കഥാസാരം
ജോണിയും ലില്ലിയും കുഞ്ഞുനാള് മുതല്‍ കളിക്കൂട്ടുകാരായിരുന്നു. വസന്തങ്ങള്‍ പലതു പിന്നിട്ടപ്പോള്‍ അവരുടെ സ്നേഹം പ്രേമമായി മാറി. മദ്ധ്യവയസ്കനായ മരം കേറി മത്തായിക്ക് ലില്ലിയോട് മമത തോന്നിത്തുടങ്ങി. അനുരാഗമെന്നാണ് അവനതിനു നിര്‍വചനം കൊടുത്തത്.
ലില്ലിയുടെ പിതാവിന്റെ പെട്ടെന്നുള്ള മരണം കാരണം അവളുടെ പഠിത്തം നിലച്ചു. നിത്യവൃത്തിക്കുവേണ്ടി ഞെരുങ്ങേണ്ടിവന്ന ലില്ലിയും അമ്മയുമുള്‍പ്പെട്ട കുടുംബം ഇഷ്ട തോഴനായ ജോണിയുടെ സമ്പന്ന കുടുംബത്തെ ശരണം പ്രാപിച്ചു. മത്തായി സഹായഹസ്തം നീട്ടിയെങ്കിലും അത് തട്ടിമാറ്റിക്കൊണ്ട് ലില്ലി ജോണിയുടെ വീട്ടില്‍ വേലക്കാരിയായി. മത്തായി പ്രതികാരം വീട്ടുവാന് കാത്തിരുന്നു.
ലില്ലി തന്റെ വീട്ടില്‍ ജോലിക്കാരിയായി നില്‍ക്കുന്നത് ജോണിക്കിഷ്ടപ്പെട്ടില്ല. അവന് ലില്ലിയെ ശകാരിച്ചു. പക്ഷെ അവള് ജോണിയെ സമാധാനപ്പെടുത്തുകയാണുണ്ടായത്.
മദ്ധ്യവേനല്‍ അവധി കഴിഞ്ഞു ജോണി അന്യനാട്ടിലുള്ള കോളേജിലേക്ക് പോയി. അവന് വീട്ടിലേക്കു കത്തയയ്ക്കുമ്പോള്‍ ലില്ലിക്കും എഴുതുക പതിവായിരുന്നു. പോസ്റ്റുമാന്റെ കര്‍ത്തവ്യ ബോധമില്ലായ്മ നിമിത്തം മത്തായി, ജോണി ലില്ലിക്കയച്ച ഒരു കത്ത് കൈക്കലാക്കി. അതുമായി അയാള്‍ ജോണിയുടെ മാതാവിനെ സമീപിച്ചു. കത്ത് കണ്ടു പൊട്ടിത്തെറിച്ച അമ്മ ലില്ലിയെ മര്‍ദ്ദിച്ച് വീട്ടിനു പുറത്താക്കി. ഈ വിവരങ്ങളെല്ലാം സ്വ സഹോദരി മേരിയില്‍ നിന്നും അറിഞ്ഞ ജോണി ലില്ലിയെ അവന്റെ കൂടെ കൊണ്ടു പോകുവാന്‍ തീരുമാനമെടുത്തു. മനുഷ്യസ്നേഹിയായ ഫാദര്‍ ഗ്രിഗറി ജോണിക്ക് സഹായഹസ്തം നീട്ടി. ലില്ലിയെ പഠിപ്പിക്കുവാനുള്ള ഉത്തരവാദിത്വം ആ പുരോഹിതന് ഏറ്റെടുത്തു. ജോണി നാട്ടിലെത്തി ലില്ലിയോടും അവളുടെ അമ്മയോടും സ്വന്തം വീട്ടുകാര്‍ക്കു വേണ്ടി മാപ്പിരന്നു.
അചിരേണ ഫാദര്‍ ഗ്രിഗറിയുടെ സഹായത്താല്‍ ലില്ലി മെഡിക്കല്‍ കോളേജു വിദ്യാര്‍ഥിനിയായി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോണി ഒരു ബാങ്കുദ്യോഗസ്ഥനും. ഒരു നാട്ടില്‍ തന്നെ താമസമാക്കിയ ഇരുവരും ഫാദര്‍ ഗ്രിഗറിയുടെ കാര്‍മ്മികത്വത്തില്‍ ദമ്പതികളായി. വീട്ടുകാര്‍ ആരും ഈ സംഭവവികാസങ്ങളൊന്നും അറിഞ്ഞതേയില്ല.
ലില്ലി ഒരു ഡോക്ടറായതോടെ ആ ദമ്പതികള്‍ ഹൃദയ ഐക്യമുള്ള കുടുംബജീവിതം നയിച്ചു തുടങ്ങി. ജോണിയുടെ വിവാഹക്കാര്യമറിഞ്ഞ അമ്മ ഒരു കൊടുങ്കാറ്റായി മാറി.
