കാറ്റിൽ അലയടിച്ചു വരുന്ന ഒരു പ്രണയഗാനം പോലെ ഹൃദ്യമായ ഏഴാമത്തെ വരവ് കാലങ്ങൾ കഴിയും തോറും ഒരു അനുഭൂതിയായി മാറിക്കൊണ്ടേയിരിക്കും . വാചാലമാകുന്ന മൌനങ്ങളുടെയിടയിലൂടെ നഷ്ടപ്പെട്ടതും നഷ്ടപ്പെടുത്തിയതും തിരയുന്ന ഡോ പ്രസാദാണ് ഇത്തവണ എം-ടി / ഹരിഹരന്റെ വിശാലമായ ക്യാൻവാസ് .
ബന്ധങ്ങൾ എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്ന മനുഷ്യസങ്കല്പങ്ങൾക്ക് രൂപം കൊടുക്കുന്ന നരിയായ മനുഷ്യനും (ഗോപി), മാനുഷികതയുടെ മുഖമൂടിയില്ലാതെ ഏഴാമത്തെ (ഭാനു) വരവിനായെത്തുന്ന നരിയും തമ്മിലുള്ള സമദൂരമാണ് ആ ക്യാൻവാസിൽ എം ടി വരച്ചെടുക്കുന്ന അനശ്വരകാവ്യം
" എന്നെ പറ്റി ഒരിക്കലും ആലോചിച്ചിട്ടില്ലേ ?... പിന്നെ? "
" മറക്കാൻ ശ്രമിച്ചു. സത്യത്തിൽ അതിന് കഴിഞ്ഞില്ല "
" അത് മതി.. അത് അറിഞ്ഞാ മതി.."
...പ്രസാദും ഭാനുവും തമ്മിലുള്ള ഈ രംഗം മലയാള സിനിമയിലെ കഴിഞ്ഞ 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഹൃദയ സ്പർശിയായ രംഗങ്ങളിൽ ഒന്നാവണം. ഭാവനയുടെ മുഖത്ത് ഒരു നൊടിയിടക്കുള്ളിൽ , ഏകദേശം അഞ്ച് നിമിഷങ്ങളിൽ മിന്നിമറയുന്ന ഭാവപ്പകർച്ചകൾ പല വട്ടം കണ്ടാലും വിശ്വസിക്കാനാവില്ല. മനസ്സിന്റെ അകത്തട്ടിൽ നിന്ന് രൂപപ്പെടുന്ന വികാരങ്ങളുടെ പ്രതിഫലനമായി മാത്രമേ അത്തരം അഭിനയമുഹൂർത്തങ്ങളെ വിലയിരുത്താനാവൂ
എണ്പതുകൾക്ക് (പുറത്തിറങ്ങാതെ പോയ എവിടെയോ ഒരു ശത്രു) പകരം 2013 ൽ ഇറങ്ങിയത് കൊണ്ട് ഇന്നത്തെ തലമുറ മനസ്സിലാക്കാതെ പോയിരിക്കാം ഈ ചിത്രം. എം ടി യൂടെ കിരീടത്തിൽ ഏറെ രത്നങ്ങളുണ്ട് , എങ്കിലും അതിലേറെ പാവനമായ ഒരു വെണ്തൂവലായി ഈ ചിത്രം എന്നും നിലകൊള്ളും. ഒരു പക്ഷെ ഹരിഹരനെക്കാളും എം ടി കടപ്പെട്ടിരിക്കുന്നത് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയ ദീപക് ദേവിനോടും ആ ഏഴാമത്തെ ഇരയോടുമാകുമോ?