ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചവർ പ്രേംനസീര്‍, കെ.പി. ഉമ്മർ, മധു, അടൂര്‍ ഭാസി, ശങ്കരാടി, വീരന്, ഷീല, കോട്ടയം ശാന്ത, എം. എല്‍. സരസ്വതി, അടൂര്‍ ഭവാനി, ജേസി, പറവൂര്‍ ഭരതന്, മീനാകുമാരി, ഖദീജ, പാലാ തങ്കം, നബീസ, കുട്ടന്‍പിള്ള, മാസ്റ്റര്‍ പ്രമോദ്, രാധാകൃഷ്ണന്, കെ.പി. പിള്ള, കെ.പി. അബ്ബാസ്, ലത്തീഫ്, തോമസ് മാണി എന്നിവരാണു്
വിമലാ ഫിലിംസിനുവിതരണാവകാശമുള്ള ഈ ചിത്രം 22- 8 -1969- ൽ പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
തിരുവനന്തപുരത്തിനടുത്തു് കോവളം കടലോരപ്രദേശത്തു് മരച്ചീനിക്കച്ചവടം നടത്തി ജീവിതം കഴിച്ചു പോന്ന ചെല്ലമ്മയ്ക്കു് അവളുടെ അച്ഛന് ആരാണെന്നു് അറിഞ്ഞുകൂടാ. ചെല്ലമ്മ പ്രായപൂര്ത്തിയാകുന്നതിനുമുമ്പു് അവളുടെ അമ്മയും മരിച്ചു കഴിഞ്ഞിരുന്നു. ചെല്ലമ്മയ്ക്കു് കച്ചവടത്തിലും, ജീവിതത്തിലും തുണയായിരുന്നതു് വള്ളിയക്കനാണു്.
ആരേയും വകവെക്കാത്ത പ്രകൃതക്കാരിയായിരുന്നു ചെല്ലമ്മ. അവളുടെ സൌന്ദര്യത്തിലും യുവത്വത്തിലും ആകൃഷ്ടരായി എന്തും കൊടുക്കുവാന്‍ സന്നദ്ധരായി പുറകെ നടന്നിരുന്നവരെയൊക്കെ അവള് ആട്ടിപ്പായിച്ചു. സമുദായത്തില്‍നിന്നും അവള്‍ക്കു നേരിടേണ്ടിവന്ന എതിര്‍പ്പുകളെ പരാജയപ്പെടുത്താന്‍ തുന്നല്ക്കാരന് മേസ്തിരിയെപ്പോലെ ചുരുക്കം ചില ആളുകളേ ഉണ്ടായിരുന്നുള്ളൂ.
അവളുടെ ഗ്രാമത്തില്‍ ആയിടെ കതിരാകാന് തുടങ്ങിയ പുഞ്ചനിലത്തിലെ നെല്ലുമുഴുവന്‍ വെള്ളം കയറിനിറഞ്ഞു. നല്ലവനായ മേസ്തിരിയും കൂട്ടരും ഓടിപ്പോയി കോട്ടയത്തുനിന്നും വെള്ളം വറ്റിക്കുവാനുള്ള ഒരു എഞ്ചിന് കൊണ്ടുവന്നു. സമർത്ഥനും, സുമുഖനുമായ എഞ്ചിന് ഡ്രൈവര്‍ കുഞ്ഞച്ചന്റെ അശ്രാന്തപരിശ്രമത്താല്‍ നെല്ലഴുകിപ്പോകുന്നതിനുമുമ്പേ വെള്ളം വറ്റിക്കുവാന്‍ കഴിഞ്ഞു. കുഞ്ഞച്ചന് കുളിക്കുവാന്‍ വരുന്നതു് ചെല്ലമ്മയുടെ വീടിനടുത്തുള്ള ഊറ്റുകുഴിയിലാണു്. അവര്‍ തമ്മില്‍ കണ്ടു. അടുത്തു പരിചയവുമായി.
