പിന്നെ, പട്ടണക്കാട് പുരുഷോത്തമന് പാടിയ രണ്ടോ മൂന്നോ ഗാനങ്ങളില് ഒന്നു ഇതിലെ പഞ്ചമി ചന്ദ്രിക ആണെന്നതും ഒരു കാര്യം.
എസ്റ്റേറ്റിലെത്തിയ ശ്രീനിയെ വാച്ചർ പളനിയപ്പനും ( പ്രേംജി ) മകൾ ചെല്ലമ്മയും (ശാരദ ) റൈട്ടർ ജാതകം പിള്ളയും (അടൂർഭാസി) ചേർന്ന് സ്വീകരിച്ചു.വാച്ചർക്ക് പ്രായാധിക്യമായതു കൊണ്ട് ശ്രീനിയെ പരിചരിച്ചതെല്ലാം ചെല്ലമ്മയായിരുന്നു.ഒരു ദിവസം എസ്റ്റേറ്റ് ബംഗ്ലാവിൽ ആരും ഇല്ലാതിരുന്നപ്പോൾ നിഷ്കളങ്കയായ ചെല്ലമ്മ ശ്രീനിയുടെ വികാരങ്ങൾക്ക് വശംവദയായി.ശ്രീനി താമസിയാതെ തന്നെ നാട്ടിലേക്ക് മടങ്ങി.ഉഷയെന്ന (രാധിക ) ഒരു പണക്കാരിയെ വിവാഹം കഴിച്ചു.എസ്റ്റേറ്റ് ബംഗ്ലാവിലെ തോട്ടക്കാരൻ ശങ്കു (സോമൻ ) ചെല്ലമ്മയെയും കല്യാണം കഴിച്ചു.ചെല്ലമ്മ ശ്രീനി മൂലം ഗർഭിണിയായിരുന്നതു കൊണ്ട് കല്യാണം കഴിഞ്ഞ് എട്ടാം മാസത്തിൽ പ്രസവിച്ചു.അതാരും കാര്യമകകിയില്ല. പക്ഷേ മറ്റൊരു ഗ്രഹപ്പിഴ വന്നു കൂടി.കുഞ്ഞിന്റെ ജാതകം നോക്കിയ ജാതകം പിള്ള കുട്ടിക്ക് തന്തക്കാൽ ഉണ്ടെന്നും അതിനു പ്രതിവിധിയായി കുഞ്ഞും തന്തയും അകന്നകന്നു കഴിയണമെന്നും അതല്ലെങ്കിൽ തന്തയുടെ ജീവൻ അപകടത്തിലാണെന്നും ജാതകം കുറിച്ചു.ശങ്കു ആകപ്പാടെ പരിഭ്രമിച്ചു.അയാൾക്ക് ഊണും ഉറക്കവും ഇല്ലെന്നായി.അയാൾ ഒരു ദിവസം രണ്ടും കല്പിച്ച് കുട്ടിയെ കൊന്നു കളയാൻ തീരുമാനിച്ചു.പക്ഷേ ഭാഗ്യത്തിനു ചെല്ലമ്മ അതു കണ്ടു പിടിച്ചതു കൊണ്ട് അപകടം ഒന്നും ഉണ്ടായില്ല.ഈ അവസരത്തിൽ ശ്രീനിയും അയാളുടെ വന്ധ്യയായ ഭാര്യയോടൊപ്പം എസ്റ്റേറ്റിലെത്തി.ചെല്ലമ്മയുടെ കുഞ്ഞ് തന്റേതാണെന്നും തന്തക്കാലിന്റെ ജാതകഫലം തനിക്കും തകരാറാകും എന്നുള്ള ആശങ്ക ശ്രീനിയെയും അലട്ടി.
ശ്രീനി ഒരു കുറുക്കുവഴി കണ്ടുപിടിച്ചു.കുഞ്ഞിനെ മൈസൂറിൽ തനിക്കു പരിചയമുള്ള ഒരനാഥാലയത്തിലേക്ക് പളനിയപ്പനെയും ശങ്കുവിനെയും കൂട്ടി എഴുത്തും കൊടുത്ത് ശ്രീനി തന്റെ കാർ 3344 ൽ അയച്ചു.
