ശീർകഴി ഗോവിന്ദരാജൻ, പി ബി ശ്രീനിവാസൻ, പി ലീല, സുശീല, വി എൻ സുന്ദരം,ഘണ്ഡശാല ,വെങ്കിടേശ്വര റാവു, എം എസ് രാമറാവു, എന്നിവർ പാടിയ 10 ഗാനങ്ങൾ ഇതിലുണ്ട്.
വിശ്വമഹാകാവ്യമായ രാമായണത്തിൽ നിന്നും അടർത്തിയെടുത്ത കഥ
കുബേരന്റെ മേൽ വിജയം നേടിയ സംതൃപ്തിയോടും അഹങ്കാരത്തോടും കൂടി ലങ്കേശ്വരനായ രാവണൻ സഹോദരന്മാരായ കുംഭകർണ്ണൻ , വിഭീഷണൻ എന്നിവരോടൊത്ത് വിണ്ണിലൂടെ വിമാനയാത്ര നടത്തുമ്പോൾ ഒരു സ്ഥലത്ത് വിമാനം പെട്ടെന്നു നിന്നു.കാരണമറിയാതെ അമ്പരന്നു നിന്ന അവരുടെ മുൻപിൽ നാരദമുനി പ്രത്യക്ഷപ്പെട്ട് കൈലാസപർവതത്തിൽ പരമേശ്വരനും പാർവതിയും ആനന്ദതാണ്ഡവം ചെയ്കയാലാണിതു സംഭവിച്ചതെന്നറിയിക്കുന്നു.അതുകൊണ്ട് മഹാദേവനെ ഭജിച്ചിട്ടു പോകണമെന്നുപദേശിക്കുന്നു. പരമേശ്വരനെ കാണാൻ കൈലാസത്തിലെത്തിയ രാവണനെ നന്ദികേശ്വരൻ കടത്തിവിട്ടില്ല.വാഗ്വാദം മൂത്തു കൈയേറ്റത്തിന്റെ വക്കു വരെയെത്തിയപ്പോൾ നാരദൻ വീണ്ടും സമാധാനത്തിനെത്തി. ഭക്തിയിൽക്കൂടി വേണം മഹേശ്വരനെ കാണേണ്ടതെന്ന് രാവണനെ ഉപദേശിച്ചു. രാവണൻ തപസ്സാരംഭിച്ചു. ആനന്ദ നൃത്തലീലയിൽ ആമഗ്നനായിരുന്ന പരമേശ്വരൻ ഇതറിയുന്നില്ല. രാവണന്റെ ദയനീയ നില കണ്ടു നന്ദി പരിഹസിച്ചു.കോപിഷ്ഠനായ രാവണൻ കൈലാസപർവതം പൊക്കി എടുത്തു കൊണ്ടു പോകുവാൻ ഭാവിക്കുന്നു.കൈലാസം ഒന്നിളകി.നടരാജ നൃത്തത്തിനു ഭംഗം നേരിട്ടു. കാര്യം മനസ്സിലാക്കിയ ഉമാപതി കാലിന്റെ പെരുവിരൽ കൊണ്ട് ഒന്നമർത്തി. കൈലാസം പൂർവ സ്ഥാനത്തായി. രാവണൻ നിലം പതിച്ചു.
നിരാശനായ ലങ്കേശ്വരൻ ജീവിതം കൈലാസനാഥനിൽ അർപ്പിച്ച് ഉദരം പിളർന്ന് കുടലു കൊണ്ട് വീണാതന്ത്രികൾ സൃഷ്ടിച്ച് ഓംകാരനാഥനെ സ്തുതിച്ചു ഗാനമാലപിച്ചു. രാവണ ഭക്തിയിൽ മനമലിഞ്ഞ മഹേശ്വരൻ പ്രത്യക്ഷപ്പെട്ടു.മനുഷ്യരാൽ തനിക്കു തോൽവിയോ മരണമോ സംഭവിക്കരുതെന്ന് വരം ചോദിച്ച രാവണനു ശിവൻ അനുഗ്രഹം അരുളി.
മഹേശ്വരനിൽ നിന്നും വരപ്രസാദം നേടിയതോടെ രാവണന്റെ പ്രകൃതം മാറി. മഹർഷിമാരെയും ദേവന്മാരെയും ഉപദ്രവിക്കുവാൻ തുടങ്ങി. വിഷ്ണുനാമം ഉച്ചരിച്ചു പോകരുതെന്നും ഉത്തരവിട്ടു.ദേവഗണങ്ങളും മഹർഷിമാരും പാലാഴിയിൽ പള്ളി കൊള്ളുന്ന മഹാവിഷ്ണുവിനെ സമീപിച്ചു സങ്കടം ഉണർത്തി.ലക്ഷ്മീ വല്ലഭൻ അവർക്കഭയം വാഗ്ദാനം ചെയ്തു.