സ്ഥലത്തെ പ്രമാണിയും ധനാഢ്യനുമായ അധികാരി യജമാനന് ചെല്ലമ്മയെ വശത്താക്കുവാന്‍ ശ്രമിച്ചു. പക്ഷെ ചെല്ലമ്മ വഴിപ്പെട്ടില്ല. അവള് അയാളെ ശകാരിച്ചു. യജമാനനു ദേഷ്യവും വൈരാഗ്യവുമായി. അധികാരിയുടെ മകന് ഗോപിപ്പിള്ളക്കും ചെല്ലമ്മയില്നിന്നും കിട്ടിയതു് മാനഹാനിയും അധിക്ഷേപശരങ്ങളുമായിരുന്നു. അധികാരിയും ഗോപിപ്പിള്ളയുംകൂടി ചെല്ലമ്മയെ കുടിയിറക്കാന്‍ തീരുമാനിച്ചു. ചെല്ലമ്മ അവരെ നേരിട്ടു. സഹായത്തിനു കുഞ്ഞച്ചനും എത്തിച്ചേര്‍ന്നു. ചെല്ലമ്മയ്ക്കു് അതുകൊണ്ടു് കുഞ്ഞച്ചനോടു് അതിയായ ബഹുമാനവും കടപ്പാടുമുണ്ടായി.
വെള്ളം വറ്റിച്ചുകഴിഞ്ഞു് എഞ്ചിന് പൊളിച്ചുമാറ്റി വള്ളത്തില്‍ കയറ്റുന്ന രാത്രിയില്‍ പാതിരാ നേരത്തു് കുഞ്ഞച്ചന് ചെല്ലമ്മയോടു് യാത്ര ചോദിക്കുവാന്‍ ചെന്നു. അവള് കരഞ്ഞുപോയി. കൌശലക്കാരനായ കുഞ്ഞച്ചന് ആ സന്ദര്‍ഭം പാഴാക്കാതെ അവളെ പറഞ്ഞു മയക്കി അവളുടേതായ എല്ലാം അപഹരിച്ചു വേണ്ടുവോളം ആസ്വദിച്ചു.
ഒരുദിവസം ചന്തയിൽ പോകുന്നവഴി ഒരു കടയുടെ പിന്നില്‍ ഒച്ചവെച്ചു് ഛര്‍ദ്ദിക്കുന്ന ചെല്ലമ്മയെ വള്ളിയക്കന് പിടികൂടി. ചെല്ലമ്മ സത്യമെല്ലാം പറഞ്ഞു. സഹിക്കവയ്യാതെ കോപത്തോടുകൂടി വള്ളിയക്കന് ചെല്ലമ്മയെ ശകാരിച്ചു. അവര്‍ ചില ഔഷധങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു. പക്ഷെ ചെല്ലമ്മ അതുകഴിച്ചില്ല.
ചെല്ലമ്മ ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് മേസ്തിരി ക്ഷോഭിച്ചു. ചന്തപ്പിരിവുകാരന് അത്രാംകണ്ണിനും കോപവും സങ്കടവും ഉണ്ടായി.ചെല്ലമ്മയെ പല വിധത്തിലും സഹായിച്ചിരുന്ന അത്രാംകണ്ണിനു് അവള് വഴിപ്പെട്ടിരുന്നില്ല. എങ്കിലും ചെല്ലമ്മയുടെ അവശാവസ്ഥയില്‍ അവളെ സഹായിക്കാന്‍ അയാള്‍ ഓടിയെത്തി.
ആശുപത്രിയില്‍ കിടന്നു ചെല്ലമ്മ ഒരു ചാപിള്ളയെ പ്രസവിച്ചു. ജോലിയും കൂലിയുമില്ലാതെ വിഷമിച്ച ചെല്ലമ്മയെ അത്രാംകണ്ണു് സഹായിച്ചു. ചെല്ലമ്മയ്ക്കു് അത്രാംകണ്ണിനോടു് ഇഷ്ടമായി. പക്ഷെ മറ്റൊരാളിന്റെ ഭാര്യയായിക്കഴിഞ്ഞ അവള്‍ക്കു് അയാള്‍ക്കുവേണ്ടി കൊടുക്കുവാന്‍ ഒന്നുമില്ലായിരുന്നു.
