പി. സുശീല, രേണുക, എസു്. ജാനകി, ഉദയഭാനു എന്നിവരാണു് ഗാനങ്ങള്‍ പിന്നണിയില്‍ പാടിയതു്.
വീനസു് സ്റ്റുഡിയോയില്‍ വച്ചു് പി. രാമസ്വാമി അഭ്രത്തിലേക്കു് പകര്‍ത്തിയ റൗഡിയുടെ കലാസംവിധാനം പി. എന്‍. മേനോനും, നൃത്തസംവിധാനം പി. എസു്. ഗോപാലകൃഷ്ണന്, ജയരാമന് എന്നിവരും നിര്‍വ്വഹിച്ചു. ബി. കെ. പൊറ്റക്കാടും എം. എം. നേശനും സംവിധാന സഹായികളായി വര്‍ത്തിച്ചു.
കഥാസാരം :
കാലന്കുട്ടന്പിള്ളയുടെ മകനായി പരമുവിനു് ഓന്തിനേയും പട്ടിയേയും പേടിയാണു്. ഉന്നം പിഴയ്ക്കാതെ എറിയുവാനുള്ള കഴിവുണ്ടായിരുന്ന പരമു ഓന്തിനേയും പട്ടിയേയും എവിടെ കണ്ടാലും എറിയും. അങ്ങനെ അവനു് ഓന്തുപരമു എന്ന പേരും കിട്ടി. ലജ്ജാശീലനും ഭീരുവുമായിരുന്ന പരമു ജീവിക്കാന്‍ നിവൃത്തിയില്ലാതെ നാടു് വിട്ടു.
വര്‍ഷങ്ങള്‍ക്കു് ശേഷം പരമു തിരിച്ചു നാട്ടിലെത്തി. ഒരു ദിവസം വയറുനിറയെ ചായ കുടിക്കാമെന്നു് കരുതി അദ്രുരഹിമാന്റെ ബീഡിക്കടയില് നിന്നും ഔസോവിന്റെ പിച്ചാത്തി മോഷ്ടിച്ചു് ഓടി. നിവര്‍ത്തിപ്പിടിച്ച പിച്ചാത്തിയുമായോടുന്ന പരമുവിനെക്കണ്ടു് വഴിപോക്കര്‍ ഭയന്നുമാറി. ഇതു് കണ്ടു് പരമുവിനു് പുതിയ ഒരാശയം കിട്ടി. കത്തികാട്ടി ഭയപ്പെടുത്തി ജീവിക്കാമെന്നു്. അന്നുമുതല്‍ അവന് നിവര്‍ത്തിപ്പിടിച്ച പിച്ചാത്തിയുമായി തലയിലൊരു കെട്ടും കെട്ടി കൈവീശി നടന്നുതുങ്ങി.
സന്ദര്‍ഭം കണ്ടറിഞ്ഞ ഔസോവും ചായക്കടക്കാരന് ഉണ്ണിപ്പിള്ളയും കൂടി പരമുവിനെ സ്വീകരിച്ചു് സല്ക്കരിച്ചു. ഔസോവും പരമുവുമായി ഒരു രഹസ്യ കരാറുണ്ടാക്കി. ഔസോവിന്റെ പിച്ചാത്തിയും അവന്റെ വായിലെ നീളമുള്ള നാക്കും കൂടി പരമുവിനെ പരമുച്ചട്ടമ്പിയാക്കി മാറ്റി.
കയ്മള്‍ ചട്ടമ്പിയുടെ പിന്‍ബലമുള്ള കുഞ്ചുപ്പണിക്കരോടു് മത്സരിക്കാന്‍ ഭാര്യ ശ്രീദേവിയുടെ നിര്ബന്ധപ്രാകാരം ജന്മിയായ കരാട്ടുഗോവിന്ദക്കുറുപ്പു് പരമുവിനെ ആളയച്ചു വരുത്തി. പരമുവും ഓസോവും രാജാക്കന്മാരെപ്പെലെ കുറുപ്പിന്റെ വസതിയില്‍ ജീവിച്ചു.
മുണ്ടങ്കാവിലെ കുതിരകെട്ടിനു് കയ്മള്ചട്ടമ്പി കുഞ്ചുപ്പണിക്കരുംടെ കുതിരയെ എഴുന്നെള്ളിച്ചു. ഗോവിന്ദക്കുറുപ്പിന്റെ കുതിരയുമായി പരമുവും ഓസോഫും അമ്പലത്തില്‍ എത്തി. രണ്ടുകൂട്ടരും ഏറ്റുമുട്ടി. കയ്മള്‍ ചട്ടമ്പി ഗര്‍ജ്ജിച്ചു. ഔസോവു് പരമുവിനെ ധൈര്യപ്പെടുത്തി. പരമുവും വിട്ടില്ല. പക്ഷെ കയ്മളുടെ അടിയേറ്റു് പരമു നിലംപതിച്ചു. അപമാനത്തോടെ എഴുന്നേറ്റു തലയും കുനിച്ചു നടന്നുപോകാന്‍ തുടങ്ങിയ പരമുവിനു് ഔസോവു് കൊടുത്ത നിവര്‍ത്തിപ്പിടിച്ച പിച്ചാത്തി ധൈര്യം കൊടുത്തു. പരമുവിനെ സമീപിച്ച കയ്മള്‍ പിച്ചാത്തി നെഞ്ചില്‍ തറച്ചു് താഴെ വീണു് പിടഞ്ഞുമരിച്ചു. പരമുവിനു് തല്‍ഫലമായി മൂന്നു് കൊല്ലത്തെ തടവുശിക്ഷ ലഭിച്ചു.
ജയില്‍ശിക്ഷ കഴിഞ്ഞു് തിരിച്ചെത്തിയ പരമുവിനെ ഓസോവും ഉണ്ണിപ്പിള്ളയും വേലുവും കൂടി എതിരേറ്റു. കവലയില്‍ പല മാറ്റങ്ങളും വന്നിരുന്നു. അവിടെ ഒരു പുതിയ ഹോട്ടല്‍ ഉയര്‍ന്നു പൊങ്ങിയിരുന്നു. പെരിയസ്വാമിയുടെ ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍. പെരിയസ്വാമിയ്ക്കു് പളുങ്കുപോലൊരു പെണ്ണുണ്ടു്, ദേവയാനി. എങ്ങനെയെങ്കിലും അവിടെ കയറിപ്പറ്റാന്‍ പരമു തീര്‍ച്ചയാക്കി. ഓസോവും പരമുവും വേലുവും കൂടി അതിനുള്ള വഴികളെപ്പറ്റി രഹസ്യമായി ആലോചിച്ചു.
ഹോട്ടലിന്റെ മുന്പില് ചെന്നുനിന്നു് തെറിവിളിയും രാത്രിയില്‍ പുരപ്പുറത്തു് കല്ലേറും വാതിലില്‍ മുട്ടി വിളിയുമായി പരിപാടി മുന്നേറി. സഹികെട്ട ശങ്കരിയമ്മ ഒരു തീരുമാനം എടുത്തു. അതിന്റെ ഫലമായി അവരുടെ ഭര്‍ത്താവു് പെരിയസ്വാമി വീടു് വിട്ടു. കൊച്ചുമകള്‍ സരസ്വതി പള്ളിക്കൂടത്തില്‍ പാകാതായി. ഹോട്ടലില്‍ പല മാറ്റങ്ങളുണ്ടായി. പതിവുകാര് വെറുത്തു. കള്ളും, ചാരായവും, ഇറച്ചിയുമായി പരമുവിന്റെ മാനേജുമെന്റില്‍ ഹോട്ടല്‍ അധഃപതിച്ചു. ശങ്കരിയമ്മ കിടപ്പിലായി. ദേവയാനി ഗര്‍ഭിണിയും.