വനാന്തരങ്ങളിൽ കൂടി വളവുകൾ തിരിഞ്ഞ് അതിവേഗം ഓടിപ്പോയ 3344 നമ്പർ കാറിന്റെ നേർക്ക് കൊള്ളക്കാരായാ മുത്തുവും സംഘവും ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചു.ടയർ പഞ്ചറായി.തുടർന്നുള്ള ആക്രമണത്തിൽ ചെല്ലമ്മയുടെ പിതാവ് പളനിയപ്പൻ ക്രൂരമായ വെട്ടേറ്റ് മരണമടഞ്ഞു.ശങ്കുവിനെയും കുട്ടിയെയും കൊള്ളക്കാർ തട്ടിക്കൊണ്ടു പോയി.വിവരം അറിഞ്ഞ ശ്രീനിയും പോലീസും അതിവേഗം കാട്ടിൽ പാഞ്ഞെത്തി.
തുടർന്നുള്ള ഉഗ്രമായ സംഘട്ടനത്തിൽ റൗഡികൾ പല സ്ഥലങ്ങളിലേക്കായി പാഞ്ഞു രക്ഷപ്പെട്ടു. ശങ്കു കൊള്ളക്കാരുടെ ഗുഹയിൽ അകപ്പെട്ടു. പിഞ്ചുകുഞ്ഞ് ഉരുണ്ടുരുണ്ട് ചെന്നായ്ക്കളുടെ കൂട്ടത്തിൽ എത്തിച്ചേർന്നു.ചെല്ലമ്മയ്ക്ക് ഭർത്താവും അച്ഛനും കുഞ്ഞും നഷ്ടപ്പെട്ടു. പക്ഷേ പാവം ഇതൊന്നുമറിഞ്ഞില്ല. അവൾ അവരെയും പ്രതീക്ഷിച്ചു ദിവസങ്ങൾ കഴിച്ചു കൂട്ടി.അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയി.ശ്രീനിയും പരമേശ്വരൻ നായരും എസ്റ്റേറ്റിലേക്ക് ചെല്ലാതായി.ചെല്ലമ്മ കുഞ്ഞിനെയും കുടുംബത്തെയും തിരക്കി നാട്ടുമ്പുറത്തുള്ള ശ്രീനിയുടെ വീട്ടിലെത്തി.ഒഴിവുകഴിവുകൾ പറഞ്ഞു ശ്രീനി ചെല്ലമ്മയെ മടക്കി.ചെല്ലമ്മയുടെ വരവ് പലതായി. അവളെക്കാണുമ്പോൾ ശ്രീനിക്ക് ഭ്രാന്തു പിടിക്കും. ഇതു മനസ്സിലാക്കിയ ശ്രീനിയുടെ വീട്ടുകാർ ചെല്ലമ്മയെ ഒടുവിൽ വീട്ടിൽ നിന്നും അടിച്ചിറക്കി.ചെല്ലമ്മ നാടു നീളെ അലഞ്ഞു നടന്നു.
ഈ കാലത്താണ് മൈസൂർ വനങ്ങളിലെ വന്യമൃഗ സങ്കേതത്തിൽ കാഴ്ച കണ്ടു നടന്ന പ്രസാദ് (ഉമ്മർ ) ഭാര്യ അമ്മിണി ( ജയഭാരതി ) മകൾ ഓമന( ബേബി സുമതി ) എന്നിവർക്ക് ഒരു അപകടം ഉണ്ടായത്. ഒരു ഒറ്റയാൻ കാടിളക്കി ഓടി വന്നു.അവരെ ബഹുദൂരം ഓടിച്ചു.എല്ലാവരും നാനാവഴിക്കു പാഞ്ഞു.പത്തു വയസ്സുണ്ടായിരുന്ന മകൾ ഓമന കൊടുങ്കാറ്റിൽ തനിയേ അകപ്പെട്ടു.അവൾ ക്രൂരമൃഗങ്ങളെ ഭയന്ന് ഓടിയോടി ഒടുവിൽ ഒരു ഗുഹയിൽ ഒളിച്ചു.പ്രസാദും ഭാര്യയും കൂടുതൽ ആൾക്കാരുടെ സഹായത്തോടു കൂടി കാടു മുഴുവൻ തിരഞ്ഞു.ഒടുവിൽ പുലി കടിച്ചു കീറിയ ഓമനയുടെ ഉടുപ്പുകൾ കണ്ടതോടേ മകൾ മരിച്ചു എന്ന സങ്കല്പത്തോടു കൂടി അവർ നിരാശരായി മടങ്ങി.