കഥാസാരം
കടലിന്റെ മക്കൾ അവരുടെ അമ്മൻ കോവിലിൽ ധനുമാസത്തിലെ താലപ്പൊലിയുത്സവം മലയാളക്കരയുടെ മഹാറാണിയുടെ നേതൃത്വത്തിൽ കൊണ്ടാടുകയാണ്.മഹാറാണി ചിത്രാംഗദയും മകൾ രേണുവും എല്ലാവിധ ആഡംബരങ്ങളോടും കൂടി ഉത്സവത്തിനെത്തി.രേണുക ആടയാഭരണാദി വിഭൂഷിതയായി കടപ്പുറത്ത് ഓടി നടന്നു.എങ്ങു നിന്നോ ഒരു സംഘം കടൽക്കൊള്ളക്കാർ പായ്ക്കപ്പലിലെത്തി ഉത്സവമേളങ്ങൾ കണ്ടു കൊണ്ടിരുന്നു.ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങളണിഞ്ഞു രാജകുമാരി സന്തോഷിച്ചുല്ലസിച്ചു നടക്കുന്നത് കവർച്ചാസംഘത്തിന്റെ തലവൻ ജയരാജിനെ ആഹ്ലാദിപ്പിച്ചു.കവർച്ചാസംഘം കരയിലിറങ്ങി.വെടിപ്പുരയ്ക്കു തീ വെച്ച്, ആനകളെ വിരട്ടിയോടിച്ച് ഉത്സവാഘോഷവേളയിൽ ബഹളമുണ്ടാക്കി.അവർ രാജകുമാരിയെയും തട്ടിക്കൊണ്ട് കപ്പലിലേയ്ക്കു പോയി. കടല്പ്പുറത്തെ വേലുവും കൊച്ചു മകൻ നീലനും ഇതുകണ്ട് സംഘവുമായി ഏറ്റുമുട്ടിയെങ്കിലും മർദ്ദനമേറ്റു അവശരായി പിന്മാറി.രാജകുമാരിയെ പലരും അന്വേഷിച്ചു. പുത്രീവിരഹം മൂലം അഗാധദുഃഖത്തിലാണ്ട മഹാറാണി മകളെ തിരിച്ചു കൊണ്ടു കൊടുക്കുന്നവർക്ക് പകുതിരാജ്യം കൊടുക്കുന്നതാണ് എന്ന് പ്രഖ്യാപിച്ചു.കടപ്പുറത്തെ പ്രമാണി കറുപ്പനരയൻ മഹാറാണിയുടേ വിശ്വസ്തനാണ്. അയാളുടെ കൊച്ചുമകൾ കാർത്തികയും നീലനും പ്രേമബദ്ധരാണ്.കറുപ്പനു ആ ബന്ധം ഇഷ്ടമല്ല.അയാളുടെ രണ്ടാം ഭാര്യ കാളിയമ്മയ്ക്കും അനന്തിരവനും മഠയനുമായ ദാമോദരനെക്കൊണ്ട് കാർത്തികയെ കല്യാണം ചെയ്യിക്കണമെന്ന് ഒരാഗ്രഹമുണ്ട്.നീലനും കാർത്തികയും കൂടി കടപ്പുറത്ത് ഇരുന്നു കളിക്കവേ ഒരു സ്വർണ്ണ പാദസരം കിട്ടി.അവനതു കാർത്തികയുടെ പാദത്തിലണിയിച്ചു.പാദസരം കണ്ടു തിരിച്ചറിഞ്ഞ കറുപ്പൻ വിവരം മഹാറാണിയെ അറിയിച്ചു.നീലനെയും അവന്റെ മാതാപിതാക്കളെയും കൊട്ടാരത്തിൽ വരുത്തി മർദ്ദിച്ചു.രാജകുമാരിയെ രക്ഷിക്കാനായി പൊരുതി അവശരായ അരയനെയും മകനെയും കൊല്ലരുതേ എന്ന നീലന്റെ അമ്മയുടേ അഭ്യർത്ഥന മഹാറാണി ചെവിക്കൊണ്ടില്ല,ഒരുകാലത്ത് കൊച്ചുതമ്പുരാട്ടിയെ തേടിക്കൊണ്ടുവരുന്നത് താനായിരിക്കുമെന്ന് നീലൻ ശപഥം ചെയ്തു.വർഷങ്ങൾ പലതു കഴിഞ്ഞു.