ഒരുദിവസം അവളെ കടന്നുപിടിക്കാന്‍ ശ്രമിച്ച അത്രാംകണ്ണിനോടു് താന്‍ അയാളെ ഒരു ഉടപ്പിറന്നവനായി മാത്രമേ കരുതുന്നുള്ളൂ എന്നു ചെല്ലമ്മ പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ കുടിച്ചുലക്കില്ലാതെ കുഞ്ഞച്ചന് അവിടെ കയറിവന്നു. അത്രാംകണ്ണും കുഞ്ഞച്ചനും ഏറ്റുമുട്ടി. അത്രാംകണ്ണു് കുത്തേറ്റു് ആശുപത്രിയിലും, കുഞ്ഞച്ചന് ഒളിവിലും ആയി.
ഒളിവില്‍ പോയ കുഞ്ഞച്ചന് ഒരു അപകടത്തില്‍പ്പെട്ടു് ആശുപത്രിയിലായി. എല്ലാ പകയും മറന്നു ചെല്ലമ്മ അയാളെ ശുശ്രൂഷിക്കാനെത്തി. അവിടെ നിന്നും അവരിരുവരും കൂടി അകന്ന ഒരു സ്ഥലത്തേക്കു് താമസം മാറ്റി.
അപകടത്തില്‍ അംഗഭംഗം വന്ന കുഞ്ഞച്ചനു് ആഹാരവും ലഹരിപദാർത്ഥങ്ങളും വേലചെയ്തുകിട്ടുന്ന തുകകൊണ്ടു് ചെല്ലമ്മ വാങ്ങിക്കൊടുത്തു. അതിനിടയില്‍ ഒരു സ്ത്രീയും രണ്ടു കുട്ടികളും കുഞ്ഞച്ചനെ തിരക്കി ആ വീട്ടില്‍ എത്തി. കുഞ്ഞച്ചന് അവരെ ആട്ടിപ്പായിക്കാന്‍ നോക്കി. അതു കുഞ്ഞച്ചന്റെ ഭാര്യയും കുട്ടികളും ആണെന്നറിഞ്ഞ ചെല്ലമ്മ അതിനെ എതിര്‍ത്തു. അവരെ അവളുടെ കൂടെ പാര്‍പ്പിച്ചു. പക്ഷെ അന്നുരാത്രി അവള് അവിടെനിന്നും ഇറങ്ങിപ്പോയി. അവള് മരിക്കുവാന്‍ തന്നെ തീര്‍ച്ചപ്പെടുത്തി. ഒരു ഒതളങ്ങ പറിച്ചെടുത്തു കുത്തിച്ചതച്ചു് അതിന്റെ പരിപ്പു് അവൾ വിഴുങ്ങി. ദാഹിച്ചു തലചുറ്റിയ ചെല്ലമ്മ തന്റെ അമ്മയുടെ ചുടലത്തെങ്ങില്‍ നിന്നും ഒരു കരിക്കു് അടര്‍ത്തി അതിന്റെ വെള്ളം കുടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അധികാരി യജമാനനും കൂട്ടരുംകൂടി അവളെ പിടിച്ചുകെട്ടി. അവള് കള്ളിയാണെന്നവര് വിളിച്ചുകൂവി. അങ്ങനെ മരിക്കുന്നതിനുമുൻപു് ആരോടും യാതൊരുതെറ്റും ചെയ്യാതെ, കുഞ്ഞച്ചനെ ദൈവമായിക്കരുതി ജീവിച്ച സാധുവായ ചെല്ലമ്മ, കള്ളിച്ചെല്ലമ്മയായി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|