കഥാസാരം
നെല്‍ വയലുകളും, തെങ്ങിന് തോപ്പുകളും, അമ്പലക്കുളവുമുള്ള ഒരു ഗ്രാമത്തില്‍ ഒരുകാലത്തു് സര്‍വ്വവിധ പ്രതാപങ്ങളോടെ വാണരുളിയ ഒരു പഴയ നായര്‍ തറവാട്ടിലെ കാരണവരായ രാമന് മേനോന്റെയും, ദേവകിയമ്മയുടെയും ഏക മകളാണു് ഇന്ദിര. സുന്ദരിയും ശാലീനയുമായ ഇന്ദിര യുവകവിയും സാഹിത്യകാരനുമായ വിജയനെ പ്രേമിച്ചു. വിജയന്റെ കവിതകളെ മനസാ ആരാധിച്ചിരുന്ന ഇന്ദിരയെ കൂട്ടുകാരിയായ രാധയാണു് അദ്ദേഹവുമായി അടുപ്പിച്ചതു്. കാലപ്പഴക്കത്തില്‍ അവരുടെ ബന്ധം സുദൃഢമായി.
അങ്ങനെയിരിക്കവേയാണു് രാമന് മേനോന് ഇന്ദിരയ്ക്കു് ഒരു വിവാഹാലോചന കൊണ്ടുവന്നതു്. കാറും വലിയ ബംഗ്ലാവും എസ്റ്റേറ്റുകളുമുള്ള രാജനായിരുന്നു പ്രതിശുതവരന്. വിവരം അറിഞ്ഞ ഇന്ദിര ഞെട്ടി. അപ്രതീക്ഷിതമായ ഒരു അടിയേറ്റതുപോലെ അവള് തരിച്ചിരുന്നുപോയി. അവസാനം അവള് തന്റെ പ്രേമകഥ അമ്മയെ അറിയിച്ചു. രാജനെപ്പോലെയുള്ള ഒരാളുമായുള്ള ബന്ധം തകര്ത്തുകളയരുതെന്നു് ദേവകിയമ്മ മകളെ ഉപദേശിച്ചു. ഇന്ദിര എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു. ഒടുവില്‍ അവള് മാതാപിതാക്കളുടെ ആഗ്രഹത്തിനു വഴങ്ങുവാന്‍ തീരുമാനിച്ചു. ഒട്ടും താമസിയാതെ അവള് നിറകണ്ണുകളുമായി വിജയനെ സമീപിച്ചു. തികച്ചും അപ്രതീക്ഷിതമായ പ്രതികരണമാണു് വിജയനില്‍ നിന്നും ഉണ്ടായതു്. അച്ഛനും അമ്മയും കൂടി നിശ്ചയിച്ച വിവാഹം നടത്തുവാനും തന്നെക്കുറിച്ചു് ദുഃഖിക്കാതിരിക്കുവാനും വിജയന് ഇന്ദിരയെ ഉപദേശിച്ചു. വിവാഹത്തിനു എല്ലാ അനുഗ്രഹാശിസ്സുകളും നല്കി യാത്രയാക്കിയ ആ മഹത്തായ വ്യക്തിത്വത്തിനു മുന്നില്‍ പൊട്ടിക്കരയുവാനല്ലാതെ ഇന്ദിരയ്ക്കു മറ്റൊന്നും സാധിച്ചില്ല.
ഇന്ദിരയും രാജനുമായുള്ള വിവാഹം യഥാവിധി നടന്നു. വലിയ പണക്കാരനായിരുന്ന രാജന് വലിയ ഒരു ഹൃദയത്തിന്റെ ഉടമയായിരുന്നു. തന്റെ ഭര്‍ത്താവിന്റെ സ്നേഹസമ്പന്നമായ ഹൃദയം കണ്ടു് ഇന്ദിര സന്തോഷവതിയായി. ഇരുവരും അന്യോന്യം ഉള്ളഴിഞ്ഞു സ്നേഹിച്ചു. മാസങ്ങള്‍ കടന്നുപോയി. ഇന്ദിര ഒരു മാതാവായിത്തീര്‍ന്നു. ആ സുദിനം രാജനു് ഒരു ഉത്സവമായിരുന്നു. ആ ദാമ്പത്യബന്ധത്തിന്റെ കണ്ണികള്‍ നാള്‍ക്കുനാള്‍ ദൃഢതരമായി.
