ഫിലിം കോ വിതരണം ചെയ്ത ഈ ചിത്രം 09-09-1954 ല്‍ പ്രദര്‍ശനം തുടങ്ങി.
കഥാസാരം :
ഒരു നല്ല ഫോര്‍മാനായിരുന്ന മോഹനനു് ഫാക്ടറിയിലെ യന്ത്രത്തിനിടയില്‍ പെട്ടു് ഒരു കാലും അതോടൊപ്പം ജോലിയും നഷ്ടപ്പെട്ടു. വളരെ ബുദ്ധിമുട്ടി തന്റെ ഭാര്യ ലക്ഷ്മിയേയും കുട്ടികളേയും അയാള്‍ പോറ്റിവന്നു. ജീവിതം തുടര്‍ന്നു മുന്നോട്ടു് കൊണ്ടുപോകാന്‍ തീരെ നിവൃത്തിയില്ലാത്ത ഘട്ടം വന്നപ്പോള്‍ മോഹന്‍ ഉദാരമനസ്കനും ദയാലുവുമായ മങ്കര എസ്റ്റേറ്റുടമ കേശവന് മുതലാളിയെ സമീപിച്ചു അദ്ദേഹം മോഹനനു എസ്റ്റേറ്റില്‍ ഒരു ഉദ്യോഗം കൊടുത്തു.
കുറേ നാള് കഴിഞ്ഞപ്പോള്‍ കേശവന് മുതലാളി എസ്റ്റേറ്റിന്റെ സകല ചുമതലകളും മോഹനനെ ഏല്പിച്ചു. തന്റെ മകള്‍ ലീലയുമൊത്തു സ്വദേശത്തേക്കു് യാത്ര തിരിച്ചു. എസ്റ്റേറ്റുഭരണം കിട്ടിക്കഴിഞ്ഞ മോഹന്‍ ക്രമേണ ഒരു തികഞ്ഞ മതലാളിയായി മാറി. പണത്തിന്റേയും പ്രതാപത്തിന്റേയും കൊടുമുടിയിലെത്തിയ അയാള്‍ എല്ലാവിധ ദുര്ന്നടപടികളും ആരംഭിച്ചു.
ഇതിനിടയില്‍ മുച്ചീട്ടുകളിക്കാരനും മോഷ്ടാവുമായ കരടിശങ്കരന് ഒരു ജോത്സ്യന്റെ വേഷത്തില്‍ വിജയ എന്ന ഒരു യുവതിയുമൊത്തു് എസ്റ്റേറ്റില്‍ വന്നു ചേര്‍ന്നു. നല്ല മുഖലാവണ്യവും പിശാചിന്റെ ഹൃദയവുമുള്ള വിജയയുടെ വലയില്‍ മോഹന്‍ കുടുങ്ങി. പതിവൃതയും ഗുണവതിയുമായ തന്റെ ഭാര്യയേയും കുഞ്ഞുങ്ങളേയും അയാള്‍ പാടേ മറന്നു.
ഭര്‍ത്താവിനു് ഏതോ സാരമായ ആപത്തു് പിണഞ്ഞു എന്നു് രാത്രി സ്വപ്നം കണ്ട ലക്ഷ്മി കുട്ടികളായ ഗോപി സുമ എന്നിവരുമൊത്തു് മങ്കര എസ്റ്റേറ്റില്‍ എത്തി. പക്ഷെ വിജയുമൊത്തു് സുഖലോലുപനായി കഴിയുന്ന മോഹനനെയാണു് അവര്‍ കണ്ടതു്. കരടി ശങ്കരന്റെ സഹായത്തോടെ ലക്ഷ്മിയേയും കുട്ടികളേയും അവന് എസ്റ്റേറ്റില്‍ നിന്നും ആട്ടിയോടിച്ചു. ലക്ഷ്ണിയും കുട്ടികളും വിശന്നു വലഞ്ഞു് ക്ഷീണിച്ചു് നാട്ടാലെത്തി. ജ്വരം ബാധിച്ച കൊച്ചു കുട്ടി സുമ അവരോടു് എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞു. വീട്ടുവേല ചെയ്തും പട്ടിണി കിടന്നും ലക്ഷ്മി ഗോപിയെ വളര്‍ത്തി. പത്രം വിറ്റു് ജീവിതത്തില്‍ അമ്മയെ സഹായിച്ചുകൊണ്ടിരുന്ന ഗോപി കാലക്രമേണ പട്ടണത്തിലെ ഒരു എണ്ണപ്പെട്ട പത്രമേജന്റായിത്തീര്ന്നു.
