സംഭാഷണം എസ്.എൽ.പുരംസദാനന്ദന്.
നായികയുടെ വേഷത്തില്‍ അഭിനയിച്ചത് പ്രിയദർശിനി .
നസീര്‍ ആയിരുന്നു നായകൻ.
തമിഴ്നടന്ഫ്രണ്ട് രാമസ്വാമി ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
മറ്റു അഭിനേതാക്കള്‍-ടി.കെ.ബാലചന്ദ്രൻ, അടൂര്‍ഭാസി, ഗ്രേസി, സുകുമാരി, ഗോവിന്ദന്‍കുട്ടി തുടങ്ങിയവർ എ.പി.കോമളയും ഈ ചിത്രത്തില്‍ ഗാനം ആലപിച്ചതായറിയുന്നു.
ഈ കഥയിലെ ബാങ്ക് മാനേജര്‍ ശ്രീധരനോട് ഒരു നേരമ്പോക്കിന് 22 44 എന്ന നമ്പര്‍ ഡയല് ചെയ്യാന്‍ പറഞ്ഞത് ബാങ്കിലെ കാഷ്യര്ര് പണിക്കര്‍ ആയിരുന്നു. ശ്രീധരന് ഡയല് ചെയ്തപ്പോള്‍ അപ്പുറം ഒരു കിളിമൊഴി.. “വരൂ..”
ശ്രീധരന് ആ വീട്ടില്‍ എത്തിയപ്പോള്‍ അതിസുന്ദരിയായ ഒരു സ്ത്രീ..
പാട്ടുപാടി അവള് ശ്രീധരനെ വശത്താക്കുന്നു..
“ഞാനിപ്പോള്‍ വരാം..” എന്ന് പറഞ്ഞ് അവള് ബാത്ത്റൂമില്‍ പോകുന്നു
അപ്പോള്‍ വീട്ടിലെ വിളക്കുകള്‍ എല്ലാം അണയുന്നു
കുറച്ച് നേരം കഴിഞ്ഞ് ശ്രീധരന് തീപ്പെട്ടിക്കൊള്ളി കത്തിച്ചപ്പോള്‍ കണ്ടത് ശ്യാമള എന്ന ആ യുവതി കൊലചെയ്യപ്പെട്ടു കിടക്കുന്നതാണ്. ശ്യാമളയുടെ കാമുകനായ രാജശേഖരന് മലയയില്‍ നിന്നെത്തുന്നു.
ശ്യാമളയുടെ അനുജത്തില് മാലതിയുടെ കാമുകനായ ഒരു മേനോന് ആണ് കൊലപാതകി എന്ന് വെളിപ്പെടുന്നതോടെ ശുഭം.
പ്രേംനസീര്‍, സുശീല, അടൂര്‍ ഭാസി, ഗ്രേസി, കുമാരി സച്ചു, സുകുമാരി, എന്‍.ഗോവിന്ദന്‍കുട്ടി, ടി.കെ. ബാലചന്ദ്രന്, പഞ്ചാബി, പ്രതാപചന്ദ്രൻ, രാധാകൃഷ്ണന്, എം.ജി.മേനോന്, ടി.ആർ.ഓമന, മാസ്റ്റര്‍ മോഹന്‍, ഫ്രണ്ടു രാമസ്വാമി എന്നിവരാണു് മുഖ്യ വേഷങ്ങളണിഞ്ഞതു്.
കഥാസാരം
ബാങ്ക് ഓഫ് ഇന്ത്യ-ഏഷ്യയുടെ കൊച്ചിന് ശാഖാമാനേജരായ ശ്രീധരന്, പെൻഷന്പറ്റിക്കഴിയുന്ന പണക്കാരനും പ്രമാണിയുമായ ഒരു ജഡ്ജിയുടെ മകളായ പ്രിയദര്‍ശിനിയെ വിവാഹം കഴിച്ചു. പിതാവിനെ സംബന്ധിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കുപോലും സ്വന്തം വീട്ടിലേക്കു പോകുക പതിവാക്കിക്കൊണ്ടിരുന്ന പ്രിയദര്‍ശിനിയെ അന്നും ശ്രീധരന് യാത്രയാക്കി.
