പ്രണയം രാഷ്ട്രീയം കുടുംബം അനാധര് രക്തബന്ധം സുഹൃത്ബന്ധം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണു് ഒരു ഇന്ത്യന്‍ പ്രണയകഥയുടെ കഥ.
അയ്മനം സിദ്ധാര്‍ത്ഥന്റെ രാഷ്ട്രീയജീവിതത്തിലൂടെ പൊതുജനസേവകരുടെ പൊള്ളത്തരം വരച്ചു കാട്ടിക്കൊണ്ടാണു് കഥ തുടങ്ങുന്നതു്. സ്വാതന്ത്രസമരസേനാനിയും സ്ഥലം എം എല്‍ എയും ആയ ഭാസ്ക്കരന്‍ നായര്‍ വാര്‍ദ്ധക്യസഹജമായ രോഗത്തോടെ ജീവനുമായി മല്ലിടുകയാണു്. ആശുപത്രിയില്‍ ഒത്തുകൂടുന്ന പൊതുപ്രവര്‍ത്തകര്‍ അവരുടെ ദുഃഖം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ എത്രയും വേഗം അദ്ദേഹം മരിച്ചു കിട്ടാന്‍ കൊതിക്കുന്നവരാണു്. അദ്ദേഹം ഒഴിയുന്ന കട്ടില് കണ്ടു് പനിക്കുന്നവരാണു് ഒട്ടു മിക്കവരും. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കാണെങ്കില്‍ എത്രയും വേഗം ഒരു വാര്‍ത്തയ്ക്കുള്ള വക ലഭിക്കാനുള്ള തത്രപ്പാടും ചിത്രത്തില്‍ തുറന്നു കാട്ടുന്നു. എം എല്‍ യുടെ ഒഴിവിലേക്കു് കയറിക്കൂടാന്‍ സാദ്ധ്യതയുള്ളതു് മണ്ഡലം പ്രസിഡന്റായ അയ്മനം സിദ്ധാര്‍ത്ഥനാണു്. അതിനുള്ള എല്ലാവിധ ഒരുക്കങ്ങളും അയ്മനവും കൂട്ടാളികളും ചെയ്യുന്നുണ്ടു്. നാട്ടിലുടനീളം സ്പോണ്‍സര്‍മാര്‍ വഴി ലഭിക്കുന്ന തന്റെ ചിത്രം അടങ്ങിയ ഫ്ലക്സ് ബോര്‍ഡ് സര്‍വ്വ ഇടങ്ങളിലും പിടിപ്പിക്കുന്ന തിരക്കിലാണു് സിദ്ദു. ഭാസ്ക്കരന്‍ നായരുടെ മരണമറിഞ്ഞു വരാന്‍ പോകുന്ന നേതാക്കളുടെ കണ്ണില്‍ പെടാനുള്ള തന്ത്രം തന്നെ. എംഎല്‍എയുടെ ചുമല ബോര്‍ഡ് വച്ചു് വരുന്ന തന്റെ മകന്റെ കാറിനു് ഫുള്‍ റ്റാങ്കു് പെട്രോള്‍ അടിക്കാനുള്ള അവസരം കാത്തുകഴിയുകയാണു് പെട്രോള്‍പമ്പില്‍ ജോലി ചെയ്യുന്ന സിദ്ദുവിന്റെ അച്ഛന് സേതു. നാട്ടുകാരാണെങ്കില്‍ സിദ്ദുവിനെക്കൊണ്ടു് തങ്ങളുടെ കാര്യം സാധിച്ചെടുക്കാന്‍ അമ്മയെയും കുടുംബാംഗങ്ങളെയും സമീപിച്ചുതുടങ്ങിയിരിക്കുന്നു. ബൈ ഇലക്ഷന് ജയിച്ചു് ഡല്‍ഹിയിലേക്കു് പോകുമ്പോള്‍ നല്ലതു് പോലെ ഹിന്ദി സംസാരിക്കാന്‍ സിദ്ദുവിനെ പ്രാപ്തനാക്കാന്‍ ഹിന്ദിയില്‍ മാത്രം സംസാരിക്കുന്ന മുത്തശ്ശിയാണു് മറ്റൊരു കഥാപാത്രം. എന്നെങ്കിലും ഒരു കാലത്തു് സിദ്ദു