മേരിയുടെ വിവാഹം നിശ്ചയിച്ചു. വിവരം ജോണിയെ അറിയിച്ചില്ല. എങ്കിലും കല്യാണത്തിന് സഹകരിക്കണമെന്നു ലില്ലി നിര്‍ബന്ധം പിടിച്ചു. കല്യാണ സമ്മാനവുമായി വീട്ടിലെത്തിയ ജോണിയേയും ലില്ലിയേയും അമ്മ അധിക്ഷേപിച്ചു വീട്ടിനു പുറത്താക്കി. അപമാന ഭാരവുമെന്തി അവര്‍ മടങ്ങി.
ബാങ്കു തകര്‍ന്നതുമൂലം ജോണിക്ക് ജോലി നഷ്ടപ്പെട്ടു. നിരാശാഭരിതനായ ഭര്‍ത്താവിനെ ലില്ലി സ്വന്തനപ്പെടുത്തി. പക്ഷെ ദിവസങ്ങള്‍ കഴിയുന്തോറും അസ്വസ്ഥതയുടെ കാര്‍മേഘപടലങ്ങള്‍ ജോണിയെ വലയം ചെയ്തു തുടങ്ങി. ഭര്‍ത്താവിന്റെ മനസുഖത്തിനു വേണ്ടി എന്തും ചെയ്യുവാന്‍ ലില്ലി തയാറായി. അപ്പോഴെല്ലാം സംശയാലുവായി തീരുകയായിരുന്നു ജോണി. ഒരു ലേഡി ഡോക്ടര്‍ എന്ന നിലയില്‍ തന്റെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുവാന്‍ രാത്രികാലങ്ങളില്‍ പോലും ലില്ലി വീട്ടില്‍ നിന്നും പോയിത്തുടങ്ങിയപ്പോള്‍ ജോണിയുടെ സംശയങ്ങള്‍ ദൃഢീകരിച്ചു. വളര്‍ന്നുവന്ന ആ കുടുംബഭദ്രത അങ്ങിനെ ശിഥിലീകൃതമായി.
ഒരു അര്‍ദ്ധരാത്രിയില്‍ ആരുമറിയാതെ ജോണി എങ്ങോട്ടോ ഇറങ്ങിപോയി. ഭര്‍ത്താവിന്റെ തിരോധാനം ലില്ലിയെ വല്ലാതെയുലച്ചു. മാനസിക വൈഷമ്യങ്ങളുടെ ഇടയില്‍ കിടന്നു പുളഞ്ഞ ലില്ലി രോഗിണിയായി മാറി. ജോലിയുപേക്ഷിച്ച് അവള് നാട്ടില്‍ മടങ്ങിയെത്തി. ലില്ലി തീരെ അവശയായി.
ജോണി ചെന്നെത്തിയത് ദൂരെയുള്ള ഒരു റിക്രൂട്ടിംഗ് ആഫീസിലാണ്. അവിടെവച്ച് ഉണ്ടായ ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്റെ ഭാര്യ നിഷ്കളങ്കയും നിരപരാധിയുമാണെന്ന് ജോണിക്ക് ബോധ്യമായി. ഒട്ടും താമസിയാതെ ജോണി തനിക്കുവേണ്ടി എന്തും സഹിച്ച ലില്ലിയെ ദുഖിപ്പിച്ചതിലുള്ള വ്യസനവും പശ്ചാത്താപവും പേറി അവളെ കാണാന്‍ വെമ്പല്‍ പൂണ്ടു പുറപ്പെട്ടു.
ഭര്‍ത്താവിന്റെ യാതൊരു വിവരവും അറിയാതെ ദുഖാര്ത്തയായിത്തീര്ന്ന ലില്ലി തന്റെ അവശത അവഗണിച്ച് ജോണിയെ തേടി പുറപ്പെട്ടു. വഴിക്കുവച്ച് ആ ഭര്‍ത്താവ് ഭാര്യയെ കണ്ടുമുട്ടി. പക്ഷെ ലില്ലി മരിച്ചു കഴിഞ്ഞിരുന്നു.
ഈ. എന്‍. സി. നായര്‍ ഛായാഗ്രഹണവും, കൃഷ്ണ ഇളമൺ ശബ്ദലേഖനവും, എം. വി. കൊച്ചാപ്പു കലാസംവിധാനവും, എന്‍. ഗോപാലകൃഷ്ണന് ചിത്രസംയോജനവും, എന്‍. എസ്. മണി മേക്കപ്പും, കെ. നാരായണന് വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ച ലേഡി ഡോക്ടര്‍ കുമാരസ്വാമി ആന്‍ഡ് കമ്പനിയാണ് കേരളത്തില്‍ വിതരണം നടത്തിയത്. ചിത്രം 1967 ഏപ്രില്‍ പതിനാലാം തീയതി റിലീസായി.
എഴുതിയതു് : മജേക്കബ് ജോണ്‍
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|