ഏകാന്തതയുടെ മടുപ്പിലും മുഷിപ്പിലും കഴിയുന്ന ശ്രീധരന്, ഡബിള്‍ ടൂ ഡബിള്‍ ഫോര്‍ ഡയല് ചെയ്തു് ആനന്ദത്തിന്റെ നിമിഷങ്ങള്‍ ആസ്വദിക്കുവാന്‍ ബാങ്കിലെ കാഷ്യറായ പണിക്കര്‍ ഉപദേശിച്ചു. സ്വന്തം ഭാര്യയില്‍ നിന്നും ഒരിക്കലും വിട്ടകലാതെ കഴിഞ്ഞുപോന്ന പണിക്കരുടെ ഉപദേശം ശ്രീധരനു സ്വീകാര്യമായില്ല. എങ്കിലും ഒരുദിവസം ശ്രീധരന് ഡബിള്‍ ടൂ ഡബിള്‍ ഫോര്‍ ഡയല് ചെയ്തു. കർണ്ണാനന്ദകരമായ ഒരു സ്ത്രീശബ്ദം അയാളെ അത്ഭുതപരതന്ത്രനാക്കി. ദിവസവും സമയവും നിശ്ചയിച്ചു് തന്നെ വന്നു കാണുവാന്‍ ആ ശബ്ദം അയാളോടാവശ്യപ്പെട്ടു.
ആയിടയ്ക്കു് വലിയ ബിസിനസ്സുകാരനായ കെ.ബി.മേനോന് വിദേശത്തുനിന്നും നാട്ടില്വന്നു താമസമാക്കി. ഒരു ദിവസം തന്റെ സ്നേഹിതനായ സ്മിത്തിനുവേണ്ടി ഒരു വിരുന്നൊരുക്കി. മലയായില്‍ നിന്നും വന്നെത്തിയ സഹോദരിമാരായ മാലതിയുടെയും, ശ്യാമളയുടെയും നൃത്തപരിപാടികളും ഏര്‍പ്പാടു ചെയ്തു. കെ.ബി.മേനോനുമായി മാലതിക്കുള്ള അടുപ്പം നല്ലതിനല്ല എന്നുമനസ്സിലാക്കിയ ശ്യാമള, സഹോദരിയെ ഉപദേശിച്ചു. പക്ഷെ ഫലം ചേട്ടത്തിയും അനുജത്തിയുമായുള്ള വേര്‍പിരിയലായിരുന്നു. മാലതി, മേനോന്റെ കൂടെ താമസമാക്കി.
ശ്യാമളയുടെ കാമുകനായിരുന്ന രാജഗോപാലന്‍ നാലുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം അവളെ തേടിയെത്തി. നര്‍ത്തകിയായ തന്റെ ജീവിതത്തില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നും അതുകൊണ്ടു് തന്നെ മറക്കുന്നതാണു നല്ലതെന്നും അവള് കാമുകനെ ഖേദപൂര്‍വ്വം അറിയിച്ചു. തെറ്റിദ്ധാരണകള്‍ക്കു വശംവദനായ രാജഗോപാലന്‍ ശ്യാമളയുടെ വീടിന്റെ പരിസരത്തുതന്നെ ചുറ്റിപ്പറ്റിനിന്നു.
ഡബിള്‍ ടൂ ഡബിള്‍ ഫോര്‍ നമ്പറില്‍ നിന്നും ആവശ്യപ്പെട്ടതനുസരിച്ചു് ശ്രീധരന് മനോഹരമായ ആ സ്ത്രീശബ്ദത്തെ തേടിയെത്തി. അപമാനഭീതിമൂലം കുറച്ചകലെ കാര്‍ നിര്‍ത്തിയിട്ടാണു് ശ്രീധരന് ആ ബംഗ്ലാവിലെത്തിയതു്. ശ്യാമള, ശ്രീധരനെ സ്വീകരിച്ചു് എതിരേറ്റു. അവളുടെ പെരുമാറ്റവും രൂപവും അയാളുടെ ആത്മാവില്‍ അവ്യക്തമായ ഒരാവേശം പകര്‍ന്നു. മാനഭയം അയാളെ വല്ലാതാക്കി. ശ്രീധരന്റെ സ്ഥിതി കണ്ട ശ്യാമള അയാളേയും കൂട്ടി ഒരു ടാക്സിയില്‍ ഹോട്ടല്‍ കാസിനോയിലേക്കു പോയി.
ഇതിനിടയില്‍ രാജഗോപാലന്‍ മാലതിയെ കണ്ടു. തനിക്കുവേണ്ടി ശ്യാമളയുമായി സംസാരിക്കുവാന്‍ അയാള്‍ മാലതിയോടഭ്യർത്ഥിച്ചു. മാലതി തന്റെ വാസസ്ഥലത്തേക്കു് രാജഗോപാലിനെ കൂട്ടിക്കൊണ്ടു പോയി. ശ്യാമളയുടെ കാര്യങ്ങളില്‍ ഇടപെടുവാന്‍ തന്നാലാവില്ലെന്നു് അവള് രാജഗോപാലിനെ അറിയിച്ചു. ഈ സമയത്താണു് കെ.ബി മേനോന് ആ മുറിയിലേക്കു കടന്നുവന്നതു്. മേനോനെ കണ്ട രാജഗോപാലന്‍ മിഴിച്ചു സ്തംഭിച്ചു നിന്നുപോയി. കെ.ബി മേനോന്റെ ഇംഗിതമറിഞ്ഞ മാലതി, രാജഗോപാലനെ പറഞ്ഞുവിടുകയും ചെയ്തു.
സുഹൃത്തുക്കളാരും കണ്ടുപോകരുതെന്ന പ്രാർത്ഥനയോടുകൂടി ശ്യാമളയേയും കൂട്ടി ശ്രീധരന് ഹോട്ടലില്‍ നിന്നും മടങ്ങി. അവളുടെ നിര്‍ബ്ബന്ധം മൂലം ശ്രീധരന് വീണ്ടും അവളുടെ ഗൃഹത്തിനുള്ളിലേക്കു പോയി. വസ്ത്രം മാറുവാന്‍ അകത്തേക്കുപോയ ശ്യാമള മടങ്ങിവരുവാന്‍ താമസിച്ചതു കാരണം ശ്രീധരന് അവളെ തേടി മുറിക്കുള്ളിലേക്കു കടന്നു. അപ്പോഴേക്കും എല്ലാ വിളക്കുകളും അണഞ്ഞു. ഇരുട്ടില്‍ തീപ്പെട്ടി ഉരച്ച ശ്രീധരന് കണ്ടതു് മരിച്ചുകിടക്കുന്ന ശ്യാമളയെയാണു്.
വിവരം പോലീസില്‍ അറിയിക്കുവാനായി തീരുമാനിച്ചു പുറത്തേക്കിറങ്ങിയ ശ്രീധരന് ബന്ധനസ്ഥനായ രാജഗോപാലനെ കണ്ടു. രാജഗോപാലനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതു കെ.ബി.മേനോനായിരുന്നു. മേനോനെക്കുറിച്ചുള്ള സകലരഹസ്യങ്ങളുമടങ്ങിയ ഒരു പെട്ടി രാജഗോപാലിന്റെ കയ്യിലുണ്ടു്. ശ്രീധരന്, രാജഗോപാലനെ ബന്ധവിമുക്തനാക്കി. ഇരുവരും കൂടി ഒരു മോട്ടോര്‍സൈക്കിളില്‍ കയറി രക്ഷപെട്ടു. പിന്നാലെ പാഞ്ഞുവന്ന ഒരു ജീപ്പില്‍ നിന്നും പൊട്ടിയ വെടിയേറ്റു രാജഗോപാലൻ മൃതിയടഞ്ഞു. രഹസ്യരേഖകള്‍ അടങ്ങിയ പെട്ടിക്കുവേണ്ടി ജീപ്പില്‍ വന്ന മേനോനും ശ്രീധരനുമായി കടുത്ത പോരാട്ടം നടന്നു. ഇതിനിടയില്‍ ഓടിവന്ന പോലീസ്ജീപ്പിലേക്കു ശ്രീധരന് പെട്ടിയെടുത്തെറിഞ്ഞു.
പെട്ടി തുറന്നു കാര്യങ്ങള്‍ മനസ്സിലാക്കിയ പോലീസ്, കെ.ബി മേനോനെ കസ്റ്റഡിയിലെടുത്തു. ശ്യാമളയെയും രാജഗോപാലനെയും വധിച്ചു എന്ന കുറ്റം ചുമത്തി മേനോന് ശിക്ഷിക്കപ്പെട്ടു.
കലാമണ്ഡലം മാധവനും രാജകുമാറും ചേര്‍ന്നു നൃത്തസംവിധാനവും, ആർ.ബി.എസ്. മണി കലാസംവിധാനവും, വീരരാജു, സുന്ദരം, മാണിക്കം എന്നിവര്‍ മേക്കപ്പും ഗണപതി, കണ്ണന് എന്നിവര്‍ വസ്ത്രാലങ്കാരവും വിശ്വനാഥ്റോയി ഛായാഗ്രഹണവും, കരുണാകരന് ശബ്ദലേഖനവും, ആർ.എം.വേണു ചിത്രസംയോജനവും നിര്‍വ്വഹിച്ച 'ഡയല് ഡബിള്‍ ടൂ ഡബിള്‍ ഫോര്‍' ന്യൂടോൺ സ്റ്റുഡിയോയിലാണു് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതു്.
കേരളത്തില്‍ വിമലാ ഫിലിംസ് വിതരണം നടത്തിയ ഈ ചിത്രം 3- 5-1968 ൽ പ്രദര്‍ശനശാലകളിലെത്തി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|