മായയുടെ കഥ
ഡീസന്റ് ശങ്കരപ്പിള്ളയെയും അയാളുടെ കടകളേയും അറിയാത്തരായി ആരും ഇല്ല. മൂര്‍ഖന്‍പാമ്പും ആറ്റംബോംബും ഒഴിച്ചു് സകലതും ഡീസന്റ് ശങ്കരപ്പിള്ളയുടെ കടയില്‍ കിട്ടും. ഒറ്റവില. രൊക്കവില. ആ മുക്കു പോലും ഡീസന്റ്മുക്കു് എന്ന പേരിലാണു് അറിയപ്പെടുന്നതു്.
അച്ഛന്റെയോ അമ്മാവന്മാരുടെയോ ബന്ധുക്കളുടേയോ സഹായം കൊണ്ടു ഉയര്‍ന്നവനല്ല ഡീസന്റ് ശങ്കരപ്പിള്ള. സ്വന്തം പ്രയത്നം കൊണ്ടു് ചിതല്‍പ്പുറ്റു കെട്ടുന്നതു പോലെ തരിതരിയായി ഉയര്‍ന്നുവന്നു. ഒന്നിനും ആരെയും ആശ്രയിക്കാത്തവന്‍ ഒന്നും ആര്‍ക്കും സൗജന്യമായി കൊടുക്കാത്തവന്.
രണ്ടു് മക്കളാണു് ഡീസന്റ് ശങ്കരപ്പിള്ളയ്ക്കു്. മൂത്തതു് ഗോമതി. ഇളയതു് രഘു. പഠിക്കാന്‍ അലസയായ ഗോമതി ഹൈസ്ക്കൂള് വിദ്യാഭ്യാസം കഴിഞ്ഞു് വീട്ടില്‍ നില്ക്കുന്നു. രഘുവും കടയിലെ കാര്യങ്ങള്‍ നോക്കിക്കഴിയുന്നു.
സ്ക്കൂളില്‍ പഠിക്കുമ്പോഴുള്ള പരിചയമാണു് ഗോമതിയും മാധവന്‍കുട്ടിയും തമ്മില്‍. പരിചയം സ്നേഹമായി വളര്‍ന്നിട്ടു് ആറേഴു കൊല്ലമായി. വീട്ടുകാര്‍ക്കും ആ ബന്ധത്തോടു് എതിര്‍പ്പില്ല. നല്ല കുടുംബക്കാരന്, സ്ഥലവാസി, അഭ്യസ്ഥവിദ്യന്, സാഹിത്യകാരന്. പക്ഷെ നല്ല ശമ്പളമുള്ള ജോലി കൂടി കിട്ടാതെ എങ്ങനെ വിവാഹം കഴിച്ചു കൊടുക്കും? മറ്റെല്ലാമുണ്ടായാലും പണമില്ലെങ്കില്‍ ഒന്നുകൊണ്ടും ഫലമില്ല എന്നാണു് ശങ്കരപ്പിള്ളയുടെ അഭിപ്രായം. അതാണു് ഇതുവരെയുള്ള ജീവിതത്തില്‍ നിന്നും ശങ്കരപ്പിള്ള പഠിച്ച പാഠം.
മാധവന്കുട്ടിക്കു് കേരളഭൂമി പത്രത്തില്‍ സഹപത്രാധിപരായി ജോലി കിട്ടി. ഇനി ഗോമതിയുമായുള്ള വിവാഹത്തിനു തടസ്സം ഒന്നുമില്ല. മകരത്തില്‍ വിവാഹം നടത്തിയാല്‍ മതി.
