കഥാസാരം
മാങ്കാവിലെ മൂത്ത ആളാണു രാഘവക്കുറുപ്പ്, അനുജൻ മാധവൻ കുട്ടിയും സഹോദരി ശാരദയും അമ്മ പാറുക്കുട്ടിയമ്മയും ഉൾപ്പെടുന്നതാണു കുറുപ്പിന്റെ കുടുംബം. ഒരിടത്തരം തറവാട്ടിലെ സുശീലയായ ലക്ഷ്മി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടു വന്നതു മുതൽ കുറുപ്പിന്റെ കുടുംബത്തിൽ ഐശ്വര്യദേവത വിളയാടിത്തുടങ്ങി. പക്ഷേ തറവാട്ടു സ്വത്തുക്കൾ വിറ്റ് ഭഗവതീക്ഷേത്രത്തിൽ ഉത്സവം നടത്തുന്ന തറവാട്ടുകാരുടെ സമ്പ്രദായത്തെ ലക്ഷ്മി എതിർത്തു തുടങ്ങിയപ്പോൾ മുതൽ അവളെ ആ വീട്ടിലെ ശത്രുവായി എല്ലാവരും കരുതി തുടങ്ങി. ലക്ഷ്മി പറയുന്നതിൽ കാര്യമുണ്ടെന്നു രാഘവക്കുറുപ്പ് മനസ്സിലാക്കി. പക്ഷേ അമ്മയും അനുജനും കുറുപ്പിന്റെ അഭിപ്രായത്തോട് യോജിക്കാൻ തയ്യാറായില്ല. മാധവൻകുട്ടി ചേട്ടനുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.മാങ്കാവിലെ സ്വത്തുക്കൾ ഓരോ ഭാഗമായി എഴുതി വാങ്ങിക്കൊണ്ടിരുന്ന അത്യാഗ്രഹിയായ സ്വാമിയും അയാളുടെ ശിങ്കിടിയായ കേളുനായരും മറ്റു ചിലരും കൂടി ഉപദേശിച്ചതനുസരിച്ച് മാധവൻകുട്ടി തന്റെ ഭാഗം ആവശ്യപ്പെട്ടു.മാധവൻ കുട്ടിയുടെ ഭാഗം വീതിച്ചു കൊടുത്താൽ അതു വിറ്റു നശിപ്പിക്കുമെന്നും സ്വത്തെല്ലാം കൂടി അവനെഴുതിക്കൊടുത്താൽ ഒരു പക്ഷേ അവനത് അന്യാധീനപ്പെടുത്തുവാൻ തയ്യാറാകയില്ലെന്നുമുള്ള ലക്ഷ്മിയുടെ അഭിപ്രായത്തോട് കുറുപ്പും യോജിച്ചു.ഭാഗം കിട്ടാതെ വീട്ടിൽ കാലു കുത്തുകയില്ലെന്ന ശപഥവുമായ് കഴിയുന്ന മാധവൻകുട്ടിയെ കുറുപ്പ് ആളയച്ചു വരുത്തി സ്വത്തു മുഴുവൻ അവന്റെ പേർക്കെഴുതി കൊടുത്തിട്ട് പ്രസവിച്ചിട്ട് 15 ദിവസം പോലുമാകാത്ത കൈക്കുഞ്ഞുമായി ലക്ഷ്മിയെ കൂട്ടിക്കൊണ്ട് വീടു വിട്ടിറങ്ങി. ഇതു കണ്ട് മനം നൊന്ത മാധവൻകുട്ടി ചേട്ടനോട് മാപ്പപേക്ഷിച്ച് പോകരുതെന്ന് അഭ്യർത്ഥിച്ചു. വീണ്ടും സമാധാനം കളിയാടിത്തുടങ്ങിയ കുടുംബത്തിൽ അസൂയാലുവായ ശാരദ കുഴപ്പങ്ങൾ സൃഷ്ടിച്ചു തുടങ്ങി. മാധവൻകുട്ടി തന്റെ കാമുകിയും കഥകളിക്കാരൻ കുട്ടൻ പിള്ളയുടെ മകളുമായ ജാനുവിനെ കുറുപ്പിന്റെയും ലക്ഷ്മിയുടെയും മറ്റും അനുഗ്രഹാശിസ്സുകളോടെ വിവാഹം കഴിച്ചു. ദീനക്കിടക്കയിലായിരുന്ന പാറുക്കുട്ടിയമ്മ വിവാഹദിവസം രാത്രിയിൽ മരണമടഞ്ഞു. ഇതിനിടയിൽ പുറം ദേശങ്ങളിൽ അലഞ്ഞു നടന്നിരുന്ന കുംഭാണ്ഡക്കുറുപ്പ് – ശാരദയുടെ ഭർത്താവ് – നാട്ടിൽ തിരിച്ചെത്തി . ശാരദയുടെ വീതം വാങ്ങി കാർണിവൽ നടത്തുവാനായി അയാളുടെ പരിശ്രമം. കാലം കുറേ കടന്നു പോയി. ജാനുവും ലക്ഷ്മിയും തമ്മിൽ കലഹമുണ്ടാക്കുവാനുള്ള ശ്രമത്തിൽ ശാരദ ഏർപ്പെട്ടു.