പ്രതാപവാനായ കുഞ്ഞികൃഷ്ണമേനോന്‍, ഭാര്യ ലക്ഷ്മിയമ്മ, മക്കള്‍ കേശവന്‍കുട്ടിയും, ഭാഗിയും, സഹോദരി മാധവിയമ്മയും, അവരുടെ മൂന്നു മക്കളായ ബാലനും, അനിയനും, കൊച്ചമ്മിണിയും ഉള്‍പ്പെട്ട കുടുംബം.
മരുമക്കള്‍ ബാലനും അനിയന് കേശവന്‍കുട്ടിയും കോളേജു് അവധിക്കാലത്തു് വീട്ടില്‍ വന്നു. ധൂര്‍ത്തനായ ഇളയമ്മാവന് കുറേ നാളുകളായി കലഹിച്ചു നടക്കുകയാണു്. വീട്ടില്‍ സര്പ്പത്തുള്ളല് നടത്തിയ ദിവസം അദ്ദേഹം വലിയമ്മാവനുമായി ഏറ്റുമുട്ടി. ഭാഗം കിട്ടിയേ അടങ്ങു എന്നു് നിര്‍ബന്ധിച്ചപ്പോള്‍ വലിയമ്മാവനായ കുഞ്ഞുകൃഷ്ണമേനോന് അനുജന്റെ ഭാഗം മാത്രമല്ല മരുമക്കളുടെയും സ്വത്തു് വേറെയാക്കി. മാധവിയമ്മയും മക്കള്‍ ബാലനും അനിയനും കൊച്ചമ്മിണിയും പുറംപറമ്പിലെ കൊച്ചു വീട്ടിലേയ്ക്കു് താമസം മാറ്റി.
സ്വത്തു് ഭാഗം വെച്ചാലും സ്നേഹം വീതിക്കാനാവുകില്ലല്ലോ എന്നതില്‍ ആശ്വാസം കണ്ടെത്തിയ ലക്ഷ്മിയമ്മയുടെ കണക്കുകൂട്ടല്‍ തെറ്റിപ്പോയി. അമ്മാവനും മരുമക്കളും തമ്മിലിടഞ്ഞു. ബാലനേയും അനിയനേയും തുടര്‍ന്നു് പഠിപ്പിക്കുവാന്‍ സാദ്ധ്യമല്ലെന്നു് അമ്മാവന് തീര്‍ത്തുപറഞ്ഞു. സ്വന്തം മക്കളും മരുമക്കളും തമ്മില്‍ വ്യത്യാസം കാണരുതെന്നായിരുന്നു ലക്ഷ്മിയമ്മയടെ അഭിപ്രായം.
ഭാര്യയുടെ നിര്‍ബന്ധവും സഹോദരിയുടെ അപേക്ഷയും മക്കളുടെ ആവശ്യവും കൂടിയായപ്പെള് ആരെയെങ്കിലും ഒരാളെ പഠിപ്പിക്കാന്‍ സഹായിക്കാമെന്നു് വലിയമ്മാവന് ഏറ്റു. കൂടുതല്‍ അര്‍ഹന്‍ ബാലന് ആയിരുന്നു. എങ്കിലും വാശിക്കാരനായ അനിയന് തന്റെ വീതം വീറ്റും പഠിത്തം തുടരുമെന്നായപ്പോള്‍ സഹോദരനുവേണ്ടി ബാലന് പിന്മാറി. അങ്ങനെ അനിയനും കേശവന്‍കുട്ടിയും കോളേജിലേക്കും ബാലന് കൃഷിക്കാരനായി വയലിലേക്കും മടങ്ങി.
അനിയന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പരിഷ്ക്കാരിയായി വലിയ ഉദ്യോഗസ്ഥനുമായി. ബാലന് ഒരു നാടന്കൃഷിക്കാരനും.
