ചിറമേല്‍ ഈനാശു ഫ്രാന്‍സിസ് എന്ന തൃശ്ശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടന് തൃശ്ശൂറിലെ വലിയ ഒരു അരി കച്ചവടക്കാരനാണ്. തനിക്കു ചാര്‍ത്തിക്കിട്ടിയ "അരി പ്രാഞ്ചി" എന്ന "പേരുദോഷം" മാറ്റിയെടുക്കാന്‍ പ്രാഞ്ചിയെട്ടന്‍ നടത്തുന്ന തത്രപാടുകളാണ് ഈ സിനിമയില്‍ വിഷയം. തന്റെ ജീവിതത്തിലെ പ്രധാനമായൊരു തീരുമാനമെടുക്കും മുന്‍പ് പള്ളിയില്‍ പോയ പ്രാഞ്ചിയേട്ടന് ഫ്രാന്‍സിസ് പുണ്യാളനുമായി സ്വപ്ന സമാനമായ ഒരു സംഭാഷണം തുടങ്ങുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷനതിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. പുണ്യവാളന് പ്രാഞ്ചിയെട്ടന്റെ കഥകേട്ടിരിക്കുന്നത് തന്നെയാണ് ചിത്രത്തിന്റെ പുതുമ.
മമ്മുട്ടിയുടെ 'പ്രാഞ്ചിയേട്ട'നെ കൂടാതെ ചെറുതും വലുതുമായ വേഷങ്ങളിലെത്തുന്ന ഇന്നസെന്റ്, ബിജു മേനോന്, ഇടവേള ബാബു, ടി.ജി രവി, മകന് ശ്രീജിത്ത് രവി, വി.കെ ശ്രീരാമന് എന്നീ തൃശ്ശൂരുകാര്‍ക്കൊപ്പം ജെസ്സെ ഫോക്സ് അലന് (ഫ്രാന്‍സിസ് പുണ്യാളന്), മാസ്റ്റര്‍ ഗണപതി, ജഗതി ശ്രീകുമാര്‍, ശശി കലിംഗ, ടിനി ടോം, സിദ്ദിഖ്, ഖുശ്ബു, പിന്നെ നായിക എന്ന നിലയില്‍ പ്രിയാമണിയുമുണ്ട് ചിത്രത്തില്‍.ഷിബു ചക്രവര്‍ത്തി എഴുതി ഔസേപ്പച്ചന് സംഗീതം നല്‍കിയിരിക്കുന്ന ഒരു ഗാനം "കിനാവിന്റെ ജാലകങ്ങള്‍" മാത്രമാണ് ചിത്രത്തിലുള്ളത്.
ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ വേണമെന്ന നിര്‍ബന്ധമുണ്ട് മലയാള സിനിമക്ക്. ചില പതിവു ഫോര്‍മുലകളെ പ്രാഞ്ചിയേട്ടനും രഞ്ജിയേട്ടനും നിരാകരിക്കുന്നു എന്നതു തന്നെ വലിയ കാര്യം. ഈ ചിത്രത്തില്‍ ഒരു തുടര്‍ച്ചയായുള്ള കഥയില്ല എന്നതു തന്നെ ഇതിനെ വേറിട്ട ഒരു സിനിമയാക്കുന്നുണ്ട്.
