പി ഭാസ്കരന്റെ കഥയെ ആസ്പദമാക്കി പാറപ്പുറത്ത് തിരക്കഥയും സംഭാഷണങ്ങളുമെഴുതി ശ്രീ മൊഹമ്മദ് അസ്സം അസ്സീം കമ്പനിക്കു വേണ്ടി നിർമ്മിച്ച ചിത്രമാണു സ്ത്രീ. ഈ ചിത്രത്തിനു വേണ്ടി പി ഭാസ്കരൻ എഴുതിയ നാലു ഗാനങ്ങൾക്ക് സംഗീതം പകർന്നത് വി ദക്ഷിണാമൂർത്തിയാണ്.യേശുദാസും എസ് ജാനകിയുമാണ് പാട്ടുകൾ പാടിയത്. അരുണാചലം , പ്രകാശ്, കർപ്പകം എന്നീ സ്റ്റുഡിയോകളിലാണ് നിർമ്മാണം നടത്തിയത്.എസ് ജെ തോമസ് ,രാമലിംഗം എന്നിവർ ഛായാഗ്രഹണ ജോലികൾ നിർവഹിച്ചു.ശബ്ദലേഖനം രാമചന്ദ്രനും റീ റിക്കാർഡിംഗ് രേവതി കണ്ണനും, കലാസംവിധാനം എസ് കൊന്നനാട്ടും മേക്കപ്പ് ഭാസ്കരൻ, നാരായണൻ, ദേവസ്യ എന്നിവരും വസ്ത്രാലങ്കാരം ഗോവിന്ദരാജും ചിത്ര സംയോജനം കെ നാരായണൻ , ഇ എം മാധവൻ, താത്തയ്യ എന്നിവരും നിർവഹിച്ചു.പി ഭാസ്കരൻ ആണു സംവിധാനം. ഹമീദും പി വിജയനും സംവിധാന സഹായികളായി പ്രവർത്തിച്ചു.സത്യൻ, മധു,ഉമ്മർ, അടൂർ ഭാസി, ബഹദൂർ ,വീരൻ,പറവൂർ ഭരതൻ, സി എ ബാലൻ, രാമൻ കുട്ടി,അബ്ബാസ് ,നമ്പ്യാർ , രാഘവമേനോൻ,ശാരദ,അംബിക,ജയഭാരതി,ആറന്മുള പൊന്നമ്മ ,അടൂർ ഭവാനി,ഫിലോമിന ,സരസ്വതി,ഖദീജ,കോട്ടയം ശാന്ത,ബേബി ഷീല, കെ എസ് പാർവതി,ജയ, സീത, കൃഷ്ണൻ കുട്ടി, പുതുവാൾ എന്നിവർ പ്രധാന ഭാഗങ്ങളിൽ അഭിനയിച്ചു. 1970 ഏപ്രിൽ 10 നാണ് സ്ത്രീ പ്രദർശനം തുടങ്ങിയത്.കോട്ടയം ജിയോ പിക്ചേഴ്സ് ആണു ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശികൾ.