ജാനു വീട്ടിൽ കാലു കുത്തിയതു കൊണ്ടാണ് അമ്മ മരിച്ചതെന്ന് ലക്ഷ്മി കണിയാട്ടിയോട് പറഞ്ഞതായി ശാരദ അവളോട് പറഞ്ഞു. ഇതു കേട്ടു ഞെട്ടിപ്പോയ ജാനു ലക്ഷ്മിയെ എങ്ങനെയെങ്കിലും തുരത്തണമെന്ന് തീരുമാനിച്ചുറച്ചു.രാഘവക്കുറുപ്പിന്റെ മകൻ മണിക്കുട്ടനെ സീമാതീതമായി സ്നേഹിച്ചു പോന്ന മാധവൻ കുട്ടിയെ ജാനു കുറ്റപ്പെടുത്തി തുടങ്ങി. അവളുടെ സ്വഭാവത്തിൽ ഉണ്ടായ ഈ മാറ്റത്തിൽ മാധവൻ കുട്ടി വ്യാകുലനായി. കുടുംബഭരണം മുഴുവൻ ലക്ഷ്മി നടത്തുന്നതിൽ എതിർപ്പു പ്രദർശിപ്പിച്ച ജാനു തനിക്കും ഭർത്താവിനുമായി മാത്രം വേറെ ഭക്ഷണം പാകം ചെയ്യുവാൻ തയ്യാറായി.സന്തോഷമായി കഴിഞ്ഞിരുന്ന ആ കുടുംബത്തിൽ അന്തഃഛിദ്ര വാസന തല പൊക്കി തുടങ്ങിയപ്പോൾ ലക്ഷ്മിയും കുറുപ്പും പുത്രനുമൊത്ത് ഒരു ചെറിയ വീട്ടിലേയ്ക്കു താമസം മാറ്റി.വിദേശങ്ങളിൽ കാർണിവൽ നടത്തിക്കൊണ്ടിരുന്ന കുംഭാണ്ഡക്കുറുപ്പ് ഇതിനിടയിൽ ശാരദയെ കൂടെ കൂട്ടിക്കൊണ്ടു പോയിരുന്നു. കാർണിവൽ പൊളിഞ്ഞതോടു കൂടി കടക്കാരനായി തീർന്ന കുംഭാണ്ഡനെ പോലീസ് അറസ്റുളി ചെയ്തു. ശാരദ വഴിയാധാരമായി.വീട്ടിൽ തിരിച്ചെത്തിയ അവളെ ജാനു സ്വീകരിക്കാൻ തയ്യാറായില്ല. പക്ഷേ ലക്ഷ്മി ശാരദക്ക് അഭയം നൽകി.ഗർഭിണിയായിരുന്ന ജാനുവിനു പ്രസവ വേദന തുടങ്ങി.സഹായത്തിനു ലക്ഷ്മിയെ വിളിക്കുവാനിറങ്ങിത്തിരിച്ച മാധവൻ കുട്ടിയെ അവൾ വിലക്കി.പകരം വയറ്റാട്ടിയെ സഹായത്തിനായി കൂട്ടി വന്നു.രാത്രി രണ്ടു മണിയായിട്ടും പ്രസവം നടന്നില്ല. ജാനുവിന്റെ ശരീരത്തിൽ നിന്നും ഏറെ രക്തം വാർന്നു പോയതിനാൽ അവൾ ബോധരഹിതയായി.മാധവൻ കുട്ടി ചേട്ടനെ വിവരം ധരിപ്പിച്ചു.ലക്ഷ്മിയും കുറുപ്പും പരിഭ്രാന്തരായി ഓടിയെത്തി. ജാനുവിനെ ആസ്പത്രിയിലെത്തിച്ചു. ഓപ്പറേഷൻ നടത്തി കുട്ടിയെ പുറത്തെടുത്തു. പക്ഷേ ജാനുവിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ രക്തം കുത്തി വെയ്ക്കണം.ആശുപത്രിയിലാകട്ടെ രക്തം സ്റ്റോക്കില്ല താനും.ലക്ഷ്മി ജാനുവിനു വേണ്ട രക്തം നൽകുവാൻ തയ്യാറായി. അവളുടെ ശരീരത്തിൽ നിന്നും ജാനുവിന്റെ സിരകളിലേക്ക് രക്തം പ്രവഹിച്ചു തുടങ്ങി.ജാനുവിനു ബോധം വീണു. അവൾ മിഴി തുറന്നു. രാഘവക്കുറുപ്പും മാധവൻ കുട്ടിയും പിടയുന്ന കരളുമായി പുറത്തു കാത്തു നിൽക്കുകയാണ്. പെട്ടെന്നുണ്ടായ ഇടിമിന്നലു കാരണം ആശുപത്രിയിലെ വിളക്കുകൾ അണഞ്ഞു.ഡോക്ടർമാരും നേഴ്സുമാരും പരിഭ്രാന്തരായി. പ്രകാശം വീണ്ടും വന്നപ്പോഴേക്കും ലക്ഷ്മിയുടെ ദേഹത്തെ രക്തം മുഴുവൻ വാർന്നു പോയിരുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്