തന്റെ പുത്രനെ ഒരു വൈദികനാക്കിക്കൊള്ളാം എന്നൊരു നേർച്ച തോമസുകുട്ടിയുടെ അമ്മ നേർന്നിരുന്നു.ഈ വിവരം തോമസുകുട്ടി അറിഞ്ഞിരുന്നതുമില്ല. ഹൃദ്രോഗിയായ ആ അമ്മ അത്യാസന്നനിലയിൽ ആശുപത്രിയിൽ കിടക്കുമ്പോഴാണീ വിവരമറിയിക്കുന്നത്. അതു കേട്ട് തോമസുകുട്ടിയും ഫിലോമിനയും ഞെട്ടിപ്പോയി.അമ്മയുടെ ആ അന്ത്യാഭിലാഷം നിറവേറ്റുവാൻ വേണ്ടി തന്റെ പരിശുദ്ധാനുരാഗം പരിത്യജിച്ച് ലൗകിക ചിന്തകളിൽ നിന്നെല്ലാം വിരക്തനായി തോമസുകുട്ടി വൈദിക സെമിനാരിയിലേക്ക് യാത്രയായി.
വർഷങ്ങൾ നാലഞ്ച് അതിവേഗം കടന്നു പോയി.ഇന്ന് തോമസുകുട്ടി നാട്ടിൻ പുറത്തൊരു കത്തോലിക്കാപള്ളിയിലെ അസിസ്റ്റന്റ് വികാരിയായ ഫാദർ കളം ആണ്. മുഖ്യവികാരി ഫാദർ മറ്റവും.അതിപുരാതനമായ സഭയുടെ വിശ്വാസാചാരങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഉറച്ചു നിൽക്കുന്നൊരു തീക്ഷ്ണ വിശ്വാസിയാണു ഫാദർ മറ്റം.ആധുനിക ചിന്താഗതിക്കാരായ വൈദികരുടെ പക്ഷത്താണു ഫാദർ കളം നില കൊള്ളൂന്നത്. ഈ രണ്ടഭിപ്രായങ്ങഗതികളും തമ്മിലുള്ള ഒരാശയ സമരമിന്ന് സഭയ്ക്കുള്ളിൽ വളരുകയുമാണല്ലോ !
ആ പള്ളിവക സ്കൂളിലെ ഒരദ്ധ്യാപികയാണിന്ന് ഫിലോമിന. ഒരു ദിവസം ഫാദർ മറ്റത്തിന്റെ മുറിയിൽ വെച്ചാണു യാദൃശ്ചികമായി ഫാദർ കളം കണ്ടു മുട്ടുന്നത്.ആ അപ്രതീക്ഷിത സന്ദർശനം ഇരുവരുടെ മുഖത്തും ചില ചലനങ്ങൾ സൃഷ്ടിച്ചു. അതു കണ്ട ഫാദർ മറ്റം ഫിലോമിനയെ പരിചയമുണ്ടോ എന്നു ചോദിച്ചതിനു ഞങ്ങൾ ഒരു കോളേജിൽ പഠിച്ചിരുന്നവരാണെന്ന് ഫാദർ കളം മറുപടി പറഞ്ഞു. ആ മറുപടി കൊണ്ട് ഫാദർ മറ്റം തൃപ്തനായില്ല. സംശയങ്ങൾ ആ വൃദ്ധ വൈദികന്റെ ഉള്ളിൽ നാമ്പെടുത്തു.
ആ ജോലി ലഭിക്കുന്നതിനു വേണ്ടി ഫിലോമിനയുടെ വീട്ടുകാർ മൂവായിരം രൂപാ സ്ക്കൂളിനു കെട്ടിടം പണിയിക്കുവാൻ സംഭാവൻ നൽകാം എന്നേറ്റിരുന്നു.അതു നൽകാഞ്ഞതു മൂലം ഫിലോമിനയുടെ ശമ്പളം പള്ളിക്കാർ തടഞ്ഞു വെച്ചിരിക്കുകയാണ്.
