പുനര്ജന്മം
അവതാരിക
കലാപ്രേമികളേ, മുക്കാല്‍ ശതാബ്ദത്തിനു് മുന്‍പു് ഭൂമിശാസ്ത്രപരവും ജീവശാസ്ത്രപരവും ആയ ഒരു യാദൃശ്ചികസംഭവത്തിന്റെ പരിണിതഫലമായി പ്രകൃതിരമണീയമായ കേരളത്തില്‍ ഞാന്‍ ജനിച്ചെങ്കിലും തുല്യശോഭയുള്ള ശ്രീലങ്കയുടെ മടിത്തട്ടിലാണു് ഇന്നു് കഴിഞ്ഞുകൂടുന്നതു്. ഇവടെ എനിക്കു് ശ്രീലങ്കയിലെ പൗരത്വവും അനേകലക്ഷം ആരാധകരുമുണ്ടു്. ആരാധകര്‍ ബുദ്ധിജീവികളും സമുദായത്തിന്റെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കതീതമായി ചിന്തിക്കുന്നവരും സ്വതന്ത്രവിചാരധാരയുടെ ഉടമകളുമെങ്കില് ഒരു ചെറിയ പങ്കു് വിവേകരഹിതര് എന്നെ എതിര്‍ക്കുന്നെന്നും മറന്നുകൂട. ലക്ഷോപലക്ഷങ്ങളുമായി വെള്ളിത്തിരയിലൂടെ എന്നെ ബന്ധപ്പെടുത്തിയതില്‍ മഞ്ഞിലാസിനോടുള്ള ഈ വയോധികന്റെ കടപ്പാടു് നിസ്സീമമത്രേ.
മനുഷ്യമനസ്സു് പ്രതിസന്ധിവേളകളിലും തിക്തകാനുഭൂതികളിലും ഗതിവിട്ടു് പതറുക സാധാരണമാണു്. ഫലമോ മാനസി വൈകല്യങ്ങളും അടിയുറച്ച തെറ്റായ നിഗമനങ്ങളും മാത്രം. ഈയിനം മാനസിക വൈകല്യങ്ങളെ ദൂരീകരിക്കുവാന്‍ പൗരാണികള്‍ മന്ത്രവാദവും പ്രാര്‍ത്ഥനയും ശീലിച്ചുപോന്നിരുന്നു. ഈ സംഭവകഥയില്‍ വീഭാര്യനായ ഒരു ഗ്രാമീണന് മാനസിക രോഗിയായ തന്റെ ജാമാതാവിനെ സുഖപ്പെടുത്താന്‍ ഇന്ദ്രജാലം പ്രയോഗിക്കുകയാണു്. ഏകപുത്രിയുടെ തീരാദുഃഖത്തിനു് മാറ്റുകൂട്ടുവാനുപകരിച്ചുകൊണ്ടു് ഒടുവില്‍ ബുദ്ധിമതിയായ ആ യുവതി തന്നെ ഒരു മനഃശാസ്ത്രവിദഗ്ദ്ധന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു് സ്വഭര്‍ത്താവിനെ പെരുമാറ്റചിട്ടകളിലൂടെ വീണ്ടെടുത്തു് പുനര്ജന്മം നല്കി സന്തുഷ്ടയാകുന്നു. അന്ധരായ ജനകോടികളുടെ കണ്ണു് തുറപ്പിക്കാന്‍ ഈ കഥ ഉപകരിക്കുമെന്നും മാന്ത്രികസഹായം തേടാതെ ശാസ്ത്രത്തിന്റെ വെള്ളിവെളിച്ചം സ്വീകരിക്കുവാന്‍ ഈ പാഠം ഉപകരിക്കുമെന്നു് ഞാന്‍ പ്രത്യാശിക്കുകയാണു്.
അവ്യക്തമായ മനസ്സിന്റെ ഒരു നേരിയ രൂപമെങ്കിലും സഹൃദയര്‍ക്കു് കാഴ്ചവെയ്ക്കുവാന്‍ തുനിഞ്ഞ മഞ്ഞിലാസിന്റെ ധീരമായ ചുവടുവെയ്പിനെ ഞാന്‍ പ്രശംസിക്കുന്നു.
സ്നേഹാദരങ്ങളോടെ നിങ്ങളുടെ,
എ റ്റി കോവൂര്‍.
പുതിയ മേച്ചില്‍ സ്ഥലങ്ങളിലേക്കു് കടക്കുമ്പോഴാണു് ഉത്തമ കലയും ഉത്തമങ്ങളായ സാഹിത്യകൃതികളും ഉണ്ടാവുന്നതു്. വളര്‍ന്നുകൊണ്ടിരിക്കുന്ന മലയാള സിനിമയും പുരോഗതിക്കു വേണ്ടി പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നു് നിരൂപകരും ആസ്വാദകരും ആവര്ത്തിച്ചാവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണു് മഞ്ഞിലാസിന്റെ ഈ പുതിയ ചിത്രം തീയേറ്ററുകളിലെത്തുന്നതു്.