ജയരാജിന്റെ അധീനതയിൽ ഒരു ദ്വീപിൽ താമസിക്കുന്ന രേണുക വളർന്നു പ്രായപൂർത്തിയായി.രേണുകയെ വിവാഹം കഴിച്ചു കൊട്ടാരത്തിലെത്തിച്ചാൽ മലയാളക്കരയുടേ മുഴുവൻ രാജാവാകാം എന്ന മോഹം ജയരാഹിലുദിച്ചു. പക്ഷേ രേണുക വഴങ്ങിയില്ല.കടൽക്ഷോഭമുണ്ടായി.ദ്വീപ് വെള്ളത്തിനടിയിലാകുന്നത് തടയാൻ കൽച്ചിറ കെട്ടേണ്ടതായി വന്നു. മലയാളക്കരയിൽ ചെന്നു റാണിയെക്കണ്ടു കുമാരിയെ തിരയാനെന്നും പറഞ്ഞ് കുറെ ആൾക്കാരെ കൊണ്ടു വന്ന് ചിറ പണിയിക്കാമെന്ന് ജയരാജിനു തോന്നി.അയാൾ റാണിയെക്കണ്ട് കുറേ ആൾക്കാരെ ആവശ്യപ്പെട്ടു.തന്റെ നഷ്ടപ്പെട്ട പുത്രി ഏതോ കടൽക്കൊള്ളക്കാരുടെ അധീനതയിലാണെന്നറിഞ്ഞ റാണി ജയരാജ് ആവശ്യപ്പെട്ട ആൾക്കാരെ വിട്ടു കൊടുക്കുവാൻ കറുപ്പനെ ശട്ടം കെട്ടി.കറുപ്പന്റെ വീട്ടിലെത്തിയ ജയരാജ് കാർത്തികയെക്കണ്ടു.അവൻ ആ പെൺകൊടിയിൽ ആകൃഷ്ടനായി. നീലൻ ഇതറിഞ്ഞ് കോപാകുലനായി.അവനെക്കൂടി ദ്വീപിലേയ്ക്കു കൊണ്ടു പോയി തുലച്ചു കളയാമെന്ന് ജയരാജ് തീരുമാനിച്ചു. നീലനും തിരഞ്ഞെടുക്കപ്പെട്ടു. കടപ്പുറത്ത് കണ്ണുനീരുമായി നിന്ന കാർത്തികയോട് വിടവാങ്ങി നീലൻ ദ്വീപിലേയ്ക്ക് പുറപ്പെട്ടു.ദ്വീപിൽ വെച്ച് രേണുകയെ വശത്താക്കാനുള്ള ജയരാജിന്റെ സകലശ്രമങ്ങളും വിഫലമായി.ആയിടെ പിടിച്ചെടുത്ത അടിമക്കൂട്ടത്തിൽ രേണുകയുമായി അനന്യ സാധാരണമായ ആകാരസാദൃശ്യമുള്ള ഒരു യുവതിയെ കണ്ട് ജയരാജ് അത്ഭുതപ്പെട്ടു.രാധയെന്ന ആ യുവതിയെ അണിയിച്ചൊരുക്കി മഹാറാണിയ്ക്കു കാഴ്ച വെച്ച് പകുതി രാജ്യത്തിനു അവകാശിയാക്കുവാൻ ആ കൊള്ളത്തലവൻ ഉറച്ചു.അതിനു മുൻപായി രേണുകയെ വഴിപ്പെടുത്തുവാൻ വേണ്ടി ഒരു ശ്രമം കൂടി നടത്തിയ ജയരാജ് പരാജിതനായി.കോപാക്രാന്തനായ കൊള്ളത്തലവൻ രേണുകയെ കൊടുംവെയിലത്തു കെട്ടിയിട്ടു.മുതലയ്ക്കു വിഴുങ്ങുവാൻ വേണ്ടി എറിയപ്പെട്ട രേണുകയെ ചിറ പണിയിലേർപ്പെട്ടിരുന്ന നീലൻ രക്ഷിച്ചു.രേണുക തന്റെ രക്ഷിതാവിൽ അനുരക്തയായി.അർദ്ധരാത്രി രേണുക നീലനെക്കുറിച്ചു പാടിയ പാട്ടു കേട്ട് തെറ്റിദ്ധരിച്ച ജയരാജ് അവളെ വീണ്ടും സമീപിച്ചു. തന്റെ മനസ്സു മാറിയതായി രേണുക അറിയിച്ചതു കേട്ട അയാൾ ആഹ്ലാദചിത്തനായി.