ഒരു വ്യക്തിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ മാത്രമാണിതില്‍. (ഈ ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്ന രീതി പെട്ടന്ന് നമ്മുടെ മനസ്സിലേക്ക് കൊണ്ടു വരുന്ന ചിത്രമാണ് മമ്മൂട്ടി തന്നെ നായകനായി അഭിനയിച്ച ടി വി ചന്ദ്രന്റെ "ഡാനി"). പല ഖണ്ഡങ്ങളെ വിളക്കിച്ചേര്‍ത്തിരിക്കുകയാണ് ഇവിടെ. അതിനിടയില്‍ പ്രാഞ്ചിയേട്ടന് ഫ്രാന്‍സിസ് പുണ്യാളനുമായി കഥ പങ്കുവക്കുന്നു. അതുകൊണ്ട് പ്രമേയപരമായ ഏകാഗ്രത നഷ്ടമാവുന്നുമില്ല. മലയാളിക്ക് സ്വയം നോക്കി ചിരിക്കുവാനുള്ള ഒരു അവസരം നല്‍കുന്നുണ്ട് സിനിമ. എവിടെയൊക്കെയോ ചിലതുകൊള്ളുന്നുണ്ട്. തിയറ്ററില്‍ രണ്ടു മണിക്കൂറോളം മുഴങ്ങിയ നിലയ്ക്കാത്ത പൊട്ടിച്ചിരികള്‍ തന്നെ അതിന്റെ സാക്ഷ്യം.
എങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രാഞ്ചിയെട്ടനെ പുണ്യാളനാക്കാന്‍ രഞ്ജിത്ത് ശ്രമിക്കുന്നിടത്ത് കഥ കൈവിട്ടു പോകുന്നു. കൃത്യമായി പറഞ്ഞാല്‍ പൌളി എന്ന കഥാപാത്രം രംഗ പ്രവേശം ചെയ്യുന്നിടത്ത്.
ഒരു സ്കൂളിന് നൂറു ശതമാനം വിജയം കൈവരിക്കുന്നതിനു വേണ്ടി ഒരു കുട്ടിയെ ജയിപ്പിച്ചെടുക്കാന്‍ താന്‍ പെട്ട പാടുകള്‍ അയാള്‍ പുണ്യാളനോടു വിവരിക്കുന്നു. ഈ കുട്ടിയുടെ ഭൂതകാലം ഇത്രയും പരത്തി പറയേണ്ടതില്ലായിരുന്നു. ഈ ഭാഗങ്ങള്‍ ചിത്രത്തിന്റെ ആക്ഷേപഹാസ്യസ്വഭാവത്തിന് ചെറുതല്ലാത്ത പോറലേല്‍പ്പിക്കുന്നുണ്ട്. കുട്ടി തന്നെ ഏകാഗ്രത ശീലിപ്പിക്കുന്ന ട്യൂഷന് മാഷെക്കൊണ്ട് ഒരേ സമയം കാലു കറക്കി കൈ കൊണ്ട് ആറ് എന്നെഴുതിക്കുന്നുണ്ട്. ഇതേക്കുറിച്ച് പ്രാഞ്ചി പറയുമ്പോള്‍ പുണ്യാളന് വായുവിലേക്ക് കാലുയര്‍ത്തി കറക്കിക്കൊണ്ട് കൈ കൊണ്ട് ആറ് എന്നെഴുതുന്ന രംഗം സമീപകാല മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദൃശ്യങ്ങളിലൊന്നാണ്.
രഞ്ജിത്തിനെപ്പോലെ മുഖ്യധാരാ സിനിമയില്‍ കൃത്യമായ മേല്‍വിലാസമുള്ള ഒരു സംവിധായകനു മാത്രമേ ഇത്തരം പരീക്ഷണങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ സാധ്യമാവുകയുള്ളൂ. തിരക്കിട്ട് തള്ളികൂട്ടിയാതായി ചിലപ്പോഴെങ്കിലും തോന്നുമെങ്കിലും കാണികളെ ശരിക്കും വിനോദിപ്പിക്കുന്നതും ഇടക്കൊന്നു ചിന്തിപ്പിക്കുന്നതുമായ സിനിമയാണ് പ്രാഞ്ചിയെട്ടന്‍.
