പ്രേംനസീര്‍, കെ.പി. ഉമ്മർ, മധു , ടി. എസ്. മുത്തയ്യ, ശങ്കരാടി, അടൂര്‍ ഭാസി, പി.ജെ. ആന്റണി, നെല്ലിക്കോടു ഭാസ്ക്കരൻ, എം. എസ്. നമ്പൂതിരി, കടുവാക്കുളം ആന്റണി, അബ്ബാസ്, രവി, സുകുമാരന്‍, മാസ്റ്റര്‍ സന്തോഷ്, ഷീല, അംബിക, ജയഭാരതി, സുകുമാരി, ടി.ആർ. ഓമന, ലക്ഷ്മി, സരസ്വതി, വിധുബാല, ശ്രീലത എന്നിവരാണു് വിരുന്നുകാരിയിലെ അഭിനേതാക്കള്‍.
പി. ഭാസ്ക്കരന്‍ രചിച്ച ആറു ഗാനങ്ങള്‍ക്കു് ബാബുരാജ് സംഗീതം പകര്‍ന്നു. യേശുദാസ്, പി.ലീല, എസ്.ജാനകി എന്നിവരാണു് പിന്നണിയില്‍ പാടിയതു്.
കൃഷ്ണന് കുട്ടി ഛായാഗ്രഹണവും, വെങ്കിട്ടരാമന് ചിത്രസംയോജനവും, കെ. ബാലന് കലാസംവിധാനവും, സി. വി. ശങ്കര്‍ വേഷവിധാനവും, സുന്ദരം വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു. ന്യൂ ടോണ്‍, പ്രകാശ്, എന്നീ സ്റ്റുഡിയോകളിലാണു് ചിത്രനിര്‍മ്മാണം നടന്നതു്. നിമ്മാതാവിലൊരാളായ വേണു തന്നെയാണു് ഈ ചിത്രം സംവിധാനം ചെയ്തതു്.
തിരുമേനി പിൿച്ചേഴ്സിനു വിതരണാവകാശമുള്ള വിരുന്നുകാരി 1969 ഡിസംബര്‍ 10-നു് പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
പ്രൈമറി സ്ക്കൂള് അദ്ധ്യാപകനായ രാഘവമേനോന്റെ കുടുംബം ഭാര്യ കല്യാണിയമ്മയും, മക്കള്‍ മാധവന് കുട്ടിയും, മാലതിയും, ശാന്തയുമുൾപ്പെട്ടതാണു്. സ്ഥലത്തെ പഞ്ചായത്താഫീസിലെ ഹെഡ് ക്ലാര്‍ക്കു് അനന്തകൃഷ്ണയ്യരുടെ ഒരു വീട്ടില്‍ വാടകയ്ക്കാണു് മേനോനും കുടുംബവും താമസിച്ചിരുന്നതു്. ബി. എ. പാസായി തൊഴിലില്ലാതെ മാധവന് കുട്ടി അലഞ്ഞുനടന്നു, മാധവന് കുട്ടിയുടെ ഉറ്റസുഹൃത്തായിരുന്ന സുരേന്ദ്രനെ സ്വന്തമാക്കുവാന്‍ കൊതിച്ചു മാലതി നാളുകള്‍ നീക്കി.
ഈയവസരത്തിലാണു് മാസ്റ്ററുടെ ഒരു സുഹൃത്തിന്റെ മകളായ രാധ ബ്ലോക്കാഫീസില്‍ ജോലികിട്ടി മേനോന്റെ വീട്ടില്‍ താമസമാക്കിയതു്. രാധയെ കണ്ടമാത്രയില്‍ത്തന്നെ സുരേന്ദ്രന് അവളില്‍ അനുരക്തനായി. ഹൃദയത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടു് അവന് രാധയ്ക്കുവേണ്ടി കാത്തിരുന്നു. കുടുംബത്തിലെ ഒരംഗമെന്ന നിലയില്‍ എല്ലാ സുഖദുഃഖങ്ങളിലും പങ്കു ചേരുവാന്‍ രാധയ്ക്കു് അധികകാലം വേണ്ടിവന്നില്ല. രാധയ്ക്കു് സുരേന്ദ്രനോടു് ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിരുന്നു.
