കഥാസാരം
ഭാര്യയും കുട്ടിയും മരിച്ചുപോയ ജോയി സീതത്തോട്ടില്‍ തന്റെ തോട്ടത്തിനോടനുബന്ധിച്ചു് ഒരു നേഴ്സറി സ്ക്കൂള് തുടങ്ങി. തന്റെ മനസ്സമാധാനത്തിനുവേണ്ടിയാണു് ജോയി ഈ ഉദ്യമത്തില്‍ ഏര്‍പ്പെട്ടതു്. സ്ക്കൂളില്‍ ശ്രീദേവി എന്നൊരു പുതിയ അദ്ധ്യാപിക നിയമിതയായി. ആരംഭകാലത്തില്‍ ഭയാശങ്കയോടുകൂടി ഒഴിഞ്ഞു മാറിനിന്നിരുന്ന കുട്ടികള്‍ ശ്രീദേവിയുടെ വരവോടുകൂടി കൂട്ടത്തോടെ സ്ക്കൂളില്‍ പോകുവാന്‍ തുടങ്ങി.
ശ്രീദേവി കുഞ്ഞുങ്ങള്ക്കിഷ്ടപ്പെട്ട ഒരു ടീച്ചര്‍ മാത്രമല്ല അടക്കവും ഒതുക്കവുമുള്ള ശാലീനയായ ഒരു യുവതിയുമായിരുന്നു. കണ്ട നാള് മുതല്‍ ജോയിക്കു ശ്രീദേവിയില്‍ എന്തെന്നില്ലാത്ത ഒരു മമത തോന്നി.
മലമ്പനി ശ്രീദേവിയെ ആക്രമിച്ചു. ജോയി ശ്രദ്ധയോടുകൂടി അവളെ ചികിത്സിപ്പിച്ചു, പരിചരിച്ചു. അവള് ജോയിയിലുള്ള മനുഷ്യസ്നേഹിയെ കണ്ടെത്തി.
ഒരു സായാഹ്നത്തില്‍ അപകടം നിറഞ്ഞ പാറക്കൂട്ടത്തില്‍ ഇരിക്കുന്ന ശ്രീദേവിയെ ജോയി കണ്ടു. ഇരിക്കുന്ന സ്ഥലത്തിന്റെ അപകടത്തെക്കുറിച്ചു് ജോയി ശ്രീദേവിയോടു് സംസാരിച്ചു. കൂട്ടത്തില്‍ പലതും. നേഴ്സറി സ്ക്കൂളിന്റെയും എസ്റ്റേറ്റിന്റെയും ഉടമയായ ജോയി തന്റെ ആഗ്രഹം ശ്രീദേവിയെ അറിയിച്ചു. അവള്‍ക്കു ജോയിയുടെ ഭാര്യയായിരിക്കുവാന്‍ കഴിയുകയില്ല എന്നവള്‍ തുറന്നു പറഞ്ഞു. അതു് ജോയി അന്യമതസ്ഥനായിട്ടല്ലെന്നും, മുൻപു വിവാഹം കഴിച്ചിട്ടുള്ളവനായതുകൊണ്ടല്ലെന്നും,മനുഷ്യസ്നേഹിയും നല്ലവനുമായ ജോയിയെ അവള് ആരാധിക്കുന്നുവെന്നും കൂടി പറഞ്ഞു.
അവള് തന്റെ പൂര്‍വ്വകാല കഥ ജോയിയെ അറിയിച്ചു. തറവാട്ടു ഭാഗത്തിന്റെയും, ബലാല്‍സംഗത്തിന്റെയും, പ്രതികാരത്തിന്റെയും കഥയായിരുന്നു അതു്.
ശ്രീദേവിയും സഹോദരിയും സഹോദരനും ഉള്‍പ്പെട്ട കുടുംബം. രാഘവനും അയാളുടെ അമ്മയും സഹോദരിയും അയല്വാസികളാണു്. ശ്രീദേവിയുടെ വീട്ടില്‍ ചില്ലറ ജോലികള്‍ ചെയ്തുവന്നിരുന്നവരാണു് രാഘവന്റെ സഹോദരിയും അമ്മയും. ശ്രീദേവി രാഘവനില്‍ തന്റെ ഭാവി ജീവിത സഖാവിനെ കണ്ടെത്തി.
ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ശ്രീദേവിയുടെ സഹോദരന് അടിച്ചുവാരാനെന്ന വ്യാജേന രാഘവന്റെ സഹോദരിയെ തന്റെ മുറിയില്‍ വിളിച്ചു. അയാള്‍ അവളെ ബലാല്‍സംഗം ചെയ്തു. അഭിമാനിയായ ആ പെണ്‍കുട്ടി അപമാനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തു. രാഘവനില്‍ പ്രതികാരത്തിന്റെ അലകള്‍ ഉയര്‍ന്നു. ആത്മാർത്ഥമായി അവന് സ്നേഹിച്ചിരുന്ന ശ്രീദേവി ഗര്‍ഭിണിയായി. വിവരമറിയിച്ചു് വിവാഹാപേക്ഷ നടത്തിയ ശ്രീദേവിയെ നിര്‍ദ്ദയം അയാള്‍ തിരസ്കരിച്ചു. നിരാശയും അപമാനഭീതിയും ബാധിച്ച ശ്രീദേവി ഷണ്ഡനായ ഒരു പണക്കാരന്റെ ഭാര്യയാകുവാന് നിര്‍ബ്ബന്ധിതയായി. അവിടെയും പ്രതീക്ഷിച്ച മനഃസുഖമോ ശാന്തിയോ അവള്‍ക്കു ലഭിച്ചില്ല. ശ്രീദേവി പ്രസവിച്ചു. അവളുടെ സഹോദരി കുട്ടിയെ കൊന്നുകളയുവാനായി വയറ്റാട്ടിയെ ഏല്പിച്ചു. ജീവിതം ദുസ്സഹമായിത്തീര്‍ന്ന ശ്രീദേവി പുതിയ ജോലിക്കു് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടു് സീതത്തോടു് നേഴ്സറി സ്ക്കൂളിലെത്തി.
തന്റെ കഥ പറഞ്ഞിട്ടും ജോയിക്കു ശ്രീദേവിയിലുള്ള താല്പര്യത്തിനു കുറവു് ഒന്നും കാണാതായപ്പോള്‍ അവള് വിവാഹത്തിനു സമ്മതിച്ചു. ജോയിയും ശ്രീദേവിയും തമ്മിലുള്ള വിവാഹവും നടന്നു.
നാളുകള്‍ കടന്നുപോയി. ഒരുദിവസം ജോയിയും ശ്രീദേവിയും കൂടി സ്ക്കൂള് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംരംഭങ്ങളെക്കുറിച്ചു ചർച്ച ചെയ്തുകൊണ്ടു് എസ്റ്റേറ്റിലൂടെ നടക്കുമ്പോൾ ഒരു പെണ്‍കുട്ടി കയ്യിലൊരു കുപ്പിയുമായി കരഞ്ഞുകൊണ്ടു് അവരുടെ അടുത്തെത്തി. നേഴ്സറി സ്ക്കൂളിലെ ഒരു വിദ്യാർത്ഥിനിയായ ആ കുട്ടിയുടെ വീട്ടിലേക്കു് ശ്രീദേവി ചെന്നു. ഒരു ചെറിയ കുടിലില്‍ മലമ്പനി ബാധിച്ചു് അവശയായി കിടക്കുന്ന കുട്ടിയുടെ അച്ഛനെ അവള് കണ്ടു. ശ്രീദേവി നടുങ്ങിപ്പോയി. തന്റെ കാമുകനും, താന്‍ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനുമായ രാഘവന്. മരണത്തോടു മല്ലിട്ടു കഴിയുകയായിരുന്ന രാഘവന് കുട്ടിയെ ശ്രീദേവിയെ ഏല്പിച്ചു.
കൊന്നുകളയുവാനായി അവളുടെ സഹോദരി വയറ്റാട്ടിയെ ഏല്പിച്ച കുട്ടിയെ രാഘവന് ഏറ്റുവാങ്ങി വളര്‍ത്തിയെന്നും മറ്റുമുള്ള വിവരങ്ങള്‍ ശ്രീദേവിയെ ധരിപ്പിച്ചു് അയാള്‍ മരിച്ചു.
ശ്രീദേവി കുട്ടിയുമായി സ്ഥലം വിടുവാന്‍ തീരുമാനിച്ചു. വിശാലഹൃദയനായ ജോയി കുട്ടിയെക്കൂടെ സ്വീകരിക്കുവാന്‍ തയ്യാറായി. ജോയിയും ശ്രീദേവിയും കുട്ടിയുമൊത്തു് ബംഗ്ലാവിലേക്കു മടങ്ങി.
അജന്ത, വീനസ്, സത്യാ, അരുണാചലം എന്നീ സ്റ്റുഡിയോകളിൽ വെച്ചു് ചിത്രം മങ്കട രവിവര്‍മ്മ അഭ്രത്തിലേക്ക് പകര്‍ത്തി. വിജയാ ലാബറട്ടറിയിൽ ചിത്രം പ്രോസസ് ചെയ്തു. കലാസംവിധാനം എസ്. കൊന്നനാട്ടും, വേഷവിധാനം കൃഷ്ണനും, വസ്ത്രാലങ്കാരം രാമചന്ദ്രനും, ചിത്രസംയോജനം കെ. ഡി. ജോര്‍ജ്ജും, നിശ്ചലഛായാഗ്രഹണം ഡേവിഡും നിർവ്വഹിച്ചു. വയലാര്‍ രാമവര്‍മ്മ എഴുതിയ അഞ്ചു ഗാനങ്ങള്‍ക്കു് പരവൂര്‍ ദേവരാജന്‍ സംഗീതം നല്കി. യേശുദാസ്, എസ്.ജാനകി, പി.സുശീല, സീറോ ബാബു എന്നിവര്‍ പിന്നണിയില്‍ പാടി. ബക്കര്‍, രാമവര്‍മ്മ എന്നിവരാണു് നിർവ്വഹണച്ചുമതല വഹിച്ചതു്.
കണ്മണി ഫിലിംസ് വിതരണം ചെയ്ത ‘അവൾ’ 30 - 6-1967 - ൽ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