ഒരു ദിവസം പരമുവിനെ ഒരു യാത്രക്കാരന് അടിച്ചു. അവന് ഔസോവിനെ കുറ്റപ്പെടുത്തി. അന്നുമുതല്‍ അവര്തമ്മില് തെറ്റി. വേലുവും ഓസോവും കൂടി ഉണ്ണിപ്പിള്ളയുടെ കൂട്ടുപിടിച്ചു് പരമുവിനെതിരായി ദുഷു്പ്രചരണങ്ങള് ആരംഭിച്ചു.
ദേവയാനി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. ഹോട്ടല്‍ പൂട്ടേണ്ട ഘട്ടം വന്നു. ഉണ്ണിപ്പിള്ളയും കൂട്ടരും കൂടി ദേവയാനിയുടെ കുഞ്ഞിന്റെ തന്ത ഔസോയാണെന്നു പറഞ്ഞുപരത്തി. ഔസോവും സമ്മതഭാവം അഭിനയിച്ചു.
വാസുവിനു് വയസ്സു് ഒന്നരയായി. കുടിയില്‍ മാത്രം ശ്രദ്ധവച്ചു് വീടു് നശിപ്പിച്ച പരമുവിനെ ദേവയാനിയും സരസ്വതിയും കൂടി വെട്ടുകത്തിയുമായി പേടിപ്പിച്ചു് അവിടെ നിന്നടിച്ചിറക്കിവിട്ടു. പെരിയസ്വാമി തിരിച്ചുവന്നു. ശ്രീഭൂതനാഥവിലാസം പുനരുദ്ധരിക്കപ്പോട്ടു.
കാലം കടന്നുപോയി. വാസുവിനു് ആറു് വയസ്സു് പ്രായമായി. പരമുച്ചട്ടമ്പി വീണ്ടും നാട്ടിലെത്തി. അവനിന്നു് നാട്ടില്‍ ഒരു സ്ഥാനവുമില്ല. തന്റെ മകനെ കാണാനായി പൊന്നരിഞ്ഞാണവുമായി എത്തിയ പരമുവിനെ ദേവയാനി ആട്ടിപ്പായിച്ചു.
ചട്ടമ്പിപരമു റൗഡിപരമുവായി അധഃപതിച്ചു. അഞ്ചരരൂപായും മുണ്ടും നേര്യതും കൊടുത്തു് ഔസോ പണിയിച്ച കത്തി പരമുവിന്റെ അന്ത്യാഭാലാഷപ്രകാരം തന്നെ അവന്റെ അന്ത്യത്തിനു് കാരണമായി. ദേവയാനിയുടെ മടിയില്‍ കിടന്നു അവന് അന്ത്യശ്വാസം വലിച്ചു. അച്ഛന്റെ നെഞ്ചില്‍ തറച്ച കത്തി വാസു ഊരി തോട്ടിലെറിഞ്ഞു.
സത്യന്, അടൂര്‍ഭാസി, മുത്തയ്യ, കോട്ടാരക്കര ശ്രീധരന് നായര്‍, ജി. കെ. പിള്ള, മുതുകുളം രാഘവന്‍പിള്ള, ബി. കെ. പൊറ്റക്കാടു്, ഹാജി അബ്ദുള്‍ റഹിമാന്‍, ജോണ്സണ്, പ്രതാപചന്ദ്രന്, കുഞ്ചന്‍, ദിലീപു്, പോള്‍, കടുവാക്കുളം അരവിന്ദാക്ഷന്, എം. ആര്. ദേവന്, മാസ്റ്റര്‍ സുരേഷു്, ടി. ആര്. ഓമന, സുജാത, അടൂര്‍ പങ്കജം, പങ്കജവല്ലി തുടങ്ങിയവരഭിനയിച്ച റൗഡി 1964 ഏപ്രില്‍ 09നു് പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|