മന്ത്രിയാവുകയാണെങ്കില്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ കുടുംബക്കാര് നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. സിദ്ദുവിനു വേണ്ടി ശിപാര്‍ശ്ശ ചെയ്യാനാണെങ്കില്‍ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റു് ഉതുപ്പു് വള്ളിക്കാടനും സജീവമാണു്. ഭാസ്ക്കരന്‍ നായര്‍ മരിക്കുന്നു. മുതിര്‍ന്ന മന്ത്രിയും നേതാവുമായ രാമനാഥന്റെ മകള്‍ ഡോക്ടര്‍ വിമലാ രാമനാഥനെ പാര്‍ട്ടിയുടെ സ്ഥാന്ത്ഥിയായി ഹൈക്കമാന്റു് നിശ്ചയിക്കുന്നതോടുകൂടി എല്ലാവരുടെയും പ്രതീക്ഷ തകിടം മറിയുന്നു. ഹൈക്കമാന്റിന്റെ തീരുമാനത്തില്‍ സിദ്ദു നിരാശനാണെങ്കിലും പരസ്യമായി അതു് പ്രകടിപ്പിക്കാനാവാതെ നിര്‍ദ്ദിഷ്ട സ്ഥാനാര്‍ത്ഥിക്കു് സിദ്ദു തന്റെ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യേണ്ടതായി വരുന്നു. സിദ്ദുവിന്റെ രാഷ്ട്രീയഭാവി തകര്‍ന്നപ്പോള്‍ സിദ്ദു സ്നേഹിക്കുന്ന ലിജിയുടെ അച്ഛനായ ജ്യൂവലറി മുതലാളി കാലുമാറുന്നു.
നിരാശനായ സിദ്ദു തല്ക്കാലത്തേക്കു് രാഷ്ട്രീയരംഗത്തു് നിന്നും വിടവാങ്ങുന്നു. കാനഡയില്‍ നിന്നും വന്ന മലയാളി ആയ ബന്ധുവിന്റെ ഡോക്യമെന്ററി ചിത്രീകരണത്തിനു് സഹായിയെ ഏര്‍പ്പാടാക്കാന്‍ സിദ്ദുവിനെ ഉതുപ്പു് വള്ളിക്കാടന് നിയോഗിക്കുന്നു. ഡോക്യുമെന്ററിയുടെ ചിത്രീകരണ പ്രദേശമായ ഓര്‍ഫനേജില്‍ എത്തുന്ന സിദ്ദു സഹായിയാണെന്നു ആദ്യം തെറ്റിദ്ധരിച്ചെങ്കിലും സിദ്ദു ആരാണെന്നു മനസ്സിലാക്കുന്ന ഐറിന് ഗാര്‍ഡ്നര്‍ തനിക്കു് ഡൗക്യുമെന്ററി പിടിക്കാനായി ഒരു സഹായിയെ തരണമെന്നു സിദ്ദുവിനോടു തന്നെ ആവശ്യപ്പെടുന്നു. ദിവസക്കൂലിയുടെ വന്‍തുക ഐറിന് പറയുമ്പോള്‍ സിദ്ദു തന്നെ ആ ദൗത്യം ഏറ്റെടുക്കുന്നു. ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടയില്‍ ഇരുകൂട്ടരും തീര്‍ത്തും പ്രഫഷനലായി തന്നെ പെരുമാറുന്നു. അനാധാലയങ്ങളില്‍ നിന്നും കുട്ടികളെ വിദേശത്തേക്കു് കയറ്റി അയക്കുന്ന സംഘത്തില്‍ പെട്ട ആളാണു് ഐറിന് എന്നു് തെറ്റിദ്ധരിക്കപ്പെട്ടു് ഐറിന് അറസ്റ്റു് ചെയ്യപ്പെടുന്നു. പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ സിദ്ദുവും വള്ളിക്കാടനും എത്തുന്നു. ഐറിന് ചെയ്യുന്ന ഡോക്യുമെന്ററിക്കപ്പുറം മറ്റെന്തോ ലക്ഷ്യം ഐറിനു് ഉണ്ടെന്നു മനസ്സിലാക്കിയ സിദ്ദു ഐറിനെ ചോദ്യം ചെയ്യുന്നു. താന്‍ ഇപ്പോള്‍ താമസിക്കുന്ന വീടു് തന്റേതല്ലെന്നും, കാനഡയിലുള്ള തന്റെ വിദേശി അച്ഛനമ്മമാര്‍ തന്നെ കേരളത്തില്‍ നിന്നും ദത്തെടുത്തവരാണെന്നും, അവരുടെ മരണശേഷം അവരുടെ സമ്പാദ്യങ്ങള്ക്കു് താന്‍ ഏക അവകാശി ആയെന്നും, തനിക്കു് ജന്മം നല്കിയ അച്ഛനമ്മാരെ അവരും സമൂഹവും തിരിച്ചറിയാതെ തിരഞ്ഞു കണ്ടെത്താനുള്ള ശ്രമത്തിനുള്ള മറ മാത്രമാണു് ഡോക്യൂമെന്ററി ചിത്രീകരണം എന്നും ഐറിന് വെളിപ്പെടുത്തുന്നതോടു കൂടി സിദ്ദു അവിടെ നിന്നും യാത്ര പറയുന്നു. ഐറിനുമായി ചുറ്റിക്കറങ്ങുന്ന വിവരം അറിയുന്ന സിദ്ദുവിന്റെ കാമുകി ലിജിയുമായി സിദ്ദു പിരിയേണ്ടി വരുന്നു.
ജന്മം നല്കിയ അച്ഛനമ്മമാരെ കണ്ടെത്താനുള്ള തന്റെ ശ്രമം ഫലം കാണില്ലെന്നു ധരിച്ചു് വാന്കൂവറിലേക്കു് തിരിച്ചു പോകുന്ന കാര്യം ചിന്തിക്കുന്നതിനിടയില്‍ ഐറിന്റെ ജീവതത്തിലേക്കു് സിദ്ദു വീണ്ടും കടന്നു വരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനം പ്രയോജനപ്പെടുത്തി ഐറിന് പറഞ്ഞ വിവരങ്ങള്‍ വച്ചു് അവരുടെ അച്ഛനമ്മമാരെ കണ്ടെത്താനുള്ള തുമ്പുമായിട്ടാണു് സിദ്ദുവിന്റെ ഇപ്പോഴത്തെ വരവു്. \"ജനിച്ചു മൂന്നാം ദിവസം മുതല്‍ മൂന്നു വയസ്സു വരെ ഐറിന് ഗാര്‍ഡ്നര്‍ എന്ന കനേഡിയന്‍ പെണ്‍കുട്ടി ജീവച്ച സ്ഥലം ഞാന്‍ കണ്ടെത്തി\" എന്നു സിദ്ദു പറയുമ്പോള്‍ കഥയ്ക്കു വീണ്ടും ജീവന് വെയ്ക്കുന്നു. കുറവിലങ്ങാട്ടെ അന്നത്തെ അനാധാലയം ഇന്നില്ല. അവിടെ കുഞ്ഞിനെ ഏല്‍പ്പിച്ചതു് ശിവരാമന് എന്ന ഒരു റെയില്‍വേ പോര്‍ട്ടര്‍ ആയിരുന്നു എന്നു അവിടെ ജോലി ചെയ്തിരുന്ന ഒരു ആയയില്‍ നിന്നും സിദ്ദു മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അങ്ങിനെ ഇരുവരും പോര്ട്ടര്മാരെക്കുറിച്ചു് ഡോക്യുമെന്ററി തയ്യാറാക്കാന്‍ എന്ന വ്യാജേന റെയില്‍വേ പോര്ട്ടര്മാരായ സകല ശിവരാമന്മാരേയും ഇന്റര്‍വ്യൂ ചെയ്തു് ശരിയായ ശിവരാമനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങുന്നു.
