സ്വന്തമായി ഉണ്ടാക്കിയ ഒരു വീടും പറമ്പും മുതലാളിക്കു പണയപ്പെടുത്തിയാണു് വര്‍ഗീസ് ചിന്നമ്മയെ മത്തായിക്കു കല്യാണം കഴിച്ചു കൊടുത്തതു്. എന്നിട്ടും കൊടുക്കാമെന്നേറ്റിരുന്ന സ്ത്രീധനത്തുക മുഴുവന്‍ കൊടുക്കുവാന്‍ വര്‍ഗീസിനു് കഴിഞ്ഞില്ല. ബാക്കി തുകകൊടുത്തു തീര്ക്കാത്തതുകൊണ്ടു് മകളെ കാണുവാന്‍ ചെന്ന അമ്മയോടൊപ്പം മത്തായിയുടെ മാതാപിതാക്കള്‍ ചിന്നമ്മയെ തിരിച്ചയച്ചു. പൌലോസ് തന്റെ പണം തിരിച്ചു കൊടുക്കുവാന്‍ നിര്‍ബ്ബന്ധിച്ചു തുടങ്ങി. കാലാവധിക്കു മുമ്പു് പൌലോസുമായുള്ള ഇടപാടു തീര്‍ത്തില്ലെങ്കില്‍ വീടും പറമ്പും നടത്തിയെടുക്കുമെന്നു് മുതലാളി തീര്‍ത്തു പറഞ്ഞു.
വര്‍ഗീസിന്റെ നിസ്സഹായത മനസ്സിലാക്കിയ മുതലാളി ഒരു നിര്‍ദ്ദേശം വെച്ചു. അന്ധനായ തന്റെ സഹോദരന് ജോണിക്കു് അമ്മിണിയെ വിവാഹം കഴിച്ചു കൊടുക്കുക. വര്‍ഗീസ് ഇതുകേട്ടു് ഞെട്ടിപ്പോയി. പക്ഷെ മുതലാളിയുടെ കടം തീര്‍ക്കാതെ നിവൃത്തിയില്ല. മത്തായിയുടെ സ്ത്രീധനം ബാക്കി കൊടുക്കുകയും വേണം. വര്‍ഗീസ് ആകെ കുഴങ്ങി. അപ്പോഴാണു് അമ്മിണിയും രാജനും പ്രേമബദ്ധരാണെന്നു് വര്‍ഗീസ് അറിയുന്നതു്. അമ്മിണിയെ ഇനിയും വീട്ടില്‍ നിര്‍ത്തിയാല്‍ തന്റെ മതത്തിനും കുടുംബത്തിനും അപമാനം വരുത്തി വെക്കുമെന്നു് ഭയപ്പെട്ടു. മതഭക്തനായ വര്‍ഗീസ് അവളെ അന്ധനായ ജോണിക്കു് വിവാഹം ചെയ്തു കൊടുത്തു.
വിവാഹം ആവശ്യമില്ലെന്ന അഭിപ്രായക്കാരനായ ജോണി, മുതലാളിയുടെയും മുതലാളിയുടെ സുഖക്കേടുകാരിയായ ഭാര്യയുടെയും നിര്‍ബ്ബന്ധം കാരണമാണു് അമ്മിണിയെ കല്യാണം കഴിച്ചതു്. മറ്റാര്‍ക്കോ വേണ്ടി വിവാഹം ചെയ്തു എന്നു കരുതിയ ജോണി, അമ്മിണിയെ അവന്റെ സഹോദരിയെപ്പോലെയാണു് കരുതിയതു്. കണ്ണീരില്‍ കഴിഞ്ഞ അമ്മിണിയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന പൌലോസ് മുതലാളിയുടെ പെരുമാറ്റത്തില്‍ അവള്‍ക്കു സംശയം തോന്നിത്തുടങ്ങി. തന്റെ ഭര്ത്തൃസഹോദരനെപ്പോലെ പെരുമാറാന്‍ അയാള്‍ക്കറിയില്ലെന്നും അയാളുടെ ഉദ്ദേശം മറ്റു ചിലതാണെന്നും അവള്‍ക്കു ബോദ്ധ്യമായി.
