ഒരു നൂറ്റാണ്ടിനു മുമ്പ് അയിത്തവും ദുരാചാരങ്ങളും തേർവാഴ്ച നടത്തിയിരുന്ന കാലഘട്ടം..
അന്ന് മലയാളനാട്ടിലെ നെടുംതൂണുകളായിരുന്ന 64 ഇല്ലങ്ങളിലെ നമ്പൂതിരിമാർക്ക് കൊല്ലിനും കൊലയ്ക്കുമുള്ള അധികാരം ഉണ്ടായിരുന്നു.
അതുപോലെ തന്നെ സർവ്വതന്ത്ര സ്വതന്ത്രകളായിരുന്നു കോവിലകങ്ങളിലെ തമ്പുരാട്ടിമാരും. ഉടുതുണി മാറുന്ന ലാഘവത്തോടെ അവർ ഭർത്താക്കന്മാരെ മാറിയിരുന്നു. മാസശമ്പളത്തിന് ഭർത്താക്കന്മാരെ നിയോഗിക്കുന്ന സമ്പ്രദായവും അക്കാലത്ത് കോവിലകങ്ങളിൽ നിലനിന്നിരുന്നു.
നേരേ മറിച്ചായിരുന്നു നമ്പൂതിരി ഇല്ലങ്ങളിലെ അവസ്ഥ..
നമ്പൂതിരിമാർക്ക് നാലഞ്ച് വേളിയും, നാടൊട്ടുക്ക് സംബന്ധവും ആകാമായിരുന്നെങ്കിലും നമ്പൂതിരിസ്ത്രീകൾക്ക് പുരുഷൻമാരോട് സംസാരിക്കുവാനോ, അവരെ നോക്കുവാനോ പോലുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.
വൃദ്ധനമ്പൂതിരിമാർ മധുരപ്പതിനേഴു കാരികളായ നമ്പൂതിരിസ്ത്രീകളെ വേളികഴിക്കുന്നത് സർവ്വ സാധാരണമായിരുന്നു. തന്മൂലം മിക്ക നമ്പൂതിരിസ്ത്രീകളും യൗവ്വനാരംഭത്തിൽത്തന്നെ വിധവകളാകുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇല്ലങ്ങളുടെ ഇരുട്ടറകളിൽ സൂര്യപ്രകാശംപോലും കാണാതെ അവർ വീർപ്പുമുട്ടി കഴിഞ്ഞുകൂടി. ഇതിനു വിരുദ്ധമായി ഏതെങ്കിലും ഒരു നമ്പൂതിരിസ്ത്രീ പരപുരുഷനെ നോക്കിപ്പോയാൽ പിഴച്ചവളെന്ന് മുദ്രകുത്തി പടിയടച്ച് പിണ്ഡംവച്ച് ഭ്രഷ്ട് കല്പിക്കും..
അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ അവർക്ക് അഭയം നല്കാൻ ആരും ധൈര്യപ്പെടില്ല, ആരുടെയും ആശ്രയമില്ലാതെ നരകയാതന അനുഭവിക്കുന്ന അവസ്ഥ അവർക്ക് മരണത്തേക്കാൾ ഭയാനകമായിരുന്നു. പരപുരുഷബന്ധം ആരോപിക്കപ്പെട്ടവളെ സ്മാർത്ത വിചാരണയ്ക്ക് വിധേയമാക്കുമ്പോൾ നല്കുന്ന ശിക്ഷകൾ ക്രൂരതയുടെ അതിർവരമ്പുകൾ ഭേദിക്കുന്നതായിരുന്നു. തലയിൽ നാളികേരം ഉടയ്ക്കുന്നതും, കുളത്തിൽ തലകീഴായി മുക്കുന്നതും ഒക്കെകൊണ്ട് നമ്പൂതിരിവിധവകളുടെ ജീവൻ നഷ്ടമായാലും മറുചോദ്യമില്ലാത്ത അവസ്ഥ.
പൈശാചികമായ ഈ ദുരാചാരങ്ങൾക്കെതിരെ സ്വജീവിതം ബലിയർപ്പിച്ച ഒരു നമ്പൂതിരിയുവതിയുടെ വിമോചന പോരാട്ടത്തിന്റെ വീരേതിഹാസമാണ് ഭ്രഷ്ട്.
രാഗചിത്രയുടെ ബാനറിൽ T.K.ബാബുരാജൻ നിർമ്മിച്ച ഈ ചിത്രം എന്നും വ്യത്യസ്ഥ പ്രമേയങ്ങൾ ചലച്ചിത്രമാക്കാൻ താല്പര്യപ്പെട്ട
തൃപ്രയാർ സുകുമാരൻ സംവിധാനം ചെയ്തു. പൂനാ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ തൃപ്രയാർ സുകുമാരൻ
തമിഴിലെ മഹാനടി സാവിത്രിയെ മലയാളത്തിലെത്തിച്ച്, ഒരു വിധവയുടെ താളം തെറ്റിയ ജീവിതം പകർത്തിയ ചുഴി എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം ചെയ്ത സംവിധാന സംരംഭമായിരുന്നു 1978ൽ വെള്ളിത്തിരകണ്ട ഭ്രഷ്ട്.
പ്രഗത്ഭനായ K.ബാലചന്ദർ അണിയിച്ചൊരുക്കിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലൂടെ സ്ത്രീ ശാക്തീകരണ പ്രമേയങ്ങളിലെ അനിവാര്യതയായി മാറിയ അനുഗ്രഹീത അഭിനേത്രി സുജാതയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
കൂടാതെ രവിമേനോൻ, സുകുമാരൻ, കുതിരവട്ടം പപ്പു, പറവൂർ ഭരതൻ, നിലമ്പൂർ ബാലൻ, മാള അരവിന്ദൻ, T.G.രവി, M.S.തൃപ്പൂണിത്തുറ, നാട്ടിക ശിവറാം, റീന, ശ്രീകല, ജയറാണി തുടങ്ങിയവരും തമിഴ്താരം ജമിനി ഗണേശനും, കഥാകൃത്ത് മാടമ്പ് കുഞ്ഞുക്കുട്ടനും ഇതിൽ അഭിനയിച്ചു. നാട്ടിക ശിവറാം രചിച്ച ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം പകർന്നു. നേരത്തേ പാട്ടുകൾ ഒരുക്കിയെങ്കിലും ബാബുരാജിന്റെ വിയോഗ ശേഷമാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്.
അത്യന്തം വിവാദപരമായ പ്രമേയം ആസ്പദമാക്കിയ ഈ ചിത്രം സെൻസർ ബോർഡിന്റെ ഒട്ടേറെ കടമ്പകൾ കടന്നാണ് മദ്രാസ് സെൻസറിംഗ് ഓഫീസിൽനിന്നും A സർട്ടിഫിക്കറ്റോടു കൂടി പ്രദർശനാനുമതി നേടിയെടുത്തത്.