കഥാസാരം :
ദേവസദസ്സില്‍ വച്ചു് നടന്ന ഒരു സംഭവത്തില്‍ പ്രജകളുടെ പ്രത്യക്ഷദൈവമായി ഐശ്വരവും സമൃദ്ധിയും പുലര്‍ത്തി അയോദ്ധ്യാരാജ്യം ഭരിച്ചുവരുന്ന ഹരിശ്ചന്ദ്രമഹാരാജാവു് ഒരു കാലത്തും സത്യം ലംഘിക്കുകയില്ലെന്നു് കുലഗുരുവായ വസിഷ്ഠമഹര്‍ഷി ഉല്ഘോഷിച്ചു. വിശ്വാമിത്രന് അതിനെ എതിര്‍ത്തു. കലഹപ്രിയനായ നാരദമുനി ഈ സന്ദര്‍ഭം പാഴാക്കിയില്ല. ഏതുവിധേനെയെങ്കിലും ഹരിശ്ചന്ദ്രനെക്കൊണ്ടു് സത്യഭംഗം ചെയ്യിക്കണമെന്നു് വിശ്വാമിത്രന് ദൃഢപ്രതിജ്ഞ ചെയ്തു.
അയോദ്ധ്യയിലെ ഭണ്ഡാരത്തില് പണമില്ലെന്നു് മനസ്സിലാക്കിയ വിശ്വാമിത്രന് രാജസന്നിധിയിലെത്തി ഒരു യാഗം നടത്തുവാനായി സഹായമാവശ്യപ്പെട്ടു. എന്തു് സഹായവും കൊടുക്കുന്നതിനു് രാജാവു് പ്രതിജ്ഞ ചെയ്തു. ഒരു വലിയ തുക ആവശ്യപ്പെട്ട വിശ്വാമിത്രനു് അതു് കൊടുക്കുവാന്‍ വേണ്ട സ്വര്‍ണ്ണം ഖജനാവില്‍ ഇല്ലെന്നു് മന്ത്രീയായ സത്യകീര്‍ത്തി അറിയിച്ചു. തന്റെ പരീക്ഷണത്തില്‍ വിജയോന്മത്തനായ വിശ്വാമിത്രന്റെ സന്തോഷം അധികം നീണ്ടുനിന്നില്ല. ഹരിശ്ചന്ദ്രന്റെ ഏക സന്താനമായ രോഹിതാശന്റെ ജന്മദിനം പ്രമാണിച്ചു് അഴകാപുരിമന്നന് കൊടുത്തയച്ച അനവധി തുലാം സ്വര്‍ണ്ണം ആ സന്ദര്‍ഭത്തിലാണു് കൊട്ടാരത്തില്‍ എത്തിയതു്. താനാവശ്യപ്പെട്ട തുക കിട്ടുമെന്നു് ഉറപ്പായ വിശ്വാമിത്രന് യാഗം തുടങ്ങുമ്പോള്‍ തുക എടുത്തുകൊള്ളാമെന്നു് അറിയിച്ചു് യാത്രയായി.
നിരാശനായ വിശ്വാമിത്രന് തന്റെ തപോബലത്താല്‍ വന്യമൃഗങ്ങളെ സൃഷ്ടിച്ചു് അയോദ്ധ്യയിലേക്കയച്ചു. പ്രജകളുടെ സങ്കടം പരിഹരിക്കുവാന്‍ മഹാഹാജാവു് പരിവാരസമേതം വേട്ടയ്ക്കു് പുറപ്പെട്ടു. വിശ്വാമിത്രന് രണ്ടു് യുവതികളെ സൃഷ്ടിച്ചു് രാജസന്നിധിയിലെത്തച്ചു. തങ്ങളെ ഭാര്യമാരായി സ്വീകരിക്കുവാനുള്ള അവരുടെ അഭ്യര്‍ത്ഥന ഹരിശ്ചന്ദ്രന് നിരസിച്ചു. രാജസേവകര്‍ യുവതികളെ വിരട്ടിയോടിച്ചു. ഇതില്‍ കുപിതനായ വിശ്വാമിത്രന് ഹരിശ്ചന്ദ്രനെ സമീപിച്ചു് തന്റെ വളര്ത്തുപുത്രികളെ ഭാര്യമാരായി സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടു. മഹര്‍ഷിയ്ക്കു് മറ്റെന്തെങ്കിലും കൊടുക്കാം. പക്ഷെ സത്യധര്‍മ്മത്തില്‍ നിന്നും താന്‍ വ്യതിചലിക്കുകയില്ലെന്നു് രാജാവു് ഉണര്‍ത്തി. പകരം വിശ്വാമിത്രന് ആവശ്യപ്പെട്ടതു് രാജ്യവും സിംഹാസനവുമാണു്. അവ നല്‍കാമെന്നു് രാജാവു് വാഗ്ദാനം ചെയ്തു. മഹര്‍ഷി സന്തുഷ്ടനായി.
