കഥാസാരം
ധർമ്മപാലൻ അറിയപ്പെടുന്ന ഒരു ധനികനാണ്. അയാളുടെ ധനാഗമ മാർഗ്ഗം എന്താണെന്നാരും അറിഞ്ഞിരുന്നില്ല.നല്ലവനെന്ന് നാട്ടുകാർ ധരിക്കുന്ന അയാൾ എല്ലാ കുടിലതകളുടെയും മൂർത്തീഭാവമായിരുന്നു.തന്റെ കുചേഷ്ടിതങ്ങൾക്കെതിരെ ശബ്ദമുയർത്തിയിരുന്ന പത്രാധിപർ രാധാകൃഷ്ണനെ വിത്തം കൊണ്ട് വശീകരിക്കുവാൻ സാദ്ധ്യമല്ലെന്ന് മനസ്സിലാക്കിയ ധർമ്മപാലൻ അയാളെ വക വരുത്താൻ തീരുമാനിച്ചു. ജോലി തേടി വന്ന തന്നെ ശരണം പ്രാപിച്ച വിജയനെന്ന യുവാവിന് പണിയും പണവും വാഗ്ദാനം ചെയ്ത് ആ ലക്ഷ്യം സാധിച്ചു. സി ഐ ഡി രാജന്റെ പേര് ധർമ്മപാലന്റെ അധർമ്മ പ്രവർത്തികളുടെ വിവരം ഫോൺ ചെയ്ത അവസരത്തിലാണ് വിജയന്റെ കത്തി കൊണ്ട് ഏറു കിട്ടിയ രാധാകൃഷ്ണൻ മൃതിയടഞ്ഞത്.ഈ അറുംകൊലയ്ക്ക് സാക്ഷി മോഷണത്തിനു അവിടെയെത്തിയിരുന്ന പാച്ചനെന്ന കള്ളൻ മാത്രമായിരുന്നു. പത്രമാഫീസിൽ പറന്നെത്തിയ രാജനും ഹെഡ് കോൺസ്റ്റബിൾ വേലുപ്പിള്ളയും കൂടി പാച്ചനെ പിടി കൂടി. ഓടി മറയുന്ന വിജയനെ അനുധാവനം ചെയ്യുവാൻ അതു വഴി വന്ന ജഡ്ജിയുടെ മകൾ മാലതിയുടെ കാറ് അവളുടെ അനുവാദത്തിനു വേണ്ടി കാത്തു നിൽക്കാതെ രാജൻ ഉപയോഗിക്കുന്നു. പക്ഷേ മാലതിയുടെ തടസ്സപ്പെടുത്തൽ കൊണ്ട് വിജയൻ രക്ഷപ്പെട്ടു.
ഒരു രാത്രിയിൽ ഒന്നിച്ചൊരു കാറിൽ യാത്ര ചെയ്യേണ്ടി വന്ന രാജനും മാലതിയും മലരമ്പന്റെ ശരമേറ്റു ഹൃദയബന്ധത്തിൽ എത്തിച്ചേർന്നു. പാച്ചന്റെ സഹായത്താൽ വിജയനെ പിടി കൂടാൻ രാജനു കഴിഞ്ഞു.അവൻ കുറ്റം ഏറ്റു പറഞ്ഞു എങ്കിലും ആ കൃത്യത്തിനു പ്രേരിപ്പിച്ചതാരാണെന്ന് പറഞ്ഞില്ല.
രാജന്റെയും മാലതിയുടെയും പ്രേമവല്ലരി അനുസ്യൂതം വളർന്നു വരുന്നത് തനിക്കു ദോഷകരമാണെന്ന് കണ്ട ധർമ്മപാലൻ സ്നേഹപൂർവ്വം രാജനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു സൽക്കരിക്കുന്നു.ലീലയെന്ന നാട്യക്കാരിയെക്കൊണ്ട് രാജനെ മയക്കാൻ സാധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ധർമ്മപാലൻ മായം ചേർത്ത സർവത്തു നൽകി ബോധരഹിതനാക്കി അയാളെ പുഴയിലെറിഞ്ഞു.അത്ഭുതകരമാം വിധം പാച്ചൻ രാജനെ രക്ഷിക്കുന്നുവെങ്കിലും ധർമ്മപാലൻ പറഞ്ഞ കള്ളക്കഥ വിശ്വസിച്ച ന്യായാധിപൻ (മാലതിയുടെ പിതാവ് ) രാജനെ തന്റെ ജാമാതാവാക്കാനുള്ള ആലോചന നിരുപാധികം കൈവിട്ടു.
