കഥാസാരം
ലക്ഷ്മീ നിവാസ് ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആവാസകേന്ദ്രമായിരുന്നു.ലക്ഷ്മിയും ഭർത്താവായ ശ്രീധറും സഹോദരനായ ചന്ദ്രനും കൂടി ഒരു ദിവസം അവരുടെ ഫാക്ടറിയിലെ അസിസ്റ്റന്റു മാനേജരായ ശങ്കറിന്റെ പ്രേരണയാൽ, ശങ്കറിന്റെ സുഹൃത്തായ വിലാസിനിയുടെയും പാർട്ടിയുടെയും നൃത്തം കാണുവാൻ പോയി. നൃത്തം കണ്ട ശ്രീധർ വിലാസിനിയിൽ ആകൃഷ്ടനായി. അവരുടെ അടുപ്പം ലക്ഷ്മീ നിവാസിലെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ കാർമേഘ പടലങ്ങൾ ഉയർത്തി.ധന ദുർമ്മോഹിയായ ശങ്കർ ശ്രീധറിനു വിലാസിനിയിലുള്ള അഭിനിവേശം ശരിക്കും മുതലെടുത്തു. കിട്ടാവുന്ന സന്ദർഭങ്ങളെല്ലാമുപയോഗിച്ച് ശങ്കർ ശ്രീധറും ചന്ദ്രനുമായുള്ള സ്നേഹബന്ധങ്ങളിൽ വിള്ളലുണ്ടാക്കി.ശ്രീധറിന്റെ അഭിലാഷങ്ങൾക്ക് തടസ്സമായി നിൽക്കുന്നത് ചന്ദ്രനാണെന്ന് അയാൾ ധരിച്ചു.ശങ്കറിന്റെ പ്രേരണകൾക്ക് വശംവദനായി ശ്രീധർ ചന്ദ്രനെ നശിപ്പിക്കുവാൻ തീരുമാനിച്ചു.ഒരു ദിവസം വീട്ടിലേയ്ക്കു മടങ്ങിയ വേലയിൽ ശങ്കറിന്റെ ഗുണ്ടകൾ ചന്ദ്രനെ ആക്രമിച്ചു. മർദ്ദിച്ച് കുറ്റിച്ചെടികൾക്കിടയിൽ ഉപേക്ഷിച്ചു.ചെടികൾക്കിടയിൽ ബോധരഹിതനായി കിടന്ന ചന്ദ്രനെ ശങ്കറിന്റെ പുത്രി പ്രഭ രക്ഷിച്ചു. ഈ സംഭവം അവരിരുവരുടെയും ഹൃദയത്തിൽ അനുഭൂതി ജനിപ്പിക്കുകയും അവർ പ്രണയബദ്ധരായി തീരുകയും ചെയ്തു. തന്റെ പ്രിയ സഹോദരിക്കും സഹോദരി പുത്രിയായ ഉഷയ്ക്കും വേണ്ടി വിലാസിനിയുടെ കാമാർത്തിയിൽ നിന്നും ശ്രീധറെ തടയാൻ ചന്ദ്രൻ പരിശ്രമിച്ചു. ഭർത്താവിനെ അഗാധമായി സ്നേഹിക്കുകയും ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യുന്ന ലക്ഷ്മി, ചന്ദ്രനോട് അളവറ്റ സ്നേഹവാത്സല്യങ്ങളുണ്ടായിട്ടും ശ്രീധറെക്കുറിച്ചുള്ള ചന്ദ്രന്റെ വാക്കുകൾ വിശ്വസിക്കുവന അവൾ കൂട്ടാക്കിയില്ല.എന്നുതന്നെയല്ല ആ ശ്രമം മൂലം അവൾ ചന്ദ്രനെ അവിശ്വസിക്കുവാനും ശാസിക്കുവാനും ഇടയായി.ഹൃദയം തകർന്ന ചന്ദ്രൻ വീടു വിട്ടിറങ്ങി. ചന്ദ്രന്റെ യാത്ര മനസ്സിലാക്കിയ ശ്രീധറും ശങ്കറും കൂടി രണ്ടു ഘാതകന്മാരെ ഏർപ്പാടു ചെയ്തു. അവർ ചന്ദ്രനെ പിൻ തുടർന്ന് ട്രെയിനിൽ നിന്നും അവനെ പുറത്തെറിഞ്ഞു. ചന്ദ്രൻ ആത്മഹത്യ ചെയ്തതായി വിവരം വർത്തമാന പത്രങ്ങളിൽ സഥലം പിടിച്ചു. ലക്ഷ്മിയുടെ ഹൃദയം സന്താപപൂരിതമായി.