കമല്ബോസിന്റെ ഛായാഗ്രഹണം, കെ.ഡി. ജോര്‍ജ്ജിന്റെ ചിത്രസംയോജനം, എസ്. കൊന്നനാട്ടിന്റെ കലാസംവിധാനം എന്നീ സാങ്കേതിക ഘടകങ്ങളോടുകൂടി അരുണാചലം സ്റ്റുഡിയോയില്‍ വെച്ചു നിര്‍മ്മിച്ച പ്രസ്തുത ചിത്രത്തില്‍ ആലുമ്മൂടു്, ചാച്ചപ്പന്, നെല്ലിക്കോടു ഭാസ്ക്കരൻ, ഗോവിന്ദന്‍കുട്ടി,ജെ.സി. കുറ്റിക്കാടു്, ഷിഹാബു്, മാസ്റ്റര്‍ പ്രമോദ്, കമലമ്മ, കമലാദേവി, ലത, രാധാമണി, കെ.ആർ. രാജം, ജിക്കി, കെടാമംഗലം അലി, കുട്ടന് പിള്ള, രാഘവമേനോന്‍, അരവിന്ദന്, കടുവാക്കുളം ആന്റണി എന്നിവര്‍ അഭിനയിച്ചു .
കണ്മണി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1968 ഓഗസ്റ്റ് 30 നു് പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
മുനിസിപ്പാലിറ്റിയുടെ മങ്ങിയ വെളിച്ചത്തില്‍ പൊളിഞ്ഞു തകര്‍ന്ന ഒരു കെട്ടിടത്തിന്റെ അകത്തും പുറത്തും മുക്കിനും മൂലയിലുമായി അന്തിയുറങ്ങുവാന്‍ എത്തിയ എട്ടുപത്തു മനുഷ്യക്കോലങ്ങളുടെ വ്യത്യസ്തമായ ജീവിതരീതികള്‍ ഒന്നിച്ചുകൂടുമ്പോഴുണ്ടാകുന്ന തെണ്ടിവര്ഗ്ഗത്തിന്റെ രൂപരേഖയാണീ ചിത്രത്തിന്റെ കഥ.
ക്രിസ്ത്യാനികളേയും, ഹിന്ദുക്കളേയും മാറിമാറി പറ്റിക്കാന്‍ പാകത്തിനു് ഒരു പുറത്തു് ഗുരുവായൂരപ്പന്റെയും മറ്റേപ്പുറത്തു് അന്തോണീസ് പുണ്ണ്യവാളന്റെയും ചിത്രം കൊണ്ടുനടന്നു ബിസ്സിനസ് ചെയ്യുന്ന പാഷാണം വര്‍ക്കി. പെറ്റമകനെപ്പോലും സ്നേഹിക്കാത്ത വായാടിയും ആരേയും അനുസരിക്കാത്തവളുമായ വൃത്തികെട്ട ചട്ടുകാലി മറിയ. കളിവീണകള്‍ ഉണ്ടാക്കി വിറ്റു് നാള്‍നീക്കുന്ന വട്ടത്താടിയും തൊപ്പിയുമുള്ള ഇക്ക. കെട്ടിയവളെ കൊന്നതിനു് പന്ത്രണ്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച അയാള്‍ തന്റെ പുന്നാരമോളെ അന്വേഷിച്ചു നടക്കുകയാണു്. പൊട്ടക്കണ്ണിയായ സീത - തെണ്ടിക്കിട്ടുന്നതിന്റെ പങ്കു് ഉടുമ്പു ഗോവിന്ദനെന്ന റൗഡിക്കു കൊടുക്കണം.അവന് എവിടെ നിന്നോ കണ്ടെത്തിയതാണു് അവളെ എന്ന അവകാശവാദവും പുറപ്പെടുവിച്ചു് ആരും സംശയിക്കാതെ അന്ധയായ ആ പെണ്‍കുട്ടിയെ അവന് മോഷ്ടിക്കുന്ന കള്ളമുതല്‍ സൂക്ഷിപ്പുകാരിയാക്കിയിരിക്കുകയാണു്. ഇക്കയ്ക്കു് സീതയെ വലിയ ഇഷ്ടമാണു്. ഗോവിന്ദന്റെ വീരപരാക്രമങ്ങള് ആ വൃദ്ധന്റെ മുമ്പില്‍ ചിലവായിരുന്നില്ല. ഇക്കയെ ഉപദ്രവിക്കുവാന്‍ ഗോവിന്ദന് തക്കം നോക്കി കഴിയുന്നു.