പക്ഷെ വിധി പ്രശാന്തമായി ഒഴുകിക്കൊണ്ടിരുന്ന ആ ജീവിതനദിയിലേക്കു് ഒരു കല്ലെറിഞ്ഞു. കവികളെയും കവിതകളെയും ആരാധിച്ചിരുന്ന രാജന് ഒരു ദിവസം തന്റെ ഇഷ്ടകവിയായ വിജയനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. വിജയനും ഇന്ദിരയും തമ്മില്‍ ഉണ്ടായിരുന്ന പൂര്‍വ്വകാല ബന്ധങ്ങളൊന്നും രാജനു് അറിയാന്‍ പാടില്ലായിരുന്നു. വിജയനെ കണ്ട ഇന്ദിര അടിതെറ്റിവീഴാതിരിക്കുവാനും സമനില പാലിക്കുവാനും നന്നേ പരിശ്രമിച്ചു.
പിറ്റേദിവസം രാജനില്ലാത്ത അവസരത്തില്‍ വിജയന് ഇന്ദിരയെ സന്ദര്‍ശിച്ചു. താനിന്നു്, ഒരു ഭാര്യയും മാതാവുമാണെന്നും, ഇനിയും ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ ഇടവരുത്തരുതെന്നും അവള് വിജയനോടു കേണപേക്ഷിച്ചു. അവരുടെ സംസാരം ഒളിച്ചുനിന്നു കേട്ട രാജന് ഒരു പിശാചായി മാറി. അയാള്‍ അവളെ ശകാരിച്ചു, മര്‍ദ്ദിച്ചു. താന്‍ പരിശുദ്ധയും, പതിവ്രതയുമാണെന്നും തന്നെ സംശയിക്കരുതെന്നും അവള് അപേക്ഷിച്ചിട്ടും രാജന് വിശ്വസിക്കുവാന്‍ തയ്യാറായില്ല. ഐശ്വര്യത്തിന്റെയും കുടുംബജീവിതത്തിന്റെയും മണിവിളക്കായിരുന്ന ഇന്ദിരയോടു് ഒരു വീട്ടുമൃഗത്തോടെന്നപോലെ അയാള്‍ പെരുമാറി. എന്നിട്ടും ഇന്ദിര രാജനെ സ്നേഹിച്ചു, ആരാധിച്ചു.
മക്കളെ കാണാന്‍ വന്ന മാതാപിതാക്കള്‍ അതിവേഗം മടങ്ങിപ്പോയി. രാജന് മനഃസുഖം നേടുവാനായി മദ്യപാനം തുടങ്ങി. വിവാഹം കഴിഞ്ഞു എട്ടാം മാസത്തില്‍ പ്രസവിച്ച ഭാര്യയെക്കുറിച്ചു് കുടിയന്മാരായ തന്റെ സുഹൃത്തുക്കള്‍ രാജനെ കളിയാക്കി. അയാള്‍ക്കു് ഇന്ദിരയോടുള്ള വെറുപ്പും വൈരാഗ്യവും കൂടി വന്നു. എങ്കിലും ഇന്ദിരയുടെ പ്രസവക്കാര്യം ഡോക്ടര്‍ വിശദീകരിച്ചപ്പോള്‍ അയാള്‍ക്കു് സ്വല്പം സമാധാനമായി.
എല്ലാ ദുസ്വഭാവങ്ങളും രാജനില്‍ മുളയിട്ടു. തന്റെ വിശ്വസ്ത പരിചാരകനായ ഔസേപ്പിന്റെ സഹായത്തോടെ സദാ മദ്യപിച്ചും അഭിസാരികകളോടൊപ്പം വിഹരിച്ചും രാജന് ദിനരാത്രങ്ങള്‍ കഴിച്ചു. ഒരു സാമൂഹ്യസേവികയെന്നറിയപ്പെട്ടിരുന്ന മിസ്സിസ് മേനോന് രാജന്റെ പണത്തില്‍ കണ്ണുവെച്ചു് അയാളുടെ സന്തതസഹചാരിയായി. എസ്റ്റേറ്റുകളും മറ്റും ഒന്നൊന്നായി വിറ്റു് കുടിച്ചും മറ്റും താമസം വിനാ രാജന് മുച്ചൂടും നശിച്ചു നിർദ്ധനനായി. അയല്‍ക്കാര്‍ ഉപദേശിച്ചിട്ടും ഇന്ദിര ഭര്‍ത്താവിന്റെ ഇംഗിതത്തിനെതിരായി ഒന്നും ശബ്ദിച്ചില്ല.
