കഥാസാരം
വലിയവീട്ടിലെ ഭാർഗ്ഗവിയമ്മയുടെ ഓമനപുത്രനാണ് ഗോപി .അവരുടെ ഡ്രൈവർ കുമാരപിള്ളയുടെ മകനാണ് വേണു. രാധ ആ കുബേരഭവനത്തിലെ ദാസിയായ ജാനകിയമ്മയുടെ മകളും . ഇവർ മൂന്നു പേരും ഒന്നിച്ചു കൊച്ചു ക്ലാസ്സുകളിൽ പഠിച്ചു. വളർന്നപ്പോൾ രാധ കയറു പിരിക്കാനും പഠിത്തത്തിൽ മോശമായ ഗോപി അവരുടെ തോട്ടത്തിൽ മേൽനോട്ടം വഹിക്കാനും ഉപരിപഠനത്തിനു വേണുവും പോയി.കുമാരപിള്ള കിടപ്പാടം വിറ്റിട്ടാണെങ്കിലും വേണുവിനെ ഒരു ഡോക്ടറാക്കുവാൻ ശ്രമിച്ചു. അവൻ തിരിച്ചു വരുമ്പൊൾ തന്റെ സ്നേഹിതന്റെ മകളായ രാധയെ വിവാഹം ചെയ്യിക്കണമെന്നും ആ നല്ല മനുഷ്യൻ നിശ്ചയിച്ചുറപ്പിച്ചിരുന്നു. രാധയ്ക്ക് വേണുവിനെയും ഗോപിയെയും ഇഷ്ടമായിരുന്നു. ഗോപി രാധയുമായി കൂടുതൽ അടുത്തു.തൊണ്ടു തല്ലിക്കഴിഞ്ഞ അവളെ ഒരു ദിവസം ക്ഷേത്ര സന്നിധിയിൽ വെച്ച് ആരുമറിയാതെ അവൻ താലി കെട്ടി.ഈ വിവരമറിഞ്ഞ ഭാർഗ്ഗവിയമ്മ കാര്യസ്ഥൻ കിട്ടുപിള്ളയുടെ സഹായത്താൽ അവരെ തമ്മിൽ അകറ്റാനുള്ള ശ്രമം ആരംഭിച്ചു. രാധ വേണുവിന്റെ സ്വകാര്യ കാമുകിയാണെന്ന് വരുത്തിക്കൂട്ടി ഗോപിയെ രാധയിൽ നിന്നും അകറ്റി. അതോടെ പൂങ്കാവിൽ പണിക്കരുടേ മകൾ വാസന്തിയെ ഗോപിയ്ക്ക് വിവാഹവും ചെയ്തു കൊടുത്തു. രമേശനെന്നൊരുവനുമായി വാസന്തി പുലർത്തിപ്പോന്ന രഹസ്യപ്രേമത്തിന്റെ കഥയറിഞ്ഞ ഗോപി ഭാര്യയുമായി പിണങ്ങിയെങ്കിലും നയചതുരനായ പണിക്കർ ആ ബന്ധം വീണ്ടും ഉറപ്പിച്ചു.ഏകാവലംബമായ അമ്മയും മരിച്ച് രഹസ്യ ബന്ധത്തിൽ നിന്നും ലഭിച്ച കുഞ്ഞിനെ ഉദരത്തിലും പേറി ജീവിതാശ നശിച്ച രാധയുടെ ആത്മഹത്യാശ്രമം പോലും പരാജയപ്പെട്ടു. ദയാലുവായ ഒരു സിസ്റ്റർ അവളെക്കൂട്ടി അവരുടെ ആസ്പത്രിയിൽ ജോലി കൊടുത്തു താമസിപ്പിച്ചു. അങ്ങിനെ അവിടെ അപ്പുവെന്ന മകനെയും വളർത്തി അവൾ കഴിഞ്ഞു.ഗോപിയുടെ കണ്ണിൽ വാസന്തി മരുന്നു മാറ്റി ഒഴിച്ച കാരണത്താൽ അന്ധനായി തീർന്ന അയാൾക്ക് ഒരു കണ്ണെങ്കിലും വീണ്ടെടുക്കുവാൻ നേത്ര ചികിത്സയിൽ പ്രത്യേക പാടവം നൽകിയ വേണുവിന്റെ ശ്രമത്തിൽ വാസന്തി സഹകരിച്ചില്ല. പക്ഷേ രാധ അവളുടെ ഹൃദയനാഥനു കണ്ണു നൽകി.ഗോപിക്ക് വീണ്ടും കാഴ്ച ലഭിച്ചു.തെറ്റിദ്ധാരണകൾ എല്ലാം നീങ്ങി. ത്യാഗസുരഭിലയായ രാധയെ ഗോപി സഹധർമ്മിണിയായി സ്വീകരിച്ചു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