മുരളിയെക്കുറിച്ച് കരുണാകരൻ നായർക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ടായിരുന്നു.പക്ഷേ അവൻ വിദ്യാഭ്യാസത്തിൽ ശ്രദ്ധിച്ചില്ല. ഓരോ ദിവസം ഓരോ കാമുകിയെ സമ്പാദിക്കുക.ആവശ്യം കഴിയുമ്പോൾ ഓരോരുത്തരെ തള്ളിക്കളയുക.ഇതായിരുന്നു മുരളിയുടെ ഹോബി. വഞ്ചിക്കപ്പെട്ട പല യുവതികളും മുരളിയെ മനസ്സാ ശപിച്ചു കൊണ്ട് പിൻ തിരിഞ്ഞു നടന്നു.എന്നാൽ ജയന്തി എന്ന പെൺകുട്ടി മുരളിയുടെ ബന്ധം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു.അവൾ താൻ മുരളി നിമിത്തം ഗർഭിണിയായിത്തീർന്നു എന്നു കാണിച്ച് കരുണാകരൻ നായർക്ക് കത്തയക്കുന്നു.മുരളിയുടെ അമ്മാവനായ രാഘവൻ നായർ ഇടപെട്ട് ജയന്തിയ്ക്ക് 10000 രൂപ കൊടുത്ത് കുഴപ്പം ഒഴിവാക്കി.ആ സംഭവത്തോടു കൂടി മുരളിയുടെ വിദ്യാഭ്യാസം നിലച്ചു.രാഘവൻ നായർ അനന്തിരവനു ഫാക്ടറിയിൽ ഒരു നല്ല ജോലി കൊടുത്തു. പക്ഷേ മുരളിക്ക് അവിടെയും അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. അവൻ തന്റെ പെൺ വേട്ട തുടർന്നു കൊണ്ടിരുന്നു.
ആ നാട്ടിലെ പാവപ്പെട്ട വക്കീൽ ഗുമസ്തനായ ദാമോദരൻ നായരുടെ മകളാണു ഇന്ദു.ധൈര്യവും സ്ഥൈര്യവും സൗശീല്യവുമുള്ള യുവതി. അമ്മയില്ലാത്ത ഇന്ദു അച്ഛന്റെയും അച്ഛന്റെ ചെറുപ്പക്കാരിയായ ഭാര്യ ചന്ദ്രികയുടെയും കൂടെയാണു താമസിക്കുന്നത്.ഗീത പഠിക്കുന്ന സ്ക്കൂളിൽ അദ്ധ്യാപികയാണവൾ. ഒരു ദിവസം അപ്രതീക്ഷിതമായി മുരളി ഇന്ദുവിനെ കണ്ടു മുട്ടുന്നു. മുരളി അവളെയും പലരിൽ ഒരുവളായി കാണുന്നു.ഇന്ദു സാധാരണക്കാരിയായ പെണ്ണല്ലെന്നും അവളെ വലയിൽ വീഴ്ത്താൻ സാദ്ധ്യമല്ലെന്നും മുരളിയുടെ അടുത്ത സ്നേഹിതനായ വേണു പറഞ്ഞു. എന്നിട്ടും മുരളി അവളുടെ പിന്നാലെ ചുറ്റാൻ തുടങ്ങി.ഇന്ദു വഴങ്ങിയില്ല. മുരളി തന്ത്രപൂർവം ഇന്ദുവിനെ ഗീതയുടെ ട്യൂഷൻ മിസ്ട്രസ്സാക്കുന്നു.ഒരു ദിവസം വീട്ടിൽ ആരുമില്ലാത്തപ്പോൾ ഗീതയെ കാണാൻ വന്ന ഇന്ദുവിനെ മുരളി ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു.പക്ഷേ താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇന്ദു മുരളിയുടെ കടന്നാക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നു. അസമയത്ത് മുരളിയുടെ ബംഗ്ലാവിൽ നിന്നും ഇറങ്ങി വരുന്ന ഇന്ദുവിനെ വേലക്കാരി കാണുന്നു.മണിക്കൂറുകൾക്കുള്ളിൽ ആ വാർത്ത നാട്ടിൽ പാട്ടായി. ദാമോദരൻ നായരും ചന്ദ്രികയും ഇന്ദുവിനെ തെറ്റിദ്ധരിക്കുന്നു.സ്ക്കൂളിലെ ശാന്തമായ അന്തരീക്ഷത്തിലും അസൂയയുടെ വിഷവാതകം വ്യാപിച്ചു. സഹപ്രവർത്തകരുടെ കുത്തുവാക്കുകൾ സഹിക്കാനാവാതെ വന്നപ്പോൾ ഇന്ദു ഉദ്യോഗം രാജിവെച്ചു.,
കരുണാകരൻ നായർക്ക് മകനെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി.ഏതു രീതിയിലെങ്കിലും അവനെ നന്നാക്കിയാൽ മതിയെന്നായി അയാളുടെ ചിന്ത.താൻ ഇന്ദുവിനെ കല്യാണം കഴിക്കാൻ തയ്യാറാണെന്ന് മുരളി പ്രഖ്യാപിച്ചപ്പോൾ കമലമ്മയ്ക്ക് സമാധാനമായി.കരുണാകർൻ നായരുടെ ഭാഗത്തു നിന്നും വിവാഹാലോചനയുണ്ടായപ്പോൾ വക്കീൽ ഗുമസ്തനായ ദാമോദരൻ നായർ ആഹ്ലാദം കൊണ്ട് മതി മറന്നു. എന്നാ തനിക്ക ആ വിവാഹം വേണ്ടെന്ന് ഇന്ദു തീർത്തു പറഞ്ഞു.ഒരു വിടന്റെ ഭാര്യയായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്നവൾ വിശ്വസിച്ചു.പക്ഷേ ദാമോദരൻ നായർ , തന്റെ മകൾ അഭിസാരികയാണെന്ന് പറയുന്നതു കേട്ടു കൊണ്ട് താൻ ജീവിക്കുകയില്ലെന്ന് പ്രഖ്യാപിച്ചു.ഗത്യന്തരമില്ലാതെ ഇന്ദൂ വിവാഹത്തിനു സമതിക്കുന്നു.
