കഥാസാരം
എപ്പോഴും അസുഖമുള്ള വറീച്ചന്റെ പുത്രിയായ സാറാമ്മ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയാണു്. സാറാമ്മയ്ക്കു് തങ്കമ്മ എന്നൊരു അനുജത്തിയും ബേബി എന്ന സഹോദരനുമുണ്ടു്. അമ്മയില്ലാത്ത ഇവര്‍ക്കു് ഏക ആശ്രയം സാറാമ്മയാണു്. സ്ഥലത്തെ ബാങ്കിലെ കാഷ്യറായ കോശിക്കുഞ്ഞു് സാറാമ്മയെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ വളര്‍ന്നു നില്ക്കുന്ന തങ്കമ്മക്കുവേണ്ടി അവള് വഴിമാറി. കോശിക്കുഞ്ഞു് തങ്കമ്മയെ വിവാഹം കഴിക്കുവാന്‍ സമ്മതിച്ചു. പക്ഷെ ശ്രീധനം കൊടുക്കുവാന്‍ പണമില്ല.
പൂങ്കാവിലെ കുര്യാച്ചന് ചിട്ടിത്തലയാളാണു്. സാറാമ്മക്കു് പൂങ്കാവില്‍ ട്യൂഷനുണ്ടു്. ചിട്ടിയില്‍ ചേര്‍ന്നു പണം വാങ്ങി സാറാമ്മ തങ്കമ്മയുടെ വിവാഹം നടത്തി. സഹോദരനായ ബേബി കോളേജില്‍ പഠിക്കുകയാണു്. ബേബിയുടെ ഫീസ്, വറീച്ചന്റെ മരുന്നു്, ചിട്ടിപ്പണം, വീട്ടു ചെലവു് ഇവയെല്ലാം കൂടി സാറാമ്മക്കു വലിയ ഭാരമായി.
അങ്ങിനെ കുഴഞ്ഞ സാറാമ്മയെ സ്ക്കൂള് ഹെഡ്മാസ്റ്റര് വിവാഹം കഴിക്കുവാന്‍ സമ്മതം ചോദിച്ചു. സാറാമ്മ അപ്പനായ വറീച്ചനോടു വിവരം പറഞ്ഞു. സാറാമ്മ വിവാഹിതയായാല്‍ താനും തന്റെ കുടുംബവും കഷ്ടത്തിലാകുമെന്നറിയാവുന്ന വറീച്ചൻ ഉപായം പറഞ്ഞൊഴിഞ്ഞു .കുര്യാച്ചന്റെ വീട്ടിലെ ട്യൂഷൻ അപവാദങ്ങൾക്കു് കാരണമാക്കി. സാറാമ്മയുടെ സഹാദ്ധ്യാപികമാര്‍ പോലും അവളുടെ മുഖത്തു ചെളിവാരിയെറിയുവാന്‍ തയ്യാറായി. ശരീരവും മനസ്സും തളര്‍ന്ന സാറാമ്മയെ വിവാഹം കഴിക്കുവാന്‍ കുര്യാച്ചൻ തയ്യാറായി. പക്ഷെ ആ ബന്ധത്തിനും തന്റെ പിതാവു് എതിരായി നിന്നു. ഒരിക്കല്‍ വിശന്നു തലചുറ്റി വീണുപോയ സാറാമ്മയെ കുര്യാച്ചൻ തന്റെ കാറില്‍ ആശുപത്രിയിലാക്കി. ഈ സംഭവം സാറാമ്മക്കെതിരായി കൂടുതല്‍ അപവാദപ്രചരണത്തിനു കാരണമായി. കോശിക്കുഞ്ഞുമായുള്ള വിവാഹത്തിനുശേഷം സാറാമ്മയില്നിന്നും അകന്നുകൊണ്ടിരുന്ന തങ്കമ്മ പോലും അവളുടെ ജീവിതശുദ്ധിയില് സംശയാലുവായി. ബേബി ബി.എസ്.സി. പാസ്സായി. ബാങ്കില്‍ ജോലിക്കാരനായി. അവനും സാറാമ്മയെ സംശയദൃഷ്ടിയോടുകൂടിയാണു് കണ്ടിരുന്നതു്.
കുര്യാച്ചൻ പൊന്നമ്മ എന്ന സ്ത്രീയെ വിവാഹം ചെയ്തു. ട്യൂഷൻ മിസ്ട്രസ്സായ സാറാമ്മയോടു് പൊന്നമ്മയ്ക്കു് ആദ്യമെല്ലാം കാര്യമായിരുന്നു. പക്ഷെ സാറാമ്മയുടെ സഹാദ്ധ്യാപികയായ ലീലാമ്മയുടെ ഏഷണിയും കൊള്ളിവാക്കുകളും പൊന്നമ്മയെ സാറാമ്മയില്‍ നിന്നും അകറ്റി. ഒരു രാത്രിയില്‍ സാറാമ്മയേയും കുര്യാച്ചനേയും ഒരുമിച്ചുകണ്ട പൊന്നമ്മ കുര്യാച്ചനുമായി വഴക്കുണ്ടായി. സാറാമ്മയെ ജോലിയില്‍ നിന്നും പുറത്താക്കി.
