ബഹുഭൂരിപക്ഷത്തിനെ കെട്ടാൻ ഒരു ചെറുന്യൂനപക്ഷം പിരിച്ച വടമാണു ഇന്നത്തെ നിയമം. അതിന്റെ ഒരിഴയിൽ കുരുങ്ങി ഇഴയുന്ന ഒരു ജീവിതത്തിന്റെ പൊട്ടിത്തെറിക്കലാണു കാപാലിക. ആ പൊട്ടിത്തെറിക്കലിന്റെ പ്രതിദ്ധ്വനിയാണ് അവളുടെ അട്ടഹാസം.
കേരളത്തിലെ നാട്ടുമ്പുറത്തു ജനിച്ച നിഷ്കളങ്കയായ ഒരു പെൺകുട്ടി മനുഷ്യന്റെ കാട്ടാളത്വത്തിനിരയായി ഒരു നഗരവേശ്യയായി തീരുന്നു.മനസ്സമ്മതവും വിളിച്ചു ചൊല്ലലും കഴിഞ്ഞ അവളുടെ ആദ്യത്തെ മണവാളൻ അവളെ ബലാത്സംഗം ചെയ്തിട്ടു കടന്നു കളയുകയായിരുന്നു ചെയ്തത്. ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് അവളെ കൂട്ടിക്കൊണ്ടു പോയ മറ്റൊരു മാന്യൻ മദ്രാസിൽ അവളെ ഒരു ചെട്ടിയാർക്കു വിൽക്കുകയായിരുന്നു.
വ്യഭിചാരം ജന്തുസഹജമായിരിക്കാം. പക്ഷേ കൂട്ടിക്കൊടുക്കലോ…. മനുഷ്യൻ എന്ന മൃഗമൊഴിച്ച് മറ്റുള്ള ജന്തുക്കളൊന്നും അതോർത്തിട്ടു പോലുമില്ല.പക്ഷേ റോസമ്മ എന്ന പെൺകുട്ടിയെ കാപാലികയാക്കിയത് ആ പൈശാചികത്വമാണ്.
വർഷങ്ങൾക്കു ശേഷം കാപാലിക ബോംബേ നഗരത്തിലെ ശ്രദ്ധേയയായ ഒരു തരുണീമണിയായി തീർന്നു. കേരളത്തിനകത്തും പുറത്തും അവൾ ശ്രദ്ധേയയാണ്.അവളുടെ ഔദാര്യം കൊണ്ടു മാത്രം പല സ്ഥാപനങ്ങളും ഉയർന്നു.വരാപ്പുഴ പള്ളിയിലും വടക്കും നാഥ ക്ഷേത്രത്തിലും അടിക്കുന്ന മണികളിൽ അവളുടെ പേരു കൊത്തി.ഗാന്ധി മണ്ഡപത്തിലും വിവേകാനന്ദപ്പാറയിലും ആ പേരു തെളിഞ്ഞു. അതിന്റെ എല്ലാം പ്രതിരൂപമെന്നോണം അവളുടെ അടിവയറ്റിൽ അർബുദം എന്ന മഹാവ്യാധി വളർന്നു.
അവസാനം എല്ലാം തകർന്നു. ആ തകർച്ചയുടെ ഇടിയും മിന്നലും കൊടുങ്കാറ്റും പേമാരിയുമാണു വെള്ളിത്തിരയിൽ ചുരുളു വിരിക്കുന്ന കാപാലികയുടെ ഇതിഹാസം…..!
കടപ്പാട് : പാട്ടുപുസ്തകം