വിജയനിൽ നിന്നും തന്റെ രഹസ്യങ്ങൾ പുറത്തുവരുമെന്ന് ഭയന്നു ധർമ്മപാലൻ അനുയായികളെ ജയിലിനുള്ളിലയച്ച് അവനെ കൊന്നു. തന്നെയുമല്ല സ്വാധീനമുള്ള അയാൾ രാജന്റെ ക്രൂരമായ ഭേദ്യം മൂലമാണ് വിജയൻ മരണമടഞ്ഞതെന്ന് അധികാരികളെ ധരിപ്പിക്കുകയും ചെയ്തു. പ്രസ്തുത കുറ്റത്തിനു രാജനു 10 വർഷം കഠിന തടവ് വിധിക്കപ്പെട്ടു.പത്രാധിപരുടെ കൊലക്കേസ് തെളിയിക്കുവാൻ സൗകര്യം വേണമെങ്കിൽ പതിനായിരം രൂപ ജാമ്യം നൽകണം.പ്രേമവിഹ്വലയായ മാലതി പിതാവിന്റെ ശാസനയെ ലംഘിച്ച് തന്റെ പ്രിയനു വേണ്ടി ജാമ്യ സംഖ്യ കെട്ടി വെച്ചു. എന്നാൽ നേർവഴിക്കു വിമോചനം സിദ്ധിക്കുന്നതിനു മുൻപു തന്നെ രാജൻ തടവ് ചാടിക്കഴിഞ്ഞിരുന്നു.
പോലീസിനെ ഭയന്നു കഴിയുന്ന രാജനെ ധർമ്മപാലന്റെ കിങ്കരന്മാർ കുത്തി മുറിവേല്പിച്ച് അയാളുടെ സങ്കേതത്തിലെത്തിച്ചു.തറ്റവിലാക്കപ്പെട്ട തന്റെ പിതാവിന്റെ ജീവനെയോർത്തു ധർമ്മപാലന്റെ താളത്തിനു തുള്ളിയിരുന്ന ലീല സ്വജീവൻ പണയപ്പെടുത്തിയും രാജനെ രക്ഷിക്കാനാണുറച്ചത്.അവളുടെ ഹൃദയത്തിലും മായിച്ചാൽ മായാത്ത വിധം ഇൻസ്പെക്ടറുടെ കോമളരൂപം പതിഞ്ഞു കഴിഞ്ഞിരുന്നു.കാമുകന്റെ മുൻപിൽ ഹൃദയം തുറന്നു കാട്ടാൻ തുടങ്ങിയ ലീല ധർമ്മപാലന്റെ വെടിയേറ്റു വീണു.
ധർമ്മപാലന്റെ തനിനിറം വ്യക്തമായി തുടങ്ങിയപ്പോൾ ജഡ്ജിയും രാജനോടനുകൂലിച്ചു. ആസ്പത്രിയിൽ കിടക്കുന്ന ലീലയെ നശിപ്പിക്കാൻ ധർമ്മപാലൻ അവിടെ എത്തുമെന്നുറപ്പുള്ള രാജൻ അയാൾക്കായി കാത്തിരുന്നു.- സംഘട്ടനങ്ങളുടെ അവസാനത്തിൽ ധർമ്മപാലൻ അടി പെട്ടു പോയി. നന്മയുടെ വിജയമായിരുന്നു രാജന്റെ ജയം
സത്യൻ, സത്യപാലൻ, ജി കെ പിള്ള, കെ പി കൊട്ടാരക്കര, ജോസ് പ്രകാശ്, മുത്തയ്യ. എസ് പി പിള്ള ,അനിൽകുമാർ പി എൻ ദേവ്, മോഹൻ രാജ് , നാരായണൻ നായർ, സാൻഡോ കൃഷ്ണൻ, കുമാരി തങ്കം , ശാന്തി, അടൂർ പങ്കജം , എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു. 1957 ൽ റിലീസായി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്