റെയില്‍വേ പോര്‍ട്ടറെ തിരക്കിയുള്ള യാത്ര കൗതുകം ഉളവാക്കുന്നു. തികച്ചും യാദൃശ്ചികമായി കുറവിലങ്ങാടുമായുള്ള ബന്ധം ഒരു പോര്‍ട്ടര്‍ പറയുന്നതും ആളിതു തന്നെയാണെന്നു തിരിച്ചറിയുന്ന സിദ്ദു വളരെ തന്ത്രപൂര്‍വ്വം അയാളെ കൈകാര്യം ചെയ്തു് തനിക്കാവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതും തികച്ചും സ്വാഭിവാകമായി തന്നെ അനുഭവപ്പെട്ടു. ആദ്യമൊക്കെ ശിവരാമന് സഹകരിക്കുന്നില്ലെങ്കിലും തന്റെ മുന്നില്‍ നില്ക്കുന്നതു് താന്‍ അനാഥാലയത്തില്‍ ഏല്‍പ്പിച്ച കുട്ടിയാണെന്നു് മനസ്സിലാക്കുന്ന ശിവരാമന് ഐറിന്റെ അച്ഛനമ്മമാരെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായ പങ്കു് വഹിക്കുന്നു. ഐറിന്റെ അച്ഛനമ്മമാരുടെ കഥ ശിവരാമനില്‍ നിന്നും ഇരുവരും അറിയുന്നു.
റെയില്‍വേ ബുക്കിംഗ് ക്ലാര്‍ക്കു് ലളിതാംബാളിന്റെ മകള്‍ തുളസിയും എന്ജിന് ഡ്രൈവറായ അബ്ദുള്‍ റഹമാന്റെയും വടക്കേഇന്ത്യക്കാരിയായ നൂര്‍ജഹാന്റെയും മകന് ആസാദും തമ്മിലുള്ള പ്രണയബന്ധത്തിന്റെ ഫലമാണത്രേ ഐറിന്. ആസാദിന്റെ ബാപ്പ തീവണ്ടി അപകടത്തില്‍ മരിക്കുന്നതോടുകൂടി ആസാദിന്റെ ഉമ്മ നൂര്‍ജഹാനും കുടുംബവും വടക്കേ ഇന്ത്യയിലേക്കു് താമസം മാറുന്നു. തുളസി ഗര്‍ഭിണി ആണെന്ന വിവരം യാത്രയായി പോകുന്ന ആസാദു് അറിയുവാന്‍ അവസരം ഉണ്ടാവുന്നില്ല. ലളിതാംബികയുടെ ഉറ്റ സുഹൃത്തായ ശിവരാമന്റെ ഭാര്യയുടെ വീട്ടില്‍ വച്ചു് തുളസി പ്രസവിച്ചു. കുട്ടി മരിച്ചു പോയി എന്നു് തുളസിയെ തെറ്റിദ്ധരിപ്പിച്ചു് കുറവിലങ്ങാട്ടെ അനാധാലയത്തില്‍ ഏല്പ്പിച്ചതു്ശിവരാമന് തന്നെ.
