തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പ്രേംനസീര്‍, എസു്. പി. പിള്ള, നാണുക്കുട്ടന്, മാത്തപ്പന്, കാലാക്കല്‍ കുമാരന്, വാണക്കുറ്റി, മാസ്റ്റര്‍ ബിനോയു്, കുമാരി തങ്കം, പങ്കജവല്ലി, അടൂര്‍ പങ്കജം, ബേബി ഗിരിജ എന്നീ താരങ്ങള്‍ അഭിനയിച്ച ഈ ചിത്രത്തില്‍ കുമാരി അംബിക, സി. ആര്. രാധാകുമാരി, ചന്ദ്രിക, രമണന് അന്നിവര്‍ നര്‍ത്തകരായി നിരന്നു. അഭയദേവു് രചിച്ച പന്ത്രണ്ടു് ഗാനങ്ങള്‍ക്കു് പി. എസു്. ദിവാകര്‍ സംഗീതം പകര്‍ന്നു. പി. ലീല, കവിയൂര്‍ രേവമ്മ, ജിക്കി, ഘണ്ടശാല എന്നീ പിന്നണിഗായകര്‍ പാട്ടുകള്‍ പാടി. ഫിലിം ഡിസ്ട്രിബ്യൂട്ടിംഗു് കമ്പനി മുഖേന 22-08-1952 ല്‍ വിശപ്പിന്റെ വിളി കേരളത്തില്‍ റിലീസു് ചെയ്തു.
കഥാസാരം :
സമ്പത്തും തറവാടിത്വവുമുള്ള ലക്ഷ്മിഭവനത്തിലെ ഗൃഹനാഥന് അകാലചരമം പ്രാപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പുത്രന് മോഹനന് നന്നേ ചെറുപ്പമായിരുന്നു. ഈ തക്കം നോക്കി കാര്യസ്ഥന് ആ വീട്ടിലെ സകല സ്വത്തുക്കളും അപഹരിച്ചു. അങ്ങിനെ അയാള്‍ പെട്ടെന്നു് അന്നാട്ടിലെ ധനികരില്‍ ധനികനായി. മോഹനനും അമ്മയും ലക്ഷ്മിഭവനത്തില്‍ നിന്നും പുറത്താക്കപ്പെട്ടു.
കൂലിവേല ചെയ്തും ചുമടുചുമന്നും മോഹനനും അമ്മയും ജീവിതം പോന്നു. പക്ഷെ തൊഴിലില്ലായ്മയും ദാരിദ്ര്യവും ആ മാതാവിന്റെ ആരോഗ്യത്തെ കാര്‍ന്നു തിന്നു. വിശപ്പും രോഗവും മൂലം അവര്‍ സുഖമില്ലാതെ നീറി നീറി മരിച്ചു.
ജോലി അന്വേഷിച്ചു ബസു്സ്റ്റാന്ഡില് തെണ്ടിത്തിരിഞ്ഞുനടന്നിരുന്ന മോഹനനെ ആനന്ദഭവനത്തിലെ കാരണവര്‍ കണ്ടുമുട്ടി. അദ്ദേഹം അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ആനന്ദഭവനിലെ കാരണവര്ക്കു് ഒരു മകനും ഒരു മകളുമുണ്ടു്, വേണുവും സരോജവും. മോഹനന് അവരോടൊപ്പം ആനന്ദമായി വളര്‍ന്നുവന്നു. കുട്ടികള്‍ക്കു പ്രായമായപ്പോഴേക്കും കാരണവര്‍ മരിച്ചു.
ലക്ഷ്മീഭവനിലെ കാര്യസ്ഥന് ധനാഢ്യനായെങ്കിലും ലുബ്ധനും ദുഷ്ടനുമായി മാറിക്കഴിഞ്ഞിരുന്നു. അയാളുടെ മകള്‍ കമലത്തിനെ ആനന്ദഭവനത്തിലെ വേണു വിവാഹം ചെയ്തു. വേണു തന്റെ ഫാക്റ്ററിയുടെ ആവശ്യത്തിനു വേണ്ടി കമലത്തിന്റെ അച്ഛനോടു കുറെ രൂപ കടം വാങ്ങി. ഈ തക്കം ഉപയോഗപ്പെടുത്തി തന്റെ സഹോദരന് മരമണ്ടനായ രാമുവിനെക്കൊണ്ടു് വേണുവിന്റെ സഹോദരി സരോജയെ വിവാഹം കഴിപ്പിക്കുവാന്‍ കമലം ശ്രമിച്ചു. പക്ഷെ ഇതിനെ എതിര്‍ത്ത സരോജയേയും അമ്മയേയും കമലം ദണ്ഡിപ്പിച്ചു തുടങ്ങി. വേണു അമ്മയ്ക്കും സരോജത്തിനും സഹായം നല്‍കുന്നതിനേയും അവള് എതിര്‍ത്തു. ഈ മാറ്റം ആനന്ദഭവനത്തിലെ ശാന്തിയേയും സമാധാനത്തേയും തകര്‍ത്തു. മറ്റു ചില മാറ്റങ്ങളും പ്രകൃതി അവിടെ ഉണ്ടാക്കി. സരോജയും മോഹനനും പരസ്പരം പ്രേമബദ്ധരായി.
