ഈ ചിത്രം വിക്രം, എ.വി.എം. എന്നീ സ്റ്റുഡിയോകളില്‍ വെച്ചാണു് ചിത്രീകരിച്ചിട്ടുള്ളതു്. ഈ ചിത്രത്തിന്റെ കലാസംവിധാനം ശങ്കരന് കുട്ടിയും, വസ്ത്രാലങ്കാരം ഗോവിന്ദരാജും വേഷസംവിധാനം കൃഷ്ണനും, ഛായാഗ്രഹണം ഭാസ്ക്കര്‍ റാവുവും, നിശ്ചല ഛായാഗ്രഹണം ഡേവിഡും, ചിത്രസംയോജനം വെങ്കിട്ട രാമനും നിര്‍വ്വഹിച്ചു.
കഥാസാരം
വത്സലയും, വിജയയും കൂട്ടുകാരികളായിരുന്നു. അഡ്വക്കേറ്റ് അച്യുതന് നായരുടെ മകളാണു് വത്സല. അച്യുതന് നായർ കള്ളനും പണക്കൊതിയനും ആയ ഒരു വക്കീല്‍. വിജയയുടെ അച്ഛന് ഒരു ഫാക്ടറി ഉടമയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മാനേജര്‍ തന്റെ കുടിലതന്ത്രങ്ങള്‍ മൂലം ഫാക്ടറി കൈക്കലാക്കി. ആ വ്യവഹാരത്തില്‍ വിജയയുടെ അച്ഛന്റെ വക്കീല്‍ അച്യുതന് നായരായിരുന്നു. കേസില്‍ തോറ്റപ്പോള്‍ അച്യുതന് നായരും അയാളെ കൈവെടിഞ്ഞു . ജയിച്ച മാനേജര്‍, അവരുടെ വീടു് ജപ്തി ചെയ്തു. അങ്ങനെ വിജയയും അച്ഛനും തെരുവിലിറങ്ങി. ഹൃദ്രോഗിയായിരുന്ന അച്ഛന് ഹൃദയസ്തംഭനം മൂലം ഈ സന്ദര്‍ഭത്തില്‍ മരണമടഞ്ഞു. ഈ സമയമൊക്കെയും വിജയയേയും അച്ഛനേയും ആശ്വസിപ്പിച്ചതും സഹായിച്ചതും ഒരു ഫാക്ടറി തൊഴിലാളിയായിരുന്ന രാമുവായിരുന്നു.
വിജയയുടെ കാമുകനായിരുന്ന ബാബു പോലും അവളുടെ അധഃപതനം കണ്ടു് അവളെ കൈവിട്ടു . ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിജയ രാമുവിനെ വിവാഹം കഴിക്കുവാന്‍ നിശ്ചയിച്ചു. അതിനു രാമുവിന്റെ സമ്മതം വാങ്ങി. വിവാഹം സമംഗളം നടന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിജയ ഒരു അമ്മയായി. ഈ സമയം വത്സല കോളേജു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നിയമം പഠിക്കാനായി ലോ കോളേജില്‍ ചേര്‍ന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി. വിജയയ്ക്കു മൂന്നു മക്കളുണ്ടായി. ജീവിതം വിഷമങ്ങള്‍ നിറഞ്ഞതായിരുന്നെങ്കിലും സന്തോഷപ്രദമായിരുന്നു. വത്സല നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതയായി. അങ്ങിനെയിരിക്കെയാണു് രാമു ജോലിചെയ്തിരുന്ന ഫാക്ടറിയില്‍ തൊഴില്‍പ്രശ്നം ഉയര്‍ന്നു വന്നതു്. രാമു സമരത്തിന്റെയും മറ്റും നേതാവായിരുന്നു. തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയില്‍ മുങ്ങി. സമരവും, സത്യാഗ്രഹവും തുടര്‍ന്നു. ഒരു ദിവസം ആരോ വന്നു രാമുവിനോടു പറഞ്ഞു ഫാക്ടറി ഗവണ്മെന്റു് ഏറ്റെടുത്തെന്നും അന്നു ഫാക്ടറി തുറക്കുമെന്നും മറ്റും. സന്തോഷത്തോടെ രാമുവും മറ്റു തൊഴിലാളികളും ജാഥയായി ഫാക്ടറിയിലേക്കു പോയി.അവിടെ ചെന്നപ്പോഴാണു് അറിയുന്നതു് ഫാക്ടറി ഗവണ്മെന്റു് ഏറ്റെടുത്തിട്ടില്ലെന്നു്. നിരാശരായ തൊഴിലാളികള്‍ വീടുകളിലേക്കു മടങ്ങി.
