സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായർക്കും (ബിജു മേനോൻ) വിമുക്ത ഭടൻ ഹവിൽദാർ കോശി കുര്യനും (പ്രിഥ്വി രാജ്) ഇടയിൽ രൂപം കൊണ്ട ഒരു ഈഗോ പ്രശ്നം എങ്ങനെ വളർന്നു വഷളായി എന്നതാണ് മൂന്നു മണിക്കൂർ നീളുന്ന ആക്ഷൻ സിനിമയുടെ ഇതിവൃത്തം. കോശിയുടെ പിതാവ് കുര്യൻ ജോണിൻറെ വേഷത്തിൽ സംവിധായകൻ രഞ്ജിത്ത് നല്ല പ്രകടനം കാഴ്ച വച്ചു.
അട്ടപ്പാടിയുടെയും പാലക്കാടിന്റെയും ദൃശ്യ ഭംഗി ഒട്ടും മാറ്റു കുറയാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ക്യാമറാമാന് കഴിഞ്ഞിട്ടുണ്ട്. ടൈറ്റിൽ സോങ് ആദിവാസി ഗാനം (കലക്കാത്ത ചന്ദനമേരു: നഞ്ചമ്മ) ജനപ്രീതി നേടിയിട്ടുണ്ട്.
മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലെ പോലീസ്-എക്സൈസ് സംയോജിത ചെക്ക് പോസ്റ്റിൽ വച്ച് കോശി കുര്യന്റെ വാഹനത്തിൽ നിന്നും മദ്യകുപ്പികൾ കണ്ടെത്തുന്നതോടെ കഥ ആരംഭിക്കുന്നു.കോശി സ്വദേശമായ കട്ടപ്പനയിൽ നിന്നും അട്ടപ്പാടിയിലേക്ക് പോവുകയായിരുന്നു. സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അയ്യപ്പൻ നായർ സ്തുത്യർഹ സേവനത്തിന് പോലീസ് മെഡലിന് ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ്. ഇനി രണ്ടു വർഷങ്ങൾ മാത്രമേ സർവീസ് ബാക്കിയുള്ളു. മാവോ വാദിയായി ആരോപിക്കപ്പെട്ട ആദിവാസി യുവതി കണ്ണമ്മയെ (ഗൗരി നന്ദ) വിവാഹം കഴിച്ചു ഒരു കുട്ടിയുമുണ്ട്.
മദ്യലഹരിയിൽ കാറിൽ ഉറങ്ങുകയായിരുന്ന കോശിക്ക് പരിശോധനക്കിടയിൽ പോലീസ് ശൈലിയിലുള്ള 'തട്ടും തലോടലും' നന്നായി കിട്ടി. സ്റ്റേഷനിൽ എത്തിച്ചു കേസ് ചാർജ് ചെയ്യപ്പെട്ട കോശിക്കും ഡ്രൈവർ കുമാരനും (കോട്ടയം രമേശ്) യാത്ര തുടരാനാവാതെ അവിടെ ഇരിക്കേണ്ടി വന്നു. അവരുടെ ഫോൺ പോലീസിന്റെ കസ്റ്റഡിയിൽ ആയതിനാൽ ആരെയും ബന്ധപ്പെടുവാനും സാധിക്കുന്നില്ല. കോശിയുടെ ഫോൺ പരിശോധിച്ച പോലീസുകാർ അയാളുടെ ഉന്നത രാഷ്ട്രീയ-സിനിമ ബന്ധങ്ങൾ മനസ്സിലാക്കി ഫോൺ തിരികെ നൽകി. താൻ ഒരു ആൾക്കഹോളിക് ആണെന്നും അൽപ്പം മദ്യം കിട്ടിയേ മതിയാകൂ എന്ന കോശിയുടെ യാചന മാനിച്ചു അയ്യപ്പൻ നായർ സീൽ ചെയ്തു സൂക്ഷിച്ചിരുന്ന കുപ്പിയിൽ നിന്നും മദ്യം പകർന്നു നൽകി. ഈ ദൃശ്യം കോശി രഹസ്യമായി ഫോണിൽ ചിത്രീകരിച്ചു.
റിമാൻഡ് കഴിഞ്ഞു സബ് ജയിലിൽ നിന്നും പുറത്തു വന്ന കോശി, ഫോണിലെ ദൃശ്യങ്ങൾ ഒരു ചാനലിനു കൈമാറി. അവർ അത് സംപ്രേഷണം ചെയ്തതോടെ അയ്യപ്പൻ നായരും കോൺസ്റ്റബിൾ ജെസ്സിയും (ധന്യ അനന്യ) സസ്പെൻഷനിലായി.
ഇവിടെ നിന്നും ഓരോരുത്തരും പരസ്പ്പരം മത്സരിക്കുന്ന കാഴചയാണ് കാണാൻ സാധിക്കുക.
തന്റെ ഫോൺ നശിപ്പിച്ച അയ്യപ്പൻ നായരുടെ ബൈക്കിന്റെ ഹെഡ് ലൈറ്റ് കോശി പരസ്യമായി അടിച്ചു തകർത്തപ്പോൾ കോശിക്ക് കൂട്ട് നിന്ന ലോക്കൽ ഗുണ്ട കുട്ടമണിയുടെ (സാബുമോൻ അബ്ദു സമദ്) ലോഡ്ജ് ജെസിബി ഉപയോഗിച്ച് അയ്യപ്പൻ നായർ ഇടിച്ചു നിരത്തി. കോശി അറിയാതെ അയ്യപ്പൻ നായരെ വക വരുത്താൻ കുര്യൻ ജോൺ ഏർപ്പാട് ചെയ്ത ഗുണ്ടാ സംഘത്തെ അയ്യപ്പൻ നായർ അടിച്ചോടിച്ചു.കോശിയുടെ ഇളയ സഹോദരന്മാരും ഇതിന്റെ പേരിൽ അറസ്റ്റിലായി. ഇതിനു പകരമായി പഴയ മാവോവാദി കേസ് കുത്തിപ്പൊക്കി കണ്ണമ്മയെ അറസ്റ്റ് ചെയ്യിപ്പിക്കാൻ കുര്യൻ ജോൺ നീക്കം നടത്തി.
ഇപ്രകാരം ആക്ഷൻ; കൗണ്ടർ ആക്ഷനിലൂടെ കഥ പുരോഗമിക്കുമ്പോൾ ഇതിന്റെ അവസാനം എങ്ങിനെയെന്ന് അറിയാനുള്ള ഉദ്വേഗവും വർധിക്കുന്നു. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് കാഴ്ച വെച്ചുകൊണ്ട് ചിത്രം ശുഭപര്യവസായിയായി അവസാനിക്കുന്നു.