സരോജവുമായുള്ള പ്രേമബന്ധം തകരുമെന്നു മോഹനന് ഭയപ്പെട്ടു. നാണയത്തുട്ടുകളില്‍ മനുഷ്യബന്ധങ്ങളെ തൂക്കുന്നവര്‍ തങ്ങളെ കല്ലെറിയുമെന്നു മോഹനന് സംശയിച്ചു. മോഹനന് സരോജത്തിനോടു് 'രമണന് ' വായിക്കുവാന്‍ പറഞ്ഞു. രമണന് വായിച്ച സരോജം ആ കവിതയിലെ ദുരന്തരാഗങ്ങള് അവളുടെ ഭാവനയില്‍ക്കൂടി കണ്ടു. അവ അവളുടെ ഹൃദയത്തില്‍ വല്ലാത്ത കൊളിളക്കങ്ങള് ഉണ്ടാക്കി. അവള് ഒരിക്കലും ഒരു 'ചന്ദ്രിക ' ആകുകയില്ലെന്നു സധൈര്യം ഉറച്ചു പ്രഖ്യാപിച്ചു.
സരോജവും മോഹനനുമായുള്ള ഹൃദയവേഴ്ച അറിഞ്ഞ വേണു മോഹനനെ ജോലിയില്‍ നിന്നും പുറത്താക്കി. ഈ തക്കം നോക്കി രാമുവും കൂട്ടരും കൂടി മോഹനനെ മര്‍ദ്ദിച്ചവശനാക്കി. അവന് എവിടെയോ മാറി മറഞ്ഞു. അംഗപ്രത്യംഗം അടികൊണ്ട മോഹനന് ഒരെസ്റ്റേറ്റാശുപത്രിയെ ശരണം പ്രാപിച്ചു. അവിടുത്തെ ചികിത്സ കൊണ്ടു് അവന് വീണ്ടും പൂര്‍ണ്ണ ആരോഗ്യവാനായി.
തനിക്കു തീരെ ഇഷ്ടമില്ലാത്ത വിവാഹം നടത്തുവാന്‍ തീര്ച്ചയാക്കിയതില് കുണ്ഠിപ്പെട്ടും മോഹനന്റെ ദയനീയ സ്ഥിതിയെക്കുറിച്ചു് ചിന്തിച്ചു് ഹൃദയവ്യഥ പൂണ്ടും നാളുകള്‍ കഴിച്ച സരോജയ്ക്കു് വേണുവിനു വേണ്ടി തന്റെ രക്തം കൊടുക്കേണ്ടതായി വന്നു. വേണുവിനു വിഷബാധയേറ്റതായിരുന്നു കാരണം. ഇതിനു ശേഷം വേണുവിനു് സരോജത്തോടുള്ള കടപ്പാടും സ്നേഹവും വര്‍ദ്ധിച്ചു വന്നു.
ലുബ്ധനായ മുതലാളി തന്റെ ധനമെല്ലാം ഒരു ചെറിയ പെട്ടിയിലാണു് സൂക്ഷിച്ചിരുന്നതു്. ഒരു രാത്രിയില്‍ അതു് അത്രയും കള്ളന്മാര് മോഷ്ടിച്ചു കൊണ്ടുപോയി. വിവരമറിഞ്ഞ മുതലാളി ഷോക്കുമൂലം മരണപ്പെട്ടു.
രാമുവും സരോജവുമായുള്ള വിവാഹം വേണു വേണ്ടെന്നു വച്ചു. സരോജം എടുത്തു വളര്‍ത്തിയ കുട്ടിയെ താരാട്ടുപാടി ഉറക്കിയ അവസരത്തില്‍ മോഹനന് അവിടെ എത്തി. അവര്‍ തമ്മില്‍ കണ്ടുമുട്ടി. തന്റെ ഭാര്യയുടെ കുതന്ത്രങ്ങള്‍ മൂലം തെറ്റിദ്ധരിക്കപ്പെട്ട സഹോദരിയോടു് ക്രൂരമായി പെരുമാറിയ വേണു കാര്യങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിരാക്കി.
സരോജവും മോഹനനുമായുള്ള വിവാഹം നടന്നു. അങ്ങിനെ കഥ ശുഭപര്യവസായിയായി ചിത്രം തീരുന്നു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