സാധാരണ സിനിമാക്കഥകളുടെ ചട്ടക്കൂട്ടില്‍ നിന്നു് അല്‍പ്പെ അകന്നുനിന്നു് മനുഷന്റെ ആന്തിരികഭാവങ്ങലെ അഭ്രത്തിലേക്കു് പകര്‍ത്തുവാനുള്ള ഒരു എളിയ ശ്രമമാണു് ഈ കഥ.
മനഃശാസ്ത്രവിദഗ്ദ്ധനായ കോവൂരിന്റെ കേസ് ഡയറിയില്‍ നിന്നു് അദ്ദേഹം തന്നെ മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു സംഭവകഥയെ ആധാരമാക്കിയുള്ള ഒരു ചിത്രമാണു് പുനര്ജന്മം.
സുന്ദരിയും സുശീലയുമായ ഒരു കേളേജ് വിദ്യാര്ത്ഥിനിയാണു് രാധ. അവിടെ ആയിടയ്ക്കു് സ്ഥലംമാറി ചെന്ന അരവിന്ദനെന്ന ലക്ചറര്ക്കു് ഒറ്റ നോട്ടത്തില്‍ തന്നെ രാധയേ ഇഷ്ടപ്പെട്ടു. അസാധാരണമായ ഒരു സ്നേഹബന്ധമായിരുന്നു അതു്. അയാള്‍ അവള്‍ക്കു് മലയാളത്തിനു് പ്രത്യേക ട്യൂഷനെടുത്തു. അവളോടുള്ള പ്രത്യേക താല്‍പ്പര്യം സ്വാഭാവികമായും ഒട്ടേറേ അപവാദങ്ങള്ക്കു് കാരണമായി. അരവിന്ദന് തന്നെ ഈ വിവരം രാധയുടെ അച്ഛനോടു് പറഞ്ഞു. വിശാലഹൃദയനായ ആ പിതാവു് വീട്ടില്‍ ട്യൂഷനുള്ള ഏര്‍പ്പാടുണ്ടാക്കി. കോളേജില്‍ ഈ വിവരം കിട്ടിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഈ പ്രേമകഥ പാട്ടാക്കി. അരവിന്ദന് വല്ലാതെ അസ്വസ്ഥനായി. അയാള്‍ വാശിയോടെ രാധയുടെ പിതാവിനെ കണ്ടു് വിവാഹാഭ്യര്‍ത്ഥന നടത്തി. ഫലം ട്യൂഷന് നിറുത്തലായിരുന്നു. അപ്പോഴേക്കും രാധ അരവിന്ദനെ അങ്ങേയറ്റം പ്രേമിച്ചു കഴിഞ്ഞിരുന്നു. ഏക മകളുടെ നിര്‍ബന്ധത്തിനു് ആ പിതാവു് വഴങ്ങി. വിവാഹം മംഗളമായി നടന്നു.
ഇവിടം മുതല്‍ ഉഗ്രമായ വികാരസംഘട്ടനങ്ങളുടെ ഒരു കഥ ഉരുത്തിരിയുകയാണു്. അരവിന്ദനു് രാധയോടൊപ്പമല്ലാതെ ഒരു നിമിഷം ജീവിക്കാന്‍ വയ്യ. കുളിക്കണമെങ്കില്‍ അവള് വേണം. ഉണ്ണണമെങ്കില്‍ അവള് വേണം. ഉറങ്ങണമെങ്കില്‍ അവള് കൂടെ കിടക്കണം.
പക്ഷെ രാധയുടെ ജീവിതം കണ്ണീരില്‍ കുതിര്‍ന്നതായി മാറി. പുറത്തവള്‍ ചിരിച്ചു. അകത്തവള്‍ തേങ്ങിക്കരഞ്ഞു. സ്വന്തം പിതാവിനോടു് പോലും പറയാന്‍ വയ്യാത്തി തീരാദുഃഖത്തിന്നു് അവള് അടിമയായി. വിവാഹത്തിനു ശേഷം ഒറ്റ ദിവസം പോലും ഭാര്യഭര്ത്തൃജീവിതം അനുഭവപ്പെപ്പെട്ടിട്ടില്ലാത്ത ഒരു സ്ത്രീയുടെ ജീവിതം എന്താണു്. ഞെട്ടിപ്പിക്കുന്ന സംഭവം! രാധ അതു് സഹിക്കേണ്ടതാണു്. പക്ഷെ അവള് കണ്ണുകൊണ്ടു് കണ്ടു അവളുടെ ഭര്‍ത്താവു് അടുക്കളക്കാരിയെ ബലാല്‍സംഗം ചെയ്യുന്നതു്. ഇതെന്തു സംഭവം? സുന്ദരിയായ ഭാര്യയുമായി ഒരു ദിവസം പോലും അയാള്‍ ലൈഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ല. ഉറങ്ങിക്കിടക്കുന്ന അടുക്കളക്കാരിയെ ബലാല്‍സംഗം ചെയ്യുക.
രാധ ഉഗ്രമായി ക്ഷോഭിച്ചു. അവള് വീട്ടില്‍ പോയി. അരവിന്ദനു് ഊണില്ല, ഉറക്കമില്ല. അയാള്‍ ഒരു ഭ്രാന്തനെപ്പോലെ അവളുടെ പിന്നാലെ ചെന്നു.
അവലംബം : പാട്ടുപുസ്തകം
|