തിരുവാഭരണം
നിങ്ങള്‍ക്കു് ചിരിക്കാന്‍, കുടുകുടെ ചിരിക്കാന്‍, പൊട്ടിപ്പൊട്ടി ചിരിക്കാന്‍, ഒരു ചലച്ചിത്രകാവ്യം.
പ്രമുഖരില്‍ ചിലര്‍:
ഡയറക്ടര്‍ ബാബു : പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്രസംവിധാനത്തില്‍ ബിരുദം കരസ്ഥമാക്കിയ ഒരു സിനിമാ ഭ്രാന്തന്. കാട്ടുവള്ളികളേയും പുല്‍ച്ചെടികളേയും ശതാവേരിക്കിഴങ്ങുകളേയും മുഖ്യ കഥാപാത്രങ്ങളാക്കിക്കൊണ്ടു് കാട്ടുകിഴങ്ങു് എന്ന ന്യൂവേവു് ചിത്രം നിര്‍മ്മിക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ടിരിക്കുന്നു.
ക്യമറാമാന്‍ നിരോധ്കുമാര് : ഡയറക്ടര്‍ ബാബു ഊളമ്പാറയുടെ സ്ഥിരം ക്യാമറാമാന്. ക്യാമറ കൊണ്ടു് ഇന്ദ്രജാലം കാട്ടുന്ന ഇയാള്‍ കാട്ടുകിഴങ്ങു് എന്ന ചിത്രത്തിന്റെ ഔട്ട്ഡോര്‍ ഷൂട്ടിംഗിനുവേണ്ടി ഇവിടെ എത്തിയിരിക്കുന്നു. കേരളത്തിന്റെ വനഭംഗി ചിത്രീകരിക്കാന്‍. മരതകക്കുന്നുകളും കാട്ടരുവികളും അഭ്രത്തിലേക്കു് പകര്‍ത്താന്‍.
പ്രഭു : സുമുഖനും സുന്ദരനും പ്രതാപവാനുമായ ഒരു മനുഷ്യന്. അയാളുടെ മനസ്സു് കാണുവാനാരുമില്ല. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഇയാള്‍ തിരുവാഭരണം തേടിയിറങ്ങിയിരിക്കുകയാണു്.
ക്യാപ്റ്റന്‍ നമ്പ്യാര്‍ : കൈക്കു പരുക്കു് പറ്റിയതു മൂലം വിശ്രമത്തിനായി സിംഗപ്പൂരില്‍ നിന്നും ഇവിടെ എത്തിയിരിക്കുന്നു. കൈയില്‍ വിലമതിക്കാനാവാത്ത രത്നങ്ങളുണ്ടു്. ഒപ്പം സുന്ദരിയായ മകള്‍ മീനയും. ഇദ്ദേഹത്തിനുണ്ടു് തിരുവാഭരണത്തോടു് ചെറിയൊരു നോട്ടം.
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിന്നും കഥയാരംഭിക്കുന്നു. ബ്രിട്ടീഷുകാരും ടിപ്പുസുല്‍ത്താനുമായി ഭയങ്കര യുദ്ധം നടക്കുന്ന സമയം. നിരവധി ക്ഷേത്രങ്ങളും പ്രാര്‍ത്ഥനാലയങ്ങളും യുദ്ധത്തില്‍ തകര്‍ന്നു മണ്ണോടുമണ്ണടിഞ്ഞു. കൂട്ടത്തില്‍ മാടായി ക്ഷേത്രവും. എന്നാല്‍ തകര്‍ന്ന ക്ഷേത്രത്തിലെ മുത്തും വൈഡൂര്യവും മരതകവും പതിച്ച തിരുവാഭരണം ഇളമന നമ്പൂതിരി ഒരു പെട്ടിയിലാക്കി കുഴിച്ചിട്ടു. കാലം കടന്നു പോയി.
തിരുവാഭരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു താളിയോലഗ്രന്ഥം ഇളമനഇല്ലത്തു് അവശേഷിച്ചു. ആ ഗ്രന്ഥം കയ്യില്‍ കിട്ടിയ ഇളമന ഇല്ലത്തിലെ പിന്തുടര്ച്ചാവകാശികളായ ഒരമ്മയും മകനും ആ ഓലയുമായി സ്വന്തം കാറില്‍ വനാന്തരത്തിലേക്കു് യാത്രയായി, തിരുവാഭരണവുമന്വേഷിച്ചു്.
യാത്ര അധികം തുടരേണ്ടിവന്നില്ല. അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു വന്‍ വൃക്ഷത്തില്‍ ഇടിച്ചു തകര്‍ന്നു. വനമദ്ധ്യത്തില്‍ വച്ചു് ബസ് കേടായിപ്പോയതു മൂലം സമീപത്തു വിശ്രമിച്ചുകൊണ്ടിരുന്ന ഒരു സംഘം ബസ് യാത്രക്കാര്‍ കാറിടിച്ച ശബ്ദം കേട്ടു് അവിടെ ഓടിക്കൂടി.