എസ്റ്റേറ്റിന്റെ വരവു് ചിലവുകണക്കുകളും പണവും ശരിക്കു് കിട്ടാതെ തുടങ്ങിയപ്പോള്‍ വിവരം നേരില്‍ കണ്ടു് അറിയുവാന്‍ വേണ്ടി കേശവന്മുതലാളിയും മകള്‍ ലീലയും കൂടി എസ്റ്റേറ്റിലെത്തി. പക്ഷെ വിശ്വാസഘാതകനായ മോഹനന് തന്നെ വഞ്ചിച്ചു് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയതായ വിവരമാണു് കേശവന് മുതലാളി മനസ്സിലാക്കിയതു്. ഹൃദയം പൊട്ടി അദ്ദേഹം മൃതിയടഞ്ഞു. കേശവന് മുതലാളിക്കുണ്ടായിരുന്ന കടം ബാദ്ധ്യസ്ഥപ്പെട്ടവര് ഈടാക്കാന്‍ ശ്രമിച്ച ഫലമായി ലീലയുടെ സകലസ്വത്തും നഷ്ടപ്പെട്ടു. അവള് അനാഥയായി. താമസിയാതെ പട്ടണത്തിലെ വലിയ പത്രമേജന്റായ ഗോപിയും ലീലയും തമ്മില്‍ കണ്ടുമുട്ടി. അവര്‍ പ്രേമബദ്ധരായി.
എസ്റ്റേറ്റു് സംബന്ധമായ സംഗതികള്‍ ആരായുവാന്‍ ലീലയും ഗോപിയും കൂടി തീര്‍ച്ചപ്പെടുത്തി. എസ്റ്റേറ്റിലെത്തിയ അവരെ മോഹനന് അയാളുടെ അനുചരന്മാരെക്കൊണ്ടു് ശരിക്കും മര്‍ദ്ദിച്ചു് അവശരാക്കി. മോഹനനില്‍ നിന്നും എസ്റ്റേറ്റു് അപഹരിച്ചു് സ്വന്താമാക്കുവാന്‍ വിജയയും കരടിശങ്കരനും കൂടി തയ്യാറാക്കി. ഒരി വിധത്തിലും വഴിപ്പെടുന്നില്ലെന്നു കണ്ട മോഹനനെ അവസാനം കൊന്നുകളയുവാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി.
മോഹനനും ശങ്കരനുമായുള്ള ഒരു ദ്വന്ദയുദ്ധത്തിന്റെ മദ്ധ്യത്തില്‍ ഗോപി കടന്നു വന്നു. ശങ്കരനെ വെടിവെച്ചു് കൊന്ന മോഹനന് ആ കുറ്റം ഗോപിയില്‍ ചുമത്തി. അച്ഛനെ രക്ഷിക്കുവാനായി ഗോപി കുറ്റമേറ്റു. ഗോപി തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടു. വിവരമറിഞ്ഞ അമ്മയും ലീലയും മോഹനന്റെ അടുത്തേക്കോടി. ലക്ഷ്മിയും മോഹനനും തമ്മില്‍ കണ്ടു. കഴിഞ്ഞ കാലസംഭവങ്ങള്‍ ഒന്നൊന്നായി അയാള്‍ ഓര്‍ത്തു. ഗോപി തന്റെ മകനാണെന്നു് അയാള്‍ക്കു് മനസ്സിലായി. അവനെ രക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചു. ജഡ്ജിയുടെ വീട്ടില്‍ ഇതിനകം ജോലിക്കാരിയായി തീര്‍ന്ന വിജയയില്‍ നിന്നും ഗോപിയുടെ നിരപരാധിത്വം മനസ്സിലാക്കിയ ജഡ്ജി ഗോപിയുടെ വധശിക്ഷ നീട്ടിവച്ചു.
സ്വപുത്രനെയാണു് താന്‍ തൂക്കുമരത്തിലേക്കയച്ചതെന്നറിഞ്ഞ മോഹനന് പശ്ചാത്താപഭരിതനായി ജയിലെത്തി. പക്ഷെ ഗോപി വധിക്കപ്പെട്ടു എന്നു ധരിച്ചുവശായ മോഹനന് തല കല്ലില്‍തല്ലി മരിച്ചു.
മോഹനന്റെ കൃത്രിമരേഖകളുടെ കള്ളിയെല്ലാം വെളിച്ചത്തായി. അങ്ങിനെ ലീലയ്ക്കു് അച്ഛന്റെ സ്വത്തു് മുഴുവന്‍ തിരിച്ചു് കിട്ടി.
നിരപരാധിയെന്നു് തെളിഞ്ഞ ഗോപി ജയില്‍ വിമുക്തനായി. ലീലയും ഗോപുയുമായുള്ള വിവാഹം നടന്നു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|