എല്ലാം നശിച്ചു് ഒരു ഭ്രാന്തനെപ്പോലെ മാറിയ രാജന് ഒരു ദിവസം വിജയനെ കണ്ടുമുട്ടി. വിജയനില്‍ നിന്നും തന്റെ ഭാര്യ പതിതയല്ലെന്നും പതിവ്രതയാണെന്നും മനസ്സിലാക്കിയ രാജന്, പശ്ചാത്താപവിവശനായി. പക്ഷെ സമയം വളരെ വകിപ്പോയിരുന്നു. തന്റെ പഴയ പണവും പ്രതാപവും എല്ലാം നശിച്ചു രാജന് വെറും നിർദ്ധനനായിക്കഴിഞ്ഞിരുന്നു.
രാജന്റെയും ഇന്ദിരയുടെയും മകന് വിജയന് ബാല്യകാലം മുതല്‍ ബോര്ഡിങ്ങില് താമസിച്ചാണു് വിദ്യാഭ്യാസം നടത്തിയതു്. വിജയന് മടങ്ങി വന്നു. അവൻ അയല്പക്കത്തെ വീട്ടിലെ കുഞ്ചുപിള്ളയുടെ മകളുമായി പ്രേമത്തിലായി. വിജയനു് അവളെ വിവാഹം കഴിക്കണം. പക്ഷെ ഒരു മദ്യപാനിയുടെ മകനു് തന്റെ മകളെ കൊടുക്കുവാന്‍ കുഞ്ചുപിള്ള തയ്യാറല്ല. അതവനെ വല്ലാതെ ഇളിഭ്യനാക്കി. അമ്മയില്‍ നിന്നും അച്ഛനെപ്പറ്റിയുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കിയ വിജയന് രാജനോടു പ്രതികാരം ചെയ്യുവാന്‍ ഒരുങ്ങി. പശ്ചാത്താപനിരതനായ രാജന് അപ്പോള്‍ മാത്രമാണു് വീട്ടില്‍ മടയെത്തിയതു്. തന്റെ തെറ്റിദ്ധാരണകള്‍ക്കും ഇന്ദിരയോടുള്ള മൃഗീയമായ പെരുമാറ്റങ്ങള്‍ക്കും അയാള്‍ മാപ്പപേക്ഷിച്ചു.
സത്യൻ, മധു, അടൂര്‍ ഭാസി, പി.ജെ. ആന്റണി, നെല്ലിക്കോടു ഭാസ്ക്കരൻ, രാഘവന്, ശങ്കരാടി, കടുവാക്കുളം ആന്റണി, രവി, രാധാകൃഷ്ണന്, ജനാര്ദ്ദനന്, ശാരദ, കമലാദേവി, ടി.ആർ. ഓമന, ശോഭ, രാധ, രമണി, കമലം എന്നിവരാണു് വീട്ടുമൃഗത്തില് അഭിനയിച്ചതു്. യേശുദാസ്, ജയചന്ദ്രന്, പി.സുശീല, എ. എം. രാജാ, വസന്ത എന്നിവർ പാടിയ അഞ്ചു ഗാനങ്ങള്‍ രചിച്ചതു് പി. ഭാസ്ക്കരനും, സംഗീത സംവിധാനം നിര്‍വ്വഹിച്ചതു് ജി. ദേവരാജനുമാണു്.
സി. ജെ. മോഹന്‍ ഛായാഗ്രഹണവും, ജി. വെങ്കിട്ടരാമന് ചിത്രസംയോജനവും, കെ. ബാലന് കലാസംവിധാനവും, എം. സുന്ദരം വസ്ത്രാലങ്കാരവും, എം. എസ്. നാരായണന് വേഷവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം ശാരദ, അരുണാചലം എന്നീ സ്റ്റുഡിയോകളില്‍ വെച്ചാണു് നിര്‍മ്മിച്ചതു്.
വിമലാ ഫിലിംസ് വിതരണം നടത്തിയ വീട്ടുമൃഗം 24-1-1969 -ൽ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|