ആഹ്……
അലർച്ച കേട്ട് ഓടിയെത്തിയ മകൾ സിന്ധുവും സെക്രട്ടറി കൃഷ്ണൻ കുട്ടിയും കണ്ടത് ശിരസ്സറ്റ് രക്തത്തിൽ കുളിച്ചു കിടന്ന് പിടയുന്ന മേനോനെയാണ്.അപ്പോഴും ആ ഉടവാളിൽ നിന്നും ചുടുരക്തം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
അന്വേഷണത്തിനു നിയോഗിക്കപ്പെട്ട പോലീസ് ഓഫീസറും അതേ ഉടവാളാൽ കൊല്ലപ്പെട്ടു.
കേന്ദ്ര കുറ്റാന്വേഷണ വകുപ്പിലെ പ്രഗത്ഭനായ രാജേന്ദ്രൻ തന്റെ സഹായി ഗുപ്തനോടൊപ്പം ഹോട്ടൽ ഡിംഗ് മോണായിൽ താമസിച്ചു കൊണ്ട് അന്വേഷണം ആരംഭിക്കുന്നു.ഹോട്ടലിൽ വെച്ചു പരിചയപ്പെട്ട കാബറേ നർത്തകി ജൂലിയുടെ നീക്കങ്ങളിൽ സംശയാലുവായ രാജേന്ദ്രൻ അവളുടെ ചലനങ്ങൾ രഹസ്യമായി വീക്ഷിക്കുന്നു.ഹോട്ടൽ റിസപ്ഷനിസ്റ്റ് ചാർലി, ഉടമസ്ഥ കൊച്ചാംഗ് ഫറൂക്കാ , നിത്യ സന്ദർശകൻ സർദാർ ഗർണയാൽ സിംഗ് എന്നിവരും ഈ കുരുക്കിലെ പ്രധാന കണ്ണികളാണെന്ന് ഹോട്ടലിലെ താമസത്തിനിടയിൽ രാജേന്ദ്രനു മനസ്സിലായി.ഇതിനിടയിൽ രാജേന്ദ്രന്റെ എല്ലാ ഉദ്യമങ്ങളെയും തരിപ്പണമാക്കുവാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന സ്വ സഹോദരൻ ശേഖർ തന്റെ സിൽബന്ധി സാൻഡോയുമായി രംഗപ്രവേശം ചെയ്യുന്നു.രാജേന്ദ്രനും ശേഖറുമായുള്ള എതിർപ്പ്കൾ മനസ്സിലാക്കിയ ഗൂഢ സംഘക്കാർ ജൂലിയെന്ന നർത്തകിയെ കരുവാക്കിക്കൊണ്ട് ശേഖറെ തങ്ങളുടെ പക്ഷത്തു ചേർക്കുകയും രാജേന്ദ്രനെ വക വരുത്തുവാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു.
പിതാവിന്റെ ആഗമനോദ്ദേശം സഫലീകൃതമാകാതെ മടങ്ങിപ്പോവില്ലെന്ന ദൃഢനിശ്ചയത്തോടെ താമസം തുടരുന്ന സിന്ധുവുമായി രാജേന്ദ്രൻ പ്രേമത്തിലാകുന്നു.തുടർന്ന് കൊട്ടാരത്തിന്റെ ഔട്ട് ഹൗസിൽ താമസിക്കുന്ന റാണി ഗായത്രീദേവിയെയും കാര്യസ്ഥൻ കുഞ്ചുക്കുറുപ്പിനെയും പരിചയപ്പെടുന്നതിലൂടെ കൊട്ടാരത്തിലെ പേടിപ്പെടുത്തുന്ന പല കഥകളും ഗ്രഹിക്കുവാൻ കഴിയുന്നു.
വാമനപുരം കൊട്ടാരം പല ഭീകര സംഭവങ്ങളുടെയും കലവറയാണെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞ രാജേന്ദ്രൻ തന്റെ പൂർണ്ണ ശ്രദ്ധ ആവഴിക്കു തിരിച്ചു വിടുകയും കേസിന്റെ നൂലാമാലകൾ ഒന്നൊന്നായി അഴിഞ്ഞഴിഞ്ഞു തുടങ്ങുകയും ചെയ്യുന്നു…..