കേശവന്‍കുട്ടിയും കൊച്ചമ്മിണിയും അടുപ്പത്തിലായി. അവരുടെ സ്നേഹം വര്‍ദ്ധിച്ചു വന്നപ്പോള്‍ ഉടനെതന്നെ ആ വിവാഹം നടത്തണമെന്നു് ബാലനും മാധവിയമ്മയും നിശ്ചയിച്ചു. വിവരം അവര്‍ വലിയമ്മാവനെ അറിയിച്ചു. അദ്ദേഹം എതിര്‍ത്തില്ല. പക്ഷെ ഭാഗിയുടെ വിവാഹം ആദ്യം നടക്കണമെന്നുമാത്രം.
ഭാഗിയും ബാലനും പ്രേമബദ്ധരാണെന്നു് ആ കുടുംബത്തിലെ കൊച്ചുകുട്ടിക്കള്ക്കു് പോലും അറിയാം. അവള് ബാലന്റെ മുറപ്പെണ്ണുമാണല്ലോ. ഭാഗിയുടെ വിവാഹം നടത്തുന്നതില്‍ ബാലനു് സന്തോഷമേ ഉള്ളുവെന്നു് മാധവിയമ്മ അറിയിച്ചപ്പോള്‍ വലിയമ്മാവന് പൊട്ടിത്തെറിച്ചു. ഭാഗിയുടെ വരനായി താന്‍ പണം ചിലവാക്കി പഠിപ്പിച്ചു് വലിയ ഉദ്യോഗസ്ഥനാക്കിയ അനിയനെയാണു് അദ്ദേഹത്തിനാവശ്യം. അല്ലാതെ കന്നുപൂട്ടി കൃഷിക്കാരനായി കഴിയുന്ന ബാലനെയല്ല.
കൊച്ചമ്മിണിയുടെ വിവാഹം നടക്കണമെങ്കില്‍ അനിയന് ഭാഗിയെ കല്യാണം കഴിക്കണം. വര്‍ഷങ്ങളായി മനസ്സില്‍ വേരൂന്നിയ സങ്കല്‍പ്പങ്ങളെല്ലാം തൂത്തുമായിച്ചുകൊണ്ടു് അനിയന് ഭാഗിയെ വിവാഹം കഴിക്കുന്നതിനു് ബാലന് സമ്മതിച്ചു. ഭാഗിയുടെ കണ്ണുനീര് കാണാതിരിക്കുവാന്‍ അയാള്‍ ആഗ്രഹിച്ചു.
വിവാഹശേഷം അനിയനേയും ഭാഗിയേയും ബാലന് യാത്രയാക്കി. കൊച്ചമ്മിണിയുടെ വിവാഹക്കാര്യം പറഞ്ഞപ്പോള്‍ വലിയമ്മാവന് കയ്യൊഴിഞ്ഞു. ഭീരുവായ കേശവന്‍കുട്ടി വാക്കു് മാറി പിന്‍വാങ്ങി. ബാലന് നടുങ്ങി.
മറ്റൊരു വരനെ കണ്ടുപിടിച്ചു് കൊച്ചമ്മിണിയുടെ വിവാഹം നടത്താന്‍ ബാലന് ശ്രമിച്ചു. തന്റെ സഹപാഠിയായ ചന്ദ്രനെയാണു് വരനായി തിരഞ്ഞെടുത്തതു്. പക്ഷെ സ്ത്രീധനം കൊടുക്കണം. ബാലനു് അതിനുള്ള കഴിവില്ല. കുറച്ചു് തുക കടമായി കൊടുക്കാനാവശ്യപ്പെട്ടുചെന്ന ബാലനെ കേശവന്‍കുട്ടി അധിക്ഷേപിച്ചിറക്കിവിട്ടു. മനം നൊന്ത ബാലനെ അയല്‍ക്കാരനായ വീരാന്‍കുട്ടി സഹായിച്ചു. അതിനുമുമ്പു് അനിയനെ സമീപിച്ചെങ്കിലും അയാള്‍ തന്റെ സഹോദരിയുടെ വിവാഹത്തിനെന്തെങ്കിലും സഹായിക്കുവാന്‍ തയ്യാറായില്ല.
കൊച്ചമ്മിണിയുടെ വിവാഹം നിശ്ചിയിക്കപ്പെട്ടു. ഇതിനിടയില്‍ ഭാഗിയും അനിയനുമായി കലഹംകൂടി തെറ്റിപ്പിരിഞ്ഞു.
