാണി എന്നറിയപ്പെടുന്ന സീരിയൽ നടി (കെ.പി.എ.സി ലളിത) എന്നിവരടങ്ങുന്ന കുടുംബം. ബിബീഷിന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ആകാശവാണി ബിബീഷിന്റെ മുത്തശ്ശിയോ മറ്റോ ആയിരിക്കും എന്ന് പ്രേക്ഷകർക്കു തോന്നുമെങ്കിലും അവർ തമ്മിലുള്ള ബന്ധം എന്താണെന്നു പിന്നീട് വെളിപ്പെടുന്നുണ്ട്. ബിബീഷ് സഹപ്രവർത്തകയുമായി പ്രണയത്തിലാണ്.
മേജർ ഉണ്ണിക്കൃഷ്ണനുമായുള്ള അമ്മയുടെ അടുപ്പം അറിഞ്ഞ നിക്കി ആദ്യം അസ്വസ്ഥയായി എങ്കിലും അവളിലെ മാര്യേജ് എക്സിക്യൂട്ടീവ് ഉണർന്നു. നിക്കി മേജർ ഉണ്ണികൃഷ്ണനെ നേരിട്ടു കണ്ട് സംസാരിച്ചു അയാൾ എങ്ങിനെയുള്ള വ്യക്തിയാണെന്നു മനസ്സിലാക്കി അവരുടെ ബന്ധത്തിന് പച്ചക്കൊടി വീശുന്നു. എന്നാൽ ഡോ. ഷേർളിയുടെ മകനുമായുള്ള നിക്കിയുടെ വിവാഹം മറ്റു കാരണങ്ങളാൽ മുടങ്ങി പോകുന്നു.
ഇതിനിടയിൽ തന്നോടൊപ്പം അമേരിയ്ക്കയിലേക്ക് വരണമെന്ന ഭാവി വധുവിന്റെ നിർദ്ദേശം ബിബീഷിന് ഒറ്റയ്ക്കാകുന്ന അനിയന്റെ കാര്യമോർത്തു നിരസിക്കേണ്ടി വരുന്നു. ഫലത്തിൽ ആ ബന്ധവും മുടങ്ങി പോവുകയാണ്.
അപ്രതീക്ഷിതമായി ചെന്നൈ നഗരത്തിൽ പെയ്ത ശക്തമായ മഴയും അതുമൂലമുണ്ടായ വെള്ളപ്പൊക്കവും ഈ മൂന്നു കുടുംബങ്ങൾക്കും പരസ്പ്പരം കൂടുതൽ അടുക്കുവാനും അറിയുവാനും വഴിയൊരുക്കുന്നു. ഒടുവിൽ മേജർ ഉണ്ണികൃഷ്ണനും നീനയും, ബിബീഷും നികിതയും ഒന്നിക്കുന്നു എന്ന സൂചന നൽകി ചിത്രം അവസാനിക്കുന്നു.