വൃദ്ധദമ്പതികളായ കൃഷ്ണക്കുറുപ്പു്, അമ്മാളുക്കുട്ടി എന്നിവരുടെ വാര്‍ദ്ധക്യകാലജീവിതവും, അവർ തമ്മിലുള്ള ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും അതിനെയെല്ലാം കോർത്തിണക്കുന്ന ഗാഢമായ, പറയാതെ പറയുന്ന സ്നേഹത്തിന്റെ സാന്നിദ്ധ്യവും ആണു് ഈ ചിത്രത്തിന്റെ കാതൽ.
കൃഷ്ണക്കുറുപ്പും അമ്മാളുക്കുട്ടിയും തനിച്ചാണു് നാട്ടിൻപുറത്തെ തറവാട്ടിൽ താമസം. മക്കളെല്ലാവരും ദൂരസ്ഥലങ്ങളിലുള്ള പട്ടണങ്ങളിൽ ജോലിയായും വിവാഹം കഴിച്ചുമൊക്കെ പോയിരിക്കുന്നു. അച്ഛനും അമ്മയും ഒറ്റയ്ക്കു് ഗ്രാമത്തിൽ താമസിക്കുന്നതു് മക്കൾക്കാർക്കും ഇഷ്ടമില്ല. അവർക്കൊപ്പം നഗരത്തിലേക്കു് താമസം മാറ്റാൻ നിർബ്ബന്ധിക്കുന്നുണ്ടെങ്കിലും ഇവർ വഴങ്ങുന്നില്ല. ജീവിതത്തിന്റെ ഈ സുന്ദരസായന്തനങ്ങളിൽ ഗ്രാമജീവിതത്തിലെ നിഷ്കളങ്കമായ ബന്ധങ്ങളും സ്വന്തം പറമ്പിലെ കൃഷിയും നട്ടുവളർത്തുന്ന ചെടികളോടും മരങ്ങളോടുമുള്ള അടുപ്പവുമാണു് കൃഷ്ണക്കുറുപ്പിന്റെയും അമ്മാളുക്കുട്ടിയുടെയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതു്. സംസാരത്തിൽ പരുക്കൻ ഭാവം മുന്നിട്ടു നിൽക്കുന്നതു പോലെ തോന്നിക്കുന്ന കുറുപ്പിന്റെ ഉള്ളിൽ സ്നേഹത്തിന്റെയും ആർദ്രതയുടെയും അലകൾ ഇരമ്പുന്നുണ്ടു്. കണ്ണൻ എന്നു പേരുള്ള അയൽവക്കത്തെ നിസ്സഹായനായ കുട്ടിയെ പഠിപ്പിക്കുമ്പോഴും അയൽവാസിയായ നിർദ്ധനയായ ജാനുവിനു് സഹകരണബാങ്കിൽ ജോലി വാങ്ങിക്കൊടുക്കുവാന്‍ ശുപാര്ശചെയ്യുമ്പോഴും ജാനുവിന്റെ മകൾ മാലതിയുടെ വിവാഹത്തിനു് സഹായിക്കുമ്പോഴുമെല്ലാം ഈ കാരുണ്യക്കടലിന്റെ തിരതല്ലല്‍ പ്രത്യക്ഷമാകുന്നു. മനസ്സിൽ എന്നും യൗവ്വനം കാത്തു സൂക്ഷിക്കുന്ന കുറുപ്പും, അമ്മാളുക്കുട്ടിയും തന്റെ എല്ലാ പ്രവൃത്തികളിലും അതു പ്രതിഫലിപ്പിക്കുന്നു. ഒരു അന്യമതസ്ഥനുമായുള്ള കൊച്ചുമകളുടെ സ്നേഹബന്ധത്തെ പിന്തുണയ്ക്കുകവരെ ചെയ്യുന്നു.
ഒരു സാധാരണകുടുംബത്തിന്റെ ഗാർഹികജീവിതത്തില്‍ ഇന്നു് അന്യമായിക്കൊണ്ടിരിക്കുന്ന ഒട്ടേറെ വൈകാരികമുഹൂര്‍ത്തങ്ങള്‍ ഈ സിനിമയില്‍ കാണാനാകും. ഒരു ദിവസം സദ്യയൂണു കഴിഞ്ഞു് ഭാര്യയുടെ ഭാവനയിൽ വിരിഞ്ഞിരുന്ന പഴയ ഒരു ഇല്ലാത്ത കല്യാണാലോചനയുടെ സത്യാവസ്ഥയറിഞ്ഞു് ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടു് ഉച്ചയുറക്കത്തിലേക്കു നീങ്ങുന്ന കൃഷ്ണക്കുറുപ്പു് പിന്നെ ഉണരുന്നില്ല. പക്ഷെ, ഭർത്താവിന്റെ വേർപാടിൽ അമ്മാളുക്കുട്ടിയമ്മ തളർന്നുപോകുന്നില്ല. ഒട്ടും കഷ്ടപ്പെടാതെ അനായാസമരണത്തിലേക്കു് കടന്നു പോയ തന്റെ ഭർത്താവിന്റെ ആ ഭാഗ്യത്തില്‍ അവര്‍ ആശ്വസിച്ചുകൊണ്ടു് സമാധാനപ്പെടുന്നു. സാധാരണ സ്ത്രീകളെപ്പോലെ മംഗല്യത്തോടെ മരിക്കുക എന്നതു് അവരുടെ ആഗ്രഹമേ ആയിരുന്നില്ല. ഉൽക്കടമായ നിസ്വാർത്ഥസ്നേഹത്തിൽ നിന്നേ അത്തരം മനോഭാവം ഉണ്ടാവൂ. മക്കൾക്കൊപ്പം നഗരത്തിലേക്കു് പോകാൻ കൂട്ടാക്കാതെ ഇതു വരെ ജീവിച്ച മാതിരിതന്നെ ജീവിതം തുടരുവാനുള്ള അവരുടെ തീരുമാനത്തോടെ ചിത്രം അവസാനിക്കുന്നു.
ശ്രീ ഒടുവില്‍ ഉണ്ണിക്കൃഷ്ണൻ കൃഷ്ണക്കുറുപ്പിന്റെ ഭാഗം അവിസ്മരണീയമാക്കിയപ്പോൾ അമ്മാളുക്കുട്ടിയമ്മയുടെ ഭാഗം നിര്‍മ്മലാ ശ്രീനിവാസന് ജീവസ്സുറ്റതാക്കി.
2000 ലെ ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ഈ ചിത്രത്തിലൂടെ ശ്രീ എം.ടി. വാസുദേവൻ നായർക്കു് ലഭിച്ചു.
Environment Conservation/Preservation വിഭാഗത്തിലെ ഏറ്റവും നല്ല സിനിമക്കുള്ള ആ വർഷത്തെ ദേശീയ പുരസ്ക്കാരവും ലഭിച്ചു. വിവിധ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുവാനുള്ള അവസരം ഈ ചിത്രത്തിനു ലഭിക്കുകയുണ്ടായി. വളരെയേറെ നിരൂപകപ്രശംസകൾ പിടിച്ചുപറ്റിയ ഈ ചിത്രത്തിൽ ഗാനങ്ങൾ ഇല്ല.
തയ്യാറാക്കിയതു് - കല്യാണി