കഥാസാരം
പണവും പദവിയും പടി വിട്ടിറങ്ങിയ പഴയ തറവാട്ടിൽ അവശേഷിച്ച ക്ഷയരോഗി ഗോവിന്ദപ്പിള്ളയുടെ കൊലപാതകിയായ മകൻ രാമൻ പിള്ളയെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചതോടെ ഏകപുത്രി ഭവാനിയെ തികച്ചും നിരാശ്രയയാക്കി കൊണ്ട് അയാൾ ഇഹലോകവാസം വെടിഞ്ഞു.വേദനയുടെയും യാതനയുടെയും ദാരിദ്രത്തിന്റെയും നീർച്ചുഴിയിൽ പെട്ടു നട്ടം തിരിഞ്ഞ ഭവാനിയുടെ ഇരുൾ മൂടിയ ജീവിതത്തിലേക്ക് പോലീസുകാരനായ പണിക്കർ സ്നേഹദീപവുമായി എത്തി. പണിക്കർ ഭവാനിയെ വിവാഹം ചെയ്തു.ആ ദാമ്പത്യം പുഷ്പിച്ചു ഒരാൺകുഞ്ഞു പിറന്നു.കൊച്ചുസോമനുമായി സുഖജീവിതം നയിക്കുവാൻ വിധി അനുവദിച്ചില്ല.ഭവാനി ക്ഷയരോഗിയായി കിടന്നു പോയി.വൈദ്യ സഹായത്തിനു പണിക്കരുടെ വരുമാനം തികയാതെ വന്നു.ജോലിക്കാര്യത്തിലും വീട്ടുകാര്യത്തിലും പണിക്കർ ഒരു പോലെ തെറ്റുകാരനായി. ഇതിനെല്ലാം പുറമേ മറ്റൊരു സ്ഥലത്തേക്ക് മാറ്റത്തിനു ഉത്തരവും ലഭിച്ചു. അവശയായ ഭാര്യയോടും പറക്ക പറ്റാത്ത പുത്രനോടും യാത്ര പറഞ്ഞു പണിക്കർ പുനലൂർക്ക് യാത്രയായി.പണിക്കർ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമസ്ഥന്റെ പുത്രി സരോജിനിയെന്ന മദാലസ അയാളെ വശീകരിക്കുവാൻ പലവിധം ശ്രമിച്ചുവെങ്കിലും ആ വലയിൽ വീഴാതെ അയാൾ ഒഴിഞ്ഞു മാറിക്കഴിഞ്ഞു. പക്ഷേ ആസ്പത്രി വിട്ട് ഭർത്താവിനെ തേടി അവിടെ എത്തിയ ഭവാനി അദ്ദേഹത്തിന്റെ മുറിയിൽ മറ്റൊരു യുവതിയെ കാണാനിടയായി.ഭർത്താവിനെ തെറ്റിദ്ധരിച്ച് ഹതാശയായി അവൾ മടങ്ങി.മകനെ പുലർത്താനാവാതെ എഞ്ചിനീയർ ഐപ്പിന്റെ വീടിന്റെ പടിക്കൽ കുഞ്ഞിനെ ഉപേക്ഷിച്ചു. ഭവാനി പോയി. വിവാഹദിവസം പണിക്കരും ചേർന്ന് എടുത്ത കല്യാണഫോട്ടോയിൽ നിന്നും തന്റെ ഭാഗം മാത്രം കീറിയെടുത്ത് മകന്റെ സമീപം ഇട്ടിട്ടു പോയത് ഭാവിയിൽ അതു സഹായിക്കുമെന്ന് കരുതിയായിരിക്കും.ജീവിതാശ നശിച്ച ഭവാനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷേ ഒരു കൂട്ടം യാചകർ അവളെ രക്ഷിച്ചു.സന്തതികളില്ലാതിരുന്ന ഐപ്പും ഭാര്യയും ആ കുഞ്ഞിനെ ജോണിയെന്ന പേരിൽ വളർത്തി. അയൽ വാസിആയ ഉപ്പായി വക്കീലിന്റെ മകൾ ആലീസുമൊന്നിച്ച് ബാല്യകാലം മുതൽ വളർന്നു വലിയവനായ ജോണി അവളെ വിവാഹം ചെയ്യാനും ആഗ്രഹിച്ചു. പോലീസ് സബ് ഇൻസ്പെക്ടറായ ജോണി ചാർജ്ജ് എടുത്തത് പണിക്കർ ഹേഡിന്റെ സ്റ്റേഷനിലാണ്.ജോണി പുതുകൃസ്ത്യാനിയാണെന്ന കാരണം പറഞ്ഞ് ആലീസിന്റെ അമ്മ ആ വിവാഹബന്ധത്തെ എതിർത്തു.ജോണി താൻ ആരാണെന്നറിയാൻ ശ്രമമാരംഭിച്ചു.പണിക്കരേഡിന്റെ സഹായത്തോടെ സത്യസ്ഥിതി മനസ്സിലാക്കുവാൻ കഴിഞ്ഞു. താൻ യജമാനൻ എന്നു വിളിച്ചു സലാം വെച്ചു വന്ന ജോണിയദ്ദേഹം ആണു തന്റെ മകനെന്നറിഞ്ഞ് പണിക്കർ സന്തോഷിച്ചു. രണ്ടു തുണ്ടാക്കപ്പെട്ട കല്യാണഫോട്ടോ വീണ്ടും ഒന്നാക്കപ്പെട്ടതോടെ എല്ലാവരും ഒന്നിച്ചു. ആലീസ് ജോണിമാരുടേ പ്രേമസാഫല്യത്തോടെ ശുഭമായി കഥയവസാനിച്ചു.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്