അന്നു സന്ധ്യക്കു് രാമു പാര്‍ട്ടി ആഫീസിലേക്കു് പോകുന്നവഴി രണ്ടുമൂന്നു ഗുണ്ടകള്‍ ചേര്‍ന്നു് അയാളെ കുത്തിക്കൊന്നു. രാത്രി വളരെയായിട്ടും ഭര്‍ത്താവിനെ കാണാതായപ്പോള്‍ വിജയ പരിഭ്രമിച്ചു. അപ്പോഴാണു് ഒരു തൊഴിലാളി വന്നു് രാമുവിന്റെ മരണവിവരം അറിയിക്കുന്നതു്. വിജയ പൊട്ടിക്കരഞ്ഞുകൊണ്ടു് തളര്‍ന്നു വീണു.
അനാഥരായ കുട്ടികളെ പോറ്റാന്‍വേണ്ടി വിജയ കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ കുട്ടികളുടെ വിശപ്പു് പരിപൂര്‍ണ്ണമായി അടക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. വിശന്നുവലഞ്ഞ കുഞ്ഞുങ്ങള്‍ തെണ്ടാന്‍ നിർബ്ബന്ധിതരായി. ഇതറിഞ്ഞ വിജയ ഓടിവന്നു് അവരെ വലിച്ചിഴച്ചുകൊണ്ടുപോയി ശിക്ഷിച്ചു. പക്ഷെ അവരുടെ വിഷമം മനസ്സിലാക്കി സങ്കടം അടക്കവയ്യാതെ വിജയ പൊട്ടിക്കരഞ്ഞു.
വിജയയേയും കുഞ്ഞുങ്ങളേയും പറ്റി പല അപവാദങ്ങളും നാട്ടില്‍ പടര്‍ന്നു. അതുകേട്ടു വിശ്വസിച്ച രാമുവിന്റെ അമ്മ പോലും വിജയയെ ദേഷ്യപ്പെടുകയും വീട്ടില്‍ നിന്നു് ഇറങ്ങിപ്പോകണമെന്നു് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതു തന്റെ ഭര്‍ത്താവിന്റെ വീടാണെന്നും ഇവിടെ താമസിക്കാന്‍ തനിക്കവകാശമുണ്ടെന്നും പറഞ്ഞു് വിജയ അവിടെത്തന്നെ താമസിച്ചു.
ഒരു ദിവസം വിജയയുടെ മകന് ഒരു ചായക്കടയില്‍ ഒരു അപ്പം ഇരിക്കുന്നതുകണ്ടു് കൊതിയും വിശപ്പും സഹിക്കവയ്യാതെ അതെടുത്തുപോയി. ഇതുകണ്ട അവിടുത്തെ ഒരു ജോലിക്കാരന് ചട്ടുകം പഴുപ്പിച്ചു് അവന്റെ മുഖത്തു വെച്ചു. ഈ സ്ഥിതിയില്‍ തന്റെ മകനെ കണ്ടപ്പോള്‍ വിജയയുടെ ഹൃദയം തകര്‍ന്നു പോയി. അവള് ഒരു നിശ്ചയമെടുത്തു. പൊള്ളലിനു പറ്റിയ മരുന്നാണെന്നുപറഞ്ഞു് വിജയ ഒരു തൊഴിലാളിയെക്കൊണ്ടു് വിഷം വാങ്ങിപ്പിച്ചു. അതു് ആഹാരത്തിൽ ചേർത്തു് കുഞ്ഞുങ്ങള്‍ക്കും കൊടുത്തു, വിജയയും കഴിച്ചു. കുഞ്ഞുങ്ങള്‍ മരിച്ചു. വിജയക്കു് കുട്ടികള്‍ മരിക്കുന്നതു് കണ്ടു നില്ക്കുവാനുള്ള നിർഭാഗ്യമാണുണ്ടായതു്.
കോടതിയില്‍, പബ്ലിക് പ്രോസിക്യൂട്ടറായ വത്സല, തെളിവുകളുടെ അടിസ്ഥാനത്തില്‍, വിജയ കുറ്റവാളിയാണെന്നും, മൂന്നു കുഞ്ഞുങ്ങളെ കൊന്ന അവളെ ശിക്ഷിക്കണമെന്നും വാദിച്ചു. വിജയ, തന്റെ കഥ കോടതിയെ പറഞ്ഞുകേൾപ്പിക്കുകയും, ‘തന്റെ ശിക്ഷ എത്രയും വേഗം നടപ്പാക്കി, തന്നെ കൊന്നു തരേണം' എന്നഭ്യർത്ഥിക്കുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.
1968 സെപ്റ്റംബര്‍ 4 നു് പ്രദര്‍ശനം ആരംഭിച്ച തുലാഭാരത്തിന്റെ വിതരണാവകാശികള്‍ സുപ്രിയാ ഫിലിംസാണു്.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