പത്മാക്ഷൻ എന്നൊരു രാജാവ് മഹാലക്ഷ്മിയെ തന്റെ മകളായി കിട്ടാൻ വരം വാങ്ങുന്നു. മാതുലുംഗി എന്ന പേരിൽ പത്മാക്ഷന്റെ മകളായി വളർന്നു വന്ന മഹാലക്ഷ്മിയ്ക്ക് വിവാഹ പ്രായമായപ്പോൾനാരദനിൽ നിന്നും വിവരമറിഞ്ഞ രാവണൻ അവിടെ എത്തുന്നു. പത്മാക്ഷനെ വധിച്ച് മാതുലുംഗിയെ അപഹരിക്കുവാൻ ശ്രമിക്കുന്നു.മാതുലുംഗി അവിടെ നിന്നും മായയായി മറഞ്ഞ് ഹിമാലയത്തിൽ പോയി വേദവതി എന്ന പേരിൽ തപസ്സനുഷ്ഠിക്കുന്നു. ആകാശമാർഗ്ഗം അതുവഴി പോയ രാവണൻ വേദവതി ആരാണെന്ന് മനസ്സിലാക്കി അടുക്കുന്നു. അടുത്ത ജന്മത്തിൽ രാവണന്റെ വംശനാശം വരുത്തുമെന്ന് ശപഥം ചെയ്തിട്ട് വേദവതി സ്വയം എരിഞ്ഞു ചാമ്പലാകുന്നു.തന്റെ തപോബലം കൊണ്ട് ചാമ്പലിനു ജീവൻ നൽകാമെന്ന ഉദ്ദേശത്തോടെ രാവണൻ ചാമ്പലുമായി ലങ്കയിലേക്കു പോയി.പരമാർത്ഥം മനസ്സിലാക്കിയ മണ്ഡോദരി ആ ചാമ്പൽ അരമനയിലിരുന്നാൽ ആപത്താണെന്നു കരുതി കടലിനക്കരെ കൊണ്ടു ഭൂമിയിൽ കുഴിച്ചിടുവാൻ ഏർപ്പാട് ചെയ്യുന്നു.
കോസലരാജനായ ദശരഥൻ പുത്രകാമേഷ്ടി യാഗം നടത്തി. രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്ന് നാലു പുത്രന്മാരെ നേടിയെടുത്തു.സന്താന സൗഭാഗ്യമില്ലാതിരുന്ന മിഥിലാധിപതിയായ ജനകൻ യാഗം നടത്തുവാൻ നിലമുഴുതപ്പോൾ മണ്ഡോദരിയുടെ ആജ്ഞയാൽ കുഴിച്ചിടപ്പെട്ട പെട്ടി ലഭിക്കുന്നു. അതിൽ നിന്നും ലഭിച്ച പെൺകുഞ്ഞ് സീത എന്ന പേരിൽ വളരുന്നു.ആരാലും എടുത്തു പൊക്കുവാൻ കഴിയാതിരുന്ന ശിവധനുസ്സ് അനായാസം വിവാഹപ്രായത്തിലെത്തിയ സീത എടുത്തുയർത്തി.ആ വില്ലു കുലയ്ക്കുവാൻ കഴിവുള്ളവനു മാത്രമേ സീതയെ പാണിഗ്രഹണം ചെയ്തു കൊടുക്കൂ എന്ന് ജനകമഹാരാജാവ് വിളംബരം ചെയ്തു.
മഹർഷിമാരുടെ യാഗരക്ഷയ്ക്കായി വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ വനത്തിൽ കൊണ്ടു പോകുന്നു.താടകയെന്ന രാക്ഷസിയെ അവർ നിഗ്രഹിച്ച് യാഗരക്ഷ നടത്തി.ശിവധനുസ്സ് എടുത്തു കുലച്ച് ജനകപുത്രിയെ വിവാഹം ചെയ്തു രാമൻ തിരിച്ചു വരുന്ന വഴി പരശുരാമനുമായി യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ തപോബലവും നേടിയെടുത്തു . വിജയശ്രീലാളിതനായി അയോദ്ധ്യയിൽ തിരിച്ചെത്തുന്ന സീതാ രാമ ലക്ഷ്മണന്മാരുടെ കഥയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
ജിയോ പിക്ചേഴ്സ് വിതരണം നടത്തിയ പ്രസ്തുത ചിത്രം 3.2.1961 ൽ റിലീസായി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്