വിവിധ സ്വഭാവക്കാരും തരക്കാരുമായിരുന്നു ആ ബസ് യാത്രക്കാര്‍. കേരളത്തിലെ വനഭംഗി ചിത്രീകരിക്കുവാന്‍ വേണ്ടി പുറപ്പെട്ട സിനിമാഭ്രാന്തന്മാരായ ചിത്രസംവിധായകന്‍ ബാബു ഊളന്‍പാറയും, സന്തതസഹചാരി ക്യാമറാമാന് നിരോധ്കുമാറും, കൈക്കു് ഗുരുതരമായി പരിക്കു് പറ്റിയതുകൊണ്ടു് വിശ്രമത്തിനായി സിംഗപ്പൂരില്‍ നിന്നു് ഇവിടെ എത്തിയിരിക്കുന്ന ക്യാപ്റ്റന്‍ നമ്പ്യാരും മകള്‍ മിനിയും, മറ്റൊരു പണക്കാരനായ പ്രഭു, വേളാങ്കണ്ണിയിലേക്കു് തീര്‍ത്ഥയാത്ര പുറപ്പെട്ട തങ്കശ്ശേരിക്കാരന്‍ ഗോണ്‍സാല്‍വാസും കുടുംബവും, മാനന്തവാടിക്കടുത്തു് ഉത്സവത്തിനു് പോകുന്ന ഡാന്‍സര്‍ ലീലാഭായിയും, വാല്‍നക്ഷത്രം പിച്ചാത്തി ഭാസ്ക്കരനും, ഭാഗവതരും, മര്ക്കാരപ്പള്ളിയില് പെരുന്നാളിനു് വെടിക്കെട്ടു നടത്താന്‍ പോകുന്ന അമിട്ടന്തോണിയും, സര്‍ക്കസിനു പോകുന്ന സര്‍ക്കസ് നാരായണിയും പാര്‍ട്ടിയും, ആഢ്യബ്രാഹ്മണന്‍ വില്വനമ്പൂതിരി, ഇഹലോകജീവിതത്തോടു് വിരക്തി തോന്നിയ വിരക്താനന്ദസ്വാമികള്, ഹജ്ജിനു് പോയി മടങ്ങി വരുന്ന അബുക്കര്ഹാജി. അങ്ങിനെ വിഭിന്ന തരക്കാരായ ഒരു കൂട്ടം ആളുകള്‍.
ശബ്ദം കേട്ടു് ഓടിയെത്തിയ ഇവര്‍ കണ്ടതു് മരത്തിലിടിച്ചു് തകര്‍ന്ന കാറും അതിനുള്ളില്‍ മരിച്ചുകിടക്കുന്ന മകനേയും മൃതപ്രായയായ അമ്മയേയുമാണു്. കൈയില്‍ ഇരുന്ന താളിയോല പ്രഭുവിന്റെ കൈയില്‍ കൊടുത്തിട്ടു് അമ്മയും അന്ത്യശ്വാസം വലിച്ചു.
പ്രഭുവിന്റെ കൈയില്‍ കിട്ടിയ തിരുവാഭരണത്തേക്കുറിച്ചു് രഹസ്യവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന താളിയോലയ്ക്കുവേണ്ടി അവര്‍ പിടിവലിയായി. നിമിഷത്തിനകം ആ ഗ്രന്ഥം പിച്ചിച്ചീന്തപ്പെട്ടു. ഓരോരുത്തരും അവരവരുടെ കൈയില്‍ കിട്ടിയ ഓലക്കഷണങ്ങളുമായി വനാന്തരത്തിലേക്കോടി, ആ അമൂല്യ നിധി തിരുവാഭരണം കണ്ടെടുക്കാന്‍.
തിരുവാഭരണത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ പല അത്യാഹിതങ്ങളും സംഭവിച്ചു. പാവപ്പെട്ടവനായ രാഘവന്റെ ഭാര്യ പാറയിടുക്കില്‍ വീണു മരിച്ചു. ഗോണ്‍സാല്‍വാസും കുടുംബവും മുതലയുടെ വായില്‍ അകപ്പെട്ടു. ഡാന്‍സ് പാര്‍ട്ടിയും ബസ് കണ്ടക്ടറും നമ്പൂതിരിയും തമ്മില്‍ അടിപിടിയായി. ഹാജിയാരെയും സ്വാമികളേയും കാട്ടാളന്മാര് പിടികൂടി. നമ്പ്യാര്‍ സിംഗപ്പൂരില്‍ നിന്നും കൊണ്ടുവന്ന വിലപ്പെട്ട വൈഡൂര്യക്കല്ലുകള്‍ തട്ടിയെടുക്കാന്‍ പ്രഭു പല ശ്രമങ്ങളും നടത്തി. എന്തിനേറെ പറയുന്നു കനകത്തിനുവേണ്ടിയുള്ള കലഹം പല കുഴപ്പങ്ങളും സൃഷ്ടിച്ചു.
എല്ലാം നഷ്ടപ്പെട്ടു് അവിടെ ഓടിയെത്തിയവര്‍ കവചകുണ്ഡലങ്ങളും മുത്തുപേസരികളും കനകച്ചിലമ്പും സ്വര്‍ണ്ണപ്പതക്കവും തങ്കവളകളും മുത്തുമാലയും എല്ലാം നിറച്ച ആ തിരുവാഭരണപ്പെട്ടി കണ്ടു് അത്ഭുതപ്പെട്ടു. അതു് കണ്ടവരുടെയെല്ലാം കണ്ണു് മഞ്ജി. ആ അമൂല്യനിധിയുടെ അതുല്യപ്രഭയില് ദിവ്യചൈതന്യത്തില്‍ അവര്‍ അസ്തപ്രജ്ഞരായി. ഏതോ അദൃശ്യശക്തിയുടെ മായാവലയത്തില്‍ അവര്‍ കുരുങ്ങിനിന്നു. എന്തു ചെയ്യണമെന്നറിയാതെ.
പിന്നീടവിടെ സംഭവിച്ചതെല്ലാം അത്ഭുതങ്ങളായിരുന്നു. നിങ്ങളെ നോമാഞ്ചമണിയിക്കുന്ന മനസ്സിലൊരു മായാപ്രപഞ്ചം സൃഷ്ടിക്കുന്ന അനന്തരരാഗങ്ങള് തിരുവാഭരണം നേരില്‍ കാണുവാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
അവലംബം : പാട്ടുപുസ്തകം
|