ശ്രീധർ ഇതിനകം ശങ്കറിന്റെയും വിലാസിനിയുടെയും കൈകളിൽ വെറും പാവയായി കഴിഞ്ഞിരുന്നു. ലക്ഷ്മിയുടെയും ചന്ദ്രന്റെയും പൈതൃക സ്വത്തായിരുന്ന ഫാക്ടറി ശ്രീധറിന്റെ ശ്രദ്ധക്കുറവും ശങ്കറിന്റെ ദുർഭരണവും മൂലം നാശത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു. ലക്ഷ്മിയുടെ പൈതൃകാർജ്ജിതമായ ആഭരണങ്ങൾ പോലും ശ്രീധറെടുത്തു വിറ്റു നശിപ്പിച്ചു കഴിഞ്ഞിരുന്നു. കൈയ്യിൽ പണമില്ലാതായ ശ്രീധറെ ആപൽ ഘട്ടത്തിൽ ശങ്കറും വിലാസിനിയും കൈയ്യൊഴിഞ്ഞു.ശ്രീധറിനെതിരെ തിരിഞ്ഞ ശങ്കർ അസംതൃപ്തരായ ഫാകടറി തൊഴിലാളികളെ ഇളക്കി വിട്ടു.പണി മുടക്കിയ തൊഴിലാളികൾ ശ്രീധറെ തടഞ്ഞു വെച്ചു.ഇതറിഞ്ഞ ലക്ഷ്മി ഫാക്ടറിയിലെത്തി.ശ്രീധറോട് പൂർവ വൈരാഗ്യമുണ്ടായിരുന്ന ഒരു തൊഴിലാളി അയാളെ പൂട്ടിയിട്ടിരുന്ന മുറിയ്ക്ക് തീ വെച്ചു. ഗത്യന്തരമില്ലാതെ ലക്ഷ്മി നിറകണ്ണുകളുമായി നോക്കി നിൽക്കവേ ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്തെന്നു വിശ്വസിക്കപ്പെട്ടിരുന്ന ചന്ദ്രൻ ആ രംഗത്തു പ്രത്യക്ഷപ്പെട്ടു.സ്വജീവനെപ്പോലും പണയപ്പെടുത്തി ചന്ദ്രൻ ശ്രീധറിനെ കത്തിയെരിയുന്ന മുറിയിൽ നിന്നും രക്ഷപ്പെടുത്തി. ചന്ദ്രന്റെ സ്നേഹത്തിന്റെ വില മനസ്സിലാക്കിയ ശ്രീധർ തന്റെ ദുഷ്പ്രവൃത്തികളിൽ പശ്ചാത്തപിച്ചു.ചന്ദ്രൻ മരിച്ചിട്ടില്ലെന്നറിവായ ശങ്കർ വിലാസിനിയുമായി സ്ഥലം വിടാൻ ഉറച്ചു. പക്ഷേ അയാൾക്കതിനു സാധിച്ചില്ല. ശങ്കർ ചന്ദ്രന്റെ കൈയ്യിലകപ്പെട്ടു.
ഈ ചിത്രത്തിനു വേണ്ടി പി ഭാസ്കരൻ രചിച്ച 9 ഗാനങ്ങൾക്ക് എം ബി ശ്രീനിവാസൻ സംഗീതം പകർന്നു.പി ലീല , ജിക്കി, ജമുനാറാണി, പി ബി ശ്രീനിവാസൻ, കമുകറ പുരുഷോത്തമൻ ,ബേബി ലത എന്നിവർ പിന്നണിയിൽ പാടി.നൃത്ത സംവിധാനം കെ തങ്കപ്പനും ഛായാഗ്രഹണം എൻ എസ് മണിയും ശബ്ദലേഖനം കൃഷ്ണ ഇളമണ്ണും രംഗസംവിധാനം എം വി കൊച്ചാപ്പുവും ചിത്ര സംയോജനം കെ ഡി ജോർജ്ജും , വേഷവിധാനം ബാലകൃഷ്ണനും, വസ്ത്രാലങ്കാരം കെ നാരായണനും നിർവഹിച്ചു.തിക്കുറിശ്ശി സുകുമാരൻ നായർ , കൊട്ടാരക്കര ശ്രീധരൻ നായർ , ടി കെ ബാലചന്ദ്രൻ, എസ് പി. പിള്ള , എം ആർ ഭരതൻ,ആന്റണി , മിസ് കുമാരി, അംബിക, ശാന്തി, പങ്കജവല്ലി, ആറന്മുള പൊന്നമ്മ, അടൂർ പങ്കജം , ബേബി വിനോദിനി എന്നിവരാണു ചിത്രത്തിലഭിനയിച്ചത്.കേരളത്തിൽ വിതരണം നടത്തിയത് ജയാ ഫിലിംസ് ആണ്.സ്നേഹദീപം 1962 മാർച്ച് 31 മുതൽ പ്രദർശനം ആരംഭിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്