നാല്പതു ദിവസത്തെ വ്രതത്തിനു ശേഷം ജയരാജിന്റെ ഇഷ്ടത്തിനു വിധേയയാകാമെന്നവൾ സമ്മതിച്ചു.ഒരു രാത്രിയിൽ ജയരാജിന്റെ തലയണയുടെ അടിയിൽ നിന്നും താക്കോൽ മോഷ്ടിച്ചു രേണുക തടവുമുറി തുറന്നു നീലനെയും കൂട്ടുകാരെയും മോചിപ്പിച്ചു.അവരുടെ കൂടെ അവളും രക്ഷപ്പെടാൻ പരിശ്രമിച്ചു. ഇതറിഞ്ഞ ജയരാജ് പാഞ്ഞെത്തി.ഉഗ്രമായ സംഘട്ടനത്തിനു ശേഷം രേണുകയെ വീണ്ടെടുത്തു തടവിലാക്കി.നീലൻ രക്ഷപെട്ടു.നീലനിൽ നിന്നും റാണി എല്ലാ വിവരങ്ങളുമറിയുമെന്ന് ഭയപ്പെട്ട ജയരാജ് രാധയുമായി കൊട്ടാരത്തിലെത്തി.രാധയെ രേണുകയാക്കി റാണിയ്ക്കു കാഴ്ച വെച്ചു. കൂട്ടത്തിൽ നീലൻ രേണുകയെ മാനഭംഗപ്പെടുത്തുവാൻ പരിശ്രമിച്ചു എന്നും റാണിയെ അറിയിച്ചു.രോഷാകുലയായ റാണി നീലനെയും അവനു അഭയം നൽകുന്നവരെയും ബന്ധനത്തിലാക്കുവാൻ ഉത്തരവിട്ടു. തടങ്കലിലാക്കുന്നതിനു മുൻപ് കിങ്കരന്മാർ നീലനെയും വേലുവിനെയും കാർത്തികയെയുമെല്ലാം റാണിയുടെ സന്നിധിയിൽ ഹാജരാക്കി.തന്നെ കാണുമ്പോൾ രേണുക സത്യമെല്ലാം തുറന്നു പറയുമെന്ന് കരുതിയ നീലനെ രാജകുമാരി അധിക്ഷേപിക്കുകയാണു ചെയ്തത്.വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ നാഗരത്നത്തിനു അയക്കുന്ന പതിവുണ്ട്.അപ്രകാരം ദുർഗ്ഗയുടെ തിരുനെറ്റിയിൽ ചാർത്തുവാനുള്ള രത്നം കൊണ്ടുവരാമെന്നും അടുത്ത പൗർണ്ണമി വരെ കാർത്തികയെ കൊല്ലരുതെന്നുമുള്ള അഭ്യർത്ഥന റാണി സ്വീകരിച്ചു.നാഗരത്നത്തിനു പോയവർ ആരും തിരിച്ചു വന്നിട്ടില്ല. അച്ഛനമ്മമാരോടും കാർത്തികയോടും യാത്ര ചോദിച്ചു നീലൻ പുറപ്പെട്ടു,മകളെ തിരഞ്ഞ് കണ്ടുപിടിച്ചു കൊടുത്ത ജയരാജിനു പകുതി രാജ്യം കിട്ടി.മകൾക്ക് ജയരാജിനോട് പ്രണയമാണു എന്ന് മനസ്സിലാക്കിയ റാണി അവരുടെ വിവാഹദിവസം നിശ്ചയിച്ചു.ദ്വീപിൽ തടങ്കലിൽ കഴിയുന്ന യഥാർത്ഥ രാജകുമാരിയെ കൊന്നുകളയുവാൻ ജയരാജ് ആളെ ഏർപ്പെടുത്തി.പല പ്രതിബന്ധങ്ങളും തരണം ചെയ്തു നീലൻ നാഗരത്നം മുങ്ങിത്തപ്പിയെടുത്തു. പൗർണ്ണമിയ്ക്കു പിന്നെയും പല ദിവസങ്ങളുണ്ടായിരുന്നതിനാൽ കുമാരിയെപ്പറ്റിയുള്ള സംശയങ്ങൾ തീർക്കുവാൻ അവൻ ദ്വീപിലേയ്ക്കു പുറപ്പെട്ടു.രേണുകയെ വധിക്കുന്നതിനു മുൻപ് നീലൻ ദ്വീപിലെത്തി.