മുഹൂര്‍ത്തമടുത്തു. വരനും പാര്‍ട്ടിയും പന്തലിലെത്തി. പക്ഷെ കൊച്ചമ്മിണിക്കു് സ്വഭാവദൂഷ്യമുണ്ടെന്നു് പറഞ്ഞു് അവര്‍ പിന്മാറി.
തനിക്കുള്ള ആഭരണങ്ങള്‍ മുഴുവനുമായി ഭാഗി ബാലനെ സഹായിക്കാനോടിയെത്തി. മനം മാറിയ അനിയനും സ്ഥലത്തെത്തി. വിവാഹം ഉപേക്ഷിച്ചു് ഇറങ്ങിപ്പോയ ചന്ദ്രനേയും പാര്‍ട്ടിയേയും ഇറങ്ങിപ്പോയ ചന്ദ്രനേയും പാര്‍ട്ടിയേയും അനിയന് തിരിച്ചുകൂട്ടിക്കൊണ്ടുവന്നു. അപാമാനത്താല് ശിഥിലഹൃദയനായ ബാലനു് തെല്ലൊരാശ്വാസമായി. വരനും പാര്‍ട്ടിയും മടങ്ങിയപ്പോള്‍ കൊച്ചമ്മിണിയെ കാണാനില്ല. ബാലന് തിരക്കി വീട്ടിലേക്കോടിക്കയറി. തനിക്കു് വന്നുകൂടിയ ദൗര്‍ഭാഗ്യത്തിന്റേയും താന്‍ മൂലം സ്നേഹനിധിയാ സഹോദരനേറ്റ അഭിമാനക്ഷതത്തിന്റെ കാഠിന്യം സഹിക്കവയ്യാതെ കൊച്ചമ്മിണി തന്റെ മുറിയില്‍ ഒരു കയറില്‍ തൂങ്ങി ആത്മഹത്യ ചെയ്തുകഴിഞ്ഞ ഹൃദയഭേദകമായ കാഴ്ചയാണു് ബാലന് കണ്ടതു്.
ശ്രീ എം. റ്റി. വാസുദേവന്‍ നായര്‍ കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തില്‍ പ്രേംനസീര്‍, കെ. പി. ഉമ്മര്‍, പി. ജെ. ആന്റണി, മധു, അടൂര്‍ ഭാസി, എസു്. പി. പിള്ള, നെല്ലിക്കോടു് ഭാസ്ക്കരന്‍, കുഞ്ഞാണ്ടി, കുഞ്ഞാവ, നിലമ്പൂര്‍ ബാലന്, മുരളി, ഹാജിഅബ്ദുറഹിമാന്, ശാരദ, ജ്യോതിലക്ഷ്മി, ശാന്താദേവി, ഭാരതി മേനോന്, കാളിയമ്മ, ബേബിവന്ദ എന്നിവരാണു് അഭിനയിച്ചതു്.
പി. ഭാസ്ക്കരന്‍ എഴുതിയ അഞ്ചു് ഗാനങ്ങള്‍ക്കു് ബി. എ. ചിതംബരനാഥു് സംഗീതം നല്കി, എസു്. ജാനകി, ശാന്താ പി. നായര്‍, ലത, യേശുദാസു് എന്നിവര്‍ പിന്നണിയില്‍ പാടി.
ഛായാഗ്രഹണം എ. വെങ്കിട്ടും, കലാസംവിധാനം എസു്. കൊന്നനാടും, നൃത്തസംവിധാനം പി. എസു്. ഗാപാലകൃഷ്ണനും നിര്‍വ്വഹിച്ച മുറപ്പെണ്ണു് സത്യാസ്റ്റുഡിയോയില് വച്ചാണു് നിര്‍മ്മിച്ചതു്. ശ്രീ എ. വിന്‍സന്റു് ചിത്രം സംവിധാനം ചെയ്തു.
ചിത്രസാഗര്‍ ഫിലിംസു് വിതരണം നടത്തി. 24-12-1965 ല്‍ പ്രദര്‍ശനം ആരംഭിച്ചു
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |