കഥാ പാത്രങ്ങൾ സംസാരിക്കട്ടെ !
ജയൻ : സ്നേഹം സത്യമല്ല. വെറുമൊരു സങ്കല്പം മാത്രം. ഭൂമിയുടെ അച്ചുതണ്ടു പോലെ ശാശ്വതമായി ഈ ഭൂമിയിൽ ഒന്നേയുള്ളൂ.പണം ! പണം മാത്രം ! പണമുണ്ടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.ഇന്നലെ വരെ ജീവിതം എന്റെ മുഖത്തു നോക്കി ചിരിച്ചു. നാളെ എനിക്ക് ജീവിതത്തിന്റെ മുഖത്തു നോക്കി ചിരിക്കണം. പണം കൊണ്ട് പണത്തെ എറിഞ്ഞു വീഴ്ത്തണം പണമുണ്ടായിക്കഴിഞ്ഞാൽ നാട്ടുകാരും വീട്ടുകാരുമൊക്കെ എന്റെ പിന്നാലെ വരും ; പട്ടികളെപ്പോലെ !
സുകുമാരൻ : പണമുണ്ടാക്കുന്നതു കൊള്ളാം. പക്ഷേ അതു ഹൃദയത്തിൽ ചവിട്ടി നിന്നു കൊണ്ടാവരുത്.മഞ്ഞു മൂടിയ അഗ്നിപർവതമാണ് പണക്കാരന്റെ ഹൃദയം.മഞ്ഞിന്റെ നിറമേ പുറത്തു കാണൂ.സ്നേഹം മാത്രമാണ് ശാശ്വതം.എല്ലാവരും എല്ലാവരെയും ഉപേക്ഷിച്ചാൽ ഭൂമിയിൽ സ്നേഹം എന്നൊന്ന് അവശേഷിക്കുമോ..?
ഗോപി : ജീവിതത്തെ വരുന്നതു പോലെ സ്വീകരിക്കുക.അല്ലാതെന്തു ചെയ്യും ? വെള്ളമില്ലാത്തിടത്തു മുങ്ങാനൊക്കുമോ ?
ഡോ.മുരളി : സത്യം, ധർമ്മം , മൂല്യം എന്നൊക്കെ പറയാം. പക്ഷേ ജീവിതത്തിൽ പകർത്തിക്കാട്ടാൻ പ്രയാസമാണ്.ജയിലിലുള്ളതിനേക്കാൾ കൂടുതൽ കള്ളന്മാർ ജയിലിനു പുറത്തുണ്ട്.അവർ ബുദ്ധിമാന്മാരായതു കൊണ്ട് അകപ്പെടുന്നില്ലെന്ന് മാത്രം !
കൃഷ്ണൻ കുട്ടി : ജീവിക്കാനാണോ ഈ നാട്ടിൽ പ്രയാസം ? കള്ളപ്പൊന്ന് , കള്ളക്കടത്ത് , കള്ളനോട്ട് , കാർണിവൽ - ഇതൊന്നുമല്ലെങ്കിൽ കല്യാണം ! വിൽക്കാൻ മറ്റൊന്നുമില്ലാതെ വരുമ്പോൾ നമ്മളെത്തന്നങ്ങ് വിറ്റേക്കണം.അതാണു എന്റെ പ്രമാണം !
ഗൗരിയമ്മ : പണം പോയെന്ന് വെച്ച് തറവാടിന്റെ മാനം പോകുമോ ? രാമമംഗലം തറവാട്ടുകാർക്ക് മാനമാണു വലുത്.
പ്രക്കാട്ട് കുറുപ്പ് : 101 പശുക്കളെ കെട്ടിയ തൊഴുത്താ പ്രക്കാട്ടു കുറുപ്പന്മാരുടെ തൊഴുത്ത്. ഞങ്ങൾ വിറ്റു നശിച്ചവരാ. മാനമായിട്ടു വിറ്റു.മാനമായിട്ടു വിറ്റു. മാനമായിട്ടു കുടിച്ചു , മാനമായിട്ടു നശിച്ചു. മാനമായിട്ടു തന്നെ മരിക്കും.
ആന ശങ്കു പിള്ള : ആനയെ വാങ്ങുന്നെങ്കിൽ നല്ല ആനയെ വാങ്ങണം. കുഴിയിൽ വീണ് കാലൊടിഞ്ഞതിനെ വാങ്ങരുത്.
വിജയമ്മ : തന്റേടമില്ലാത്ത കാമുകനേക്കാൾ എത്രയോ ഭേദമാണ് പണക്കാരനായ ഒരു ഭർത്താവ് !
ചന്ദ്രമതി : എന്റെ ഈശ്വരാ ! എനിക്കിങ്ങനെ വന്നല്ലോ.ദിവസവും ആയിരവും രണ്ടായിരവും സമ്പാദിക്കുന്ന എത്ര പേരാ എന്റെ പിറകേ നടന്നത്.കാറും ലോറീം ബസ്സും റബ്ബർ എസ്റ്റേറ്റുമൊള്ള എത്ര പേരാ എന്നെ കല്യാണം കഴിക്കാൻ ആലോചിച്ചത്.
വത്സല : സ്വർണ്ണം കൊടുത്ത് സ്നേഹം വിലക്കു വാങ്ങാനാകില്ല. സ്നേഹം കൊടുത്താലേ സ്നേഹം കിട്ടൂ.എനിക്കിന്നോളം സ്നേഹം കിട്ടിയിട്ടില്ല.
സുബ്രഹ്മണ്യനാശാരി : ഞാൻ ഇനിയൊരിക്കലും സ്നേഹം വിലക്കു വാങ്ങില്ല.
മണി : ഇതു വരെ എന്റെ ആങ്ങൾമാരുടെ മുന്നിൽ ഒരു മിണ്ടാപ്രാണിയെപ്പോലെ ഞാൻ ജീവിച്ചു. ഹൃദയം കൊണ്ടു മാത്രമേ സംസാരിച്ചിട്ടുള്ളൂ. ഇന്നു ഞാൻ നാവു കൊണ്ടു സംസാരിക്കട്ടെ.
ഈ കഥാപാത്രങ്ങളെ നിങ്ങൾക്ക് പരിചയമില്ലേ ? നിത്യവും നിങ്ങൾ കണ്ടു മുട്ടുന്ന സാധാരണ മനുഷ്യരുടെ കഥയാണിത്. നമ്മുടെ സമൂഹത്തിന്റെ , കാലഘട്ടത്തിന്റെ കഥ
കടപ്പാട് : പാട്ടുപുസ്തകം