ബേബി അവനിഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ചു. ബേബിയും ഭാര്യയും, തങ്കമ്മയും സാറാമ്മയെ വെറുത്തുകഴിഞ്ഞിരുന്നു. കോശിക്കുഞ്ഞിനുമാത്രം സാറാമ്മയോടു് അനുകമ്പയുണ്ടായിരുന്നു. സാറാമ്മ അപ്പോഴാണു് ജീവിക്കുവാന്‍ തീർച്ചപ്പെടുത്തിയതു്. തന്നെ വിവാഹം കഴിക്കുവാന്‍ നേരത്തെ താല്പര്യം പ്രകടിപ്പിച്ച ഹെഡ്മാസ്റ്ററെ സാറാമ്മ സമീപിച്ചു് അദ്ദേഹത്തിന്റെ ഭാര്യയായിരിക്കുവാന്‍ താന്‍ സന്നദ്ധയാണെന്നു് അറിയിച്ചു. പക്ഷെ ഹെഡ്മാസ്റ്റര് ഒഴിഞ്ഞു മാറി.
നിരാശയിലും വിഷാദത്തിലുമമര്ന്ന സാറാമ്മ സുഖക്കേടുകാരിയായി മാറി. സ്ക്കൂളില്‍ വെച്ചു് അവള് ചോര ഛർദ്ദിച്ചു. സാറാമ്മക്കു ക്ഷയരോഗമാണെന്നു ഡോക്ടര്‍ വിധിയെഴുതി. അവള് സ്ക്കൂളില്‍ നിന്നു് പുറത്താക്കപ്പെട്ടു.
എല്ലാവരാലും വെറുക്കപ്പെട്ട, ജീവിക്കുവാന്‍ മാർഗ്ഗമില്ലാതായ സാറാമ്മയെ ബേബിയും ഭാര്യയും കൂടി വീട്ടില്‍ നിന്നും ഒറ്റപ്പെടുത്തി. ചപ്പുചവറുകള്‍ ഇട്ടിരുന്ന ഒരു ചാവടിയിലേയ്ക്കു് മാറ്റി. എന്നും തന്നോടു നന്ദി കാണിച്ചിട്ടുള്ള തന്റെ പട്ടി മാത്രമാണു് സാറാമ്മയ്ക്കു സഹായം. യാതൊരു പരിരക്ഷണവും ശുശ്രൂഷയും ഇല്ലാതെ കഴിഞ്ഞ സാറാമ്മയെ വറീച്ചന് അവസാനകാലത്തു് ചികിത്സിക്കുവാന്‍ ഏര്‍പ്പാടുകള്‍ ചെയ്യുവാന്‍ പുറപ്പെട്ടു. പക്ഷെ സമയം വൈകിക്കഴിഞ്ഞിരുന്നു. അവസാന സമയത്തു തന്റെ സ്നേഹമുള്ള പട്ടി കൊടുത്ത വെള്ളം കുടിച്ചു് സാറാമ്മ ഈ ലോകത്തോടു യാത്ര പറഞ്ഞു.
പത്മിനി, ശാന്തി, അംബിക, ആറന്മുള പൊന്നമ്മ, ലീല, മീന, പിറവം മേരി, ബേബി ശ്രീ, ശോഭ, മധു, രാമകൃഷ്ണ, തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരന് നായര്‍, ടി . കെ. ബാലചന്ദ്രന്, എസ്. പി. പിള്ള, ബഹദൂര്‍, വാണക്കുറ്റി, മാസ്റ്റര്‍ വേണു, എന്‍.എസ് .ഇട്ടന്‍, വൈക്കം മണി, ജോസഫ് ചാക്കോ, രാമചന്ദ്രന് എന്നിവരാണു് ചിത്രത്തിലെ താരങ്ങള്‍. ഇ.എന്‍.സി. നായര്‍ ഛായാഗ്രഹണവും, കൃഷ്ണ ഇളമൺ ശബ്ദലേഖനവും, പി.കെ.ആചാരി കലാസംവിധാനവും, ഭാസ്ക്കർ വേഷവിധാനവും, കെ. നാരായണൻ വസ്ത്രാലങ്കാരവും, ഗോപാലകൃഷ്ണന് ചിത്രസംയോജനവും നിർവ്വഹിച്ചു.
കുമാരസ്വാമി ആന്‍ഡ് കമ്പനിയാണു് അദ്ധ്യാപികയുടെ വിതരണാവകാശികള്‍. 27- 9 - 1968 ൽ ആണു് ഈ ചിത്രം കേരളത്തിൽ പ്രദർശനമാരംഭിച്ചതു്.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |