ഈ ചിത്രത്തില്‍ ശ്രീകൃഷ്ണന് ആയി അഭിനയിച്ചത് എന്റെ പ്രിയപ്പെട്ട നടന് പ്രേനസീർ.
(ഇന്നത്തെ സൂപ്പർതാരങ്ങള്‍ ശ്രീകൃഷ്ണനായി അഭിനയിച്ചാല്‍ ശ്രീകൃഷ്ണന്റെ കള്ളത്തരം
മാത്രം നന്നായി അഭിനയിക്കാന്‍ കഴിഞ്ഞെകും.)
ശ്രീകൃഷ്ണന് നിത്യ കാമുകന് ആണ്.
വേണമെങ്കില്‍ ജാംബവാന്റെ കാലത്തെ ഗാനങ്ങള്‍ എന്ന് ഈ സിനിമയിലെ ഗാനങ്ങളെ
നമുക്ക് വിശേഷിപ്പിക്കാം.
സിനിമ വന്നത് 1963ൽ ആണെങ്കിലും!
ഈ ചിത്രത്തെപ്പറ്റി അറിഞ്ഞപ്പോള്‍ വിചിത്രമായി തോന്നിയ കാര്യം സംഭാഷണം എഴുതിയത്
പൊങ്കുന്നംവര്ക്കി ആണെന്നതാണ്.
ഈ ചിത്രത്തിലെ അഭയദേവ്-ദക്ഷിണാമൂർത്തി ഗാനങ്ങള്‍ എല്ലാം ശ്രദ്ധേയങ്ങള്‍ ആയിരുന്നുവത്രേ.
പ്രകാശരൂപ സൂര്യ ദേവ പ്രണമിക്കുന്നേന് എന്ന ഗാനത്തോടെയാണ്
ഈ സിനിമ ആരംഭിക്കുന്നത്.
കഥാസാരം
ഭക്തനായ സത്രാജിത്തിനു സൂര്യദേവൻ അനുഗ്രഹിച്ച് സ്യമന്തകം മണി ദാനം ചെയ്തു.സർവാഭീഷ്ടങ്ങളും നൽകുന്ന സ്യമന്തകം രത്നത്തിന്റെ പ്രശസ്തി വർദ്ധിച്ചതോടെ ഈതിബാധകളാൽ ക്ലേശിക്കുന്ന ദ്വാരകവാസികളെ രക്ഷിക്കാൻ പ്രസ്തുതമണി ആവശ്യപ്പെടണമെന്ന് ബലഭദ്രൻ ശ്രീകൃഷ്ണനോട് നിർദ്ദേശിക്കുകയും ആയതിനായി ശ്രീകൃഷ്ണൻ സത്രാജിത്തിനെ സന്ദർശിക്കുകയും ചെയ്തു.സത്രാജിത്ത് ശ്രീകൃഷ്ണനെ നിരാശപ്പെടുത്തിയെങ്കിലും സത്രാജിത്തിന്റ്റെ പുത്രിയായ സത്യഭാമ ശ്രീകൃഷ്ണനിൽ അനുരക്തയായിത്തീർന്നു. ശതധന്വാവിനെക്കൊണ്ട് സത്യഭാമയെ വിവാഹം കഴിപ്പിക്കാൻ പ്രസേനൻ പ്രേരിപ്പിച്ചെങ്കിലും പുത്രിയുടെ ഇഷ്ടത്തിനു വിപരീതമായി നിൽക്കാൻ സത്രാജിത്ത് കൂട്ടാക്കിയില്ല.പ്രസേനൻ സ്യമന്തകം ധരിച്ചു കൊണ്ടു നായാട്ടിനു പോകുകയും കൊല്ലപ്പെടുകയും ചെയ്തു.ശ്രീകൃഷ്ണൻ രത്നമപഹരിക്കാൻ പ്രസേനനെ വധിച്ചതാണെന്ന് വാർത്ത പരന്നു.സത്രാജിത്ത് ദ്വാരകയിലെത്തി ദർബാറിൽ വെച്ച് ശ്രീകൃഷ്ണനെ അധിക്ഷേപിച്ചു.സത്യാവസ്ഥ കണ്ടു പിടിച്ച് തന്റെ നിരപരാധിത്വം തെളിയിച്ചിട്ടേ ദ്വാരകയിലേയ്ക്ക് മടങ്ങുകയുള്ളൂവെന്നു സത്യം ചെയ്ത് കൊണ്ട് ശ്രീകൃഷ്ണൻ പുറപ്പെട്ടു. 40 ദിവസം ജാംബവാനുമായി യുദ്ധം ചെയ്ത് സ്യമന്തകം വീണ്ടെടുക്കുകയും ജാംബവാന്റെ പുത്രിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.പശ്ചാത്താപത്തോടു കൂടി സത്രാജിത്ത് സത്യഭാമയെ ശ്രീകൃഷ്ണനു നൽകി.അങ്ങനെ ഭാമയും ജാംബവതിയുമായി ശ്രീകൃഷ്ണൻ ദ്വാരകയിൽ മടങ്ങിയെത്തി. ഇഷ്ടപ്പെട്ടവർക്കു നൽകണമെന്ന് നിർദ്ദേശിച്ചു കൊണ്ട് നാരദൻ നൽകിയ ഒരു പാരിജാത പുഷ്പം ശ്രീകൃഷ്ണൻ രുക്മിണിയ്ക്കു കൊടുത്തതോടെ സത്യഭാമയിൽ അസൂയാഗ്നി കത്തിക്കാളി. കൃഷ്ണനെ തന്റേതു മാത്രമാക്കി തീർക്കാൻ സത്യഭാമ ആഗ്രഹിച്ചു.