“ അവിടുന്നു ധരമദേവനല്ലേ ? “ സാവിത്രി ചോദിച്ചു.അതെ “ “ ഭർത്താവിനെ പിരിഞ്ഞിരിക്കുന്നത് പതിവ്രതയായ ഒരു സ്ത്രീയുടെ ധർമ്മമാണോ ദേവ ??..........”
സാവിത്രിയുടേ ചോദ്യം കേട്ട് യമൻ പകച്ചു നിന്നു.സത്യവാന്റെ ജീവൻ കാലപാശത്തിൽ കെട്ടിയിട്ട് , പോത്തിന്റെ മുകളിൽ കയറി , വായുമാർഗ്ഗത്തിലൂടെ കാലപുരിയിലേക്ക് തിരിച്ച യമധർമ്മൻ വെറുമൊരു മനുഷ്യ സ്ത്രീയായ സാവിത്രിയുടെ മുൻപിൽ അന്ധാളിച്ചു നിന്നു !
അശ്വപതിരാജാവിനു ആറ്റുനോറ്റുണ്ടായ അരുമമകളാണു സാവിത്രി.അവൾ വരിച്ചത് ബാല രാജാവായിരുന്ന ദൃമൽ സേനന്റെ പുത്രനായ സത്യവാനെയാണ്.ഒരു വർഷം തികയുമ്പോൾ സത്യവാൻ മരിക്കും എന്ന് നാരദമഹർഷി ഉപദേശിച്ചതാണ്. പക്ഷേ മനസ്സിൽ വരിച്ച സത്യവാനെത്തന്നെ സാവിത്രി വിവാഹം ചെയ്തു. നാരദന്റെ പ്രവചനം ഫലിച്ചു. ഒരു വർഷം തികഞ്ഞ അന്ന് യമൻ കാലപാശവുമായി വന്നു…….
പക്ഷേ……
അതുപോലെ ഒരു പക്ഷേ ചരിത്രത്തിലുണ്ടായിട്ടില്ല. അപേക്ഷയുടേ മുൻപിൽ പതറിത്തെറിച്ചത് അന്നോളമുള്ള മാറ്റാനാവാത്ത നിയമ സംഹിതയാണ്.
തലയിലെഴുത്ത് മാറ്റിക്കുറിച്ചത് ഒരേ ഒരു സാവിത്രിയാണ്.ആ സാവിത്രിയുടെ മുൻപിൽ പകച്ചു നിന്നത് ധർമ്മദേവനാണ്.
അവിടെയാണ് ഭാരതസ്ത്രീയുടെ ഭാവശുദ്ധി തെളിഞ്ഞത്.ആ സന്ദർഭമാണ് ലോകത്തിനൊരു സാവിത്രിയെ സമ്മാനിച്ചത്.
സത്യത്തിന്റെ – സദാചാരത്തിന്റെ – സ്വർഗ്ഗീയ ദീപമുയർത്തി സ്ത്രീത്വത്തിന്റെ അഭമ്യശക്തി ലോകത്തിനു കാഴ്ച വെച്ച സാവിത്രി ജനിച്ചതു ആ പരീക്ഷണ മുഹൂർത്തത്തിലാണ്……
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : പാട്ടുപുസ്തകം