മനുഷ്യജിവിതം ശരിയുടെതെന്നതിനേക്കാള് തെറ്റിന്റെ ഇതിഹാസമാണു്. ഏദന്തോട്ടത്തില് വച്ചു് സര്‍പ്പത്തിന്റെ ചാടുക്തികളില് മയങ്ങി വിലക്കപ്പെട്ട കനിക്കു് കൈ നീട്ടിയ ഹവ്വായാണു് തെറ്റിന്റെ മുഖവുര യഥാര്‍ത്ഥത്തില്‍ കുറിച്ചതു്. ഹവ്വാ കുറിച്ച തെറ്റിന്റെ അത്യുഗ്രപ്രവാഹം കാലത്തിന്റെ മണല്‍ത്തിട്ടകളിലൂടെ ഒഴുകി ആ പ്രവാഹത്തില്‍ കോടി കോടി മനുഷ്യജന്മങ്ങള് കുന്നടിഞ്ഞു വീണൊഴുകി.
ഈ തെറ്റു് ഒരു പുതിയ സംഭവമല്ല. അനന്തമായ തെറ്റിന്റെ ശൃംഗലയിലെ ഒരു പുതിയ കണ്ണികൂടി മാത്രം. യൗവ്വനത്തിന്റെ വഴുവഴുപ്പില്‍ കാലുതെറ്റി വീണ ഒരു പെണ്‍കുട്ടി നിമിഷത്തിന്റെ വികാരപ്പിടച്ചിലിനു് പെണ്ണിന്റെ വിലക്കപ്പെട്ട ചാരിത്ര്യം നിസ്സാര വിലയ്ക്കു വിറ്റ ശേഷം ഒരായുഷ്ക്കാലം കൊണ്ടു് അതിനു പരിഹാരം നേടാന്‍ ശ്രമിച്ച ദാരുണമായ ഒരു കഥയാണു് തെറ്റിലൂടെ അഭ്രയോലകളില് ഞങ്ങളാവിഷ്ക്കരിക്കുന്നതു്.
തിരുവല്ലയിലെ കൊടികെട്ടിയ പണക്കാരനായ കൈപ്പശ്ശേരി പൈലിയുടെ മകള്‍ തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന പ്രായക്കാരി ബേബി എന്ന അപൂര്‍വ്വ സൗന്ദര്യത്തിടമ്പു് കോളേജില്‍ വച്ചു് തന്റെ സഹപാഠിയായ മാത്യുവില്‍ സ്വന്തം ഹൃദയം നിക്ഷേപിക്കുന്നു. ഹൃദയം മാത്രമാണു നിക്ഷിപിച്ചതെങ്കില് കുഴപ്പം ഉണ്ടാകുമായിരുന്നില്ല. കോളേജു് ജീവിതത്തോടു് യാത്ര പറയുന്ന ദിവസം തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചു് മുറ്റിയ മൂകതയെ മാത്രം സാക്ഷി നിറുത്തി അവള് തന്റെ കന്യകാത്വം കൂടി അയാള്ക്കടിമപ്പെടുത്തുന്നു. വികാരലഹരിക്കു കര്ട്ടണ് വീണപ്പോള്‍ അവള്‍ക്കു് പശ്ചാത്താപമുണ്ടായി. താന്‍ തെറ്റു് ചെയ്തുപോയി. എങ്കിലും രണ്ടു മാസത്തിനകം തങ്ങളുടെ കല്യാണം നടക്കുമെന്നു് കമിതാവിന്റെ ആവര്‍ത്തിച്ചുള്ള ഉറപ്പില്‍ അവള് സമാധാനത്തോടെ വീട്ടില്‍ പോയി.
മാസം ഒന്നു കഴിഞ്ഞു കമിതാവില്‍ നിന്നും അവള്‍ക്കൊരു കത്തു് കിട്ടി. തനിക്കു് ബോംബെയിലൊരു ഇന്റര്‍വ്യൂവിനു പോകാനുണ്ടെന്നും ഒരു മാസത്തിനകം തിരിച്ചെത്തുമെന്നും എത്തിയാലുടന്‍ തങ്ങളുടെ വിവാഹം നടത്താമെന്നും.
ഒരു മാസം കഴിഞ്ഞു. കാമുകന് തിരിച്ചെത്തിയില്ല. നിരാശാഭരിതയായ ബേബിയ്ക്കു് ഒരു അരണ്ട പ്രഭാതത്തില്‍ ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലായി. താന്‍ ഗര്‍ഭിണിയായിരിക്കുന്നു. ഹോട്ടല്‍ മുറിയിലെ തെറ്റു് രൂപം പ്രാപിച്ചിരിക്കുന്നു. ദിനങ്ങളടര്ന്നു അവള് പരിഭ്രാന്തിയോടെ കാമുകനു് എഴുതി. പക്ഷെ മറുപടി കിട്ടിയില്ല. ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നു പഴമൊഴിയുണ്ടല്ലോ. അതു പോലെ ബേബി ഒരു ദിവസം അമ്മയില്‍ നിന്നും ഒരു വാര്‍ത്ത അറിഞ്ഞു. അപ്പന് തനിക്കു് കല്ല്യാണമാലോചിക്കുന്നു. ചെങ്ങന്നൂര്‍ മതിലകത്തു വീട്ടിലെ സിംഗപ്പൂരില്‍ ഉയര്‍ന്ന ഉദ്യാഗമുള്ള ജോണിക്കുട്ടിക്കു്. എന്തു ചെയ്യണമെന്നു് ബേബിയ്ക്കു് അറിഞ്ഞുകൂടാതായി. ഗര്‍ഭം വളരുകയാണു്. എന്തെങ്കിലും പോംവഴി കണ്ടുപിടിച്ചു തന്റെ ഉപ്പാപ്പന്റെ മകള്‍ ലിസിയെക്കൊണ്ടു തന്റെ പ്രേമചരിത്രം അമ്മയെ അറിയിക്കാന്‍. മകളുടെ പ്രേമം അമ്മയേയും അപ്പനേയും കലികൊള്ളിച്ചുവെങ്കിലും മകള്‍ കമിതാവിനെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കിയപ്പോള്‍ അവര്‍ക്കു് വഴിപ്പെടേണ്ടിവന്നു.