രാജാവായി മഹര്‍ഷി അവരോധിക്കപ്പെട്ടു. ഹരിശ്ചന്ദ്രനും ധര്‍മ്മപത്നി ചന്ദ്രമതിയും പുത്രന് രോഹിതാശനും മഹര്‍ഷിയോടു് വിടവാങ്ങി. താന്‍ പണ്ടാവശ്യപ്പെട്ട തുക വിശ്വാമിത്രന് ആവശ്യപ്പെട്ടു. അതു് ഖജനാവിലുണ്ടെന്നറിയിച്ച ഹരിശ്ചന്ദ്രനോടു് രാജ്യവും സിംഹാസനവും തനിക്കു ലഭിച്ചുകഴിഞ്ഞപ്പോള്‍ ഖജനാവും തന്റേതായി എന്നാണു വിശ്വാമിത്രന് അരുളിയ മറുപടി. ഹരിശ്ചന്ദ്രന് സംഭ്രാന്തനായി. തുക കൊടുക്കുവാന്‍ കുറച്ചു് ദിവസത്തെ അവധിയും വാങ്ങി ഹരിശ്ചന്ദ്രന് പുറപ്പെട്ടു. തുക ഏറ്റുവാങ്ങുന്നതിനു് തന്റെ അനുചരനായ ശുക്രനെക്കൂടി വിശ്വാമിത്രന് ഹാജാവോനൊത്തു് അയച്ചു.
മഹാരാജാവായി സുഖസൗഭാഗ്യങ്ങളില്‍ വാണിരുളിയിരുന്ന ഹരിശ്ചന്ദ്രന് ചന്ദ്രമതിയും പുത്രനുമായി കാടും മലയും കടന്നു് വിശന്നുവലഞ്ഞു് കാശിയിലെത്തി. ശുക്രന് എപ്പോഴും തുക ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ തന്നെ വിറ്റു് പണമുണ്ടാക്കി കൊടുത്തയക്കുവാനുള്ള ചന്ദ്രമതിയുടെ അപേക്ഷ മനസ്സില്ലാമനസ്സോടേ സ്വീകരിക്കുവാന്‍ ഹരിശ്ചന്ദ്രന് നിര്‍ബന്ധിതനായി. കാളകണ്ഠന്‍ എന്ന ബ്രാഹ്മണനു് ചന്ദ്രമതിയെ വിറ്റു. പക്ഷെ എന്നിട്ടും വിശ്വാമിത്രനു് കൊടുക്കുവാനുള്ള തുക തികഞ്ഞില്ല. അതുകൊണ്ടു് അദ്ദേഹം വീരബാഹു എന്ന പറയനു് അടിമയായിത്തീര്‍ന്നു. അങ്ങനെ പണവുമായി ശുക്രനെ മടക്കിഅയച്ചു.
അയോദ്ധ്യാരാജാവിന്റെ അധിപനായിരുന്ന ഹരിശ്ചന്ദ്രന് വീരബാഹുവിന്റെ ചുടുകാടുസൂക്ഷിപ്പുകാരനായി. ചന്ദ്രമതിയും രോഹിതാശനും കാളകണ്ഠന്റെ വാല്യക്കാരും. ചന്ദ്രമതിയെ കാളകണ്ഠപത്നി വല്ലാതെ കഷ്ടപ്പെടുത്തി. കാട്ടില്‍ ദര്‍ഭ പറിക്കുവാന്‍ പോയ രോഹിതാശന് പാമ്പുകടിയേറ്റു് മൃതിയടഞ്ഞു. തന്റെ ഏക പുത്രന്റെ ശവശരീരവുമായി മാറത്തടിച്ചുകരഞ്ഞുകൊണ്ടു് ചന്ദ്രമതി ചുടുകാട്ടിലെത്തി. അവിടത്തെ കാവല്ക്കാരനാണു് ഹരിശ്ചന്ദ്രന്.