രാജന്, ജോണിയുടെ സഹപാഠിയും സുഹൃത്തുമായിരുന്നു. അക്കാരണത്താല്‍ രാജന് സാധാരണ ജോണിയുടെ വീട്ടില്‍ പൊയ്ക്കൊണ്ടിരുന്നു. പക്ഷെ അമ്മിണിയുമായുള്ള വിവാഹത്തിനു ശേഷം ജോണിയുടെ വീട്ടില്‍ രാജന് പോയിട്ടില്ല. ഒരു ദിവസം ജോണി രാജനെ ആളയച്ചു വരുത്തി. അമ്മിണിയും രാജനും പ്രേമബദ്ധരായിരുന്നു എന്നറിയാമായിരുന്ന പൌലോസ് അമ്മിണിയുടെയും ജോണിയുടെയും മുന്നില്‍വെച്ചു് രാജനെ കഠിനമായി മര്‍ദ്ദിച്ചു.
അഭിമാനക്ഷതമേറ്റ ജോണി ചില തീരുമാനങ്ങള്‍ എടുത്തു. അവന് പിന്നീടു് അധികനാള്‍ ജീവിച്ചിരുന്നില്ല. അങ്ങനെ അമ്മിണി പൌലോസ് മുതലാളിയില്‍ നിന്നും വിമുക്തയായി. അവള് തന്റെ പഴയ കാമുകനായ രാജനുമായി ഒത്തുചേര്‍ന്നു.
ആകെ വലഞ്ഞ വര്‍ഗീസ് വീണ്ടും വിഷമത്തിലായി. പൌലോസിന്റെ പണം തിരികെ കൊടുക്കണം. സ്ത്രീധനം തീര്ത്തുകൊടുക്കാത്തതുകാരണം മൂത്ത സഹോദരി ചിന്നമ്മ വീട്ടില്‍ത്തന്നെ നില്ക്കുന്നു. തന്റെ കഷ്ടപ്പാടുകള്‍ക്കും പ്രാരാബ്ധങ്ങള്‍ക്കും ഒരറുതി വരുത്തുവാനായി അയാള്‍ പണത്തിനു വേണ്ടി മാത്രം ചിത്തഭ്രമം വന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.
ശ്രീ. എസ്.എൽ. പുരം സദാനന്ദന്റെ വിഖ്യാതമായ നാടകത്തെ ആസ്പദമാക്കി പഴനി ഫിലിംസിനുവേണ്ടി ഈ ചിത്രം നിര്‍മ്മിച്ചതു് ശ്രീ. പി. രാമസ്വാമിയാണു്. എം. എ. രാജേന്ദ്രന് സംവിധാനം നിര്‍വ്വഹിച്ചു. പി. ഭാസ്ക്കരന്‍ എഴുതി പുകഴേന്തി സംഗീതം പകര്‍ന്ന അഞ്ചു ഗാനങ്ങള്‍ യേശുദാസ്, എസ്.ജാനകി എന്നിവര്‍ പിന്നണിയില്‍ പാടി. ഛായാഗ്രഹണം കെ. രാമചന്ദ്രനും, രംഗസംവിധാനം കെ. ചലവും, വേഷവിധാനം രാമചന്ദ്രന്, മോഹന്‍, നാരായണന് എന്നിവരും, വസ്ത്രാലങ്കാരം ഹരിയും, അണ്ണാമലൈയും, ചിത്രസംയോജനം ഇ. അരുണാചലവും, നിശ്ചലഛായാഗ്രഹണം കെ. വിനായകവും, നിര്‍വ്വഹിച്ച ഈ ചിത്രം ഗോള്‍ഡന്‍, ശാരദ എന്നീ സ്റ്റുഡിയോകളിലാണു് നിര്‍മ്മിച്ചതു്. ആര്. എം. സൂര്യപ്രകാശ്, വിജയാ ലാബറട്ടറിയില്‍ ചിത്രം പ്രോസസ് ചെയ്തു.
പ്രേംനസീര്‍ , മധു, കെ.പി. ഉമ്മർ, കൊട്ടാരക്കര ശ്രീധരന് നായര്‍, അടൂര്‍ ഭാസി, മണവാളൻ ജോസഫ്, പറവൂര്‍ ഭരതന്, പാപ്പുക്കുട്ടി, ശാരദ, കവിയൂര്‍ പൊന്നമ്മ, ആറന്മുള പൊന്നമ്മ, ലക്ഷ്മി, ഖദീജ, വിജയകല, കോട്ടയം ശാന്ത, ഹേമ, നബീസ, ശാന്തി, സരോജ, എന്നിവരഭിനയിച്ച വിലകുറഞ്ഞ മനുഷ്യര്‍ തിരുമേനി പിൿച്ചേഴ്സാണു് വിതരണം ചെയ്തത്. 17-1-1969- ൽ ചിത്രം കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചു. ശ്രീ. എസ്.എൽ. പുരം തന്നെയാണു് വിലകുറഞ്ഞ മനുഷ്യരുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയതു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : കല്യാണി
കടപ്പാട് : ബി വിജയകുമാര്‍