ഐറിന്റെ അമ്മ തുളസി ഇന്നു് ഒരു ആയിര്‍വേദ ഡോക്ടറായും ഒരു കുടുംബിനിയായയും സസന്തോഷം ജീവിക്കുന്നു എന്നു് ശിവരാമന് അന്വേഷിച്ചറിയുന്നു. ഐറിന് മകളാണെന്നു ഡോക്ടറോടു് വെളിപ്പെടുത്താതെ തന്റെ ഭാര്യ നടുവേദനയ്ക്കു് ചികിത്സയ്ക്കെത്തിയതാണെന്നു സിദ്ദു നുണ പറയുന്നു. ഇരുവരും തുളസിയുടെ ആയുര്വേദ്ദകേന്ദ്രത്തില് കുറച്ചു് ദിവസം തങ്ങുന്നു. ഡോക്ടറുടെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ചു് രോഗിയെ പോലെ കഴിയുന്നതിനിടയില്‍ ഐറിന് സിദ്ദുവുമായി കൂടുതല്‍ അടുക്കുന്നു.
തിരിച്ചു് നാട്ടിലേക്കു് ചെല്ലുമ്പോള്‍ ഡോക്ടര്‍ വിമലാ നാമനാഥന്‍ ഇലക്ഷനില്‍ തോറ്റ വിവരം അറിഞ്ഞു് സിദ്ദു കൂടുതല്‍ സന്തോഷിക്കുന്നു. വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലില്‍ തിരിച്ചെത്തുമ്പോള്‍ ഇരുവര്‍ക്കും പിരിയാനാവുന്നില്ല. സിദ്ദുവിന്റെ ക്ഷണത്തില്‍ ഐറിന് സിദ്ദുവിന്റെ വീട്ടിലേക്കു താമസം മാറ്റുന്നു. സിദ്ദുവിന്റെ വീട്ടുകാരുമായി ഇടപഴകാന്‍ ഐറിനു് അവസരം ലഭിക്കുന്നു. പുറത്തേക്കു പോയി സിദ്ദു തിരിച്ചെത്തുന്നതു്ഐറിന്റെ അച്ഛന്റെ വിശേഷങ്ങളുമായാണു്.
പഴയ എഞ്ചിന്‍ഡ്രൈവറുടെ മകന് ആസാദിനെ തിരക്കി അവര്‍ വടക്കേ ഇന്ത്യയിലേക്കു് പുറപ്പെടുന്നു. ആസാദിന്റെ പെര്‍ഫ്യൂം കടയിലെത്തുന്ന ഇവര്‍ ഐറിന്റെ അച്ഛനെ കണ്ടുമുട്ടുന്നു. അച്ഛനെ കണ്ട സന്തോഷം അടക്കാനാവാതെ കൂട്ടുകാര്‍ക്കു് സമ്മാനിക്കാനാണെന്ന വ്യാജേന ഐറിന് ധാരാളം പെര്‍ഫ്യൂം കടയില്‍ നിന്നും വാങ്ങിക്കുന്നതു് തന്റെ ബുദ്ധിമുട്ടറിഞ്ഞു് തന്നെ സഹായിക്കാനാണെന്നു മനസ്സിലാക്കിയ ആസാദു് ഇരുവരേയും തന്റെ മകളുടെ കല്യാണത്തിനു ക്ഷണിക്കുന്നു. അച്ഛന്റെ സാമിപ്യം ഐറിനെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ചടങ്ങു കഴിയാന്‍ കാത്തു നില്‍ക്കാതെ ഇരുവരും നാട്ടിലേക്കു് മടങ്ങുന്നു.