ഇതിനിടെ ജൗളിക്കട ഒന്നു വികസിപ്പിക്കാനായി മാധവന്‍കുട്ടിയുടെ ഇടനിലയില്‍ മുണ്ടുകട പങ്കിപ്പിള്ളയുടെ മൊത്തക്കടയില്‍ നിന്നും പത്തുമുപ്പതിനായിരം രൂപയുടെ ചരക്കു് കടമെടുക്കുന്നു. പങ്കിപ്പിള്ളയുടെ അനന്തരവന് വാസുക്കുട്ടി മാധവന്‍കുട്ടിയുടെ കൂടെ പഠിച്ചതാണു്. ഒരു ദിവസം വാസുക്കുട്ടി ശങ്കരപ്പിള്ളയുടെ വീട്ടില്‍ വച്ചു് ഗോമതിയെ കാണുന്നു. ഗോമതിയുടെ സൗന്ദര്യത്തില്‍ മോഹിതനായ വാസുക്കുട്ടിക്കു് ഒരേ ഒരാഗ്രഹം. അവളെ വിവാഹം കഴിക്കണം. അതിനു എന്തു വേണമോ കൊടുക്കാം. രാജസപ്രൗഢിക്കാരനും ലക്ഷപ്രഭുവുമായ പങ്കിപ്പിള്ളയുടെ അനന്തരവന്. ഒരുപക്ഷെ അയാളുടെ സ്വത്തിന്റെ അവകാശി. വന്നു പെണ്ണു ചോദിച്ചാല്‍ ശങ്കരപ്പിള്ള എങ്ങനെ എതിരു പറയും? പോരെങ്കില്‍ കടയുടെ ഒരു ബ്രാഞ്ചു കൂടി ഇവിടെ തുടങ്ങുമെന്നു ദല്ലാള്‍ പറഞ്ഞു് വാസുക്കുട്ടി പ്രലോഭിപ്പിക്കുന്നു. അവസാനം ഡീസന്റ് ശങ്കപ്പിള്ള സമ്മതിക്കുന്നു. എല്ലാവര്ക്കും നല്ലതതാണു്. പിന്നെ ചെറുപ്പക്കാരുടെ പ്രേമം - അതില്‍ എന്തര്‍ത്ഥമാണു്? ഇന്നു് വിരിഞ്ഞു് നാളെ കൊഴിയുന്ന പൂ. അതിനു വേണ്ടി പാറപോലുള്ള യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കാമോ? ഗോമതി എതിര്‍ത്തെങ്കിലും വാസുക്കുട്ടിയും ഗോമതിയുമായിട്ടുള്ള വിവാഹം നടക്കുന്നു.
ഇതിനിടെ ഒരു വിവരം പറയാന്‍ വിട്ടു. ശങ്കരപ്പിള്ളയ്ക്കു് ആദ്യവിവാഹത്തില്‍ ഒരു മകളുണ്ടു്, ഓമന. ഒരദ്ധ്യാപികയും സാഹിത്യകാരിയുമായ ഓമന അമ്മയോടൊത്തു് അടുത്തു താമസിക്കുന്നു. അവരുടെ അത്യാവശ്യകാര്യങ്ങളും ശങ്കരപ്പിള്ള തന്നെയാണു് നോക്കുന്നതു്.
ഗോമതി പ്രസവിച്ചു. രണ്ടാമത്തേതിനു് ഗര്‍ഭവുമായി. ശങ്കരപ്പിള്ള വേഗത്തില്‍ ഭാഗം നടത്തുന്നു. അല്ലെങ്കില്‍ ആളോഹരി വച്ചുകഴിഞ്ഞാല്‍ രഘുവനു് തീരെ കുറഞ്ഞുപോകുമെന്നു് ആ ബുദ്ധിമാന് ഓര്‍ത്തു.