പ്രശസ്തനായൊരു പ്രതിമാനിർമ്മാതാവാണ് അവളുടെ അപ്പൻ “ മൈക്കിൾ “അല്പം മുരട്ടു സ്വഭാവിയും മുൻ ശുണ്ഠിക്കാരനുമായ അയാൾ അല്പം മദ്യപിക്കുകയും ചെയ്യും.പള്ളിക്കു വേണ്ടി രണ്ടു പ്രതിമകൾ നിർമിക്കുവാൻ മൈക്കിളിനെ ഏല്പിച്ചിരുന്നു.അതു പൂർത്തിയാക്കി കൊണ്ടു വന്നപ്പോൾ ഒരു കുഴപ്പമുണ്ടായി.ആ രണ്ടു പ്രതിമകളും പള്ളിയിൽ വെച്ചാരാധിക്കുന്നതിനെ വിലക്കിക്കൊണ്ടൊരു കല്പന വത്തിക്കാനിൽ നിന്നും വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആ പ്രതിമ ആവശ്യമില്ലെന്നായി ഫാദർ മറ്റം.എങ്കിൽ തന്റെ പണം തരണമെന്നായി മൈക്കിൾ.അതേച്ചൊല്ലി രന്റു പേരുമായി നടന്ന വാഗ്വാദത്തിന്റെ മദ്ധ്യത്തിൽ വന്നെത്തിയ ഫാദർ കളം അതു കൊടുക്കേണ്ടത് ന്യായമാണെന്ന് വാദിച്ചു.ആരെന്തു പറഞ്ഞാലും വിലക്കപ്പെട്ട പ്രതിമയുടെ പണം കൊടുക്കില്ലെന്ന നിർബന്ധബുദ്ധിയിലുറച്ചു നിന്നു ഫാദർ മറ്റം.എങ്കിൽ ആ പണം താൻ കൊടുക്കുമെന്ന് പറഞ്ഞ് ഫാദർ കളം ആ രൂപാ മൈക്കിളീനുൻ കൊടുത്തു.പ്രശ്നം പരിഹരിച്ചെങ്കിലും അവിടം മുതലാ രണ്ടു വികാരികൾ തമ്മിലുള്ള അന്തഃസംഘർഷമാരംഭിച്ചു.
മുഖ്യവികാരിയുടെ പിന്നിൽ പള്ളി കൈക്കാരനായ മത്തായിച്ചനെപ്പോലുള്ള പ്രബലശക്തികളണിനിരന്നു.കളത്തിലച്ചന്റെ പക്ഷത്താകട്ടെ – മൈക്കിളും അയാളുടെ സന്തത സഹചാരിയും ഒരു തൊഴിലാളി പ്രവർത്തകനായ ജോണും ജോണിന്റെ അനുയായികളായ കുറെ തൊഴിലാളികളും മാത്രം – ജോൺ ആ ഇടവകക്കാരുടെ മുഴുവൻ ദൃഷ്ടിയിലും വെറുക്കപ്പെട്ടവനുമാണ്.
ജോൺ ഒരു വിവാഹം ചെയ്തു. തങ്കമ്മയെ. രൂപത്തിൽ മാത്രം സ്ത്രീത്വമുള്ള അവളെ ഡോക്ടർമാരുടെ ഉപദേശപ്രകാരം ഉപേക്ഷിച്ചതിന്റെ പേരിലും, പള്ളി കൈക്കാരനായ മത്തായിച്ചന്റെ മാളികയിൽ നിന്നും വീണു മരിച്ചൊരു തൊഴിലാളിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകിക്കുന്നതിനു വേണ്ടി ആ തൊഴിലാളിയുടെ ആ തൊഴിലാളിയുടെ കുടുംബത്തെക്കൊണ്ട് സത്യാഗ്രഹമനുഷ്ഠിച്ച് അതു വാങ്ങിക്കൊടുത്തതിലുമൊക്കെ ജോണിനോട് ആ ഇടവകക്കാർക്കാകെ അമർഷമുണ്ട്.ഈ അവസരത്തിൽ തന്നെ ഫിലോമിനയുടെ ഉദ്യോഗവാഗ്ദാനമായി നൽകാമെന്നേറ്റിരുന്ന തുക ഉടനടി നൽകണമെന്ന് പൽളിക്കാര്യത്തിൽ നിന്നും മൈക്കിളിനോടാവശ്യപ്പെട്ടു.അയാൾ ആതുക ഫാദർ കളത്തിനോട് കടമായി വാങ്ങി പ്രശ്നം പരിഹരിച്ചു. പക്ഷേ അതോടെ ഫിലോമിനയെയും ഫാദർ കളത്തിനെയും ബന്ധപ്പെടുത്തി ചില ദുഷ്പ്രചാരണങ്ങൾ പൊന്തി വന്നു. അതേക്കുറിച്ചു ഫാദർ മറ്റം , ഫാദർ കളത്തിനെ ചോദ്യം ചെയ്യുന്നതോടു കൂടി മനസ്സിൽ മാത്രം ഒതുങ്ങി നിന്ന ആ സംഘർഷം ഒരു കൊടുങ്കാറ്റായി രൂപം പ്രാപിച്ചു.
