ഇതില്‍ അഭിനയിച്ചവര്‍ പ്രേംനസീര്‍ , അടൂര്‍ ഭാസി, ശങ്കരാടി, ജി.കെ.പിള്ള, കൊട്ടാരക്കര ശ്രീധരന് നായര്‍, ഷീല, വിജയലളിത, ശകുന്തള, ജ്യോതി ലക്ഷ്മി, ദേവകി എന്നിവരാണു്. നൃത്തം ഇ. മാധവനും, സ്റ്റണ്ട് പുലികേശനും കൂട്ടരും സംവിധാനം ചെയ്തു. എ.വി.എം., ന്യൂട്ടോൺ, ശ്യാമള, അരുണാചലം എന്നീ സ്റ്റുഡിയോകളിൽ നിര്‍മ്മിച്ച ഈ ചിത്രത്തിനുവേണ്ടി മദ്രാസ് സിനി ലാബറട്ടറിയാണു് ഫിലിം പ്രോസസ് ചെയ്യാൻ ഉപയോഗിച്ചതു്.
കൊച്ചിൻ മലബാറിലേക്കു് ജയാ ഫിലിംസും, തിരുവിതാംകൂറിലേക്കു് അസോഷിയേറ്റഡ് ഫിലിംസും വിതരണാവകാശക്കാരായുള്ള 'കൊച്ചിൻ എക്സ്പ്രസ്' 28- 10 - 1967 - ൽ പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
എറണാകുളത്തുകാരനും, സമ്പന്നനുമായ മാധവമേനോന് ഒരു കേസ് കാര്യത്തിനായി മദ്രാസില്‍ പോയിട്ടു് മടക്കയാത്രയില്‍, മകളുടെ വിവാഹാവശ്യത്തിനുള്ള ചില ആഭരണങ്ങള്‍ കൂടെ കൊണ്ടുപോന്നു.മേനോന് യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ടുമെന്റില്‍ മേനോനൊഴികെ ഉണ്ണികൃഷ്ണന് നായര്‍ എന്നൊരു യുവാവും, അവസാന നിമിഷം ഓടിക്കയറിയ കലാവതി എന്നൊരു സുന്ദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തീവണ്ടി കാട്പാടി സ്റ്റേഷനിൽ എത്തുന്നതിനുമുമ്പേ ഉണ്ണികൃഷ്ണന് നായരും കലാവതിയുമായി പരിചയത്തിലായി. കാട്പാടി സ്റ്റേഷനിലെ ഹാള്‍ട്ടില്‍ അവര്‍ ചായകുടിക്കാന്‍ റസ്റ്റോറന്റിൽ കയറി. ഉണ്ണികൃഷ്ണന് നായരെ അവിടെയാക്കി കലാവതി രക്ഷപെട്ടു.തീവണ്ടി പ്ലാറ്റ് ഫോം വിട്ടു. നായര്‍ സ്റ്റേഷനിലുമായി. തന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട പരിഭ്രാന്തിയില്‍ അയാള്‍ വിവരം സ്റ്റേഷൻ മാസ്റ്ററോടു പറഞ്ഞു. സ്റ്റേഷൻ മാസ്റ്റർ അടുത്ത സ്റ്റേഷനായ ജോലാർപേട്ടിലേക്കു് വിവരം അറിയിച്ചു. തുടര്‍ന്നു വന്ന വണ്ടിയില്‍ ഉണ്ണികൃഷ്ണന്‍നായര്‍ ജോലാർപേട്ടിൽ എത്തി.