കഥാസാരം
വിധവയായ കല്യാണിയമ്മയുടെ മക്കളാണു സാവിത്രിയും ലീലയും .സ്കൂൾ ഫൈനൽ പാസ്സായി ടൈപ്പ് റൈറ്റിംഗ് പഠിച്ച സാവിത്രി ധനികനും അഡ്വക്കേറ്റുമായ വിജയനുമായി പ്രേമബന്ധത്തിലായി.വീട്ടുകാർക്ക് ഇവർ തമ്മിലുള്ള വിവാഹത്തിനു സമ്മതമായിരുന്നതിനാൽ വിജയനും അമ്മ ദേവകിയമ്മയും , വിജയന്റെ ഉറ്റ സുഹൃത്തും പണക്കാരനുമായ ബാലനും കൂടി സാവിത്രിയുടെ വീട്ടിൽ ചെന്ന് വിവാഹ മുഹൂർത്തം നിശ്ചയിച്ചു.കൊട്ടാരക്കരയിലുള്ള തന്റെ സഹോദരനെ ഈ സന്തോഷ വാർത്ത അറിയിക്കുവാൻ പോയ കല്യാണിയമയും ലീലയും ബസ്സു കിട്ടുവാൻ നിവൃത്തിയില്ലാതെ രാത്രിയിൽ മടങ്ങിയെത്തിയില്ല.സാവിത്രി തനിച്ചേ രാത്രിയിൽ വീട്ടിലുള്ളൂ എന്ന് മനസ്സിലാക്കിയ അയൽക്കാരനായ നാണുക്കുട്ടൻ നായർ കുടിച്ചു ലക്കില്ലാതെ അവിടെ ചെല്ലുകയും ഉറങ്ങിക്കിടന്ന സാവിത്രിയെ ബലാത്സംഗം ചെയ്യുവാൻ മുതിരുകയും ചെയ്തു. തുടർന്നുള്ള മല്പിടിത്തത്തിൽ നാണുക്കുട്ടൻ നായർ ഒരു ചിരവയുടെ മേൽ വീഴുകയും കൂർത്തു മൂർത്ത അതിന്റെ പല്ലുകൾ കൊണ്ട് ശ്വാസനാളം മുറിഞ്ഞ് മരിക്കുകയും ചെയ്യുന്നു.കൊലക്കുറ്റം ചുമത്തി അറസ്റ്റിലായ സാവിത്രിയെ വിജയൻ ജാമ്യത്തിൽ ഇറക്കുകയും അവൾക്കു വേണ്ടി കോറ്റതിയിൽ വാദിച്ച് അവളുടെ നിരപരാധിത്വം തെളിയിച്ച് വെറുതെ വിടീക്കുകയും ചെയ്തു. പക്ഷേ ഒരു കൊലക്കേസിൽ പ്രതിയായ സാവിത്രിയെ വിവാഹം കഴിക്കുന്നതിൽ നിന്നും വിജയനെ അയാളുടെ അമ്മയുടെ നിർബന്ധം പിൻ തിരിപ്പിച്ചു.വൃദ്ധയായ തന്റെ മാതാവിനെയും കൊച്ചനുജത്തിയെയും സംരക്ഷിക്കേണ്ട ചുമതല സാവിത്രിയെ കുഴക്കി. അവൾ ജോലിയന്വേഷിച്ചു പുറപ്പെട്ടു. പക്ഷേ കൊലക്കേസിലെ പ്രതിയായതു കാരണം എങ്ങും അവൾക്ക് ജോലി നിഷേധിക്കപ്പെട്ടു.കൊല്ലത്തു നിന്നും ആ സാധു കുടുംബം തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റി .എറണാകുളത്തുള്ള പലയിടത്തും ജോലിയന്വേഷിച്ച് അലഞ്ഞ സാവിത്രി ദാക്ഷായണിയമ്മ എന്നൊരു സ്ത്രീയെ കണ്ടു മുട്ടുകയും ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് അവളെ ദാക്ഷായണിയമ്മ അവരുടെ വീട്ടിൽ താമസിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ കുപ്രസിദ്ധമായ ഒരു വേശ്യാലയമാണു ദാക്ഷായണിയമ്മയുടെ വീട് എന്നവൾ അറിഞ്ഞില്ല.