വാലറ്റം: - തന്നെ അടുത്തകാലത്ത് പ്രചോദിപ്പിച്ച സംവിധായകനാണ് ഹിന്ദി സിനിമയിലെ രാജ് കുമാര്‍ ഹിരാനി എന്ന് ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് പറയുകയുണ്ടായി. അതിന്റെ പ്രകടമായ സ്വാദീനം നമുക്ക് ഈ സിനിമയില്‍ കാണാം. പ്രാഞ്ചിയേട്ടനും പുണ്യാളനുമായി നടക്കുന്ന സംവാദം നമ്മെ ഓര്‍മിപ്പിക്കുന്നത് "Lage Raho Munna Bhai", എന്ന ചിത്രത്തിലെ ഗാന്ധിജിയും മുന്ന ഭായ് യും തമ്മിലുള്ള രംഗങ്ങളാണ്.
അവലോകനം: ലത നായര്‍
മമ്മൂട്ടി, ഇന്നസെന്റ്, ഖുശ്ബു, പ്രിയാമണി, സിദ്ദിഖ് തുടങ്ങിയവർ അഭിനയിച്ച ഒരു ചിത്രം. പ്രാഞ്ചിയേട്ടൻ ആയി മമ്മൂട്ടി. വിദ്യാഭ്യാസം അധികം ഇല്ലാത്ത ഒരു പണക്കാരൻ, പ്രശസ്തിക്കുവേണ്ടി പത്മശ്രീ പട്ടം വിലക്കുവാങ്ങാൻ നടക്കുന്നു. കുറച്ചു അപകർഷതാബോധവും ഉണ്ട് ഇഷ്ടനു്. പ്രത്യേകിച്ചു, സ്നേഹിച്ച പെണ്ണു മറ്റൊരാളിന്റെ ഭാര്യ ആയപ്പോൾ. അവളെയും ഭർത്താവിനെയും ഒന്നിച്ചു കാണുമ്പോൾ ഇല്ലാത്ത കോംപ്ലെക്സുകൾ ഒക്കെ തലപൊക്കും. വളരെ സരസമായിട്ടാണു് കഥമുന്നോട്ടുപോകുന്നത്. മുഷിച്ചിൽ തോന്നുന്ന ഒരു നിമിഷം പോലും ഈസിനിമയിൽ കണ്ടില്ല. ചുരുക്കത്തിൽ വളരെ രസകരമായ ഒരു സിനിമ. കാണുന്നവർക്കു ഇഷ്ടപ്പെടും എന്നു തന്നെയാണു് എനിക്കു തോന്നുന്നത്.
വിന്‍സ്റ്റണ്‍ തുടരുന്നു..
സാധാരണ കൊമേര്‍ഷ്യല്‍ സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായ സന്ദര്‍ഭങ്ങളും, കഥ പറയുന്ന രീതിയും ആണ് പ്രാഞ്ചിയേട്ടന്റെത്. താന്‍ കാണിക്കുന്നത് പ്രേക്ഷകന് കണ്ടാല്‍ മതി എന്ന രണ്ജിതിന്റെ തീരുമാനം നന്ന്.
സമൂഹത്തില്‍ വില കിട്ടാന്‍ തന്റെ കയ്യില്‍ ധാരാളമായിട്ടുള്ള പണം ഉപയോഗിക്കുന്ന പണക്കാരനെ മമ്മൂട്ടി, അഴകിയ രാവണനില്‍ അവതരിപ്പിചിട്ടുണ്ട്. എന്നാല്‍ ഈ സിനിമ കാണുമ്പോള്‍ അതൊന്നും നാം ഓര്‍ക്കില്ല. മമ്മൂട്ടിയുടെ തൃശ്ശൂര്‍ ഭാഷയ്ക്ക് പല സ്ഥലത്തും കണ്‍സിസ്റ്റന്‍സി നഷ്ട്ടപ്പെടുന്നുണ്ടെങ്കിലും, അയത്ന ലളിതം, ഗംഭീരം.