ഊന്നുവടികളുടെ സഹായം കൊണ്ടു് കൊക്കിച്ചാടി നടന്നു വഴിയിലും വണ്ടിയിലും പാട്ടുപാടി കാലയാപനം ചെയ്യുന്ന കോമളനും ചെറുപ്പക്കാരനുമായ അബു കുറ്റം ചെയ്തു ജയില്‍ ശിക്ഷ അനുഭവിച്ചവനാണു്. തന്റെ ഹൃദയേശ്വരിക്കുവേണ്ടി അവളുടെ അച്ഛന് ചെയ്തകുറ്റം ഏറ്റെടുത്തതാണു് അവന് ജയിലില്‍ പോകാന്‍ കാരണം.ശിക്ഷകഴിഞ്ഞു പുറത്തുവന്നപ്പോഴേക്കും തന്റെ കാമുകിയായ അന്നമ്മ കുമാരനെന്നൊരുവന്റെ ഭാര്യയായിക്കഴിഞ്ഞിരുന്നു. അന്നമ്മ കുറ്റക്കാരിയല്ലായിരുന്നു. അബു ജയിലിലായിരുന്നപ്പോള്‍ അന്നമ്മയുടെ അപ്പച്ചന് മരിച്ചു. അനാഥയായ അവള് രോഗം പിടിച്ചു തളര്‍ന്നു. അന്നു് അടുത്തിരുന്നു ശുശ്രൂഷിച്ചു് തന്റെ ജീവനെ രക്ഷിച്ച ആ നല്ല മനുഷ്യനെ പിന്നീടവള്‍ക്കു വിവാഹം കഴിക്കേണ്ടി വന്നു. കുമാരന് ഇന്നൊരു ക്ഷയ രോഗിയും ഭാര്യയില്‍ സംശയാലുവുമാണു്. മഹാരോഗം കാര്‍ന്നുതിന്നുന്ന ഭര്‍ത്താവും ഒരു കൈക്കുഞ്ഞും ഇന്നവളുടെ കൂടെയുണ്ടു്. അബുവിനോടു് അകതാരില്‍ ഉയര്‍ന്നു പൊങ്ങുന്ന സ്നേഹവും, ഭര്‍ത്താവിനോടുള്ള കടമയും, നന്ദിയും, ഉടുമ്പന്‍ ഗോവിന്ദനെപ്പോലുള്ള റൗഡികളില്‍ നിന്നു് ഏല്ക്കേണ്ടിവരുന്ന ശല്യവും ഓര്ത്തു് അവിടം വിട്ടുപോകുന്നതാണു് നല്ലതെന്നു് അവള് ഭര്‍ത്താവിനോടു പറഞ്ഞു. പക്ഷെ എങ്ങോട്ടു പോകണമെന്നാണു് രോഗിയും വിവശനുമായ കുമാരന്റെ ചോദ്യം.
ആര്‍ക്കും ഒരു ദ്രോഹവും ചെയ്തില്ലെങ്കിലും എല്ലാവരും ആട്ടിയോടിക്കുന്ന വിരൂപനും കൂനനുമായ പരമു എന്നൊരുവനും ആ സങ്കേതത്തിലുണ്ടു്. അവിടെ ആരെങ്കിലും തമ്മില്‍ കശപിശയുണ്ടായി അപകടമേഘലയിലേക്കു് കടക്കുമ്പോള്‍ മടവാളുമായി അതിനിടയില്‍ ചാടിവീണു രക്ഷപെടുത്തുന്നതും അവനാണു്. ചട്ടുകാലി മറിയത്തിനെ കൂസാത്ത മകന് കുഞ്ഞപ്പന് ഭാവനയില്‍ ഒരു ഭയങ്കര സാമൂഹ്യശത്രുവാകുമായിരുന്ന ഇക്കയുടെ ഉപദേശവലയില് പെട്ടിരുന്നെങ്കില്‍ ആ തെണ്ടിച്ചെറുക്കൻ നല്ലവനായി വളരുമെന്നാണു് ഇക്ക പറയുന്നതു്.
ഇക്ക തന്റെ മകളെ പണ്ടൊരിക്കല്‍ പഠിപ്പിച്ച ഒരു പാട്ടു് സീത പാടുന്നതോടെ അവള് അയാളുടെ മകളാണെന്നു് തെളിയുന്നു. തന്റെ പ്രമാണിത്തവും ധിക്കാരവും വകവെച്ചു കൊടുക്കാത്തതു കാരണം ഉടുമ്പു ഗോവിന്ദന് ഇക്കയെ ദ്രോഹിക്കുവാന്‍ അവസരമുണ്ടാക്കി. ബാപ്പയെ കണ്ടെത്തിയ മകളുടെ സന്തോഷത്തിനു ശ്വാസം വിടാന്‍ ഇടം കൊടുക്കാതെ ഉടുമ്പന്‍ അവളെ കൊല്ലുന്നു. പരമുവിനും ആ സാധുപെൺകുട്ടിയെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഈ മനുഷ്യരും സംഭവങ്ങളുമാണു് ഏഴുരാത്രിയിലെ കഥാപാത്രങ്ങളും കഥയും.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