അവിടെച്ചെന്ന് അല്പം കഴിഞ്ഞപ്പോൾ പോലീസ് വീടു വളയുകയും അതിലുണ്ടായിരുന്നവരെ അരസ്റ്റു ചെയ്ത് താക്കീതു ചെയ്തു വിട്ടയക്കുകയും ചെയ്യുന്നു. ഈ വാർത്ത പെരുമ്പറ എന്ന അശ്ലീല പ്രസിദ്ധീകരണം സാവിത്രിയുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും പത്രം വിജയന്റെ അമ്മ അയാളെ കാണിക്കുകയും ചെയ്യുന്നു. സാവിത്രിയുടെ ചാരിത്ര്യത്തിലും നിരപരാധിത്വത്തിലും ഉറച്ച വിശ്വാസമുള്ള വിജയൻ എറണാകുളത്തുള്ള പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും സാവിത്രിയെ വിട്ടയച്ചതു കാരണം കണ്ടെത്തുവാൻ തരപ്പെടാതെ മടങ്ങുന്നു.അപമാനിതമായ സാവിത്രി സാവിത്രി തന്റെ ജീവിതം അവസാനിപ്പിക്കുവാൻ തീർച്ചയാക്കി റെയിൽ പാളത്തിൽ തല വെയ്ക്കുന്നു എങ്കിലും അവളെ കണ്ട രണ്ടു റൗഡികൾ അവളെ കോരിയെടുത്തു വിജനമായ ഒരു പ്രദേശത്തു കൊണ്ടു പോയി അവളുടെ ചാരിത്ര്യം നശിപ്പിക്കുന്നു.പങ്കിലയായ അവൾ വീട്ടിൽ എത്തിയപ്പോഴേക്കും അമ്മ മരിച്ചു കഴിഞ്ഞിരുന്നു.താൻ നശിച്ചെങ്കിലും തന്റെ സഹോദരിയെ ഒരു നല്ല നിലയിൽ കാണുവാൻ ആഗ്രഹിച്ച സാവിത്രി തന്റെ സ്ത്രീത്വം വിൽക്കുവാൻ തുടങ്ങി.അങ്ങനെ കിട്ടിയ പണം കൊണ്ട് അവൾ അനുജത്തിയെ തിരുവന്നതപുരത്തുള്ള ഒരു കോൺ വെന്റിലാക്കി. സാവിത്രി ഒരു പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു.ആർക്കും അവളെ പ്രാപിക്കാം. ആവശ്യപ്പെടുന്ന കറൻസി നോട്ടുകൾ കൊടുക്കണം എന്നു മാത്രം.എറണാകുളത്തെ വലിയ ഹോട്ടൽ മുറികളിൽ കയറിയിറങ്ങിയ അവളെ വിജയന്റെ സുഹൃത്തായ ബാലൻ കണ്ടു മുട്ടുകയും അവളെ തന്റെ വെപ്പാട്ടിയായി സ്വീകരിച്ച് ബാംഗ്ലൂരിൽ ഒരു രഹസ്യ ബംഗ്ലാവിൽ താമസിപ്പിക്കുകയും ചെയ്യുന്നു.ബാലനിൽ നിന്നും ആവശ്യം പോലെ ധനം സമ്പാദിച്ച സാവിത്രി അതുകൊണ്ട് തന്റെ കൊച്ചനുജത്തിയുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നു.ലീല പഠിച്ചു പാസായി തിരുവന്നതപുരത്ത് ഒരു അദ്ധ്യാപികയായി.അവൾ രവി എന്ന ജൂനിയർ എഞ്ചിനീയറുമായി പ്രേമത്തിലാണ്.അവരുടെ വിവാഹവും നിശ്ചയിച്ചു. രവി ബാലന്റെ ഭാര്യാസഹോദരൻ ആയിരുന്നു.വിവാഹത്തിനായി സാവിത്രി എത്തിച്ചേരുന്നു. വിവാഹദിവസം ബാലനും ഭാര്യയും ലീലയുടെ വസതിയിൽ എത്തിച്ചേർന്നപ്പോഴാണ് ലീല സാവിത്രിയുടെ സഹോദരിയാണെന്ന് ബാലനു മനസ്സിലാകുന്നത്.വിവാഹത്തിനു വിജയനുമെത്തിയിരുന്നു.ബാലൻ ഈ വിവാഹം നടത്തുന്നതിനെ എതിർക്കുന്നു.പക്ഷേ വിജയൻ ബാലന്റെ മാന്യതയുടെ പൂച്ചെല്ലാം അവിടെ വെച്ചു പുറത്താക്കുക മാത്രമല്ല സാവിത്രിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യുന്നു.രവിയുടെയും ലീലയുടെയും വിവാഹവും നടക്കുന്നു. ഇതാണ് സ്ത്രീയുടെ കഥ.
oഎഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്