മാലതി സുരേന്ദ്രനെ ആശിക്കുന്നു. അവര്‍ തമ്മിലുള്ള വിവാഹത്തിനു് മേനോൻ മാസ്റ്റർ അനുവാദം കൊടുത്തു. രാധയുടെ നിര്‍ബ്ബന്ധപ്രകാരം സുരേന്ദ്രന് മാലതിയെ വിവാഹം കഴിച്ചു. കല്യാണിയമ്മക്കു് മാലതിയേക്കാള്‍ പ്രിയം ഇളയമകള്‍ ശാന്തയോടായിരുന്നു. ശാന്തയാകട്ടെ അടുത്ത വീട്ടിലെ പണിക്കരുടെ മകന് സേതുവുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നു. അവരുടെ ആ ബന്ധത്തില്‍നിന്നു് ശാന്ത ഗര്‍ഭിണിയായി. വിവരം നാട്ടുകാരും വീട്ടുകാരും അറിഞ്ഞു. മാസ്റ്ററും കല്യാണിയമ്മയും നിര്‍ബ്ബന്ധിച്ചിട്ടും മര്‍ദ്ദിച്ചിട്ടും അപരാധി ആരാണെന്നുപറയുവാന് ശാന്ത കൂട്ടാക്കിയില്ല. വിവരമറിഞ്ഞു്, ഭീരുവായ സേതു ഒഴിഞ്ഞുമാറി. നല്ലവളായ രാധ ഇക്കാര്യത്തിലും ഇടപെട്ടു. അവള് പണിക്കരെ സമീപിച്ചു് വിവരങ്ങള്‍ ധരിപ്പിച്ചു. നാട്ടുപ്രമാണിയായ പണിക്കര്‍ സേതുവിനെക്കൊണ്ടു് ശാന്തയുമായുള്ള വിവാഹത്തിനു സമ്മതിപ്പിച്ചു.
വീട്ടുവാടകക്കുവേണ്ടി മാസ്റ്ററെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്ന അനന്തകൃഷ്ണയ്യർ. ആ സന്ദര്‍ഭത്തിലും രാധയാണു് കുടുംബത്തിന്റെ സഹായത്തിനെത്തിയതു്. അങ്ങനെ പലവിധത്തിലും മാസ്റ്ററുടെ കുടുംബത്തിനു താങ്ങും തണലുമായി വര്ത്തിച്ചുപോന്നിരുന്നുവെങ്കിലും സുരേന്ദ്രനൊഴിച്ചു് ആര്‍ക്കും രാധയോടു് ഇഷ്ടമില്ലായിരുന്നു. കുടുംബത്തിന്റെ ശത്രുവാണു് രാധയെന്നുപോലും കല്യാണിയമ്മ പ്രഖ്യാപിച്ചു.തന്റെ സുഖജീവിതത്തിനു് ഒരു വിലങ്ങുതടിയാണു് രാധയെന്നു് മാലതിയും വിശ്വസിച്ചു.
താന്‍ ആ കുടുംബത്തിൽ ഒരധികപ്പറ്റായി അനുഭവപ്പെടുന്നതു് രാധയെ വല്ലാതെ വ്യാകുലപ്പെടുത്തി.അവള് അവസാനം അവിടെനിന്നും വിട്ടുപോകുവാന്‍ തീരുമാനിച്ചിറങ്ങി. മാധവന്‍കുട്ടി മാത്രമേ രാധയ്ക്കുവേണ്ടി വാദിക്കുവാന്‍ തയ്യാറായുള്ളു. വീട്ടില്‍നിന്നും ഇറങ്ങിപ്പോയ രാധയെ മാധവന്‍കുട്ടി തിരിച്ചുവിളിച്ചുകൊണ്ടുവരുന്നതോടെ ചിത്രം അവസാനിക്കുന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