കഥാസാരം
സാധാരണ കുഞ്ഞുങ്ങളെ വൈകിട്ടു് അവരുടെ രക്ഷകര്‍ത്താക്കള്‍ സ്കൂളില്‍ വന്നു കൂട്ടിക്കൊണ്ടു പോകുകയാണു് പതിവു്. പക്ഷെ അന്നു വൈകുന്നേരം മിനിയേയും മധുവിനേയും കൊണ്ടുപോകുവാന്‍ അവരുടെ പിതാവു് രാജഗോപാലന്‍ ചെന്നില്ല. നേരം വൈകിയതുകാരണം നിര്‍മ്മല എന്ന അദ്ധ്യാപിക കുട്ടികളെയും കൂട്ടി അവരുടെ വീട്ടിലെത്തി. ധനികനും വ്യവസായ പ്രമുഖനുമായ രാജഗോപാലന്‍ കുട്ടികളുമൊത്തു് ഒറ്റയ്ക്കു താമസമാണു്. കുട്ടികളെ ഏറ്റുവാങ്ങുവാന്‍ തക്കസമയത്തിനു് എത്താന്‍ സാധിക്കാത്തതില്‍ അദ്ദേഹം നിര്മ്മലയോടു് മാപ്പു ചോദിച്ചു.
പ്രഥമ ദര്‍ശനത്തില്‍ത്തന്നെ നിര്‍മ്മലയിൽ രാജഗോപാലനു് ഒരു പ്രത്യേക അടുപ്പം തോന്നി. അയാളുടെ ഉറങ്ങിക്കിടന്ന മധുരസ്വപ്നങ്ങള്‍ വീണ്ടും താരും തളിരുമണിഞ്ഞു.
രാജഗോപാലന്റെ ജീവിതപ്രാണവായുവാണു് മീനയും മധുവും. കുട്ടികളുടെ അമ്മയാകട്ടെ അകലെ കാരാഗ്രഹത്തില്‍ എകാന്തത്തടവും അനുഭവിക്കുകയാണു്. രാജഗോപാലനു് അവള് - കമല - ഒരു പേടിസ്വപ്നമാണു്. രാജഗോപാലനു് കമലത്തോടുള്ള ഒടുങ്ങാത്ത പക കുറവുവരുത്താന്‍ ജയിലര്‍ ദേവബാലന്‍ വളരെ പണിപ്പെട്ടു എങ്കിലും അദ്ദേഹത്തിനു് അവളോടുള്ള മനോഭാവത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ല. ഒരു ദിവസം ദേവബാലന്റെ മദ്ധ്യസ്ഥതയില്‍ മിനിയേയും മധുവിനേയും കമലയുടെ അടുത്തെത്തിച്ചു. പക്ഷെ കുഞ്ഞുങ്ങള്‍ അവരെ തിരിച്ചറിയാതെ ഭത്സിച്ചു. കമല വേദന കടിച്ചിറക്കി ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി.
കമല ജയില്‍ വിമോചിതയായി. തന്റെ ഓമനക്കുഞ്ഞുങ്ങളെ കാണുവാനായി അവള് രാജഗോപാലന്റെ വീട്ടിലെത്തി. പക്ഷെ കുട്ടികളെ ഒരുനോക്കു കാണുവാന്‍ പോലും അദ്ദേഹം സമ്മതിച്ചില്ല. തന്നെയല്ല കുഞ്ഞുങ്ങളുടെ അമ്മ മരിച്ചു എന്നും, കമലയ്ക്കും കുട്ടികള്‍ക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു് അവളുടെ പവിത്രമായ മാതൃത്വത്തെ അദ്ദേഹം നിഷേധിച്ചു. അനാഥയായ കമല തെരുവിന്റെ സന്താനമായി മാറി.
തന്റെയും നിര്‍മ്മലയുടെയും വിവാഹത്തിനു തടസ്സമായിനിന്ന കമല ഒഴിഞ്ഞുപോയത്തില് രാജഗോപാലന്‍ സന്തോഷിച്ചു. ദേവബാലന്റെ നിരന്തര പ്രേരണയും അനുകൂല സാഹചര്യവും രാജഗോപാലനും നിര്‍മ്മലയുമായുള്ള വിവാഹനിശ്ചയത്തിന്റെ വക്കോളമെത്തിച്ചു. നിര്‍മ്മലയുടെ വീട്ടിലെത്തിയ രാജഗോപാലനെ അവളും അമ്മയും കൂടി ചേര്‍ന്നു ഹാര്‍ദ്ദവമായി സ്വീകരിച്ചു. ആ മംഗളമുഹൂര്‍ത്തത്തില്‍ തളിര്നീരുമായി രാജഗോപാലന്റെ മുമ്പിലെത്തിയതു് കമലയായിരുന്നു. പ്രതീക്ഷകള്‍ തകര്‍ന്ന അദ്ദേഹം കമലയേയും കൂട്ടി അവിടുന്നിറങ്ങി.
തന്റെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കുവാന്‍ കമല രാജഗോപാലനെനിര്ബ്ബന്ധിച്ചു. പക്ഷെ അദ്ദേഹം വഴങ്ങിയില്ല. എത്ര പണം വേണമെങ്കിലും കൊടുക്കാം പക്ഷെ, കുഞ്ഞുങ്ങളെ കൊടുക്കുക സാദ്ധ്യമല്ലെന്നു് അദ്ദേഹം തീർത്തു പറഞ്ഞു. ഒരു പെറ്റമ്മയ്ക്കു പണത്തേക്കാള്‍ വലുതു തന്റെ ഓമനക്കുട്ടികളാനെന്നു് അവള് ശഠിച്ചു. ഒടുവില്‍ ഏതാനും ദിവസം മീനയും മധുവും കമലയുടെ കൂടെ പോകട്ടെയെന്നും,ആ ദിവസങ്ങളില്‍ തന്റെ വിവാഹനിശ്ചയം നടത്താമെന്നും രാജഗോപാലന്‍ തീരുമാനിച്ചു.