ആദ്യരാത്രിയിൽ പ്രേമലോലുപനായി തന്നെ സമീപിച്ച മുരളിയോട് ഇന്ദു പറഞ്ഞു “ നിങ്ങൾ എന്നെ വിലക്കു വാങ്ങി. പണം കൊടുത്തു വാങ്ങിയ ഈ ശരീരം ആവോളം ആസ്വദിച്ചോളൂ.പക്ഷേ എന്റെ ഹൃദയം നിങ്ങൾക്കൊരിക്കലും വിലക്കു വാങ്ങാനാവില്ല. “ ആ വാക്കുകൾ മുരളിയെ വല്ലാതെ സ്പർശിച്ചു. തന്റെ അഭിമാനം ധീരയായ ആ പെണ്ണിന്റെ കാൽ ചുവട്ടിൽ കിടന്നു പിടയുന്നത് പോലെ അവനു തോന്നി.
“ നിന്റെ ഹൃദയത്തിൽ എനിക്കുള്ള സ്ഥാനം കിട്ടുന്ന ദിവസം മാത്രമേ ഞാൻ നിന്നെ സ്പർശിക്കുകയുള്ളൂ “ എന്ന് മുരളിയും പ്രതിജ്ഞയെടുത്തു. ആ ആശയസംഘട്ടനം തുടർന്നു. ആ വലിയ ബംഗ്ലാവിലെ മനോഹരമായ കിടപ്പറയിൽ അന്യരെപ്പോലെ അവർ കഴിഞ്ഞു. അച്ഛനമ്മമാരുടെയും നാട്ടുകാരുടെയും ദൃഷ്ടിയിൽ അവർ ഭാര്യാഭർത്താക്കന്മാരായിരുന്നു.പക്ഷേ സ്വന്തം ലോകത്തിൽ തികഞ്ഞ അപരിചിതർ.
എന്നാൽ ഒരമ്മയാകാനുള്ള ഉൽക്കടമായ മോഹം മനസ്സിൽ നാമ്പെടുക്കാൻ തുടങ്ങിയപ്പോൾ ഇന്ദുവിൽ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി.അപ്പുക്കുട്ടന്റെ ഭാര്യയും അഞ്ചു മക്കളുടെ അമ്മയുമായ ലീലാമണി ഇന്ദുവിനെ വന്ധ്യ എന്നു വിളിച്ചപ്പോൾ അവളിലെ സ്ത്രീത്വത്തിനു മുറിവേറ്റു. അമ്മയുടെ നിർബന്ധപ്രകാരം മുരളിയും ഇന്ദുവും കന്യാകുമാരിയിൽ ദേവീദർശനത്തിനു പോയി. അവർ മാനസികമായി തെല്ലൊന്നടുത്തു. പക്ഷേ പെട്ടെന്ന് മുരളിയുടെ പഴയ കാമുകിയായ ജയന്തി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവൾ ഇന്ദുവും മറ്റൊരു വേശ്യയാണെന്ന് തെറ്റിദ്ധരിച്ച് സംസാരിക്കുന്നു. അതോടു കൂടി വീണ്ടും ഇളം കാറ്റു മാറി കൊടുങ്കാറ്റു വീശി. ഉല്ലാസയാത്രയ്ക്കു പോയ ഇന്ദു രോഗിണിയായിട്ടാണു തിരിച്ചു വന്നത്.കുറ്റബോധത്തിന്റെ പ്രതീകമായി മാറിയ മുരളി അവളെ ശുശ്രൂഷിക്കുന്നു.മുരളിക്ക് യഥാർത്ഥത്തിൽ മാനസാന്തരം വന്നിട്ടുണ്ടെന്ന് ഇന്ദുവിനും മനസ്സിലായി.എന്നാൽ ജയന്തി വീണ്ടും അവരുടെ കുടുംബജീവിതം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു.ഹരിദാസ് എന്ന കാമുകനെ വഞ്ചിച്ച് വേണു എന്ന ധനാഢ്യനെ രഹസ്യമായി സ്വീകരിക്കുന്ന ജയന്തിറ്റെ ഹരിദാസ് കൊലപ്പെടുത്തി.പക്ഷേ കൊലക്കുറ്റം ആരോപിക്കപ്പെട്ടത് മുരളിയിലാണ്.പബ്ലിക് പ്രോസിക്യൂട്ടർ കരുണാകരൻ നായർ പോലീസിനു കൊലപാതകിയെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു.തെളിവുകളെല്ലാം മുരളിക്ക് എതിരായിരുന്നു.മുരളി ശിക്ഷിക്കപ്പെടുമോ ? വികാരഭരിതമായ അന്ത്യം കണ്ടു തന്നെ അറിയുക.
കടപ്പാട് : പാട്ടുപുസ്തകം