ഒന്നിന്റെ മുമ്പിലും കൂസാത്ത, കുലുങ്ങാത്ത കൈപ്പശേരി പൈലി മകളുടെ കാമുകന്റെ വീടു് തേടി പോയി. ഉല്‍ക്കണ്ഠയോടെ കാത്തിരുന്ന മകളുടെ കരളില്‍ കൊള്ളിയാന്‍ മിന്നിച്ച വാര്ത്തയുമായാണയാള് തിരിച്ചെത്തിയതു്. അവളുടെ കാമുകന് കോളേജില്‍ പഠിക്കുമ്പോള്‍തന്നെ വിവാഹിതനായിരുന്നു. അവനൊരു കുട്ടിയുമുണ്ടു്.
മരണമല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലെന്നു മനസ്സിലാക്കിയ ബേബി അതിനൊരുങ്ങിയെങ്കിലും കൈപ്പശ്ശേരിയിലെ വൃദ്ധനായ ജോലിക്കാരന് കൊച്ചാപ്പിച്ചേട്ടന്‍ മൂലം ആ രക്ഷാസങ്കേതത്തില്‍ കടന്നുകൂടാന്‍ അവള്‍ക്കു് കഴിഞ്ഞില്ല.
ചെങ്ങന്നൂരു് മതിലകത്തു ജോണിക്കുട്ടി പെണ്ണു കണ്ടു. പെണ്ണുകെട്ടുറപ്പിച്ചു. ബേബിയുടെ കണ്ണീര് ഇപ്പോള്‍ വിലപ്പോയില്ല. വിവാഹവും നടന്നു. നാലു് മാസം ഗര്‍ഭവുമായി ആ പുത്തന്‍ മണവാട്ടി മണിയറയില്‍ മണവാളനുവേണ്ടി കാത്തുനില്‍ക്കേണ്ടതായി വന്നു. മണിയറ അവള്‍ക്കു് മരണയറയായിരുന്നു. തന്റെ പാപം മറച്ചുവച്ചു് ഭര്‍ത്താവിനെ വഞ്ചിക്കാനവള് തയ്യാറായില്ല. അവളെല്ലാം തുറന്നുപറഞ്ഞു. ആ പുതുമണവാളന് സ്തംഭിച്ചുനിന്നു. പക്ഷെ സാധാരണ വികാരഭ്രാന്തരായ മനുഷ്യരില്‍ നിന്നും തികച്ചും വിഭിന്നനായിരുന്നു ജോണിക്കുട്ടി. അവനവളെ കൊന്നില്ല. ആട്ടിപ്പുറത്താക്കിയില്ല. രണ്ടും ആ കുടുംബത്തിന്റെ സദ്വശസ്സു് തകര്ക്കുന്നതാണെന്നയാള്ക്കറിയാം. അയാള്‍ അവളോടു് പറഞ്ഞു "ഞാന്‍ നിന്റെ നല്ലവനായ ഭര്‍ത്താവും നീ എന്റെ വിശ്വസ്തയായ ഭാര്യയുമായിരിക്കും, ലോകദൃഷ്ടിയില്‍ മാത്രം". അവള് മരണത്തിന്റെ വിളര്‍ച്ചയോടെ ഒരടിമയെപ്പോലെ കേട്ടുനിന്നു.
ഗര്‍ഭിണിയായ ബേബിക്കു് പിന്നീടെന്തു സംഭവിച്ചു? ജോണിക്കുട്ടി അവളെ ഉപേക്ഷിച്ചിരിക്കാം. അവളെ കൊന്നിരിക്കാം. ആരാന്റെ പിള്ളയ്ക്കു് അച്ഛനാകാമെന്നുറച്ചിരിക്കാം. എന്തും സംഭവിക്കാം. ബേബിയെ വഞ്ചിച്ച അവളുടെ കാമുകന് എവിടെ? പിന്നീടവര്‍ തമ്മില്‍ കണ്ടുവോ? മുന്‍പിന്‍ നോട്ടമില്ലാത്ത പെണ്ണിന്റെ യൗവ്വനത്തിന്റെ അതിദുര്‍ബ്ബലമായ ഒരു നിമിഷം വരുത്തിവച്ച തെറ്റു്. ആ തെറ്റു് എന്നെങ്കിലും തിരുത്തപ്പെട്ടുവോ?
ഉത്തരം വെള്ളിത്തിരയില്‍.
അവലംബം : പാട്ടുപുസ്തകം
|