അവിടെവെച്ചു് അയാള്‍ക്കൊരു ഞെട്ടല്‍ കിട്ടി.അയാള്‍ സഞ്ചരിച്ചിരുന്ന തീവണ്ടിയുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റ് വേര്പെടുത്തിയിട്ടിരിക്കുന്നു. അതില്‍ തന്റെ സഹയാത്രികനായിരുന്ന മേനോന് കുത്തി കൊലപ്പെട്ടു കിടന്നിരുന്നു. കലാവതിയെന്ന യുവതിയും അവിടെയെങ്ങും ഇല്ലായിരുന്നു. മേനോന്റെ ലഗേജ് അപ്രത്യക്ഷമായത്തില് നിന്നു് മോഷണമായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശമെന്നു വ്യക്തമായി. കേസന്വേഷണത്തിനു നിയുക്തനായ സി.ഐ.ഡി. ഉദ്യോഗസ്ഥന് രാജന്, ഉണ്ണികൃഷ്ണനോടൊത്തു് അന്വേഷണം ആരംഭിച്ചു.
കലാവതി ആലുവായിലെ ഒരു നൃത്തവിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിനി ആണെന്നു് ഉണ്ണികൃഷ്ണന് നായരോടു് അവള് പറഞ്ഞിരുന്നതനുസരിച്ചു് അവര്‍ അവിടെയെത്തി. അവിടെ ഒരു കലാവതി ഉണ്ടായിരുന്നു. പക്ഷെ അതവര്ക്കാവശ്യമുള്ള കലാവതിയല്ലായിരുന്നു. അങ്ങിനെയിരിക്കെ കലാവതി ഒരു ഹോട്ടലിലേക്കു് കയറിപ്പോകുന്നതു് ഉണ്ണികൃഷ്ണന്‍നായര്‍ കണ്ടു.അതനുസരിച്ചു് രാജനും അയാളും കൂടെ അന്വേഷണം നടത്തിവന്നപ്പോഴേക്കും അവള് കൊച്ചിൻ എക്സ്പ്രസ്സില്‍ കയറി മദ്രാസ്സിലേക്കു് പോയിരുന്നു.
കലാവതിയെ ഉണ്ണികൃഷ്ണന്‍നായര്‍ മാത്രമേ കണ്ടിരുന്നുള്ളൂ. അതിനാല്‍ അയാളെയും കൂട്ടി രാജന് കൊച്ചിൻ എക്സ്പ്രസ്സില്‍ തന്നെ മദ്രാസിലേക്കു പുറപ്പെട്ടു.പോകുന്നവഴിക്കു് പല അന്വേഷണങ്ങളും നടത്തി.പക്ഷെ ഫലമൊന്നും ഉണ്ടായില്ല. അവര്‍ മദ്രാസിലെത്തി മേനോന് താമസിച്ചിരുന്ന ഹോട്ടലില്‍ത്തന്നെ താമസമാക്കി.
അവിടെവെച്ചു് ഉണ്ണികൃഷ്ണന്‍നായര്‍ അപ്രത്യക്ഷനായി. രാജന്, തനിക്കു തോന്നിത്തുടങ്ങിയ സംശയങ്ങള്‍ അനുസരിച്ചു് പ്രവര്‍ത്തനം ആരംഭിച്ചു. മദ്രാസില്‍ വെച്ചു് രാജന്,ഗീത എന്ന തന്റെ സ്നേഹിതയെ കണ്ടുമുട്ടി.
ഒരിക്കല്‍ സ്റ്റേഷനിൽ വെച്ചു് കലാവതിയെ കണ്ടുമുട്ടുകയും അവളെ രാജന് പിന്തുടരുകയും ചെയ്തു.പിടിക്കപ്പെടുമെന്നായപ്പോള്‍ അവള് വിഷം കഴിച്ചു. മരിക്കുന്നതിനു മുമ്പു് അവൾ ഞെട്ടിക്കുന്ന ഒരു സത്യം വെളിച്ചത്താക്കി.ഗീത തന്നെയായിരുന്നു കലാവതി!
തുടര്‍ന്നുള്ള രാജന്റെ ധീരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നു് കൊള്ളക്കാരുടെ രഹസ്യസങ്കേതം മനസ്സിലാക്കി. ഉണ്ണികൃഷ്ണന്‍നായര്‍ രക്ഷിക്കപ്പെട്ടു. യഥാർത്ഥ കുറ്റവാളിയായ ഹോട്ടല്‍ മാനേജര്‍ തടവിലാക്കപ്പെട്ടു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