ഗൾഫിൽ നിന്ന് നാട്ടിൽ അവധിക്ക് വന്ന റഷീദിന് പറ്റുന്ന ഒരു ചെറിയ അമളിയിലൂടെ ജോയ് തോമസ് , പഠിപ്പും മാനസിക പക്വതയും ഇല്ലാതെ പണം മാത്രം സമ്പാദിക്കുന്ന ചില ഗൾഫ് മലയാളികളുടെ പ്രശ്നങ്ങൾ അവലോകനം ചെയ്യുകയാണ് ഷട്ടർ എന്ന സിനിമയിലൂടെ. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഏകദേശം 48 മണിക്കൂറിൽ നടക്കുന്ന സംഭവവികാസങ്ങൾ ഒരു സസ്പെൻസ് മാതൃകയിൽ അവതരിപ്പിക്കപ്പെടുന്നു.
റഷീദിന് സ്കൂൾ വിദ്യാർഥിനിയായ തന്റെ മകളെ അവളുടെ ആഗ്രഹത്തിന് എതിരായി നിക്കാഹ് കഴിപ്പിക്കാൻ തിരക്കായി. ഒരു ദിവസം രാത്രി റഷീദും ചില 'സുഹൃത്തുക്കളും' ചേർന്ന് വീട്ടിനോടടുത്ത തന്റെ കടമുറിയിൽ ഒരുമിച്ചിരുന്ന് കുടിക്കുന്നു. ഒരു കുപ്പി കൂടി വാങ്ങാൻ സുഹൃത്ത് ഓട്ടോ ഡ്രൈവറിന്റെ (സുര) കൂടെ പുറപ്പെടുന്ന റഷീദ് വഴിയിൽ കണ്ട രാത്രി സഞ്ചാരിയായ ഒരു സ്ത്രീയെയും (തങ്കം) കൂടെ കൂട്ടുന്നു. ഹോട്ടൽ മുറികളൊന്നും കിട്ടാതെ വന്നപ്പോൾ കടമുറിയിൽ തിരിച്ചെത്തുന്ന റഷീദിനെയും കൂട്ടുകാരിയെയും ഭദ്രമായി അടച്ചിട്ട് സുര ഭക്ഷണം വാങ്ങാൻ പോകുന്നു. തട്ടുകടയിൽ വച്ച് അന്ന് പകൽ കണ്ടുമുട്ടിയ സിനിമാ സംവിധായകനെ വീണ്ടും കണ്ടപ്പോൾ അവിടെ നിന്നും ഒരു ഗ്ലാസ് സുര കുടിക്കാൻ നിർബന്ധിതനാവുന്നു . കഷ്ടകാലത്തിന് തിരിച്ച് കടയിലേക്ക് വരുന്ന സുരയെ പോലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിക്കുന്നു. ശേഷം ഭാഗങ്ങൾ അടുത്ത 24 മണിക്കൂർ റഷീദും, കുടുംബവും, കൂട്ടുകാരിയും ആ സമൂഹവും എങ്ങനെ ഇത്തരം രണ്ടു പേർ ഒരു കടമുറിയിൽ അടക്കപ്പെട്ട സംഭവത്തിൽ പ്രതികരിക്കുന്നു എന്നതാണ് കാണിക്കുന്നത്.
സജിത മഠത്തിൽ തങ്കമായും, സംവിധായകനായി ശ്രീനിവാസനും, സുരയായി വിനയ് ഫോർട്ടും വളരെ ഭംഗിയാക്കിയിട്ടുണ്ട് . റഷീദായി ലാൽ തന്റെ അഭിനയജീവിതത്തിലെ മറ്റൊരു അവിസ്മരണീയ റോൾ കാഴ്ചവയ്ക്കുന്നു. കുറച്ച് ചിരിപ്പിക്കാനും, കുറച്ച് ചിന്തിപ്പിക്കാനും ഉതകുന്ന ഒരു ചെറിയ ചിത്രം എന്ന നിലയിൽ ഇതൊരുക്കിയതിനു ജോയ് തോമസ് പ്രശംസയർഹിക്കുന്നു . ഈ ചിത്രത്തിന്റെ തീം സോങ്ങ് എന്ന് പറയാവുന്ന നാടുകാണി ചുരത്തിൽ നിന്നുള്ള പ്രസ്തുത വരികളായിരിക്കാം ഈ ചിത്രം എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ...
മൂരിപോലെ നടക്കുന്ന മനുജാ നിന് അവസാനം പാടുപെടും മരണത്തെ ചിന്തിച്ചോ...കഷ്ടപ്പാടുപെടും മരണത്തെ ചിന്തിച്ചോ..