ചില സംഘട്ടനങ്ങൾക്കു ശേഷം രേണുകയെ രക്ഷിച്ചുകൊണ്ട് അവൻ മലയാളക്കരയിലേയ്ക്കു മടങ്ങി.അവർ കൊട്ടാരത്തിലെത്തിയപ്പോൾ ജയരാജും രാധയും തമ്മിലുള്ള വിവാഹം നടക്കുകയാണ്. രേണുക അമ്മേ എന്നു വിളിച്ചു.തിരിഞ്ഞു നോക്കിയപ്പോൾ നീലനോടൊത്തു നിൽക്കുന്ന രേണുകയെ കണ്ട് റാണി അമ്പരന്നു പോയി.വലിയ മാനസിക സംഘട്ടനത്തിനു ശേഷം മകളുടെ പുറത്ത് ജന്മനാൽ ഉണ്ടായിരുന്ന മറുകു പരിശോധിച്ചു. രാധയ്ക്ക് മറുകില്ലജയരാജും രാധയും പരിഭ്രാന്തരായി.അവരെ കോപാർത്തരായ ജനങ്ങൾ നിലത്തിട്ടു ചവിട്ടി. ഇരുവരെയും കൊന്നു കളയുവാൻ ഉത്തരവിട്ടു.തന്റെ അച്ഛനമ്മമാരെയും കാർത്തികയെയും നീലൻ ആവശ്യപ്പെട്ടു. അച്ഛനമ്മമാർ വധിക്കപ്പെട്ടു എന്നറിഞ്ഞ അവൻ വാവിട്ടു കരഞ്ഞു. കാർത്തികയെ ആവശ്യപ്പെട്ട നീലനൊട് പൗർണ്ണമി കഴിഞ്ഞു പോയതിനാൽ അവളെയും വധിച്ചു കാണുമെന്നാണ് റാണി അറിയിച്ചത്.കോപതാപത്താൽ വിവശനായ നീലനു രാജകുമാരി രേണുകയെ വിവാഹം ചെയ്തുകൊടുക്കാമെന്ന് റാണി സമ്മതിച്ചു.പക്ഷേ അവനു അവന്റെ മുക്കുവപ്പെണ്ണിനെ കിട്ടിയാൽ മതി.വേദനയുടെ തിരമാലകൾ അടിച്ചു കയറുന്ന ഹൃദയവുമായി നീലൻ തടവുമുറിയിലേക്കോടി. പക്ഷേ കാർത്തിക അവിടെയില്ല.ഇടിഞ്ഞു തകർന്ന അഭിലാഷങ്ങളുമായി പാഞ്ഞെത്തിയ നീലൻ കാർത്തികയുടെ ജഡം കണ്ടെത്തി.ആ ജഡവുമായി കടലിൽ താഴുന്നതോടു കൂടി ദുഃഖപര്യവസായിയായ ആ ചിത്രം അവസാനിച്ചു.
ഉദയാസ്റ്റുഡിയോയിലെ വിദഗ്ധന്മാർ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്ത ഈ ചിത്രത്തിൽ ഗ്രേസി, സത്യൻ, ബി എസ് സരോജ, മായ, മാവേലിക്കര പൊന്നമ്മ, അടൂർ പങ്കജം, കൊട്ടാരക്കര ശ്രീധരൻ നായർ, കോട്ടയം ചെല്ലപ്പൻ,എസ് പി പിള്ള, ബഹദൂർ, മണവാളൻ ജോസഫ്, നെല്ലിക്കോട് ഭാസ്കരൻ,ശങ്കരാടി,ഗോപിനാഥ്, ബേബി വിലാസിനി, ബേബി വിനോദിനി, ബോബൻ എന്നിവരാണു അഭിനയിച്ചത്.മൊത്തമുള്ള 11 പാട്ടുകൾക്ക് ശബ്ദം നൽകിയത് പി ലീല, പി സുശീല, ജിക്കി, എസ് ജാനകി, എ എം രാജ, യേശുദാസ്, ആന്റോ എന്നീ പിന്നണിഗായകരാണ്.എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത കടലമ്മ 31.8.1963 മുതൽ പ്രദർശനത്തിനെത്തി.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്