കമലത്തിനു കുട്ടികളെ ഒരു ദിവസംപോലും അവളുടെ കൂടെ താമസിപ്പിക്കുവാന്‍ തരപ്പെട്ടില്ല. സുഖസമ്പൂർണ്ണമായ അവരുടെ ജീവിതത്തിനു് കമലയുടെ കുടില്‍ തീരെ പറ്റിയതായിരുന്നില്ല. രാജഗോപാലന്റെ ഒരു സ്നേഹിതന് കുട്ടികളെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചു.പുറകേ കമലയും അവിടെയെത്തി. കുട്ടികള്‍ക്കു് അമ്മയില്ലെന്നു് അവരെ തെറ്റിദ്ധരിപ്പിച്ചതിനു് കമല രാജഗോപാലന്റെ നേരേ ചീറിയടുത്തു. ഈ സമയത്താണു് നിര്‍മ്മല അവിടെ കടന്നുവന്നതു്. രാജഗോപാലന്‍ ഒരു കപടനാടകം ആടുകയായിരുന്നെന്നും തന്റെ ജീവിതം നശിക്കുമായിരുന്നു എന്നും ധരിച്ചുവശായ നിര്‍മ്മല അവിടെനിന്നിറങ്ങി.
തെറ്റിദ്ധരിച്ചു് ഇറങ്ങിപ്പോയ നിര്‍മ്മലയെ രാജഗോപാലന്‍ കൂട്ടിക്കൊണ്ടുവന്നു. കമല അവളുടെ യഥാർത്ഥ കഥ പറഞ്ഞു. കുട്ടികള്‍ തന്റേതാണെന്നും തന്റെ ഭര്‍ത്താവു് രാജഗോപാലന്റെ സഹോദരനായിരുന്നുവെന്നും, തന്റെ വിവാഹത്തിനുശേഷം തന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു പഴയ കാമുകനില്‍ നിന്നും ഉണ്ടായിക്കൊണ്ടിരുന്ന ശല്യത്തില്‍ നിന്നും രക്ഷ നേടാനായി അയാള്ക്കോങ്ങിയ വെടിയുണ്ടയേറ്റു് തന്റെ ഭര്‍ത്താവു മരിക്കുകയായിരുന്നുവെന്നുമുള്ള അവളുടെ കഥ നിര്‍മ്മലയെ അറിയിച്ചു. അതിനു ശേഷം തന്റെ കുട്ടികളെങ്കിലും സുഖമായി കഴിയട്ടെ എന്നു് ആഗ്രഹിച്ചുകൊണ്ടു് കമല ഒരു കുന്നിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.
സത്യൻ, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി, ബഹദൂര്‍, സി. എ.ബാലന്, മാസ്റ്റര്‍ ഷാജി, ഗോപാലകൃഷ്ണന്, ശാരദ, അംബിക, സുകുമാരി, പത്മിനി, ശോഭ,ബേബി രജനി എന്നിവരാണു് ചിത്രത്തില്‍ പ്രധാന ഭാഗങ്ങളില്‍ അണിനിരന്നതു്. എം.ബി. ശ്രീനിവാസന് സംഗീതം പകര്‍ന്ന അഞ്ചു ഗാനങ്ങള്‍ രചിച്ചതു് പി. ഭാസ്ക്കരനും, പാടിയതു് യേശുദാസ്, പി.ബി. ശ്രീനിവാസന്, പി.സുശീല, എസ്.ജാനകി എന്നിവരുമാണു്.
നൃത്തസംവിധാനം സി.ഗോപാലകൃഷ്ണനും, കലാസംവിധാനം വാലിയും, വേഷവിധാനം സുധാകറും, വസ്ത്രാലങ്കാരം വി. എൻ. മൂർത്തിയും, ശബ്ദലേഖനം എൻ. ശേഷാദ്രി, ബി. എസ്. ശാമണ്ണ എന്നിവരും, ഛായാഗ്രഹണം ബി. എൻ. ഹരിദാസും, ചിത്രസംയോജനം പി.ജി.മോഹൻ, വി. ചക്രപാണി,ദേവേന്ദ്ര നാഥ് എന്നിവരും നിർവ്വഹിച്ചു. വിക്രം സ്റ്റുഡിയോയില്‍ നിര്മ്മിച്ചചിത്രം പ്രിന്റു ചെയ്തതും പ്രോസസ് ചെയ്തതും വിക്രം ലാബ്രട്ടറിയില്‍ പി.ഗോപിനാഥന്റെ മേല്‍നോട്ടത്തിലാണു്. പി. ഭാസ്ക്കരൻ സംവിധാനം നിര്‍വ്വഹിച്ചു. ജയന്, നരേന്ദ്രന് എന്നിവര്സംവിധാനസഹായികളായി വര്‍ത്തിച്ചു. തിരുമേനി പിൿച്ചേഴ്സ് വിതരണം ചെയ്ത അപരാധിനി, 7 - 11 - 1968 ൽ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|