നന്ദനത്തിലെ ബാലാമണിയുടെ മുന്പില് തന്റെ ഇഷ്ട്ടഭഗവാന് ശ്രീകൃഷ്ണനെ ഒരു മലയാളി യുവാവായി പ്രത്യക്ഷപ്പെടുത്തിയ രഞ്ജിത്ത്, ഇവിടെ പ്രാഞ്ചിയേട്ടന്റെ മുന്പില് തനിക്കു ഇഷ്ട്ടപ്പെട്ട പുണ്യവാളനായ ഇറ്റലിക്കാരന് ഫ്രാന്‍സിസ് അസ്സീസ്സിയെ പ്രത്യക്ഷപ്പെടുത്തി പ്രേക്ഷകന് വളരെ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം സമ്മാനിച്ചിരിക്കുന്നു. പ്രതിമകളില്‍ മാത്രം കണ്ടു പരിചയമുള്ള അദ്ദേഹത്തിന്റെ അതേ രൂപത്തില്‍ ഒരു വിദേശി നടനെ അവതരിപ്പിക്കുകയും സംഭാഷണം ഇറ്റാലിയനില്‍ (?) തുടങ്ങി മലയാളത്തില്‍ എത്തിക്കുകയും ചെയ്യുക വഴി ഈ രംഗങ്ങളും, കഥാ സന്ദര്‍ഭവും വളരെ കണ്‍വിന്‍സിംഗ് ആക്കാന്‍ രണ്ജിതിനു കഴിഞ്ഞു.
ഈ സിനിമ ഇറങ്ങി ഒരാഴ്ചയ്ക്ക് ശേഷം കൊച്ചിയില്‍ നിന്നും ബോംബെയിലേക്കുള്ള തീവണ്ടി യാത്രയില്‍, രണ്ജിതിന്റെ പലേരി മാണിക്യത്തിലൂടെ സിനിമയില്‍ വരികയും, പ്രാഞ്ചിയേട്ടന്റെ പാചകക്കാരന് ആയി അഭിനയിക്കുകയും ചെയ്ത ശശി കോഴിക്കോട് എന്ന പല്ലില്ലാത്ത നടന് കൂടെയുണ്ടായിരുന്നു. സന്തോഷ് ശിവന്റെ പ്രിഥ്വിരാജ് ചിത്രം 'ഉറുമി'യില്‍ അഭിനയിക്കാന്‍ പോവുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തില്‍ നിന്നും പ്രാഞ്ചിയേട്ടന് എന്ന സിനിമയുടെ പിന്നിലുള്ള ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞു. അത്ര വിശ്വസനീയമല്ലെങ്കിലും അദ്ദേഹം പറഞ്ഞത് തൃശൂര്‍ ഭാഷ പറയാന്‍ മമ്മൂട്ടി പ്രത്യേകിച്ച് ട്യൂഷന് ഒന്നുമെടുത്തിരുന്നില്ല എന്നാണു. അപ്പപ്പോള്‍ കിട്ടുന്ന ഡയലോഗുകള്‍ അവതരിപ്പിക്കുകയായിരുന്നത്രേ!! മറ്റൊരു കാര്യം പറഞ്ഞത് പ്രാഞ്ചിയേട്ടനും പുണ്യവാളനുമായുള്ള സീനുകള്‍ക്ക് ആവശ്യമുള്ള പള്ളി കേരളത്തില്‍ കിട്ടാഞ്ഞിട്ടു ഗോവയില്‍ ഉള്ള ഒരു പള്ളിയിലാണ് ഷൂട്ട് ചെയ്തത്. ഗോവക്കാര്‍ പുണ്യവാളനായി അഭിനയിച്ച നടനെ കണ്ടു അത്ഭുതപ്പെട്ടു വണങ്ങിയെന്നും പറഞ്ഞു.
ഓസ്ട്രെലിയക്കാരനായ ജെസ്സി ഫോക്സ് അല്ലന് എന്ന ഈ നടന്റെ മലയാളത്തില്‍ ഉള്ള സംഭാഷണങ്ങള്‍ക്ക് ശബ്ദം നല്‍കിയത് രഞ്ജിത്ത് തന്നെയാണെന്ന് തോന്നുന്നു..