ആയിടക്കാണ് ഭൂനയ ബിൽ പാസ്സായത്. പള്ളിപ്പുരയിടങ്ങളിലെ കുടികിടപ്പുകാർ 10 സെന്റ് സ്ഥലം വീതം വളച്ചു കെട്ടി നാളികേരമിട്ടു.അവരെ തടയുവാനെത്തിയ ഫാദർ മറ്റത്തിനെ അവർ ഘെരാവോ ചെയ്തു.അവിടെ നിന്നദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ഫാദർ കളം ആയിരുന്നു. 10 സെന്റ് സ്ഥലം വീതം അവർക്ക് പതിച്ചു കൊടുത്തോളാം എന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ. അതിന്റെ പ്രതികാര നടപടിയെന്നോണം ജോണിനെ കൈക്കാരൻ മത്തായിച്ചന്റെ ആൾക്കാർ ആക്രമിച്ചു.തലക്കു കഠിനമായ പരിക്കു പറ്റി ബോധമറ്റു കിടന്ന ജോണിനെ മൈക്കിൾ തന്റെ വീട്ടിൽ കൊണ്ടു വന്നു.ഫിലോമിനയുടെ കൂട്ടുകാരിയും സഹാദ്ധ്യാപികയുമായ മോളി മൈക്കിളിന്റെ വീട്ടിലാണു താമസിച്ചിരുന്നത്.ജോണിനെ ശുശ്രൂഷിക്കുന്നതിൽ മോളി പ്രത്യേകം ശ്രദ്ധിച്ചു.ആ ശ്രദ്ധ അവർ വിവാഹ വേദിയിലേക്ക് നയിച്ചു.ആ വിവാഹം തന്റെ കാർമ്മികത്വത്തിൽ നടത്തിക്കൊടുക്കുമെന്ന് ഫാദർ കളം പ്രഖ്യാപിച്ചത് ആ ഇടവകയിലെ സംഘർഷത്തെ മൂർച്ഛിപ്പിച്ചു.ഒരു പ്രഭാതത്തിൽ ആ പള്ളിയങ്കണത്തിൽ വെച്ച് ജോണിന്റെയും മോളിയുടെയും വിവാഹം എല്ലാ എതിർപ്പുകളെയും വക വെയ്ക്കാതെ ഫാദർ കളം നടത്തിക്കൊടുത്തു. ആ കർമ്മം നടത്തി പുറത്തിറങ്ങിയ ഫാദർ കളത്തിനെ ആക്രമിക്കുവാൻ കൈക്കാരൻ മത്തായിച്ചന്റെയും മറ്റും നേതൃത്വത്തിൽ ഒരു ജനക്കൂട്ടം കാത്തു നിന്നു.അതിന്റെ നടുവിലേക്ക് ഫാദർ കളത്തിനെ പൗരോഹിത്യ കർമ്മങ്ങൾ നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ള കല്പനയുമായി ഫാദർ മറ്റവുമെത്തി.ഇതറിഞ്ഞ് ജോണിന്റെ അനുഭാവികൾ കൈയ്യിൽ കിട്ടിയ ആയുധങ്ങളുമായി ഓടിയെത്തി. രംഗം തികച്ചും സ്ഫോടനാത്മകമായി.സംഭവബഹുലമായ ശേഷം ഭാഗങ്ങൾ വെള്ളിത്തിരയിൽ
കടപ്പാട് : പാട്ടുപുസ്തകം