നിയമപ്രകാരമുള്ള പണവും മറ്റും കൊടുക്കാതെ ശവദാഹം പാടില്ലെന്നു ഹരിശ്ചന്ദ്രന് വിലക്കി. തന്റെ ധര്മ്മദാരമാണു് അവിടെ വന്നിരിക്കുന്നതെന്നും കൊണ്ടുവന്നിരിക്കുന്ന ശവം തന്റേ ഓമനപുത്രന്റേതാണെന്നു് ഹരിശ്ചന്ദ്രന് അറിഞ്ഞതേയില്ല. ചന്ദ്രമതി കേണപേക്ഷിച്ചിട്ടും ഹരിശ്ചന്ദ്രന് തന്റെ യജമാനനു് ചെല്ലാനുള്ള പണം ചെല്ലാതെ ശവസംസ്ക്കാരം ചെയ്യുവാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഹരിശ്ചന്ദ്രന് ചന്ദ്രമതിയെ തിരിച്ചറിഞ്ഞു. രണ്ടുപേരും പുത്രവിയോഗത്തില്‍ വളരെയധികം സങ്കടപ്പെട്ടു.
എങ്കിലും തന്റെ യജമാനനുള്ള വക കൊടുക്കാതെ രോഹിതാക്ഷന്റെ ശവം മറവു് ചെയ്യുവാന്‍ ഹരിശ്ചന്ദ്രന് തയ്യാറായില്ല. നിവൃത്തിയില്ലാതെ ഒടുവില്‍ സത്യവും ഉത്തരവാദിത്വവും പാലിക്കുവാന്‍ ചന്ദ്രമതിയുടെ കണ്ഠത്തിനെതിരെ അദ്ദേഹം വാളോങ്ങി. പരമശിവന് പ്രത്യക്ഷപ്പെട്ടു. ദേവന്മാരാരും മഹര്‍ഷിമാരും ആ ചുടുകാട്ടിലെത്തി. തന്റെ പരീക്ഷണത്തില്‍ വിശ്വാമിത്രന് പരാജയം സമ്മതിച്ചു. വസിഷ്ഠമഹര്‍ഷി ആനന്ദാതിരേകത്താല്‍ കണ്ണുനീര് പൊഴിച്ചു. രോഹിതാശന്റെ ജീവന് തിരിച്ചുകിട്ടി. നഷ്ടപ്പെട്ട രാജ്യവും സിംഹാസനവും ഹരിശ്ചന്ദ്രമഹാരാജാവിനു് നല്കുന്നിടത്തു് ചിത്രം അവസാനിച്ചു.
മെരിലാന്ഡു് സ്റ്റുഡിയയില്‍ നിര്‍മ്മിച്ച ഹരിശ്ചന്ദ്രയുടെ സംവിധാനം ആന്റണി മിത്രദാസു് ചെയ്തു. കെ. പി. കൊട്ടാരക്കരയാണു് സംഭാഷണം എഴുതിയതു്. എന്‍. എസു്. മണി ഛായാഗ്രഹണവും, കൃഷ്ണ ഇളമണ്‍ ശബ്ദലേഖനവും, എം. വി. കൊച്ചാപ്പു രംഗസംവിധാനവും, എം. വി. ശങ്കര്‍ വേഷവിധാനവും, കെ. ഡി. ജോര്‍ജ്ജു് ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
തിരുനായനാര്‍ കുറിച്ചി എഴുതിയ പതിനഞ്ചു് ഗാനങ്ങള്‍ക്കു് ബ്രദര്‍ ലക്ഷ്മണന് സംഗീതം പകര്‍ന്നു. പി. ലീല, ശാന്താ പി. നായര്‍, ലളിതാതമ്പി, സി. എസു്. രാധാദേവി, ശ്രീനിവാസു് പി. ബി., കമുകറ പുരുഷോത്തമന് എന്നിവര്‍ പിന്നണിഗായകരായിരുന്നു.
ഫിലിം ഡിസ്ട്രിബ്യൂട്ടിംഗു് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 17-03-1955 ല്‍ പ്രദര്‍ശനം ആരംഭിച്ചു.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ (ഹരിശ്ചന്ദ്രന് ), കുമാരി (ചന്ദ്രമതി ), മാസ്റ്റര്‍ ഹരീഷു് (രോഹിതാക്ഷന്‍ ), ജി. കെ. പിള്ള (വിശ്വാമിത്രന് ), ജോസു്പ്രകാശു് (സത്യകീര്‍ത്തി ), മുത്തയ്യ (ശുക്രന് ), എസു്. പി. പിള്ള (കാളകണ്ഠന്‍ ), അടൂര്‍ പങ്കജം (കാളകണ്ഠന്റെ ഭാര്യ ) എന്നിവരാണു മുഖ്യ അഭിനേതാക്കള്‍.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |