Ente maamattikuttyammaykku (1983)
Old Song Book
സേതുലക്ഷ്മിയുടേ ജീവിതം അപ്പാടെ തകർന്നു.വിനോദിന്റെ പരിചരണങ്ങൾക്കും സ്നേഹവായ്പിനും അവളെ ആശ്വസിപ്പിക്കുവാൻ കഴിഞ്ഞില്ല.ഇനിയൊരിക്കൽക്കൂടി അമ്മയാകാൻ കഴിയില്ല എന്ന ദുഃഖസത്യം അവളുടെ മനസ്സിൽ എന്നും പോറൽ ഏല്‍പ്പിച്ചു കൊണ്ടിരുന്നു.കാലം കടന്നു പോയി.
നാലു വർഷം കഴിഞ്ഞപ്പോൾ ഒരിക്കൽ അവരുടെ ജീവിതത്തിലേക്ക് ഒരച്ചൻ കടന്നു വന്നു. സ്നേഹസമ്പന്നനും സരസനുമായ ഫാദർ ജോസഫ്.ഓർഫനേജിലെ ടിന്റു എന്ന മിടുക്കിക്കുട്ടിയെ ദത്തെടുത്തു വളർത്താൻ ഫാദർ വിനോദിനെയും സേതുലക്ഷ്മിയെയും നിർബന്ധിച്ചു. സേതുവിനിഷ്ടമില്ലായിരുന്നു.എങ്കിലും വിനോദിന്റെ അപേക്ഷക്ക് വഴങ്ങി അവർ ഓർഫനേജിൽ എത്തി. അവിടെ ചുവപ്പു ബലൂൺ തരുമോ ? ബട്ടർ ഫ്ലൈയെ തരുമോ ? മാമാട്ടുക്കുട്ടിയമ്മയ്ക്ക് കഞ്ഞിയുണ്ടാക്കിക്കൊടുക്കാൻ ഒരു കൊച്ചു പാത്രം തരുമോ എന്നൊക്കെ ചോദിച്ച് ചിരിച്ചു കൊണ്ടിരുന്ന സുന്ദരിയിൽ സുന്ദരിയായ ടിന്റുവിനെ കണ്ട് വിനോദിന്റെ മനസ്സ് വല്ലാതെ കൊതിച്ചു. ആരാണു ഈ മാമാട്ടുക്കുട്ടിയമ്മ ? അയാൾ കൊച്ചു ടിന്റുവിനോട് ചോദിച്ചു,. നാണിച്ചു ചിരിച്ച് അവൾ പറഞ്ഞു “ ഞാനാ ! “
ക്രമേണ ടിന്റു അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി.സേതുലക്ഷ്മിയിൽ നിന്നും ടിന്റുവിനെയും ടിന്റുവിൽ നിന്നു സേതുലക്ഷ്മിയെയും വേർപിരിക്കാനാവാത്ത വിധം അവർ അടുത്തു.വിനോദും സന്തോഷത്തിൽ മതി മറന്നു. നഷ്ടപ്പെട്ടു പോയ അവരുടെ ദിനങ്ങൾ തിരികെയെത്തി.കാലം അങ്ങനെ കടന്നു പോയപ്പോൾ അവിചാരിതമായി ഒരാൾ വിനോദിനരികിലെത്തി.അലക്സ് എന്ന സുമുഖനായ ചെറുപ്പക്കാരൻ. ടിന്റു തന്റെ ഭാര്യയായ മേഴ്സിയുടെ മകളാണെന്നും ആ കുഞ്ഞിനെ അവർക്കു തിരിച്ചു വേണമെന്നും അയാൾ ആവശ്യപ്പെട്ടു. തകർന്നു പോയി വിനോദ്. സത്യാവസ്ഥ അറിയാനായി അയാൾ കാറെടുത്തു പായിച്ചു വിട്ടു. ഓർഫനേജിലും അയാളെ കാത്തു നിന്നത് ഫാദർ പത്തു ദിവസം മുൻപ് മരിച്ചു പോയി എന്ന വാർത്തയാണ്. പിന്നീട് വിനോദിനെ തേടിയെത്തിയതും ദുഃഖവാർത്തകൾ ആയിരുന്നു. തന്റെ പൊന്നോമനക്കുഞ്ഞിന്റെ യഥാർത്ഥ അമ്മ മേഴ്സി തന്നെയാണ്.മേഴ്സിയെ ഒരു ഭ്രാന്താശുപത്രിയിൽ അടച്ചിട്ടിരിക്കയാണ്.മേഴ്സിയുടെ അസുഖം മാറണമെങ്കിൽ കുഞ്ഞിനെ മേഴ്സിയ്ക്ക് കൊടുത്തേ പറ്റൂ. സേതുവിനോട് ഒരക്ഷരം പോലും പറയാനാവാതെ വിനോദ് തരിച്ചു നിന്നു. മേഴ്സിയുടെ കഥ മുഴുവൻ കേട്ടറിഞ്ഞ വിനോദ് അമ്പരന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ കഥയാണ് ഈ ചിത്രം.
ഗോപി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ അഭിനയവും ബേബി ശാലിനി എന്ന പ്രതിഭാസത്തിന്റെ തുടക്കവും കൊണ്ട് ഈ ചിത്രം മലയാള മനസ്സില്‍ എന്നെന്നും നിലനില്ക്കും
കടപ്പാട്: പാട്ടുപുസ്തകം |
This page was generated on March 29, 2024, 1:00 pm IST | |