ഓമന കടുവായുടെയും പുലിയുടെയും നടുവിൽ ഭയന്നു വിറച്ചു രാപ്പകലുകൾ കഴിച്ചു കൂട്ടി.ഒടുവിൽ അല്പം വെള്ളം കുടിക്കാനായി ഗുഹയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഓമനയെ പിടി കൂടാൻ പുള്ളിപ്പുലി പാഞ്ഞടുത്തു.ഓമനയോടി പുഴയിൽ ചാടി.പുലി പുറകെ ചാടി.ഓമനയ്ക്ക് രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവും ഇല്ലെന്നായി.അവൾ വാവിട്ടു കരഞ്ഞു.അത്ഭുതമെന്ന് പറയട്ടെ പന്ത്രണ്ടു വയസ്സുള്ള ഒരു പയ്യൻ മരങ്ങളിലും വള്ളികളിലും കൂടി ആടിച്ചാടി സ്ഥലത്ത് എത്തി.അവൻ പുലിയെ തുരത്തിയോടിച്ചു.ഓമനയെ രക്ഷപ്പെടുത്തി.മരഞ്ചാടി പയ്യൻ പണ്ടു കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ചെല്ലമ്മയുടെ കുട്ടിയായിരുന്നു. കാട്ടിൽ കൂട്ടുകാരിയെ കിട്ടിയതിൽ മരഞ്ചാടിയും ഒരു മനുഷ്യജീവിയെ കണ്ടെത്തിയതിൽ ഓമനയും സന്തോഷിച്ചു.അവർ ആനക്കൂട്ടങ്ങളുടെ കൂടെയും, ദുഷ്ടമൃഗങ്ങളുടെ കൂടെയും വർഷങ്ങൾ പലതു കഴിച്ചു. കാട് അവർക്ക് വീടായി മാറി.
മുത്തുവും ശങ്കുവും കൊള്ളസംഘവും ആനയെ വേട്ടയാടി , കൊമ്പെടുത്തു വിറ്റു ഉപജീവനമാർഗ്ഗം കഴിച്ചിരുന്നു.വളർന്നു വന്ന മരഞ്ചാടിയും ഓമനയും അവർക്ക് തലവേദനയയൈ മാറി.മൃഗങ്ങളെ വേട്ടയാടുന്നവരെ മരഞ്ചാടി എതിർത്തു.അവൻ വള്ളികളിൽകൂടി പാഞ്ഞു വന്ന് കൊള്ളസംഘത്തെ ആക്രമിച്ചു.ഏറ്റുമുട്ടലുകൾ അടിക്കടി ഉണ്ടായി.ഈ കാലത്താണ് വീരപരാക്രമികളായ ഒരാണും പെണ്ണും മൈസൂർ വനങ്ങളീൽ കൊള്ളസംഘവുമായി ഏറ്റുമുട്ടുന്നതായി പത്രങ്ങളിൽ വന്നത്.കുട്ടികളീല്ലാത്തതിലും പഴയ പാതകങ്ങളോർത്തു മനഃസാക്ഷിക്കടിയിലും കഴിഞ്ഞിരുന്ന ശ്രീനിയ്ക്കും അച്ഛനും അതോടൊപ്പം തന്നെ ഓമനയെ കാട്ടിൽ വെച്ചു നഷ്ടപ്പെട്ട പ്രസാദിനും ഭാര്യക്കും പത്രവാർത്തയുടേ സത്യാവസ്ഥയറിയുന്നതിനും ആകാംക്ഷയുണ്ടായി.അവർ പരസ്പരം അറിയാതെ അവരവരുടെ സ്ഥലങ്ങളിൽ നിന്നും മൈസൂർ വനങ്ങളിലേക്ക് തിരിച്ചു. അലഞ്ഞു തിരിഞ്ഞു നടന്ന ചെല്ലമ്മയും അവിടെയെത്തി. കൊള്ളക്കാരായ മുത്തുവിന്റെയും അനുയായികളുടെയും വായിലേക്കാണു എല്ലാവരും ചെന്നു വീണത്.ഉഗ്ര സംഘട്ടനങ്ങൾ തുടർന്നുണ്ടായി.ഒടുക്കം എല്ലാം ശുഭപര്യവസായിയായി അവസാനിക്കുന്നു.