ചവുട്ടി കുഴച്ച മണ്ണ് എന്നായിരുന്നു നാടകത്തിന്റെ പേര്
പഴയ അംബിക ആയിരുന്നു അമ്മു.
പ്രേംനവാസ്, പ്രേംജി, സുകുമാരി,പി,കെ,സരസ്വതി,ഇന്ദിര തങ്കച്ചി എന്നിവര്‍
അഭിനയിച്ച ഈ ചിത്രം പരാജയമായിരുന്നു.
തേടുന്നതാരെ..എന്ന പാട്ട് എവിടെ കാണുന്നതും സന്തോഷമാണ്.
മലയാളത്തില്‍ തന്നെയുണ്ടായ ഏറ്റവും ഹൃദയ സ്പര്‍ശിയായ ഒരു ഗാനം.
കഥാസാരം
ശാന്തിയും സമാധാനവും സന്തുഷ്ടിയും തുളുമ്പി നിന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണു ശേഖരനും ഭാസിയും ശാരദയും ശേഖരന്റെ ഭാര്യ അമ്മുവും മകൾ തങ്കവും. ശേഖരനെയും അമ്മുവിനെയും അതിരറ്റു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു പോന്ന സഹോദരങ്ങളാണു ഭാസിയും ശാരദയും.സന്തോഷത്തോടും യോജിപ്പോടും കൂടി കഴിഞ്ഞു വന്ന ആ വീട്ടിൽ അച്ചുമ്മാവൻ എന്ന ഒരകന്ന ബന്ധു വന്നു കൂടി.ദുഷ്ടനും ദ്രോഹിയുമായിരുന്ന അച്ചുമ്മാവൻ തന്റെ കുത്സിത ബുദ്ധി കൊണ്ട് ആ വീട്ടിൽ അന്തഃച്ഛിദ്രമുണ്ടാക്കി. അയാൾ ഭാസിയെ തന്റെ കുരുക്കിൽ വീഴ്ത്തി. സ്നേഹബന്ധങ്ങളുടെ ചുമരുകൾ ഇടിഞ്ഞു.അമ്മുവും മകളും ഭർത്തൃഗൃഹത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.അമ്മുവിനു അവിടെയും പ്രതീക്ഷിച്ച സ്വസ്ഥത കിട്ടിയില്ല. തന്റെ അമ്മയായ കല്യാണിയമ്മ രക്തബന്ധത്തേക്കാൾ കൂടുതം തൂക്കം നൽകിയത് സാമ്പത്തിക ശേഷിക്കാണ്. പണക്കാരന്റെ ഭാര്യയായിക്കഴിഞ്ഞിരുന്ന തന്റെ രണ്ടാമത്തെ മകൾ സരോജത്തെയാണ് അവർ കൂടുതലായി സ്നേഹിച്ചിരുന്നത്.സരോജത്തിന്റെ അന്തസ്സിലും അഹന്തയിലും മതിമറന്ന് അവർ അഹങ്കരിച്ചു., അമ്മയും സരോജവും ഇളയസഹോദരൻ അപ്പുവും ചേർന്ന് അമ്മുവിനെ സദാ വേദനിപ്പിച്ചു കൊണ്ടിരുന്നു.ഭൂമിദേവിയോളം ശാന്തയായ അമ്മുവിനെ അവർ മണ്ണു പോലെ ചവിട്ടിക്കുഴച്ചു. എങ്കിലും അവൾ എല്ലാം സഹിച്ച് അവിടെ കഴിഞ്ഞു കൂടി. സ്നേഹനിധിയായ അച്ഛൻ ശങ്കുണ്ണി നായർ മാത്രമേ അവൾക്കൊരു ആശാകേന്ദ്രമായി ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.അമ്മുവിന്റെ ഇളയ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു.പൊന്നിലും പട്ടിലുമനിഞ്ഞു സരോജം എല്ലായിടത്തുമെത്തി.