ഇതിനിടെ വാസുക്കുട്ടിയുടെ അനുജത്തി കമലവും രഘുവുമായി അല്‍പ്പം ലോഹ്യത്തിലാകുന്നു. ആ വിവാഹം നടത്തണമെന്നു് വാസുക്കുട്ടിക്കു് ആഗ്രഹമുണ്ടു്. പതിനായിരം രൂപ പെണ്ണിനു് ഇഷ്ടദാനമായി കൊടുക്കുമെന്നു കേട്ടപ്പോള്‍ ശങ്കരപ്പിള്ള ഒടുവില്‍ സമ്മതിച്ചു. പക്ഷെ വിവാഹത്തിനു മുമ്പു തന്നെ രൂപ കിട്ടണം. വെറും വാഗ്ദാനത്തില്‍ അര്‍ത്ഥമില്ല. കടയുടെ ബ്രാഞ്ചു് തുടങ്ങാമെന്നു് പറഞ്ഞു് ഗോമതിയുടെ വിവാഹം നടന്നിട്ടു് ഇനിയും ബ്രാഞ്ചു് തുടങ്ങിയിട്ടില്ലല്ലോ.
പക്ഷെ പണം മുമ്പേ കൊടുക്കണമെന്ന ശാഠ്യം പ്രൗഢിക്കാരനായ പങ്കിപ്പിള്ളയെ ചൊടിപ്പിച്ചു. ശങ്കരപ്പിള്ളയും പിന്മാറിയില്ല. അങ്ങനെ നിശ്ചയം കഴിഞ്ഞു. ക്ഷണക്കത്തയച്ചു് പന്തിലിട്ടശേഷം ആ വിവാഹം മുടങ്ങി.
പങ്കിപ്പിള്ള ഇളകി. വാസുക്കുട്ടി ഇളകി. ഇരുവരും കൂടി ഗോമതിയെ ഇളക്കി. നിനക്കു ഭാഗം കിട്ടിയ സ്ഥലത്തല്ലേ കടകള്‍ നില്ക്കുന്നതു്? കട വിട്ടു് ഇറങ്ങിപ്പോകാന്‍ പറയൂ എന്നായി അവര്‍ ഗോമതിയോടു്.
ഗോമതി ധര്‍മ്മസങ്കടത്തിലായി. തന്റെയും തന്റെ പേരിലുള്ള സ്ഥലത്തിന്റെയും ജന്മാവകാശിയായ പ്രിയപ്പെട്ട അച്ഛനെ കുടിയിറക്കുകയോ? അതോ തന്റെ ഭാര്യാത്വത്തേയും തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ അച്ഛനേയും നിഷേധിക്കുകയോ?
മാനുഷികവികാരങ്ങള്‍ തമ്മിലടിച്ചു് മൂര്‍ദ്ധന്യതയിലെത്തുന്ന ഈ പ്രതിസന്ധിയില്‍ നിന്നും മനുഷ്യജീവിതത്തിന്റെ പരമമായ സത്യങ്ങളിലേക്കു് കൈചൂണ്ടുന്ന ഉള്‍ക്കടമായ ഒരു ദുരന്തനാടകം ജന്മമെടുക്കുന്നു.
മനുഷന് അവന്റെ സുഖത്തിനു ഭദ്രതയ്ക്കും വേണ്ടി കരുതലോടെ പദ്ധതികളിടുന്നു. അതിനിടയ്ക്കു് ജീവിത എന്തിനുവേണ്ടി എന്ന സത്യം തന്നെ മറന്നുപോകുന്നു. പദ്ധതികള്‍ അവനെത്തന്നെ തിരിഞ്ഞുകടിക്കുന്നു. മായ...മനുഷ്യനെ മോഹിപ്പിച്ചു് ദുരന്തത്തില്‍ ചാടിക്കുന്ന മായ. ഇതാണു് ജയ്മാരുതിയുടെ മായ.
കെ സുരേന്ദ്രന്റെ അക്കാദമി സമ്മാനം നേടിയ പ്രസിദ്ധമായ നോവനിനെ ആധാരമാക്കിയുള്ള വികാരഭരിതമായ ഈ ചലച്ചിത്രം ദിവസങ്ങളോളം നിങ്ങളെ കരയിപ്പിച്ചുകൊണ്ടും ചിരിപ്പിച്ചുകൊണ്ടും പിന്തുടരും.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ ചലച്ചിത്രത്തിന്റെ പാട്ടുപുസ്തകം
|