അതിനായി നാരദന്റെ ഉപദേശപ്രകാരം ഭാമ ഒരു വ്രതം ആരംഭിച്ചു.വ്രതാവസനാത്തിൽ ഭർത്താവിനെ ഒരു ബ്രാഹ്മണനു ദാനം ചെയ്യണമെന്നും അത്രയും തൂക്കം സ്വർണ്ണം കൊടുത്തിട്ട് തിരിയെ വാങ്ങിക്കൊള്ളണമെന്നുമായിരുന്നു വ്യവസ്ഥ.ഒടുവിൽ നാരദൻ തന്നെ ഭഗവാനെ ദാനമായി സ്വീകരിക്കുകയും ഭഗവാന്റെ തൂക്കത്തോളം സ്വർണ്ണം തന്നു തിരിയെ വാങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു.സ്യമന്തക രത്നത്തിന്റെ പ്രഭാവം കൊണ്ട് അന്തമില്ലാത്ത സ്വർണ്ണനിക്ഷേപത്തിന്റെ ഉടമസ്ഥയായ ഭാമ അഹങ്കാരപൂർവം സ്വർണ്ണം വാരിയിട്ട് ഭഗവാനെ തൂക്കിത്തുടങ്ങി.പക്ഷേ കൈവശമുള്ള സ്വർണ്ണം മുഴുവൻ വെച്ചിട്ടും ഭഗവാന്റെ തട്ട് പൊങ്ങിയില്ല.അഹങ്കാരം നശിച്ച ഭാമ ഒടുവിൽ ഭർത്താവിനെ വീണ്ടേറ്റുക്കാൻ രുഗ്മിണിയെ ശരണം പ്രാപിച്ചു. ഭഗവാനെ സ്മരിച്ചു കൊണ്ട് രുഗ്മിണി ഒരു തുളസീദളം അർപ്പിച്ചതോടെ ത്രാസിന്റെ തട്ടു പൊങ്ങുകയും ഭഗവാൻ നാരദന്റെ അടിമത്വത്തിൽ നിന്നു രക്ഷപ്പെടുകയും ചെയ്തു.
ഹൃദയസ്പർശിയും ഭക്തി സംവർദ്ധകവുമായ ഈ കഥയ്ക്ക് സംഭാഷണം രചിച്ചത് പൊൻകുന്നം വർക്കിയാണ്.പ്രസിദ്ധ ചിത്ര സംയോജകനായ എം എസ് മണിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.12 ഗാനങ്ങൾ ഇതിലുണ്ട്. ഗാനരചന അഭയദേവും സംഗീതസംവിധാനം ദക്ഷിണാമൂർത്തിയും നിർവഹിച്ചു.പി ലീല, പി സുശീല, പി ബി ശ്രീനിവാസ്, കമുകറ പുരുഷോത്തമൻ, കെ ജെ യേശുദാസ്, ഉദയഭാനു എന്നിവർ പിന്നണിയിൽ പാടി.നൃത്ത സംവിധാനം നിർവഹിച്ചത് ശ്രീ പി എസ് ഗോപാലകൃഷ്ണനാണ്. ഛായാഗ്രഹണം മെല്ലി ഇറാനിയും ചിത്ര സംയോജനം എം എസ് മണിയും കലാസംവിധാനം പി ബി എസ് മണിയും നിർവഹിച്ചു. പ്രേം നസീർ, തിക്കുറിശ്ശി സുകുമാരൻ നായർ , കൊട്ടാരക്കര ശ്രീധരൻ നായർ, ജി കെ പിള്ള ,ടി കെ ബാലചന്ദ്രൻ, സി ആർ കെ നായർ,സാൻഡോ കൃഷ്ണൻ, എസ് പി പിള്ള, അടൂർഭാസി, അംബിക, എൽ വിജയലക്മിസാ, പത്മിനി ജൂനിയർ, അടൂർ പങ്ക്ം, തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.മദ്രാസ് ഗോൾഡൻ സ്റ്റുഡിയോയിലാണ് നിർമ്മാണ ജോലികൾ നടന്നത്. 13.4.1963 ൽ പ്രദർശനം തുടങ്ങിയ ഈ ചിത്രം കൊച്ചി മലബാർ പ്രദേശങ്ങളിൽ അസോഷിയേറ്റഡ് പിക്ചേഴ്സും തിരുവിതാംകൂർ ഭാഗത്ത് ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയുമാണ് വിതരണം നടത്തിയത്.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