ഇരുവര്‍ക്കും തമ്മില്‍ പ്രണയത്തിലാണെന്നു് ഐറിനും സിദ്ദുവും മനസ്സിലാക്കുന്നുണ്ടെങ്കിലും സിദ്ദുവിന്റെ സൂചനകള്‍ അറിഞ്ഞില്ലെന്നു നടിച്ചു് ഐറിന് കാനഡയിലേക്കു് മടങ്ങുന്നു. പോകുന്ന നേരത്തു് സിദ്ദുവിനു സമ്മാനിക്കുന്ന ഗാന്ധിജിയുടെ ജിവിത കഥ സിദ്ദുവിന്റെ രാഷ്ട്രീയ കാഴ്ചപ്പാട്ടില് മാറ്റം വരുത്തുന്നു. മാറ്റി വച്ച തന്റെ വക്കീല്‍ പഠിത്തം സിദ്ദു പൂര്‍ത്തീകരിക്കുന്നു. കുറച്ചു നാളുകള്‍ക്കു് ശേഷം സിദ്ദുവിനെ തിരക്കി ഐറിന് നാട്ടില്‍ തരിച്ചെത്തുന്നു. പരസ്പരം മനസ്സിലാക്കി ഇരുവരും കൈ കോര്‍ത്തു പിടിച്ചു് വിദൂരതയിലേക്കു് മറയുന്നതോടുകൂടി ചലച്ചിത്രം അവസാനിക്കുന്നു.
ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവയാല്‍ മികവാര്‍ന്ന ഈ സിനിമയുടെ ആദ്യത്തെ രംഗം മുതല്‍ അവസാനത്തെ രംഗം വരെ ആകാംഷാഭരിതരായി പ്രേക്ഷകനെ ഇരിപ്പിടത്തില്‍ പിടിച്ചിരുത്താന്‍ സത്യന് അന്തിക്കാടിന്റെ സംവിധാനത്തിനു് സാധിച്ചിട്ടുണ്ടു്. ഇതിലെ കഥാപാത്രങ്ങള്ക്കൊരോരുത്തര്ക്കും അവരവരുടേതായ കഥ പറയാനുണ്ടു്. തന്റെ സ്വതസിദ്ധമായ വ്യത്യസ്ത ശൈലിയില്‍ അയ്മനം സിദ്ധാര്ത്ഥന് എന്ന കഥാപാത്രമായി ജീവിക്കാന്‍ ഫഹദ് ഫാസിലിനല്ലാതെ വേറെ ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. കാനഡയില്‍ വളര്‍ന്ന ഒരു വിദേശമലയാളിയുടെ സംഭാഷണ ശൈലിയുമായി അമല പോളിന്റെ അഭിനയം നന്നായിട്ടുണ്ടു്. സംഭാഷണം അധികം ഇല്ലെങ്കിലും രാഷ്ട്രീയ നേതാവായ വള്ളിക്കാടനായി ഇന്നസന്റും, ഹിന്ദി സംസാരിക്കുന്ന മുത്തശ്ശിയായി വത്സല മേനോനും, സിദ്ദുവിനെ പിരിഞ്ഞു പോകുന്ന കാമുകി ലിജിയായി ഷഫ്നയും, ഡോക്ടര്‍ തുളസിയായി ലക്ഷ്മിഗോപാലസ്വാമിയും, വടക്കേ ഇന്ത്യക്കാരന് ആസാദായി പ്രകാശ് ബാരയും, സിദ്ദുവിന്റെ പെങ്ങള് സുധയായി കൃഷ്ണപ്രഭയും അവരവരുടെ വേഷം ഭംഗിയാക്കി. പോര്‍ട്ടര്‍ ശിവരാമന്റെയും യുവതിയായ തുളസിയുടെയും യുവാവായ ആസാദിന്റെയും വേഷങ്ങള്‍ ഒട്ടും പിന്നിലല്ല. റാഫിക് അഹമ്മദിന്റെ വരികള്‍ക്കു് വിദ്യാസാഗറിന്റെ സംഗീതത്തില്‍ പ്രഗത്ഭ ഗായകര്‍ ഇതിലെ ഗാനങ്ങള്‍ ജീവസ്സുറ്റതാക്കി. പ്രദീപ് നായരുടെ ഛായാഗ്രഹണത്തിന്റെ ഭംഗി ഓരോ ഫ്രേമിലും സ്പഷ്ടമാണു്.