വരന്റെ എതിരേല്പിനു സരോജത്തിന്റെ അന്തസ്സിനൊത്ത് സ്വർണ്ണാഭരണങ്ങളില്ലെന്ന കാരണത്താൽ അവൾ അമ്മുവിനെ മാറ്റി നിർത്തി. താലികെട്ട് കഴിഞ്ഞു സദ്യയ്ക്ക് ഇലയിട്ടപ്പോൾ പുതിയ ബന്ധുക്കാരന്റെ അടുത്തിരുന്നുണ്ണുവാൻ കല്യാണിയമ്മ സരോജത്തിന്റെ ഭർത്താവിനെ കൊണ്ടു വന്നപ്പോൾ അവിടെ ശേഖരൻ ഇരിക്കുന്നതാണ് അവർ കണ്ടത്. അവർ ശേഖരനെ അവിടുന്നെഴുന്നേല്പിച്ചു. അഭിമാനത്തിനു ക്ഷതം പറ്റിയ ശേഖരൻ ഊണു കഴിക്കാതെ അവിടം വിട്ടിറങ്ങി. നിയന്ത്രണം വിട്ടു പോയ അമ്മു മകളെയും കൂട്ടി ഭർത്താവിനെ അനുഗമിച്ചു.ശേഖരനും ഭാസിയും തമ്മിൽ കുടുംബകലഹം മൂത്തു. കുടുംബസ്വത്തുക്കൾ ഭാഗം വെച്ചു. തനിക്കു കിട്ടിയ ഒരു കോണിലേക്ക് ശേഖരൻ താമസം മാറ്റി. അദ്ധ്വാനശീലനായ അയാൾ മണ്ണിനോട് മല്ലിട്ടു. ആ ഗ്രാമം ഒന്നോടെ ഉയർത്തുവാൻ അയാൾ പാടുപെട്ടു.ദാഹിച്ചു കിടന്ന വയലുകൾക്ക് ഗ്രാമവാസികളുടെ സഹായത്തോടെ അണ കെട്ടി വെള്ളം കൊണ്ടു വന്നു.അങ്ങനെ ഗ്രാമവാസികൾ സമൃദ്ധിയിലേക്കുയർന്നു.അച്ചുമ്മാവന്റെ തുണയോടു കൂടി ഭാസി മദ്യപാനവും കൊള്ളരുതായ്മകളും തുടങ്ങി. അവൻ അധഃപതനത്തിന്റെ അഴുക്കു ചാലുകളിലൂടെ നീന്തി നാശത്തിന്റെ വക്കിലെത്തി. അമ്മു വീടു വിട്ടിറങ്ങിയ നിമിഷം മുതൽ ശങ്കുണ്ണിനായരുടെ തന്റേടം കുറഞ്ഞു തുടങ്ങി.ആ വൃദ്ധൻ തളർന്നു.ഒരു തുലാവർഷക്കാലം . മഴമേഘം പോലെ അയാളുടെ ഹൃദയത്തിൽ ദുഃഖം തടിച്ചു കൂടി.ആരോ മുത്തച്ഛാ എന്നു വിളിക്കുന്നതായി തോന്നി. പണ്ട് തന്റെ കൊച്ചുമോൾക്ക് രണ്ട് ഓരഞ്ചു കൊടുക്കാമെന്ന് ഏറ്റിരുന്നത് അയാൾ ഓർത്തു. സുഖമില്ലാതെയിരുന്ന ശങ്കുണ്ണിനായർക്ക് കഷായവുമായി വന്ന കല്യാണിയമ്മ ഭർത്താവിനെ കണ്ടില്ല.അവർ ആകെ പരിഭ്രമിച്ചു.ശങ്കുണ്ണിനായർ അമ്മുവിന്റെ വീട്ടിൽ എത്തിയിരുന്നു.എല്ലാം നശിച്ച ഭാസി തന്റെ പ്രവൃത്തിയുടെ കാഠിന്യം ഓർത്ത് പശ്ചാത്തപിച്ച് ശേഖരനെ സമീപിച്ചു. ആ നല്ല സഹോദരനും അമ്മുവും ചേർന്ന് ഭാസിയെ സ്വീകരിച്ചു. ശങ്കുണ്ണിനായരെ തേടി വന്ന കല്യാണിയമ്മയും അവിടെ എത്തി. കുടുംബജീവിതം എന്താണെന്നും രക്തബന്ധമാണ് മറ്റെല്ലാത്തിനുമുപരിയായ ബന്ധമെന്നും അവർ മനസ്സിലാക്കി. ജോളി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 7.5.1965 ൽ പ്രദർശനം ആരംഭിച്ചു.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